കളക്ടറും കൃഷിയിടത്തിലേക്ക്, ആവേശത്തോടെ കർഷകർ
കണിമംഗലം : പാൻ്റ്സ് തെറുത്തു കയറ്റി, ഷർട്ടിൻ്റെ കൈ മടക്കി വെച്ച് വിത്ത് ബക്കറ്റ് കയ്യിലെടുത്ത് കണിമംഗലം പാടശേഖരത്തിൽ തൃശൂർ കളക്ടർ ആവേശത്തോടെ കാർഷികവൃത്തിക്കിറങ്ങി; കർഷകരും കാർഷികത്തൊഴിലാളികളും ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം വിത്തുവിതക്കാനിറങ്ങി. കണിമംഗലം വയലിലെ ചെളിയിലിറങ്ങി വിത്തെറിഞ്ഞ് കോൾ പാടത്ത് വിതയുത്സവത്തിന് കളക്ടർ തുടക്കം കുറിച്ചു. നെൽകൃഷി പ്രോത്സാഹിപ്പിക്കാനും വിദ്യാർത്ഥികളേയും പുതുതലമുറയേയും കൃഷിയിലേക്ക് ആകർഷിക്കാനും കർഷകരോടുള്ള സർക്കാരിൻ്റെ പ്രതിബദ്ധത വിളിച്ചറിയിക്കാനുമായിരുന്നു ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ പാടശേഖരത്തിൽ ഇറങ്ങിയത്.
കൂർക്കഞ്ചേരി കൃഷിഭവൻ പരിധിയിൽ വരുന്ന കണിമംഗലം കോൾ കർഷകസമിതിയുടെ പാടശേഖരത്തിലെ കോൽപ്പടവിലെ മടമ്പടി പടവിൽ പൊൻമണി നെല്ലിൻ്റെ ഞാറ്റടിയുടെ പറിച്ചുനടീൽ ഉദ്ഘാടനവും ഒടുക്കുഴി പടവിലെ ഉമ നെൽവിത്ത് വിതയുടെ ഉദ്ഘാടനവും ജില്ലാ കളക്ടർ നിർവ്വഹിച്ചു. വിത്ത് വിത മുതൽ കൊയ്ത്തുവരെയും, കൊയ്ത്തു മുതൽ നെല്ല് സംഭരണം വരെയുള്ള നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ, ജില്ലാ കളക്ടർ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായും കർഷക സമിതി ഭാരവാഹികളുമായും ചർച്ച ചെയ്തു.
500 ഏക്കർ നിലത്തിൽ പാടശേഖര സമിതി ഈ വർഷം കൃഷിയിറക്കുന്നു. 350 ഏക്കറി പൊന്മണി നെല്ലും 250 ഏക്കറിൽ ഉമ നെല്ലും കൃഷിയിറക്കിയിട്ടുണ്ട്. കളക്ടറോടൊപ്പം കൂർക്കഞ്ചേരി കൃഷി ഓഫീസർ ബൈജു ബേബി, അസിസ്റ്റന്റ് കൃഷി ഓഫീസർ, ബിസി, കൃഷി അസിസ്റ്റന്റ് ഷൈബി, പുഞ്ച സ്പെഷ്യൽ ഓഫീസർ പ്രൺസിംഗ്, കണിമംഗലം കോൾ കർഷക സമിതി സബ് കമ്മിറ്റി പ്രസിഡന്റ് പുരുഷോത്തമൻ, സെക്രട്ടറി സുരേഷ്, ഖജൻജി റോയ് പടവ്, കൺവീനർ ഡേയ്സൺ, ലിറ്റോൻ, ഷാജി എന്നിവരും പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ