റേഷൻ വിതരണ രീതി പരിഷ്കരിച്ചു: മുൻഗണന വിഭാഗത്തിന് 15ന് മുൻപും പൊതു വിഭാഗത്തിന് ശേഷവും; നെല്ല് സംഭരണം സഹകരണ സംഘങ്ങളെ ഏൽപ്പിക്കില്ലെന്ന് മന്ത്രി ജി.ആർ അനിൽ.
സംസ്ഥാനത്ത് ഇനി രണ്ട് ഘട്ടമായിട്ടായിരിക്കും വിവിധ വിഭാഗങ്ങള്‍ക്ക് റേഷന്‍ വിതരണം നടത്തുക. സര്‍ക്കാരിന്റെ റേഷന്‍ വിതരണ രീതിയുടെ പരിഷ്‌കാരത്തിന്റെ ഭാഗമായിട്ടാണിത്. മുന്‍ഗണനവിഭാഗം കാര്‍ഡുടമകള്‍ക്ക് (മഞ്ഞ, പിങ്ക്) എല്ലാ മാസവും 15-നു മുന്‍പും പൊതുവിഭാഗത്തിന് (നീല, വെള്ള) 15-നുശേഷവുമായിരിക്കും വിതരണം. ഇ-പോസ് യന്ത്രത്തിനുണ്ടാകുന്ന പ്രശ്നം പരിഹരിക്കാനും മാസാവസാനമുള്ള തിരക്കു കുറയ്‌ക്കാനും വേണ്ടിയാണ് പുതിയ മാറ്റം കൊണ്ടു വന്നിരിക്കുന്നത്.
നിലവില്‍ എല്ലാ കാര്‍ഡുടമകള്‍ക്കും മാസാദ്യം മുതല്‍ അവസാനം വരെ എപ്പോള്‍ വേണമെങ്കിലും റേഷന്‍ വാങ്ങാമായിരുന്നു. എന്നാല്‍ പുതിയ രീതി നടപ്പാകുന്നതോടെ റേഷന്‍ നഷ്ടമാകാനുള്ള സാധ്യതയേറെയാണെന്നാണ് റേഷന്‍വ്യാപാരികള്‍ പറയുന്നത്. 15-നു മുന്‍പ് റേഷന്‍വാങ്ങാന്‍ കഴിയാത്ത മുന്‍ഗണനവിഭാഗത്തിന് പിന്നീട് നല്‍കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ലാത്തതാണു കാരണം.
അഗതി-അനാഥ-വൃദ്ധമന്ദിരങ്ങളിലെ അന്തേവാസികള്‍ക്ക് എന്‍പിഐ റേഷന്‍കാര്‍ഡുകള്‍ നിലവിലുണ്ട്. ഇവരുടെ റേഷന്‍ വിതരണരീതി വ്യക്തമാക്കാത്തതും ആശയക്കുഴപ്പത്തിനിടയാക്കിയിട്ടുണ്ട്. റേഷന്‍വിതരണം രണ്ടുഘട്ടമായി നടപ്പാക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണര്‍ ശുപാര്‍ശ നല്‍കിയിരുന്നു. അതേ സമയം, സഹകരണ സംഘങ്ങളെ നെല്ലു സംഭരണം ഏൽപ്പിക്കില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ അറിയിച്ചു.
നെല്ല് സംഭരണവും വിതരണവും സപ്ലൈകോ തന്നെ തുടരും. 644 കോടി രൂപയാണ് കേന്ദ്രം നെല്ല് സംഭരണം നടത്തിയ ഇനത്തിൽ തരാനുള്ളത്. സംസ്ഥാനം കണക്കുകൾ നൽകുന്നില്ലെന്ന് പറയുന്നത് തെറ്റാണ്. ഓരോ വർഷവും ഉദ്യോഗസ്ഥർ കേന്ദ്രത്തെ കാര്യങ്ങൾ ധരിപ്പിക്കുന്നുണ്ട്. കേന്ദ്ര സർക്കാർ ഓരോ വർഷവും പുറത്തിറക്കുന്ന നിബന്ധനകളാണ് കർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതെന്നും മന്ത്രി ആരോപിച്ചു. കഴിഞ്ഞ സീസണിൽ സംഭരണ തുക നൽകാൻ വൈകിയത് കർഷകരുടെ വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. കാലതാമസം കൂടാതെ സംഭരണ വില നൽകണമെന്നാണ് കർഷകരുടെ ആവശ്യം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ