വടക്കാഞ്ചേരി കോടതി സമുച്ചയം; സോയിൽ ടെസ്റ്റിംഗ് ടെൻഡറായി.
വടക്കാഞ്ചേരിയിൽ പുതിയ കോടതി സമുച്ചയം നിർമ്മാണത്തിന് മണ്ണുപരിശോധന നടത്തുന്നതിനായി നാല് ലക്ഷം രൂപയുടെ ടെൻഡർ നടപടികൾ പൂർത്തിയായതായി സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ. അറിയിച്ചു. സോയിൽ ടെസ്റ്റിംഗിന് തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ. കത്ത് നൽകിയിരുന്നു. പൊതുമരാമത്ത് വകുപ്പ് കെട്ടിടങ്ങൾ വിഭാഗം ചീഫ് എഞ്ചിനീയർ പ്രത്യേകമായി പരിഗണിച്ച് ഭരണാനുമതി നൽകി ടെൻഡറായതോടെ മണ്ണുപരിശോധന ഉടനെ നടത്താനാകും. മണ്ണുപരിശോധനയിലൂടെ ലഭിക്കുന്ന വിവരങ്ങളുടെ സഹായത്തോടെയാണ് കോടതി സമുച്ചയത്തിൻ്റെ സ്ട്രക്ച്ചറൽ ഡ്രോയിംഗ്സ്, എസ്റ്റിമേറ്റ് എന്നിവ പൊതുമരാമത്ത് വകുപ്പ് കെട്ടിടങ്ങൾ വിഭാഗം തയ്യാറാക്കുക. വടക്കാഞ്ചേരിയിൽ അഞ്ചു നിലകളിലായി 68,000 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ നിർമ്മിക്കുന്ന പുതിയ കോടതി സമുച്ചയത്തിന്റെ പി.ഡബ്ല്യു.ഡി. ആർക്കിടെക്ട് തയ്യാറാക്കിയ പ്ലാൻ, ആർക്കിടെക്ച്ചറൽ ഡ്രോയിങ് എന്നിവ കോടതിയുടെ പരിഗണനയിലാണ്. ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിന് സമീപം ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്ന് കൈമാറി കിട്ടിയ 63.6 സെന്റ് സ്ഥലത്താണ് കോടതി സമുച്ചയം നിർമ്മിക്കുന്നത്. അഞ്ചു നിലകളിലായി 68,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ വിഭാവനം ചെയ്തിരിക്കുന്ന കെട്ടിടസമുച്ചയത്തിന്റെ ബേസ്മെന്റ് ഫ്ലോറിൽ പാർക്കിംഗ്, കാന്റീൻ സൗകര്യങ്ങൾ; ഗ്രൗണ്ട് ഫ്ലോറിൽ ബാർ അസോസിയേഷൻ, ലൈബ്രറി, കോൺഫറൻസ് ഹാൾ, അനുബന്ധ ഓഫീസുകൾ; ഒന്നാം നിലയിൽ മജിസ്ട്രേറ്റ്, മുൻസിഫ് കോടതികൾ, അനുബന്ധ ഓഫീസുകൾ; രണ്ടാം നിലയിൽ പോക്സോ കോടതി, അനുബന്ധ ഓഫീസുകൾ; മൂന്നാം നിലയിൽ വൾനറൽ വിറ്റ്നസ് കോർട്ട് തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കും. ഒന്നര നൂറ്റാണ്ട് മുൻപ് പ്രവർത്തനം ആരംഭിച്ചതും കുന്നംകുളം, തൃശ്ശൂർ, തലപ്പിള്ളി എന്നീ മൂന്ന് താലൂക്കുകളിലായി 73 വില്ലേജുകൾ, 6 പോലീസ് സ്റ്റേഷനുകൾ, നാല് എക്സൈസ് റേഞ്ച് ഓഫീസുകൾ, മച്ചാട് വടക്കാഞ്ചേരി റേഞ്ചുകളിൽ ഉള്ള ഫോറസ്റ്റ് സ്റ്റേഷനുകൾ ഉൾപ്പെടെ ബൃഹത്തായ അധികാരപരിധി ഉള്ളതുമായ മുൻസിഫ് - മജിസ്‌ട്രേറ്റ് കോടതിയാണ് വടക്കാഞ്ചേരിയിൽ പ്രവർത്തിക്കുന്നത്. ഏറെ പഴക്കവും സ്ഥലപരിമിതിയുമുള്ള നിലവിലെ കെട്ടിടത്തിനു പകരമായി വിവിധ കോടതികൾക്ക് പ്രവർത്തിക്കാനുതകുന്ന വിധം വിശാലവും, ജനങ്ങൾക്ക് സൗകര്യപ്രദവുമായ കോടതി സമുച്ചയം നിർമ്മിക്കുക എന്നത് പ്രധാനപ്പെട്ട ഒരു വികസന ആവശ്യമായി കണ്ട് വടക്കാഞ്ചേരി കോടതി സമുച്ചയം യാഥാർത്ഥ്യമാക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ വ്യക്തമാക്കി.
0 അഭിപ്രായങ്ങള്‍