തൃശൂർ മെഡിക്കൽ കോളേജിലെ നൂതന സർജിക്കൽ ഓങ്കോളജി വിഭാഗം ആരംഭിച്ചിട്ട് ഒരു വർഷം പിന്നിടുന്നു; 100 ശസ്ത്രക്രിയകൾ പൂർത്തീകരിച്ചു; സ്തനാർബുദ അതിജീവിതകളുടെ സംഗമം ഹൃദ്യമായി

തൃശൂർ ഗവ. മെഡിക്കൽ കോളേജ് ചെസ്റ്റ് ഹോസ്പിറ്റലിലെ സർജിക്കൽ ഓങ്കോളജി വിഭാഗം, മേജർ ക്യാൻസർ സർജറി ആരംഭിച്ചതിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച്  ഹൃദ്യമായ ഒരു സംഗമം സംഘടിപ്പിച്ചു. ബ്രസ്റ്റ് ക്യാൻസറിനെ അതിജീവിച്ചവരെ ആദരിക്കുകയും അവർക്ക് പ്രചോദനം പകരുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ  സംഗമം സംഘടിപ്പിച്ചത്.  കഴിഞ്ഞ ഒരു വർഷത്തിനിടെ സർജിക്കൽ ഓങ്കോളജി വിഭാഗത്തിൽ ചികിത്സ സ്വീകരിച്ച്  ക്യാൻസറിനെ തോൽപ്പിച്ച  45-ഓളം പേർ  ഈ  സന്ദർഭത്തിൽ ഒത്തുകൂടി.

വടക്കാഞ്ചേരി എം.എൽ.എ. ശ്രീ സേവ്യർ ചിറ്റിലപ്പിള്ളി സംഗമം ഉദ്ഘാടനം ചെയ്തു. തന്റെ പ്രസംഗത്തിൽ അദ്ദേഹം ക്യാൻസർ രോഗികൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും  അവർക്ക്  സമൂഹത്തിന്റെ പിന്തുണയുടെ ആവശ്യകതയെക്കുറിച്ചും പ്രതിപാദിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എൻ. അശോകൻ അധ്യക്ഷത വഹിച്ച യോഗത്തിൽ, സർജിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ. ശരത് കെ. കൃഷ്ണൻ സ്വാഗതവും, ഡോ. സഹീർ നെടുവഞ്ചേരി ആമുഖ പ്രസംഗവും നടത്തി. സർജറി വിഭാഗം പ്രൊഫസർ ഡോ. സി. രവീന്ദ്രൻ, ചെസ്റ്റ് ഹോസ്പിറ്റൽ ആർ.എം.ഒ. ഡോ. നോനം ചെല്ലപ്പൻ, അനസ്തീഷ്യ വിഭാഗം പ്രൊഫസർ ഡോ. ബിന്ദു, ഹോസ്പിറ്റൽ നഴ്സിംഗ് സൂപ്രണ്ട്  ലിസി പോൾ എന്നിവർ ആശംസകൾ അർപ്പിച്ചു.


അതിജീവിതകൾക്ക്  സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള പ്രചോദനം നൽകുക, ചികിത്സാ വിഭാഗത്തിന്റെ  തുടർന്നുള്ള പിന്തുണ ഉറപ്പു നൽകുക, ചെസ്റ്റ് ഹോസ്പിറ്റലിലെ മികച്ച അർബുദ ചികിത്സാ സൗകര്യങ്ങൾ  പൊതുജനശ്രദ്ധയിൽ കൊണ്ടുവരിക എന്നിവയായിരുന്നു സംഗമത്തിന്റെ  പ്രധാന  ലക്ഷ്യങ്ങൾ. 

യോഗത്തിലെ ഏറ്റവും  ഹൃദയസ്പർശിയായ ഭാഗം, ആദിത്യ, പത്മിനി, വത്സ ജോയ് എന്നീ അതിജീവിതകൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചതായിരുന്നു. രോഗത്തെക്കുറിച്ചുള്ള  ആദ്യകാല ഭീതി,  ചികിത്സയുടെ  വെല്ലുവിളികൾ,  ഡോക്ടർമാരുടെയും നഴ്സുമാരുടെയും പിന്തുണ, സുഖം പ്രാപിക്കാനുള്ള  ദൃഢനിശ്ചയം  എന്നിവയെല്ലാം അവർ  വിവരിച്ചു. ഈ  അനുഭവങ്ങൾ,  സദസ്സിലുണ്ടായിരുന്ന മറ്റു  അതിജീവിതകൾക്കും  പ്രചോദനമായി.

നഴ്സിംഗ് ഓഫീസർ കെ കെ ഷീജ നന്ദി പറഞ്ഞു.

സംഗമത്തെ സംബന്ധിച്ച് ഒരു കുറിപ്പ് :


ഒക്ടോബർ മാസം ഓങ്കോളജിസ്റ്റുകളെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമർഹിക്കുന്ന ഒരു മാസമാണ്. പിങ്ക് ഒക്ടോബർ എന്നാണ് ഓങ്കോളജിസ്റ്റുകൾ  വിശേഷിപ്പിക്കാറ്. ഓങ്കോളജിസ്റ്റുകൾ ഓ.പി. യിൽ ഏറ്റവും സാധാരണയായി കാണുന്ന ഒരു അസുഖമാണ് സ്തനാർബുദം. സ്തനാർബുദ അവബോധ മാസം ആയിട്ടാണ് ഒക്ടോബർ ആചരിക്കുന്നത്. തൃശൂർ മെഡിക്കൽ കോളേജിലെ സർജിക്കൽ ഓങ്കോളജി വിഭാഗത്തിന് ഒക്ടോബറുമായി ബന്ധപ്പെട്ട മറ്റൊരു പ്രാധാന്യം കൂടിയുണ്ട്. കഴിഞ്ഞവർഷം ഒക്ടോബർ ഒന്നിനാണ് തൃശൂർ മെഡിക്കൽ കോളേജിൽ സർജിക്കൽ ഓങ്കോളജി വിഭാഗത്തിൽ മേജർ ക്യാൻസർ സർജറികൾ ആരംഭിച്ചത്. മാത്രമല്ല, ഈ ഒക്ടോബറോടുകൂടി  100 മേജർ ക്യാൻസർ സർജറികൾ എന്ന മാന്ത്രിക സംഖ്യ പിന്നിടുകയും കൂടി ചെയ്തു.  ഇതിൽ ഏകദേശം 65 ഓളം സ്തനാർബുദ സർജറികളാണ്. ഈ വിശേഷങ്ങളെല്ലാം പരിഗണിച്ചാണ്  ഒക്ടോബർ മുപ്പതിന് തൃശൂർ മെഡിക്കൽ കോളേജിലെ ചെസ്റ്റ്  ഹോസ്പിറ്റലിൽ  വച്ച് കഴിഞ്ഞ ഒരു വർഷം സർജറി ചെയ്ത സ്തനാർബുദ രോഗികളുടെ ഒരു സംഗമം വിളിച്ചു ചേർത്തത്. സ്തനാർബുദത്തെ ഞങ്ങളോടൊപ്പം ധീരമായി നേരിട്ട സ്തനാർബുദ അതിജീവതകളുടെ സംഗമം.

ഈ സംഗമം അവർക്കുള്ള ഒരു സന്ദേശം കൂടിയാണ്.  അവരോടൊപ്പം കരുതലോടെ ഞങ്ങൾ ഉണ്ടാകുമെന്നുള്ള  സന്ദേശം. ഒരേ അസുഖത്തെ പലതരത്തിൽ നേരിട്ട ഒരുകൂട്ടം ആളുകളുടെ സംഗമം. പരസ്പരം കാണാനും അവരുടെ ചെറിയ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും ഓരോരുത്തരും അവയെ നേരിട്ടിട്ടുള്ള രീതികൾ കണ്ടുമനസ്സിലാക്കാനും ഉള്ള ഒരു അവസരം. പരസ്പരം  താങ്ങാകാൻ ഞങ്ങളുണ്ട് എന്നുള്ള ബോധം അവർക്കുണ്ടാക്കാനുള്ള അവസരം. വേദനയുടെയും  വിജയത്തിന്റെയും  കഥകൾ പങ്കുവെക്കാനൊരിടം.  പരസ്പരം താങ്ങായി,  പ്രചോദനമായി,  ഒറ്റക്കെട്ടായി നിന്ന്  പുതിയൊരു  പോരാട്ടത്തിലേക്ക്  നീങ്ങാനുള്ള ഒരു  പ്രചോദനം.

ഈ യോഗം സമൂഹത്തിനുകൂടി ഒരു സന്ദേശം നൽകുന്നുണ്ട്. ഏറ്റവും നൂതനവും ശാസ്ത്രീയവുമായ ഒരു അർബുദ ചികിത്സാ സംവിധാനം തൃശൂർ മെഡിക്കൽ കോളേജ് ചെസ്റ്റ് ഹോസ്പിറ്റലിൽ  നടക്കുന്നുണ്ട് എന്നുള്ള ഒരു സന്ദേശം.  സമൂഹത്തിലെ ഏറ്റവും സാധാരണക്കാരായ ആളുകൾക്ക് തികച്ചും സൗജന്യമായി ഈ ഒരു സംവിധാനം ഉപയോഗപ്പെടുത്താം എന്നുള്ള സന്ദേശം. ഇതിനെക്കുറിച്ച് അറിയാതെ ഇന്നും പാലക്കാട്ട് നിന്നും മലപ്പുറത്തു നിന്നും തൃശ്ശൂരിൽ നിന്നും ഒരുപാട് പാവപ്പെട്ട രോഗികൾ അർബുദ ചികിത്സയ്ക്കായി തിരുവനന്തപുരത്തും തലശ്ശേരിയിലും മറ്റും പോയി കഷ്ടപ്പെടുന്നു. അവരുടെ പണവും സമയവും കളയുന്നു. അവിടെ കാത്തുകെട്ടിക്കിടന്ന് ഏതെങ്കിലും പ്രൈവറ്റ് ഹോസ്പിറ്റലിൽ പോയി ചികിത്സ തേടാൻ നിർബന്ധിതരാകുന്നു.   ഏതൊരു സ്വകാര്യ ആശുപത്രിയിൽ നൽകുന്ന അർബുദ ചികിത്സയോടെ ഒപ്പം നിൽക്കുന്ന അല്ലെങ്കിൽ അതിനേക്കാൾ മികച്ച ചികിത്സ ഇവിടെ ലഭിക്കുന്നു എന്നുള്ള ഒരു സന്ദേശം കൂടി 21 വയസ്സ് മുതൽ 84 വയസ്സ് വരെയുള്ള ഈ അതിജീവതകളുടെ സംഗമം സമൂഹത്തിന് നൽകുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.