പ്രശസ്ത പ്രഭാഷകനും റിട്ട. ശാസ്ത്രജ്ഞനുമായ ഡോ. എൻ. ഗോപാലകൃഷ്ണൻ (68) അന്തരിച്ചു.

 പ്രശസ്ത പ്രഭാഷകനും റിട്ട. ശാസ്ത്രജ്ഞനുമായ തൃപ്പൂണിത്തുറ ലായം റോഡ് ‘ശ്രീനിവാസി’ൽ ഡോ. എൻ. ഗോപാലകൃഷ്ണൻ (68) അന്തരിച്ചു. വ്യാഴാഴ്ച വൈകീട്ട് വീട്ടിൽ നടക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തൃപ്പൂണിത്തുറയിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനകം അന്ത്യം സംഭവിച്ചു. ഒരു മാസം മുൻപ്‌ ഹൃദയാഘാതം വന്ന് ചികിത്സയ്ക്കു ശേഷം വീട്ടിൽ വിശ്രമത്തിലായിരുന്നു.



 എങ്കിലും യു ട്യൂബിലൂടെ പ്രഭാഷണങ്ങൾ നടത്തിയിരുന്നു. വ്യാഴാഴ്ച രാവിലെയും യു ട്യൂബ് വഴി പ്രഭാഷണം നടത്തി. രാജ്യത്തിനകത്തും പുറത്തും അനവധി പ്രഭാഷണങ്ങൾ ഡോ. എൻ. ഗോപാലകൃഷ്ണൻ നടത്തിയിട്ടുണ്ട്. സനാതന ധർമത്തിന്റെയും ഭാരതീയ ദർശനങ്ങളുടെയും പ്രചാരകനായാണ് അറിയപ്പെടുന്നത്.



അഡ്വാൻസ്ഡ് സീസ്മിക് ടെസ്റ്റിങ്‌ ആൻഡ് റിസർച്ചിലെ ശാസ്ത്രജ്ഞനായിരുന്നു ഡോ. എൻ. ഗോപാലകൃഷ്ണൻ. വേദോപനിഷത്തുക്കളിൽ പാണ്ഡിത്യം നേടിയിരുന്നു.

തൃപ്പൂണിത്തുറ കുഴുപ്പിള്ളി പരേതരായ നാരായണൻ എമ്പ്രാന്തിരിയുടെയും സത്യഭാമയുടെയും മകനാണ്. 1984-ൽ ഗിണ്ടിയിലെ എൻജിനീയറിങ്‌ കോളേജിൽ (സി.ഇ.ജി.) നിന്ന്‌ ബി.ഇ.യും തുടർന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസിൽനിന്ന് എം.ടെക്കും നേടി. 



2008-ൽ െബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽനിന്ന് പിഎച്ച്.ഡി. കരസ്ഥമാക്കി. 1986-1987 കാലയളവിൽ െബംഗളൂരുവിലെ ടാറ്റാ കൺസൾട്ടിങ്‌ എൻജിനീയേഴ്സിൽ ഡിസൈൻ എൻജിനീയറായിരുന്നു. 1987-ൽ സി.എസ്.ഐ.ആർ.എസ്.ഇ.ആർ.സി. സ്ട്രക്ചറൽ ഡൈനാമിക്സ് ആൻഡ് മെഷീൻ ഫൗണ്ടേഷൻ (എസ്ഡിഎൽ) ഡിവിഷനിൽ സയന്റിസ്റ്റ്-ബി ആയിരുന്നു. 61 ദേശീയ, അന്തർദേശീയ ജേർണൽ പ്രസിദ്ധീകരണങ്ങളുടെ സഹ രചയിതാവായിരുന്ന ഡോ. എൻ. ഗോപാലകൃഷ്ണൻ മികച്ച പ്രസിദ്ധീകരണത്തിനുള്ള പുരസ്കാരവും നേടിയിട്ടുണ്ട്. അഞ്ച് ഇന്ത്യൻ പേറ്റന്റുകൾ അദ്ദേഹം ഫയൽ ചെയ്തിട്ടുണ്ട്.



ഭാര്യ: പരേതയായ രുക്മിണി. മക്കൾ: ഹരീഷ് (ഐ.ടി. ബെംഗളൂരു), ഹേമ, മരുമകൻ: ആനന്ദ്. സഹോദരങ്ങൾ: എൻ. ശ്രീനിവാസൻ, എൻ. വാസുദേവൻ (ഭാരതീയ വ്യാപാരി വ്യവസായി സംഘം ജില്ലാ പ്രസിഡന്റ്), വനജ ശ്രീനിവാസൻ, എൻ. ബാലചന്ദ്രൻ, എൻ. രാജഗോപാൽ. സംസ്കാരം വെള്ളിയാഴ്ച 12-ന് തൃപ്പൂണിത്തുറ മാർക്കറ്റ് റോഡിലെ തുളു ബ്രാഹ്മണ സമുദായം ശ്മശാനത്തിൽ.



മികച്ച പ്രഭാഷകനും അടുത്ത സുഹൃത്തുമായിരുന്ന ഡോ. എൻ. ഗോപാലകൃഷ്ണൻ ഭാരതീയ ദർശനങ്ങളിൽ അഗാധ പാണ്ഡിത്യമുള്ളയാളായിരുന്നു എന്ന് മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.