തിരുവില്വാമലയിൽ സ്ഫോടനത്തിൽ എട്ടുവയസുകാരി മരിച്ച സംഭവത്തിലുള്ള അന്വേഷണത്തിൽ പൊലീസിന് വീഴ്ച: പോസ്റ്റ്മോർട്ടം റിപ്പോർട്ട് അവഗണിച്ചു

 

തിരുവില്വാമലയിൽ മൊബൈൽഫോൺ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ച സംഭവത്തിലുള്ള അന്വേഷണത്തിൽ പൊലീസിന് വീഴ്ച. മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചാണ് കുട്ടിയുടെ മരണകാരണമെന്ന കേസിൽ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ നിഗമനങ്ങളെ പൊലീസ് അവഗണിച്ചുവെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസം ഫോറൻസിക് റിപ്പോർട്ട് ഫലം പുറത്ത് വന്നതോടെയാണ് പൊലീസ് പിഴവിനെ കുറിച്ച് ഉന്നത തലത്തിൽ തന്നെ വിലയിരുത്തൽ. സംസ്ഥാന പൊലീസ് മേധാവിയും സിറ്റി പൊലീസ് കമീഷണറും തമ്മിൽ അടിയന്തര കൂടിയാലോചനകൾ നടന്നതായാണ് വിവരം. ഇക്കഴിഞ്ഞ ഏപ്രിൽ 24ന് രാത്രി 11 ഓടെയാണ് തിരുവില്വാമല പട്ടിപ്പറമ്പില്‍ അശോക് കുമാര്‍ – സൗമ്യ ദമ്പതികളുടെ ഏകമകൾ ആദിത്യശ്രീ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് മരിച്ചത്. പിറ്റേന്ന് തന്നെ പോസ്റ്റ്മോർട്ടം നടത്തിയ പൊലീസ് സർജൻ ഡോ.എൻ.കെ.ഉന്മേഷ് നിഗമനങ്ങൾ പൊലീസിന് കൈമാറിയിരുന്നു.


വിശദമായ റിപ്പോർട്ടും ദിവസങ്ങൾക്കകം കൈമാറി. എന്നാൽ ഈ റിപ്പോർട്ട് പൊലീസ് അവഗണിച്ച് മാറ്റിവെച്ചു. ഫോറൻസിക് റിപ്പോർട്ടിനായി കാത്തുവെച്ചു. കഴിഞ്ഞ ദിവസമാണ് ഇത് ലഭിച്ചത്.

ഫോൺ പൊട്ടിയാൽ ഉണ്ടാകാവുന്ന പരിക്കല്ല കുട്ടിയുടെ മുഖത്ത് ഉണ്ടായതെന്നാണ് തൃശൂർ മെഡിക്കൽ കോളജിലെ ഫോറൻസിക് മേധാവിയടക്കം ഡോക്ടർമാരുടെ സംഘം മൊഴി നൽകിയിരുന്നു. കുട്ടിയുടെ വായിൽ നിന്നെടുത്ത സാംപിളുകളിൽ സംശയകരമായവ പരാമർശിച്ച് റിപ്പോർട്ടും നൽകി. എന്നിട്ടും ഇവയുടെ അടിസ്ഥാനത്തിൽ അന്വേഷിക്കാനോ ഫോറൻസിക് ലാബിലെ പരിശോധന വേഗത്തിലാക്കാനോ പോലീസ് ഇടപെട്ടില്ല. ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ തിരുവനന്തപുരത്ത് നിന്ന് എഫ്.എസ്.എൽ റിപ്പോർട്ട് തൃശൂരിൽ അന്വേഷണ സംഘത്തിന് എത്തിയിട്ടും ഇത് പരിഗണിച്ചില്ല.

സ്ഫോടകവസ്തുക്കളിൽ കാണുന്ന പൊട്ടാസ്യം ക്ലോറേറ്റ്, സൾഫർ എന്നിവ കുട്ടിയുടെ ശരീരത്തിൽ നിന്നെടുത്ത സാമ്പിളുകളിൽ കണ്ടെത്തിയെന്ന നിർണായക വിവരം ഈ റിപ്പോർട്ടിലുണ്ടായിരുന്നു. പൊട്ടിത്തെറിച്ചുവെന്ന് പറയുന്ന മൊബൈൽ ഫോണിൻ്റെ ബാറ്ററിക്ക് തകരാറില്ലെന്നും സൂചിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം സംസ്ഥാന ഇൻറലിജൻറ്സ് വിഭാഗമാണ് സിറ്റി പൊലീസ് കമീഷണർക്ക് റിപ്പോർട്ട് വിവരം കൈമാറിയത്. തുടർന്നാണ് ഉന്നത പൊലീസധികാരികൾ കൂടിയിരുന്ന് അവഗണിച്ച റിപ്പോർട്ടുകൾ പരിശോധിച്ചത്. നേരത്തെ കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥൻ സ്ഥലം മാറിയതോടെ മരണകാരണത്തിൽ ഫോറൻസിക് റിപ്പോർട്ട് വന്നതോടെ കുഴഞ്ഞു പോയത് പൊലീസുകാർ തന്നെയാണ്. 

പോസ്റ്റ്മോർട്ടം റിപ്പോർട്ടടക്കം അവഗണിച്ചത് ഗൗരവകരമായ വീഴ്ച‍ചയായി കണക്കാക്കുമെന്നാണ് പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് വൃത്തങ്ങൾ നൽകുന്ന സൂചന. ഇതിനിടെ സ്ഫോടക വസ്തുക്കളുടെ സാനിധ്യമുണ്ടെന്ന പുതിയ ഫോറൻസിക് റിപ്പോർട്ട് പുറത്ത് വന്നതോടെ പൊട്ടിയത് പന്നിപ്പടക്കമാണെന്ന വാദവുമായി പൊലീസ് വന്നതും വിവാദത്തിനിടയാക്കിയിട്ടുണ്ട്. എങ്ങനെയാണ് ഇതിന് സാധൂകരണമെന്ന തെളിവ് ചോദിച്ചതോടെ കുഴഞ്ഞു. നിലവിൽ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറേണ്ടതില്ലെന്ന നിർദേശം പൊലീസ് മേധാവി തന്നെ നൽകിയിട്ടുണ്ട്.

മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.