മാലിന്യ വേട്ട തുടർന്ന് മാലിന്യ വേട്ട തുടർന്ന് വടക്കാഞ്ചേരി നഗരസഭ..
വടക്കാഞ്ചേരി :നഗരസഭയിലെ പൊതുയിടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവരേ ജാഗ്രത.രാപകലില്ലാതെ നിങ്ങൾക്കു പിന്നാലെ ക്യാമറ കണ്ണുകളും നഗരസഭയുടെ ആരോഗ്യവിഭാഗം അധികൃതരുമുണ്ട്. ഇതിനായി രാത്രികാല പരിശോധന കൂടുതൽ വ്യാപിപ്പിക്കാനൊരുങ്ങുകയാണ് നഗരസഭ. ജനങ്ങളുടെ വലിച്ചെറിയൽ പ്രവണത ഇല്ലാതാക്കുന്നതിന് ശക്തമായ ക്യാമ്പയിനും നടത്തും. വലിച്ചെറിയൽ വിരുദ്ധ വാരം ആരംഭിച്ച ജനുവരി ഒന്നു മുതൽ മാലിന്യം വലിച്ചെറിയുന്നവർക്ക് പിന്നാലെയാണ് നഗരസഭയിലെ ആരോഗ്യം വിഭാഗം ജീവനക്കാർ.കഴിഞ്ഞ നാല് ദിവസത്തെ പരിശോധനയിൽ മാത്രം പൊതു ഇടങ്ങളിൽ മാലിന്യം നിക്ഷേപിച്ചതിനെ തുടർന്ന് 35 പേരിൽ നിന്നായി നഗരസഭ പിഴ ഈടാക്കി. പിഴ ഒരു ലക്ഷവും കവിഞ്ഞു.കാഞ്ഞിരക്കോട് -അത്താണി, കുമ്പളങ്ങാട്, പാർലിക്കാട് പാതയിൽ നിന്നാണ് കൂടുതൽ മാലിന്യങ്ങൾ അടങ്ങുന്ന ചാക്കുകൾ കണ്ടെത്തിയത്.യാത്രാമധ്യേ മറ്റു ജില്ലക്കാർ ബോധപൂർവ്വം വലിച്ചെറിയുന്ന മാലിന്യ ചാക്കുകളാണ് ഇവയെന്ന് ആരോഗ്യം വിഭാഗം അധികൃതർ പറഞ്ഞു.
സമൂഹത്തിൽ ഉന്നത ജീവിത നിലവാരം പുലർത്തുന്നവരും പ്രമുഖരുമായ വ്യക്തികളാണ് മാലിന്യം പൊതു സ്ഥലത്ത് നിക്ഷേപിച്ച് കുടുങ്ങിയവരിൽ ഭൂരിഭാഗവും. സാധാരണക്കാരായ ജനങ്ങൾ മാലിന്യ സംസ്കരണത്തെ കുറിച്ച് ബോധവാന്മാരാണെന്ന അഭിപ്രായമാണ് ആരോഗ്യം വിഭാഗം അധികൃതർക്കുള്ളത്. പൊതു സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെകഴിഞ്ഞ മൂന്ന് വർഷമായി ശക്തമായ നടപടികളാണ് നഗരസഭ സ്വീകരിച്ചു വരുന്നത്.അതോടൊപ്പം മാലിന്യ സംസ്കരണ രംഗത്ത് പുത്തൻ മാതൃക സൃഷ്ടിക്കാനും നഗരസഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്. വീടുകൾ,സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും അജൈവമാലിന്യങ്ങൾ ഹരിത കർമ്മ സേന വഴി സ്വീകരിക്കുന്നുണ്ട്.അജൈവ മാലിന്യ സംസ്കരണത്തിനായി ഓരോ വീടുകളിലേക്കും ബയോ ബിൻ, റിംഗ് കമ്പോസ്റ്റ്, ബയോഗ്യാസ് എന്നിവയും തയ്യാറാക്കി നൽകിയിട്ടുണ്ട്.
നഗരസഭ ഒരുക്കിയിട്ടുള്ള മാലിന്യ സംസ്കരണ സംവിധാനങ്ങളോട് സഹകരിക്കാൻ ചില സാമൂഹ്യദ്രോഹികൾ തയ്യാറാകുന്നില്ലെന്ന് നഗരസഭാ സെക്രട്ടറി കെ കെ മനോജ് പ്രതികരിച്ചു.സ്വന്തം വീട്ടിലെ മാലിന്യങ്ങൾ ചാക്കിൽ കെട്ടി പൊതുയിടങ്ങളിൽ നിക്ഷേപിക്കുന്നവർ സമൂഹത്തിലെ ശാപമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നഗരത്തെ ശുചിത്വ സുന്ദരമാക്കാൻ നഗരസഭ പല പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുകയാണ്.എന്നാൽ അത് പൂർണ്ണതയിലെത്തിക്കണമെങ്കിൽ പൊതു ഇടങ്ങളും ശുചിത്വ പൂർണ്ണമാകേണ്ടതുണ്ട്. പൊതുജനങ്ങൾ ഈ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സിദ്ധിക്കുൽ അക്ബർ പറഞ്ഞു.യൂസർ ഫീ പലരും കൃത്യമായി നൽകുന്നില്ലെന്ന പരാതിയും ഹരിത കർമ്മ സേനാംഗങ്ങൾക്കുണ്ട്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ