തൃശൂരിലെ അനുകൂല അന്തരീക്ഷത്തെ തകർത്ത പി.ബാലചന്ദ്രനെതിരെ നടപടി വേണമെന്ന് സി.പി.ഐയിലെ ഒരു വിഭാഗം: പ്രസ്താവനക്ക് പിന്നിൽ ഗൂഢ ലക്ഷ്യങ്ങൾ സംശയിച്ച് പാർട്ടി; 31ലെ പാർട്ടി എക്‌സിക്യൂട്ടീവിൽ ചർച്ച
രാമായണവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ പി.ബാലചന്ദ്രൻ എം.എൽ.എക്കെതിരെ നടപടികളിലേക്ക് കടക്കാൻ സി.പി.ഐ. വിഷയം ചർച്ച ചെയ്യാൻ 31ന് ജില്ല എക്സിക്യൂട്ടീവ് യോഗം വിളിച്ചു. ഈ വിഷയം മാത്രമാണ് അജണ്ട. എം.എൽ.എയോട് നേരിട്ടെത്തി വിശദീകരണം നൽകാൻ പാർട്ടി ജില്ലാ സെക്രട്ടറി കത്ത് നൽകി. വിശദീകരണം എഴുതി നൽകേണ്ടെന്നും നേരിട്ടെത്തി നൽകാനുമാണ് കത്തിലെ നിർദേശം.
നിലവിലുണ്ടായിരുന്ന അനുകൂല സാഹചര്യത്തെ പ്രതികൂലമാക്കിയെന്ന കടുത്ത വിമർശനത്തിലാണ് സി.പി.എം, സി.പി.ഐ നേതാക്കൾ. ഈ സാഹചര്യത്തിൽ കൂടിയാണ് അടിയന്തര യോഗം. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു ബാലചന്ദ്രൻ സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചത്. രാമായണത്തിലെ കഥാപാത്രമായ സീത, രാമനും ലക്ഷ്മണനും ഇറച്ചിയും പോറോട്ടയും വിളമ്പി കൊടുത്തു എന്ന ബാലചന്ദ്രൻറെ പോസ്റ്റ് ആണ് വിവാദമായത്. ഹൈന്ദവ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തി എന്ന് സമൂഹമാധ്യമങ്ങളിൽ വിമര്‍ശനം ഉയര്‍ന്നതോടെ പി ബാലചന്ദ്രന്‍ പോസ്റ്റ് പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചിരുന്നു. തൊട്ടു പിന്നാലെ എം.എൽ.എക്ക് തെറ്റ് പറ്റിയെന്നും പാർട്ടിയുടെയും എൽ.ഡി.എഫിൻറെയും നയമല്ലെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.വൽസരാജ് വാർത്താക്കുറിപ്പ് പുറത്തിറക്കിയെങ്കിലും വിഷയം ബി.ജെ.പിയും കോൺഗ്രസും രാഷ്ട്രീയ ആയുധമായി എടുത്തിരിക്കുകയാണ്.
ബി.ജെ.പിയുടെയും ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തിൽ പരസ്യ പ്രതിഷേധങ്ങൾ നടന്നെങ്കിലും കോൺഗ്രസ് സമരത്തിനിറങ്ങിയിട്ടില്ല. പകരം പ്രസ്താവനയിലൂടെയാണ് വിമർശനമുയർത്തിയത്. എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റ് ദൈവ സങ്കല്‍പ്പത്തെ അവഹേളിക്കുന്നതും വിശ്വാസികളെ വേദനിപ്പിക്കുന്നതുമാണെന്നും വര്‍ഗീയ വാദികള്‍ക്ക് ആയുധം നല്‍കുന്ന പ്രസ്താവനയാണ് പി.ബാലചന്ദ്രന്‍ നടത്തിയതെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശൻറെ വിമർശനം. തിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ മുതിർന്ന നേതാവിൽ നിന്ന് തന്നെ ഉയർന്ന കൈവിട്ട പരാമർശത്തിൽ കടുത്ത അതൃപ്തിയിലാണ് സി.പി.ഐ, സി.പി.എം നേതൃത്വങ്ങൾ. കഴിഞ്ഞ ദിവസം ചേർന്ന എൽ.ഡി.എഫ് യോഗത്തിലും വിഷയം ചർച്ചക്ക് വന്നു. എം.എൽ.എയെ വിളിച്ച് വിമർശനവും അതൃപ്തിയും നേതാക്കൾ അറിയിച്ചുവെങ്കിലും നടപടി വേണമെന്ന അഭിപ്രായം നേതൃതലത്തിൽ തന്നെ ഉയർന്നിട്ടുണ്ട്. അതോടൊപ്പം എം.എൽ.എയുടെ പ്രസ്താവനക്ക് പിന്നിൽ മറ്റ് ഉദ്ദേശ്യങ്ങളുണ്ടായിരുന്നുവെന്ന വിമർശവും ഉയർന്നിട്ടുണ്ട്. സുനിൽകുമാറിന് അനുകൂലമായുണ്ടായിരുന്ന തൃശൂരിലെ സാമുദായിക സൗഹൃദാന്തരീക്ഷത്തിന് വിള്ളലേൽപ്പിക്കുന്നതാണ് എം.എൽ.എ നടത്തിയതെന്ന പരാതി ഘടകങ്ങളിൽ നിന്ന് തന്നെ പാർട്ടി നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിൻറെ ഭാഗമായി വടക്കുന്നാഥ ക്ഷേത്രത്തിലെ ആൽമുറിച്ചതും, നടവഴിയടച്ചിട്ടതുമടക്കമുള്ളവ ബി.ജെ.പിക്കെതിരെയും, വികസനമില്ലായ്മയും, ബി.ജെ.പിയെ മുഖ്യ എതിരാളിയായി ഉയർത്തിക്കാണിച്ച പ്രതികരണങ്ങളും സിറ്റിങ് എം.പി ടി.എൻ.പ്രതാപനും കോൺഗ്രസിനുമെതിരെ മികച്ച ആയുധങ്ങളായി പ്രചരണത്തിന് കിട്ടി അനുകൂല സാഹചര്യം നിൽക്കെയാണ് ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇതെല്ലാം തകിടം മറിച്ചത്. എം.എൽ.എയുടെ പ്രസ്താവനതിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നാണ് നേതാക്കൾ പറയുന്നത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ