തൃശൂർ: സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമാണം പുരോഗമിക്കുന്നതിനിടെ തന്നെ നിലവിലെ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സ തകർന്നടിഞ്ഞ അവസ്ഥയിലാണ് തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ്. ഡോക്ടർമാരുടെ തീവ്രമായ അഭാവമാണ് ഇതിന് കാരണം. 2025-ൽ പൂർത്തിയാകുന്ന സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സ വിപുലീകരിക്കാനുള്ള സർക്കാരിന്റെ ലക്ഷ്യത്തെ പ്രതിനിധീകരിക്കുന്നു.
എന്നാൽ, ഇതിനോടകം തന്നെ ഉദരരോഗം, മൂത്രാശയരോഗം, വൃക്കരോഗം തുടങ്ങിയ നിർണായക വിഭാഗങ്ങളിൽ ചികിത്സ വെട്ടിച്ചുരുക്കേണ്ട അവസ്ഥയാണ്. ഡോക്ടർമാരുടെ അഭാവം കാരണം ഒ.പി. ചീട്ട് 250 ആയി ചുരുക്കിയതോടെ നൂറുകണക്കിന് രോഗികൾ ചികിത്സയിൽ നിന്ന് വഞ്ചിതരായി. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ അസി. പ്രൊഫസർമാർക്ക് പ്രമോഷൻ ലഭിച്ചതോടെ ഉയർന്ന തസ്തികകളില്ലാത്തതിനാൽ ഇവർ സ്ഥലം മാറി.
ഇതോടെ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ ഒന്നോ രണ്ടോ ഡോക്ടർമാർ മാത്രമാണ് ശേഷിച്ചത്. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഗുണം രോഗികൾക്ക് ലഭിക്കണമെങ്കിൽ അസോസിയേറ്റ് പ്രൊഫസർമാരുടെയും പ്രൊഫസർമാരുടെയും തസ്തികകൾ സൃഷ്ടിച്ച് ഇവയെ സ്വതന്ത്ര ചികിത്സാവിഭാഗങ്ങളാക്കി ഉയർത്തണമെന്നാണ് ആവശ്യം. ഇത് പി.ജി. കോഴ്സുകൾ ആരംഭിക്കുന്നതിനും 24 മണിക്കൂർ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സ സേവനം ഉറപ്പാക്കുന്നതിനും സഹായിക്കും. നിലവിലെ സാഹചര്യത്തിൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് വെറും കെട്ടിടമായി ചുരുങ്ങുമെന്ന ആശങ്കയാണ് ഉയരുന്നത്.
മെഡിക്കൽ കോളേജ് നിരന്തരം തസ്തികകൾ സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സർക്കാർ ഇതുവരെ നടപടിയെടുത്തിട്ടില്ല. മാത്രമല്ല, ഉള്ള ഒഴിവുകൾ നികത്തി നിലവിലെ ചികിത്സ തുടരുന്നതിനുള്ള ശ്രമങ്ങളും നടന്നിട്ടില്ല. ചികിത്സ വെട്ടിച്ചുരുക്കിയ വിഭാഗങ്ങളിലെ അസി. പ്രൊഫസർ തസ്തികയുടെ പി.എസ്.സി. ലിസ്റ്റ് ഉണ്ടായിട്ടും നിയമനം നടത്തുന്നില്ലെന്നത് ഗുരുതരമായ വീഴ്ചയാണ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍