കോർപറേഷനോട് ഹൈക്കോടതി: തേക്കിൻകാടിന്റെ ‘തകർന്ന ഔട്ടർ നടപ്പാത’; പരാതിയിൽ അടിയന്തരമായി നടപടിയെടുക്കണം
സ്വരാജ് റൗണ്ടിലെ തേക്കിൻകാടിനോട് ചേർന്നുള്ള തകർന്ന് കിടക്കുന്ന ഔട്ടർ കാൽനടപ്പാത സംബന്ധിച്ച പരാതിയിൽ അടിയന്തര നടപടിയെടുക്കാൻ കോർപ്പറേഷന് ഹൈകോടതിയുടെ നിർദേശം. കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള നടപ്പാത പാട്ടത്തിനെടുത്തതാണെന്നും നവീകരിക്കാൻ നിലവിൽ പദ്ധതികളൊന്നുമില്ലെന്നും കാണിച്ച് കോർപ്പറേഷൻ നൽകിയ വിവരാവകാശ പ്രകാരമുള്ള മറുപടിയോടെ പൊതുപ്രവർത്തകനും കെ.പി.സി.സി സെക്രട്ടറിയുമായ ഷാജി കോടങ്കണ്ടത്ത് ആണ് ഹൈകോടതിയെ സമീപിച്ചത്. കുട്ടികളുടെ പാർക്ക് മുതൽ ഭൂഗർഭപാത വരെയുള്ള 500 മീറ്റർ ദൂരം മാത്രം നടപ്പാത നവീകരണം നടത്താതെ തകർന്ന് അപകടകരമായി കിടക്കുകയാണ്.
500 മീറ്റർ ദൂരം മാത്രമുള്ള നടപ്പാത നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷന് പരാതി നൽകിയിരുന്നു. ഇതിൽ നടപടിയില്ലാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച ജസ്റ്റിസ് അനു ശിവരാമൻ ആണ് കോർപ്പറേഷനോട് അടിയന്തരമായി നടപ്പാത ടൈൽ വിരിച്ച് നവീകരണം ആവശ്യപ്പെട്ട പരാതിയിൽ നടപടിയെടുക്കാൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കോടതി അവധിക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.
തേറമ്പിൽ രാമകൃഷ്ണൻ എം.എൽ.എ ആയിരിക്കെ അനുവദിച്ച ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് തേക്കിൻകാടിൻറെ ഔട്ടർ നടപ്പാതയുടെ ഒരു ഭാഗം ടൈൽ വിരിച്ച് സൗന്ദര്യവൽക്കരിച്ചിരുന്നു. എന്നാൽ മറുവശം ടൈൽ വിരിക്കാത്തത് സംബന്ധിച്ചായിരുന്നു ഷാജി കോടങ്കണ്ടത്ത് കോർപ്പറേഷനോട് വിവരാവകാശപ്രകാരം കാരണം തേടിയത്. തേക്കിൻകാടിൻറെ അവകാശികളായ കൊച്ചിൻ ദേവസ്വം ബോർഡിൻറെ ഉടമസ്ഥതയിലുള്ളതാണ് ഔട്ടർ കാൽനടപ്പാതയും. എന്നാൽ ഇത് കോർപ്പറേഷൻ വാടകക്കരാറിൽ കൈവശം വെക്കുന്നതാണ്.
ഔട്ടർ കാൽനടപ്പാതയിലെ കുട്ടികളുടെ പാർക്കിന്റെ തെക്ക്-കിഴക്കേ കവാടം മുതൽ തെക്ക് ഭാഗത്തെ സ്വരാജ് റൗണ്ടിലെ ഭൂഗർഭപാത വരെയുള്ള ഒരു ഭാഗം ടൈൽ വിരിച്ച് നവീകരിച്ചപ്പോൾ ഭൂഗർഭപാത മുതൽ പാർക്കിൻറെ കിഴക്കേ കവാടം വരെയുള്ള ഭാഗം ഒരു നവീകരണവും നടത്താതെ കിടക്കുകയാണ്. ഒരു ഭാഗത്ത് ടൈൽ വിരിച്ച് നവീകരണം നടത്തിയത് ആരെന്നത് ഫയൽ നോക്കിയാൽ മാത്രമേ അറിയാനാവൂവെന്നും നിലവിൽ പുതിയ പദ്ധതികളൊന്നും ഇവിടെയില്ലെന്നുമാണ് കോർപ്പറേഷൻ വിശദീകരണം. നഗരത്തിന് നടുവിൽ പച്ചക്കുടനിവർത്തിയ കാടും അതിൽ വിരിയുന്ന പൂരവസന്തവും ലോകത്തിന് വിസ്മയമാണ്.
ലോകത്തിൻറെ വിവിധയിടങ്ങളിൽ നിന്നായി പൂരമാസ്വദിക്കാൻ ആയിരക്കണക്കിന് ആളുകളെത്തുമ്പോൾ കാണുന്നത് തകർന്ന റോഡും നടപ്പാതയുമൊക്കെയാണ്. രാവിലെയും വൈകീട്ടും വ്യായാമത്തിനായി നടക്കാനെത്തുന്നവരും അല്ലാതെയുള്ള യാത്രക്കാർ നിരവധിയാണ് ദിവസവും തേക്കിൻകാടിനെയും അതിനെ ചുറുന്ന നടപ്പാതയും ഉപയോഗിക്കുന്നത്. ടൈൽ വിരിച്ച ഭാഗത്ത് തന്നെ പലയിടങ്ങളിലും ടൈലുകൾ പൊട്ടുകയും ഇളകുകയും ചെയ്ത നിലയിലുണ്ട്. എന്നാൽ മറുഭാഗത്ത് കുഴികളായും കല്ലുകളുയർന്നും കാൽനടയാത്രികർക്ക് അപകടത്തിലാക്കുന്ന വിധത്തിലാണ്.
ഏഴ് ഘട്ടങ്ങളിലായി തേക്കിൻകാടിന്റെ നവീകരണത്തിന് കൊച്ചിൻ ദേവസ്വം ബോർഡ് ബജറ്റിൽ പദ്ധതിയൊരുക്കിയിട്ടുണ്ട്. എന്നാൽ കോർപ്പറേഷന് പാട്ടത്തിന് കൊടുത്ത ഈ ഔട്ടർ കാൽനടപ്പാതയിൽ ചെയ്യാനാവില്ല. കോർപ്പറേഷനാവട്ടെ പദ്ധതിയും തയ്യാറാക്കിയിട്ടില്ല. തേക്കിൻകാട് വികസനത്തിന് നിരവധി സ്വകാര്യ സ്പോൺസർമാർ സജ്ജമാണെന്നിരിക്കെ കോർപ്പറേഷൻ പദ്ധതി പ്രഖ്യാപിച്ചാൽ മതിയെന്നും ദിവസങ്ങൾക്കൊണ്ട് യാഥാർഥ്യമാക്കാവുന്നതേ ഉള്ളൂവെന്നും ഷാജി കോടങ്കണ്ടത്ത് പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ