കേരള സർക്കാരിൻ്റെ മാതൃക പിന്തുടർന്ന് തമിഴ്നാട് സർക്കാരും കോളനികൾ എന്ന വിളിപ്പേര് ഒഴിവാക്കി.

കേരള സർക്കാരിൻ്റെ മാതൃക പിന്തുടർന്ന് തമിഴ്നാട് സർക്കാരും  കോളനികൾ എന്ന വിളിപ്പേര് ഒഴിവാക്കിയ നടപടി സ്വാഗതാർഹമാണെന്ന് കെ.രാധാകൃഷ്ണൻ എം.പി. തമിഴ്നാട് നിയമസഭയിൽ ഈ പ്രഖ്യാപനം നടത്തിയ  മുഖ്യമന്ത്രി സ്റ്റാലിനെ അഭിനന്ദിക്കുന്നതായും കെ.രാധാകൃഷ്ണൻ എം.പി അറിയിച്ചു.

സംസ്ഥാന സർക്കാരിൽ പട്ടിക വിഭാഗ വികസന വകുപ്പുകളുടെ ചുമതല  താൻ നിർവഹിക്കുമ്പോഴാണ് 2024 ജൂൺ 18 ന് കോളനികൾ എന്ന പേര് ഒഴിവാക്കി പകരം ഉന്നതികളും നഗറുകളുമാക്കിയത്. സംസ്ഥാന ത്തിൻ്റെ മാതൃക തമിഴ്നാടും പിന്തുടർന്നതിൽ വളരെ സന്തോഷമുണ്ടെന്നും കെ.രാധാകൃഷ്ണൻ വ്യക്തമാക്കി.

ഓരോ പൗരനും തങ്ങളുടെ താമസസ്ഥലത്തെയും ജീവിതപരിസരത്തെയും അഭിമാനത്തോടെ പരാമർശിക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകാൻ  കഴിയണം.  ഇത്തരം തീരുമാനങ്ങൾ  അസമത്വങ്ങൾ കുറയ്ക്കാനും സാമൂഹിക നീതിയും തുല്യതയും ഉറപ്പു വരുത്താനും സഹായിക്കും. കോളനി എന്ന പദപ്രയോഗം ബ്രിട്ടീഷ് കാലഘട്ടത്തിൻ്റെ ശേഷിപ്പ് മാത്രമായാണ് ഇന്നും നിലനിൽക്കുന്നത്. ജാതി വിവേചനത്തിൻ്റെ പ്രതീകമായ കോളനി എന്ന വാക്ക്  രേഖകളിൽ നിന്നുതന്നെ ഒഴിവാക്കുകയായിരുന്നു. രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്ക് കേരളം  വഴികാട്ടികളാകുന്നു എന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണെന്നും കെ.രാധാകൃഷ്ണൻ എം.പി കൂട്ടിച്ചേർത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍