മൂന്നുവർഷത്തിനിപ്പുറം മാധവ് ഗാഡ്ഗിലിനെ ഓർക്കാൻ കേരളത്തിന് വീണ്ടുമൊരവസരം; ഇനിയെങ്കിലും മറക്കരുതാ പേരും റിപ്പോർട്ടും
പശ്ചിമഘട്ടത്തിന്റെ സംരക്ഷണമാണ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിന്റെ കാതലും പശ്ചാത്തലവും. പശ്ചിമഘട്ടത്തിന്റെയും തൊട്ടടുത്ത പ്രദേശങ്ങളിലെയും പാരിസ്ഥിതിക തകർച്ചയുടെ പശ്ചാത്തലത്തിലാണ് ഗാഡ്ഗിൽ റിപ്പോർട്ട് രൂപപ്പെടുന്നത്. തെക്ക് കന്യാകുമാരി മുതൽ വടക്ക് തപ്തീതീരം വരെ നീണ്ടുകിടക്കുന്ന പാരിസ്ഥിതിക ആവാസവ്യവസ്ഥയാണ് പശ്ചിമഘട്ടം. ഇതിൽ തെക്കുപടിഞ്ഞാറൻ ഇന്ത്യയിലെ ആറു സംസ്ഥാനങ്ങൾ ഉൾപ്പെടുന്നു; തമിഴ്നാട്, കേരളം, കർണാടകം, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്. ഏതാണ്ട് 25 കോടി ജനങ്ങളുടെ ആവാസസ്ഥലമാണിത്. ഇതിൽ പ്രധാനപ്പെട്ട സ്ഥാനമാണ് കേരളത്തിനുള്ളത്. ദക്ഷിണേന്ത്യയുടെ ജലസ്രോതസ്സും ജൈവവൈവിധ്യ കലവറയുമാണ് പശ്ചിമഘട്ടം.
2018, 2019, 2021 വർഷങ്ങളിൽ സംസ്ഥാനത്തുണ്ടായ പ്രളയങ്ങൾ ഗാഡ്ഗിൽ നൽകിയ മുന്നറിയിപ്പ് അവഗണിച്ചതിൻ്റെ ശിക്ഷയായിരുന്നു. മാധവ് ഗാഡ്ഗിൽ 10 വർഷം മുൻപേ സൂചന നൽകിയതാണ് ഈ ദുരന്തങ്ങൾ. പശ്ചിമഘട്ടം സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ കേരളത്തിൽ കടുത്ത ദുരന്തം ഉണ്ടാകുമെന്ന് മാധവ് ഗാഡ്ഗിൽ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ മാറി വരുന്ന സർക്കാരുകൾ അദ്ദേഹത്തിൻ്റെ റിപ്പോർട്ട് അട്ടിമറിച്ചു. കേരളത്തിലെ പ്രളയത്തിന് വളരെ മുമ്പ് അദ്ദേഹം റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
“പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടി ഉണ്ടായില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വൻ ദുരന്തമാണ്. അതിന് നിങ്ങൾ വിചാരിക്കും പോലെ യുഗങ്ങൾ ഒന്നും വേണ്ട. നാലോ അഞ്ചോ വർഷം മതി; അന്ന് ഞാനും നിങ്ങളും ജീവിച്ചിരുപ്പുണ്ടാകും. ആരാണ് കള്ളം പറയുന്നത്, ഭയപ്പെടുന്നത് എന്ന് നിങ്ങൾക്കു തന്നെ മനസ്സിലാകും” -അന്ന് ഗാഡ്ഗിൽ പറഞ്ഞിരുന്നു.
പരിസ്ഥിതിലോല പ്രദേശങ്ങള്‍ സംരക്ഷിക്കണമെന്നും ക്വാറികളും ഖനനവും നിയന്ത്രിക്കണമെന്നും പരിസ്ഥിതി അനുകൂല നിലപാടുകൾ ഉണ്ടാകണമെന്നും മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടപ്പോള്‍ അന്ന് പ്രതിപക്ഷമായിരുന്ന എല്‍ഡിഎഫും ഭരണം നടത്തിയിരുന്ന യുഡിഎഫും ഒന്നിച്ചെതിര്‍ത്തു. ക്രൈസ്തവസഭകളുടെ നേതൃത്വത്തിൽ കേട്ടുകേൾവിയില്ലാത്ത വിധമുള്ള കലാപങ്ങളാണ് അഴിച്ചുവിട്ടത്. ജനങ്ങൾ തെരുവിലിറങ്ങി ഗാഡ്ഗിൽ റിപ്പോർട്ട് കത്തിച്ച് പ്രതിഷേധിച്ചു. സർക്കാർ സ്ഥാപനങ്ങൾ അഗ്നിക്കിരയാക്കി. ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്ന് പറഞ്ഞ ഇടുക്കി എം പിയായിരുന്ന പിടി തോമസിൻ്റെ ശവഘോഷയാത്ര വൈദികരുടെ നേതൃത്വത്തിൽ നടത്തി. ഈ തട്ടിക്കൂട്ട് പ്രതിഷേധത്തിൻ്റെ പേരിൽ പി.ടി.തോമസിന് കോൺഗ്രസ് പാർട്ടി 2014ൽ ലോക്സഭാ സീറ്റ് നിഷേധിക്കുക പോലുമുണ്ടായി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ