വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് നടപ്പിലാക്കുന്ന ഹിൽ ടൂറിസം സർക്യൂട്ടിന്റെ ട്രയൽ റൺ നടന്നു.
സെപ്തംബർ 27 ലോക ടൂറിസം ദിനം ആചരിക്കുമ്പോൾ വടക്കാഞ്ചേരി ടൂറിസം രംഗത്ത് ഒരു ചുവടുവയ്പ്പ് നടത്തുകയാണ്. വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഹിൽ ടൂറിസം സർക്യൂട്ട് നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട് വടക്കാഞ്ചേരി എം എൽ എ സേവ്യർ ചിറ്റിലപ്പിള്ളി ടൂറിസം - പൊതുമരാമത്ത് മന്ത്രിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തി രൂപരേഖ തയ്യാറാക്കുന്നതിനായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനെ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. മണ്ഡലത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ ആയ പൂമല ഡാം, മിനി ഊട്ടി, പത്താഴക്കുണ്ട് ഡാം, ചെപ്പാറ റോക്ക് ഗാർഡൻ, വട്ടായി വെള്ളച്ചാട്ടം, വാഴാനി ഡാം, തൂമാനം വെള്ളച്ചാട്ടം, ചാത്തൻ ചിറ ഡാം, പേരപ്പാറ ഡാം, വിലങ്ങൻ കുന്നുകൾ, കോൾ നിലങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് സർക്യൂട്ട് തയ്യാറാക്കിയിട്ടുള്ളത്.
വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ ടൂറിസം സർക്യൂട്ട് എന്നത് സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ യുടെ പ്രഖ്യാപിത ലക്ഷ്യമാണ്. ഇതിനായി മന്ത്രിയ്ക്ക് നിവേദനം നൽകുകയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ എക്സിക്യൂട്ടീവ് യോഗത്തിൽ ചർച്ച ചെയ്ത് രൂപരേഖ തയ്യാറാക്കുകയും ചെയ്തു. സർക്യൂട്ട് പദ്ധതി നടപ്പിലാക്കുന്നതിനായുള്ള അടുത്ത ചുവടുവയ്പ്പാണ് ട്രയൽ റൺ. മണ്ഡലത്തിലെ ഓരോ ഡെസ്റ്റിനേഷനുകളും കേന്ദ്രീകരിച്ച് നിരവധി വികസന പ്രവർത്തനങ്ങളാണ് ഇതിനകം നടന്നത്. 3.85 കോടി രൂപയുടെ പൂമല ഇക്കോ ടൂറിസം പദ്ധതി പുരോഗമിക്കുകയാണ്. ചെപ്പാറയിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ച് വെളിച്ചമെത്തിക്കാനായി. 5.6 ലക്ഷം രൂപ ചിലവഴിച്ച് വാഴാനി ഡാമിലെ തൂക്കുപാലം കേടുപാടുകൾ തീർത്ത് തുറന്നുകൊടുക്കാനായി. 40.3 ലക്ഷം രൂപ ചിലവഴിച്ച് കുട്ടികളുടെ പാർക്ക് നവീകരിച്ചു.
മുൻ മന്ത്രി എ സി മൊയ്തീൻ്റെ നേതൃത്വത്തിൽ എം എൽ എ ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ച ലൈബ്രറി കം കൾച്ചറൽ സെൻ്റർ വാടകയ്ക്ക് നൽകാൻ ആരംഭിച്ചു. മുൻ മന്ത്രി സി എൻ ബാലകൃഷ്ണൻ ഒരു കോടി രൂപ അനുവദിച്ച വാഴാനി ഡാം കൺവെൻഷൻ സെൻ്റർ യാഥാർത്ഥ്യമാക്കാൻ തടസ്സമായിരുന്ന ഇറിഗേഷൻ വകുപ്പിൻ്റെ എൻ ഓ സി നേടിയെടുക്കാനായി. പുതുക്കിയ പ്ലാനിൽ കൺവെൻഷൻ സെൻ്റർ നിർമ്മിക്കാനുള്ള പദ്ധതി തയ്യാറാക്കിക്കൊണ്ട് അധികമായി വേണ്ടിവരുന്ന തുക നേടിയെടുക്കാനുള്ള ശ്രമത്തിലാണ്. 5.99 കോടി രൂപയുടെ സ്വപ്ന പദ്ധതിയായ വാഴാനി മ്യൂസിക്കൽ ഫൗണ്ടൻ്റെ ടെണ്ടർ നടപടികൾ പൂർത്തിയായിട്ടുണ്ട്. വാഴാനി ഡാമിലെ കുളം വിനോദ സഞ്ചാരികൾക്ക് ഉപയോഗപ്രദമാക്കുന്നതിനായി ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജിൻ്റെ നേതൃത്വത്തിൽ 1.5 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
ട്രയൽ റണ്ണിൻ്റെ ഭാഗമായി വാഴാനിയിൽ നിന്നും തൂമാനം ചോല, ചാത്തൻചിറ, വിലങ്ങൻ കുന്ന്, കോൾ നിലങ്ങൾ എന്നിവയും സംഘം സന്ദർശിച്ചു.
വിലങ്ങൻ കുന്നിൽ വാച്ച് ടവർ ഉൾപ്പെടെയുള്ള 3.45 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന പദ്ധതി വർക്കിങ് ഗ്രൂപ്പ് അംഗീകരിച്ച് അനുമതിക്കായി സർക്കാരിൻ്റെ മുന്നിലുണ്ട്.
ഇതിനെല്ലാം പുറമേ വടക്കാഞ്ചേരി ടൂറിസം സർക്യൂട്ടിനായി 2024 - 25 വർഷത്തെ സംസ്ഥാന ബജറ്റിൽ 1.5 കോടി രൂപ അനുവദിച്ചിട്ടുമുണ്ട്.
ഓരോ ഡെസ്റ്റിനേഷൻ കേന്ദ്രീകരിച്ചും ഇപ്പോൾ നടപ്പാലിക്കയതിന് പുറമേ ഓരോ സ്ഥലത്തും ചെറുതും വലുതുമായ എന്തെല്ലാം പ്രാഥമിക സൗകര്യങ്ങൾ വിനോദ സഞ്ചാരികൾക്കായി ഒരുക്കാനാകും എന്നതാണ് ട്രയൽ റണ്ണിലൂടെ സംഘം വിലയിരുത്തിയത്. ഇതിൻ്റെ അടിസ്ഥാനത്തിൽ വിശദമായ പദ്ധതി തയ്യാറാക്കും.
ഇവയെല്ലാം ചേർന്നുകൊണ്ടുള്ള വികസന പദ്ധതിയാണ് വടക്കാഞ്ചേരി മണ്ഡലത്തിൽ നടപ്പിലാക്കുകയെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ അറിയിച്ചു.
ടൂറിസം സർക്യൂട്ടിന്റെ ഉദ്ഘാടനം വൈകാതെ നടത്താൻ കഴിയുമെന്ന് എം എൽ എ അറിയിച്ചു.
വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി. വി സുനിൽകുമാർ, വടക്കാഞ്ചേരി മുനിസിപ്പൽ വൈസ് ചെയർമാൻ ഷീല മോഹനൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജമീലാബി ടീച്ചർ, എം ജെ ബിനോയ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ആർ സി പ്രേംഭാസ്, ഡി ടി പി സി സെക്രട്ടറി സി വിജയ് രാജ്, അസിസ്റ്റൻ്റ് ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ ശാരിക വി നായർ, ടൂറിസം വകുപ്പ് പ്രൊജക്റ്റ് എഞ്ചിനീയർ കെ വി വിദ്യ, മച്ചാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ ആനന്ദ് മറ്റ് വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥല സന്ദർശനത്തിലും, യോഗത്തിലും പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ