കരുവന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ പുനരുദ്ധാരണ പാക്കേജ് പുരോഗമിക്കുന്നു.
കരുവന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ പുനരുദ്ധാരണ പാക്കേജ് പുരോഗമിക്കുന്നു. സേവിങ്സ് ബാങ്ക് നിക്ഷേപം തിരിച്ചു നൽകുന്ന ഘട്ടം കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ചു. സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ നിക്ഷേപമുള്ളവർക്ക് അമ്പതിനായിരം രൂപ വരെ പിൻവലിക്കാനാണ് അവസരമുള്ളത്. ഇതനുസരിച്ച് 389 നിക്ഷേപകർ 1.4 കോടി രൂപയാണ് അദ്യ ദിനം പിൻവലിച്ചത്.
കരുവന്നൂരിലെ മെയിൻ ബ്രാഞ്ച്, മാപ്രാണം, പൊറത്തിശ്ശേരി എന്നീ ബ്രാഞ്ചുകളിൽ കൂടുതൽ തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് കുറെപ്പേർക്ക് ഇന്ന് പണം പിന്‍വലിക്കാന്‍ ടോക്കൺ നൽകി..നവംബർ 1 മുതൽ ആരംഭിച്ച 1 ലക്ഷം രൂപയിൽ കുറവ് സ്ഥിരനിക്ഷേപമുള്ളവരുടെ നിക്ഷേപം പൂർണമായി തിരിച്ചു നൽകുന്ന പ്രക്രിയയും ഇതോടൊപ്പം നടന്നുവരുന്നുണ്ട്. ഇതുവരെ 1,156 പേർക്ക് 4.63 കോടി രൂപ തിരിച്ചു നൽകി. ഈ കാലയളവിൽ 1,106 പേർ 5 .93 കോടി രൂപയുടെ സ്ഥിര നിക്ഷേപം കാലാവധി നീട്ടി പുതുക്കുകയും 45 പേർ 4 .39 ലക്ഷം രൂപ പുതുതായി സ്ഥിര നിക്ഷേപം നടത്തുകയും ചെയ്തു.
നവംബർ 2,3 തിയ്യതികളിൽ നടന്ന അദാലത്തിൽ 295 പേർ ഹാജരാകുകയും ഇവരിൽ 78 പേർ 51 .97 ലക്ഷം രൂപ കുടിശ്ശിക ഇനത്തിൽ അടക്കുകയും ചെയ്തു. പുതുതായി അനുമതി കിട്ടിയ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ ഇതുവരെ 3.42 കോടി രൂപ വായ്പ കുടിശ്ശികയും ബാങ്കില്‍ തിരിച്ചടച്ചു. പാക്കേജിന്റെ ഭാഗമായി കരുവന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി കേരള ബാങ്കിൽ നിന്നുള്ള അസി.ജനറൽ മാനേജർ രാജേഷ് കെ. ആർ ചുമതല ഏറ്റെടുത്തിട്ടുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ