കുറ്റിയങ്കാവ് പൂരം കാണാൻ പതിനായിരങ്ങൾ ഒഴുകിയെത്തി.
മിണാലൂർ: കുറ്റിയങ്കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷത്തിൽ പതിനായിരങ്ങളാണ് പങ്കെടുത്തത്.
മധ്യകേരളത്തിലെ പ്രധാനപ്പെട്ട ഉത്സവങ്ങളിൽ ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ് കുറ്റിയങ്കാവ് പൂരം. പുലർച്ചെ മുതൽ ക്ഷേത്രത്തിൽ ആരംഭിച്ച വിശേഷാൽ പൂജകളിലും ഉച്ച വരെ നീണ്ട പറ സമർപ്പണത്തിലും നിറഭക്തിയോടെയാണ് വിശ്വാസികൾ പങ്കെടുത്തത്. വിശേഷാൽ പൂജകൾക്ക് മേൽശാന്തി ലക്ഷ്‌മി നാരായണൻ എമ്പ്രാന്തിരി, കൃഷ്ണ പ്രസാദ് എമ്പ്രാന്തിരി എന്നിവർ കാർമികത്വം വഹിച്ചു.
പറയെടുപ്പിന് ക്ഷേത്രം കോമരം കോമാട്ടിൽ ബാലകൃഷ്ണൻ നായർ കാർമികനായി. മിണാലൂർ വിഭാഗത്തിന്റെ 5 ആനകളെ അണി നിരത്തിയുള്ള പൂരം എഴുന്നള്ളിപ്പ് വടക്കേ തേർക്ക് ശിവക്ഷേത്രത്തിൽ നിന്ന് ആരംഭിച്ചു. ഊക്കൻസ് കുഞ്ചു തിടമ്പേറ്റി. ചോറ്റാനിക്കര നന്ദപ്പൻ, കലാമണ്ഡലം കുട്ടിനാരായണൻ, പരയ്ക്കാട് ബാബു, മച്ചാട് ഉണ്ണിനായർ, തിരുവില്വാമല ഹരി എന്നിവർ പഞ്ചവാദ്യത്തിന് നേതൃത്വം നൽകി. തിരുത്തിപ്പറമ്പ് ദേശം അമ്പലപുരം മണക്കുളം കോവിലകത്തു നിന്ന് 7 ആനകളെ അണിനിരത്തി പകൽ പൂരം എഴുന്നള്ളിച്ചു.
അക്കിക്കാവ് കാർത്തികേയൻ തിടമ്പേറ്റി. കോങ്ങാട് മധു, കോട്ടയ്ക്കൽ രവി, മച്ചാട് മണികണ്ഠൻ, പാഞ്ഞാൾ വേലുക്കുട്ടി, പല്ലശ്ശന സുധാകരൻ എന്നിവർ പഞ്ചവാദ്യം നയിച്ചു.ഇരു ദേശങ്ങളും ഒന്നായി അണി നിരന്ന കൂട്ടി എഴുന്നള്ളിപ്പ് സന്ധ്യക്ക് ക്ഷേത്രസന്നിധിയിൽ നടന്നു. ചൊവ്വല്ലൂർ മോഹന വാരിയർ മേളമൊരുക്കി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ