തെരഞ്ഞെടുപ്പിലെ സഭാ നിലപാട് തുറന്ന് പറഞ്ഞ് ഇരിങ്ങാലക്കുട രൂപത.
ഭരണഘടന പൊളിച്ചെഴുതി മതനിരപേക്ഷത എടുത്തുകളയുമെന്ന ഭീഷണി ചെറുതല്ല. ഇന്ത്യയിലെ പൗരന്മാരെന്ന നിലയിൽ തലയുയർത്തി നടക്കാനും ആഭിജാത്യ ബോധത്തോടെ ജീവിക്കാനും കഴിയുന്നതാവട്ടെ ചൂണ്ടുവിരലിൽ മഷി പുരളുമ്പോൾ നിങ്ങളുടെ ചിന്തയെന്ന് തെരഞ്ഞെടുപ്പിലെ സഭാ നിലപാട് തുറന്ന് പറഞ്ഞ് ഇരിങ്ങാലക്കുട രൂപത. ക്രൈസ്തവരുടെ ജീവനും സ്വത്തിനും ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങൾക്കും വേണ്ടി നിലകൊള്ളുന്നവർക്ക് വോട്ട് നൽക്കണമെന്നാണ് രൂപതയുടെ അഭിപ്രായം.
സഭക്ക് രാഷ്ട്രീയമില്ലെന്നും കതിരും പതിരും തിരിച്ചറിയാൻ കഴിയുന്ന പ്രബുദ്ധരാണ് ക്രൈസ്തവരെന്നും രൂപത മുഖപത്രമായ ‘കേരളസഭ’ ഏപ്രിൽ ലക്കത്തിലെ മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നുണ്ട്. പണവും പ്രലോഭനങ്ങളും നൽകി വോട്ടർമാരെ സ്വാധീനിക്കുന്നതും ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ കോടികൾ വാഗ്ദാനം ചെയ്ത് ജനപ്രതിനിധികളെ വിലക്ക് വാങ്ങി സർക്കാരുകളെ ഉണ്ടാക്കുന്നതും അപഹാസ്യമായ നാടകങ്ങളാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ അധികാരത്തിന്റെ പച്ചപ്പ് തേടി പാർട്ടി മാറുന്നവർ കൂടി വരുന്നതും കോടതികളെയും സി.ബി.ഐ, ഇ.ഡി തുടങ്ങിയ ജനാധിപത്യസ്ഥാപനങ്ങളെ സ്വാധീനിക്കാനും പിടിച്ചെടുക്കാനും വിമത ശബ്ദങ്ങളെ അടിച്ചമർത്താനുള്ള അപകടകരമായ നീക്കങ്ങളും തല നീട്ടുന്നു.
ഇന്ത്യയുടെ ജനാധിപത്യം, ഭരണഘടന, മതസ്വാതന്ത്ര്യം, ക്രൈസ്തവരുൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ നിലനിൽപ്പ് എന്നിവ സംബന്ധിച്ച് ഈ തിരഞ്ഞെടുപ്പ് നിർണായകമാണെന്നും ഇന്ത്യ ജനാധിപത്യ രാഷ്ട്രമായി തുടരുമോയെന്നും അതോ മതാധിപത്യ മതമൗലീക രാഷ്ട്രമായി മാറണമോയെന്നതും ഈ തിരഞ്ഞെടുപ്പ് വ്യക്തമാക്കും. പ്രബുദ്ധരായ ക്രൈസ്തവരുടെ കൈവിരൽ വോട്ടിങ് യന്ത്രത്തിൽ പിടിച്ച് കുത്താൻ ആരും വരില്ല. ഇന്ത്യയിലെ പൗരന്മാരെന്ന നിലയിൽ തലയുയർത്തി നടക്കാനും ആഭിജാത്യ ബോധത്തോടെ ജീവിക്കാനും കഴിയുന്നതാവട്ടെ ചൂണ്ടുവിരലിൽ മഷി പുരളുമ്പോൾ ചിന്തയെന്ന് ‘കേരളസഭ മുഖലേഖനം’ ആഹ്വാനം ചെയ്യുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ