പൊതു ഇടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവരെ വിടാതെ പിന്തുടർന്ന് വടക്കാഞ്ചേരി നഗരസഭ.
വിദ്യാസമ്പന്നരും ഉന്നത ഉദ്യോഗസ്ഥരുമാണ് കഴിഞ്ഞ ദിവസം നഗരസഭാ സെക്രട്ടറി കെ കെ മനോജിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കുടുങ്ങിയത്.റോഡരികിൽ പ്ലാസ്റ്റിക് ചാക്കിലും കവറിലുമാക്കി മാലിന്യങ്ങൾ നിക്ഷേപിച്ചവരെ നഗരസഭ അധികൃതർ ഉടനടി കണ്ടെത്തി പിഴയും ചുമത്തി. യുവ ഡോക്ടർ,കോളേജ് അധ്യാപിക, ബാങ്ക് ഉദ്യോഗസ്ഥൻ,ഹോട്ടൽ ജീവനക്കാരൻ, പ്രൈവറ്റ് കമ്പനി ഉദ്യോഗസ്ഥൻ എന്നിങ്ങനെ വിവിധ മേഖലകളിൽ ഉന്നതരായ വ്യക്തികളാണ് റോഡരികിൽ മാലിന്യം തള്ളിയത്. ഇവരിൽ നിന്നായി 50,000 രൂപയോളം പിഴയടയ്ക്കാൻ നഗരസഭ നോട്ടീസ് നൽകി.എറണാകുളം, മലപ്പുറം തുടങ്ങി വിവിധ ജില്ലകളിൽ നിന്നുള്ളവരും മാലിന്യം നിക്ഷേപിച്ചവരിൽ ഉൾപ്പെടും.വടക്കാഞ്ചേരി നഗരസഭ പരിസരം, മിണാലൂർ, പാർളിക്കാട്, ആര്യംപാടം,മെഡിക്കൽ കോളജ് പരിസരം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
സ്വച്ഛ് സർവേക്ഷന്റെ ഭാഗമായി നഗരസഭയിലെ വിവിധ ഇടങ്ങളിൽ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കർശനമായ പരിശോധന നടത്തിവരികയാണ്. ജലാശയങ്ങളിലും പൊതു ഇടങ്ങളിലും മാലിന്യങ്ങൾ വലിച്ചെറിക്കാതിരിക്കാൻ നഗരസഭയുടെ നേതൃത്വത്തിൽ നിരന്തരം ബോധവൽക്കരണവും നടത്തുന്നുണ്ട്.വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും പൊതുസ്ഥലത്ത് മാലിന്യം നിഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും നഗരസഭ സെക്രട്ടറി കെ കെ മനോജ് അറിയിച്ചു.
ഭക്ഷണാവശിഷ്ടങ്ങൾ, ഉപയോഗിച്ച സാനിറ്ററി നാപ്കിൻ, പ്ലാസ്റ്റിക് കവറുകൾ, കടലാസുകൾ, എന്നിവയുൾപ്പെടുന്ന മാലിന്യങ്ങളാണ് റോഡരികിൽ നിന്നും കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറുകൾ, കടലാസുകൾ എന്നിവ 60 രൂപ യൂസർഫി നൽകി ഹരിത കർമ്മസേനയ്ക്ക് കൈമാറാൻ നഗരസഭ സംവിധാനം ഒരുക്കിയട്ടുണ്ട്.ഇത് പ്രയോജനപ്പെടുത്താതെ റോഡരികിൽ മാലിന്യം നിക്ഷേപിച്ച് 5000 രൂപ പിഴ കൈപറ്റുന്ന രീതിയാണ് പലരും തുടരുന്നത്. ഇതൊഴിവാക്കി ഹരിതകർമ്മസേനയ്ക്ക് അജൈവ മാലിന്യങ്ങൾ കൃത്യമായി കൈമാറണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി എസ് കിഷോർ, കെ പി ഗോകുൽ നഗരസഭാ ജീവനക്കാരായ കെ വി വിനോദ്, കെ പി ദീപക്, എം ബി രാഹുൽ തുടങ്ങിയവരടങ്ങുന്ന സംഘമാണ് മാലിന്യം കണ്ടെത്തിയത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ