വടക്കാഞ്ചേരി: വടക്കാഞ്ചേരി നഗരസഭയിലെ കുമ്പളങ്ങാട് നിവാസികളുടെ പതിറ്റാണ്ടുകൾ നീണ്ട മാലിന്യ പ്രശ്നത്തിന് പരിഹാരം കാണുന്ന ബയോ മൈനിങ്ങ് അന്തിമ ഘട്ടത്തിലേക്ക്. കുമ്പളങ്ങാട് അഞ്ചാം വാർഡിൽ ഒന്നര ഏക്കർ സ്ഥലത്ത് നടത്തുന്ന പ്രക്രിയയിൽ 15,000 ടൺ മാലിന്യം ബയോ മൈനിങ്ങ് പൂർത്തീകരിച്ചു.130 ടൺ ആർഡിഎഫ് മാലിന്യങ്ങൾ സിമൻ്റ് ഫാക്ടറിയിലേക്ക് കയറ്റി അയച്ചു.കേരള ഖരമാലിന്യ പരിപാലന പദ്ധതി പ്രൊജക്ട് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ 19 ന് ബയോമൈനിങ്ങ് സ്ഥലം സന്ദർശനം നടത്തും.
മുപ്പത് വർഷത്തോളം പഴക്കമുള്ള ഏകദേശം 20,000 ടൺ മാലിന്യങ്ങൾ മൂന്ന് സോണുകളായി തിരിച്ചാണ് ബയോ മൈനിങ്ങ് നടത്തുന്നത്. ഇതിൽ രണ്ട് സോണുകളുടെ പ്രവർത്തനം അന്തിമ ഘട്ടത്തിലാണ്. ഒരു സോണിൻ്റെ പ്രവർത്തനം പ്രാരംഭ ഘട്ടത്തിലുമാണ്.
ആധുനിക ട്രോമെൽ യന്ത്ര സംവിധാനത്തിൻ്റെ സഹായത്തോടെ പ്ലാസ്റ്റിക്, റബർ തുടങ്ങിയ മാലിന്യങ്ങൾ വേർതിരിച്ചാണ് സിമന്റ് നിർമാണ മേഖലയിലേക്ക് കയറ്റുമതി ചെയ്യുന്നത്. പ്രതിദിനം 400 ടൺ മാലിന്യങ്ങൾ തരംതിരിച്ച് സംസ്കരിക്കാനുള്ള ശേഷി ഈ യന്ത്ര സംവിധാനത്തിനുണ്ട്.കൂടാതെ മണ്ണ് പരിശോധിച്ച ശേഷം അനുയോജ്യമായാൽ പുനരുപയോഗിക്കാനും ഇതു വഴി സാധിക്കും.
ലോക ബാങ്കിൻ്റെ സഹായത്തോടെ കെ.എസ്.ഡബ്ലിയു എം.പി ഫണ്ടിൽ നിന്നും 9 കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി പ്രാവർത്തികമാക്കുന്നത്. ഈ മാസം അവസാനത്തോടെ പദ്ധതി പൂർത്തീകരിക്കാനാകും.കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ നേതൃത്വത്തിലാണ് ബയോ മൈനിങ്ങ് നടത്തുന്നത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍