വടക്കാഞ്ചേരി ബൈപാസ്; സോയിൽ ടെസ്റ്റ് 21 ന് ആരംഭിക്കുന്നു.. പ്രാഥമിക യോഗം ചേർന്നു

വടക്കാഞ്ചേരി ബൈപാസ് പദ്ധതിയുടെ ഭാഗമായുള്ള റോഡ്, പുഴപ്പാലം നിർമ്മാണത്തിനായി ഡിസൈനിങ് പ്രക്രിയ പൂർത്തീകരിക്കുന്നതിനു വേണ്ടി സബ് സോയിൽ ബോറിങ് ടെസ്റ്റ് ജനുവരി 21 ന് ആരംഭിക്കുന്നു. ഇതിന് മുന്നോടിയായി സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ യുടെ അധ്യക്ഷതയിൽ ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു.

സംസ്ഥാന ഹൈവേ 22 കൊടുങ്ങല്ലൂർ - ഷൊർണൂർ റോഡിലെ ഏറ്റവും തിരക്കേറിയ പട്ടണങ്ങളിലൊന്നായ വടക്കാഞ്ചേരി- ഓട്ടുപാറ ടൗണുകളിലെ ഗതാഗത കുരുക്ക് ഒഴിവാക്കി യാത്രാദുരിതം പരിഹരിച്ചുകൊണ്ട് ദീർഘദൂര യാത്രയും പട്ടണത്തിലെ യാത്രയും സുഗമമാക്കുന്നതിനു വേണ്ടിയുള്ള വടക്കാഞ്ചേരി ബൈപാസ് പദ്ധതി ഡിസൈൻ ഘട്ടത്തിൽ പുരോഗമിക്കുകയാണ്. കിഫ്ബി മുഖേന നടപ്പിലാക്കുന്ന നിർദ്ദിഷ്ട വടക്കാഞ്ചേരി ബൈപ്പാസ് നിർമ്മാണത്തിന് ആവശ്യമായ ടോപ്പോഗ്രാഫിക്കൽ സർവ്വേ നടത്തി അലൈൻമെന്റ് അംഗീകാരത്തിനായി പി ഡബ്ല്യു ഡി ഡിസൈൻ വിഭാഗം മുഖേന സമർപ്പിച്ചിട്ടുണ്ട്. കൂടാതെ നിർദ്ദിഷ്ട പാതയിൽ ഉണ്ടാകുവാൻ സാധ്യതയുള്ള വാഹന സാന്ദ്രത പഠിക്കുന്നതിന്, നിലവിലുള്ള റോഡിലെ ട്രാഫിക് സ്റ്റഡി നടത്തി ആയതിന്റെ റിപ്പോർട്ടും സമർപ്പിച്ചിട്ടുണ്ട്. പ്രസ്തുത നിർമ്മാണവുമായി ബന്ധപ്പെട്ട ഡിസൈൻ വിഭാഗത്തിന് ആവശ്യമായ ഡാറ്റ ലഭ്യമാക്കുന്നതിന്, ആവശ്യപ്പെട്ടിട്ടുള്ള സ്ഥലങ്ങളിൽ മണ്ണിന്റെ ഘടനയും പാറയുടെ സാന്നിധ്യവും ദൃഢതയും പരിശോധിക്കുന്നതിന് ആവശ്യമായ സബ് സോയിൽ ബോറിങ് ടെസ്റ്റുകൾ നടത്തേണ്ടതുണ്ട്. നിശ്ചയിക്കപ്പെട്ട 32 പോയിന്റുകളിൽ നടത്തുന്ന സോയിൽ ടെസ്റ്റ് ജനുവരി 21 ചൊവ്വാഴ്ച അകമലയിൽ ആരംഭിക്കും. ഇതിനായി ടെൻഡർ, കരാർ നടപടികൾ PWD ഇൻവെസ്റ്റിഗേഷൻ വിഭാഗമായ RIQCL മുഖേന പൂർത്തീകരിച്ച് കോൺട്രാക്റ്റ് ഏജൻസിയായ ജെ പി കൺസ്ട്രക്ഷൻസ് സോയിൽ ടെസ്റ്റ് ആരംഭിക്കുകയാണ്. 6.33 ലക്ഷം രൂപയാണ് സോയിൽ ടെസ്റ്റ് പ്രവൃത്തിയുടെ ചിലവ്.

കൊടുങ്ങല്ലൂർ - ഷൊർണൂർ റോഡിൽ വടക്കാഞ്ചേരി റെയിൽവേ മേൽപ്പാലത്തിന് തെക്ക് ഭാഗത്തായി കരുതക്കാട് നിന്നാരംഭിച്ച് 5.586 കിലോമീറ്റർ ദൂരത്തിലും 23 മീറ്റർ വീതിയിലുമാണ് ബൈപാസ് നിർമ്മിക്കുന്നത്. അകമല പട്ടാണിക്കാട് കാട്ടിലെ ഗേറ്റ് ഭാഗത്ത് റെയിൽവേ മേൽപ്പാലം വഴിയാണ് ബൈപാസ് റോഡ് സംസ്ഥാന പാതയിലേക്ക് ചേരുന്നത്. റെയിൽവേ ഭാഗത്ത് നടത്തേണ്ട ഈ നിർമ്മാണ പ്രവർത്തനം 2024 ആഗസ്റ്റിൽ കെ ആർ ഡി സി എൽ (കെ -റെയിൽ) മുഖേന സോയിൽ ടെസ്റ്റ് നടത്തിയതിനെ തുടർന്ന് റെയിൽവേക്ക് സമർപ്പിക്കാനുള്ള മേൽപ്പാലത്തിന്റെ

 ജി എ ഡി തയ്യാറാക്കുന്ന പ്രവർത്തനം അന്തിമഘട്ടത്തിലാണ്. 7.1 ലക്ഷം രൂപയാണ് ഈ പ്രവൃത്തിയുടെ ചിലവ്. 5.2 ലക്ഷം രൂപ ചിലവിലാണ് ടോപ്പോഗ്രഫിക്കൽ സർവേ നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.



ഇപ്പോൾ ആരംഭിക്കുന്ന സോയിൽ ടെസ്റ്റ് പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം മാത്രമേ ബൈപാസ് ഡിസൈൻ പ്രക്രിയ പൂർത്തിയാവുകയുള്ളൂ എന്നും ആർ ഓ ബി നിർമ്മാണത്തിന് റെയിൽവേയുടെ അനുമതി ലഭ്യമാകണമെന്നും സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ അറിയിച്ചു. ഡിസൈൻ ഘട്ടം പൂർത്തിയായതിന് ശേഷം ബാധിക്കപ്പെടുന്ന കെട്ടിടങ്ങൾ, ഭൂമി, കൃഷിഭൂമി, മറ്റുള്ളവ എല്ലാം സംബന്ധിച്ച സമഗ്രമായ പഠനം നടത്തിയതിന് ശേഷം സാമൂഹ്യ-പാരിസ്ഥിതികാഘാതങ്ങൾ പരമാവധി കുറയ്ക്കുന്നതിന് സമഗ്രമായ ചർച്ച എല്ലാ വിഭാഗങ്ങളുമായും നടത്തുമെന്നും എം എൽ എ അറിയിച്ചു. ഈ ഘട്ടത്തിൽ നടക്കുന്ന സോയിൽ ടെസ്റ്റ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവരും പിന്തുണ നൽകണമെന്ന് യോഗം അഭ്യർത്ഥിച്ചു.

സബ് സോയിൽ ബോറിങ് ടെസ്റ്റ് ആരംഭിക്കുന്നതിന്റെ മുന്നോടിയായി അകമലയിൽ ചേർന്ന യോഗത്തിൽ വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. അധ്യക്ഷനായ സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ പദ്ധതി വിശദീകരിച്ചു. ജനപ്രതിനിധികളും, തദ്ദേശവാസികളും ചർച്ച ചെയ്തു. പൊതുമരാമത്ത് വകുപ്പ് ഇൻവെസ്റ്റിഗേഷൻ വിഭാഗമായ ആർ ഐ ക്യു സി എൽ അസിസ്റ്റന്റ് എഞ്ചിനീയർ ബെന്നി തോമസ് മറുപടി പറഞ്ഞു. യോഗത്തിൽ നഗരസഭ കൗൺസിലർമാരായ കെ യു പ്രദീപ്, എ ഡി അജി, ഷീല മുരളി, ബുഷറ റഷീദ്, നഫീസ നാസർ അലി, മുൻ നഗരസഭ വൈസ് ചെയർമാൻ എം ആർ സോമനാരായണൻ, മുൻ നഗരസഭ കൗൺസിലർ വി പി മധു, സേതുമാധവൻ (ബാബു പൂക്കുന്നത്ത്), അജിത്ത് മല്ലയ്യ, എം ജെ ബിനോയ്, ടി ആർ രജിത്ത്, ജിതിൻ ജോസ്, കെ പി മദനൻ, ആർ ഐ ക്യൂ സി എൽ ഓവർസീയർ എ എച്ച് മജീദ്, ജെ പി കൺസ്ട്രക്ഷൻസ് പ്രതിനിധി ആൽഫിൻ തുടങ്ങിയവർ പങ്കെടുത്തു. നഗരസഭ വൈസ് ചെയർപേഴ്സൺ ഷീല മോഹനൻ യോഗത്തിന് നന്ദി പറഞ്ഞു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.