🟣 ചേലക്കര നിയോജക മണ്ഡലം - വനാതിർത്തിയിൽ സൗരവേലി സ്ഥാപിക്കാൻ എം.എൽ.എ ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ അനുവദിക്കും: യു. ആർ. പ്രദീപ് എം.എൽ.എ.🟣

ചേലക്കര നിയോജക മണ്ഡലം - വനാതിർത്തിയിൽ സൗരവേലി സ്ഥാപിക്കാൻ  എം.എൽ.എ ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ അനുവദിക്കും: യു. ആർ. പ്രദീപ്  എംഎൽഎ.
കാട്ടാന ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത്  തടയുന്നതിന് എം.എൽ.എ യുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടിൽനിന്നും 40 ലക്ഷം രൂപ അനുവദിക്കുമെന്ന് യു. ആർ. പ്രദീപ് എം.എൽ.എ പറഞ്ഞു. ഇതിനായി എം.എൽ.എ ജില്ലാ കളക്ടർക്ക് കത്തു നൽകി. ചേലക്കര നിയോജക മണ്ഡലത്തിലെ  മണ്ണാത്തിപ്പാറ മുതൽ വാഴക്കോട് പട്ടാണിക്കാട് വരെയുള്ള 15 കിലോമീറ്റർ നീളത്തിലാണ് ഇനി സൗരവേലി നിർമ്മിക്കാൻ ഉള്ളത്. 
ഈ പ്രവൃത്തിക്കുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി ജില്ലാ കളക്ടർക്ക് നൽകുവാൻ തൃശ്ശൂർ വനം ഡിവിഷണൽ ഓഫീസർക്ക് എം.എൽ.എ നിർദ്ദേശം നൽകിയിട്ടുണ്ട്.
 പഴയന്നൂർ പഞ്ചായത്തിലെ തിരുമണി വാഴോട് മുതൽ മണ്ണാത്തിപ്പാറ വരെയും, എടപ്പാറ ഉന്നതി മുതൽ തായംകാട് നായാടി ഉന്നതി വരെയും ഉള്ള 30 കിലോമീറ്റർ  ഭാഗം 75.52 ലക്ഷം രൂപ വിനിയോഗിച്ച് സൗരവേലി ഇതിനകം സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട് . 
ശേഷിക്കുന്ന 15 കിലോമീറ്റർ നീളം  കൂടി സൗരവേലി സ്ഥാപിക്കുവാനാണ് എം.എൽ.എ ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ  അനുവദിക്കുന്നത്. കാട്ടാന ജനവാസ മേഖലയിലേക്ക് ഇറങ്ങി കൃഷികൾ നിരന്തരം നശിപ്പിക്കുന്നത് മൂലം ജനങ്ങൾ വലിയ ഭീതിയിലും ആശങ്കയിലുമാണ്  ഉള്ളത് .സൗരവേലി നിർമ്മാണം പൂർത്തീകരിച്ചാൽ കാട്ടാന ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത്  പരിഹരിക്കുവാൻ കഴിയും.
കുതിരാൻ തുരങ്കം നിർമ്മാണം പൂർത്തീകരിച്ച് അതിലൂടെ വാഹന ഗതാഗതം ആരംഭിച്ചത്  മുതൽ ആണ് പഴയ റോഡിലൂടെ കാട്ടാനയും മറ്റു വന്യജീവികളും പീച്ചി വനമേഖലയിൽ നിന്നും വാഴാനി-മച്ചാട് വനമേഖലയിലേക്ക് യഥേഷ്ടം കടന്നുവരാൻ  ഇടയായത്. ഇതുമൂലമാണ്    മുള്ളൂർക്കര, പാഞ്ഞാൾ, ചേലക്കര തുടങ്ങിയ പഞ്ചായത്തുകളിലെ  വനാതിർത്തി പ്രദേശങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാകാൻ കാരണമായത് . 
കാട്ടാന ശല്യം രൂക്ഷമായത് കണക്കിലെടുത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ തൃശൂർ അടക്കമുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം എളനാട് ഫോറസ്റ്റ് ഓഫീസ് ഹാളിൽ എം.എൽ.എ യു. ആർ. പ്രദീപ് കഴിഞ്ഞദിവസം വിളിച്ചു ചേർത്തിരുന്നു.
 ഈ യോഗത്തിന്റെ തീരുമാനങ്ങളിൽ ഒന്നായിരുന്നു കഴിവതും വേഗത്തിൽ  ശേഷിക്കുന്ന ഭാഗം കൂടി സൗരവേലി   നിർമ്മാണം പൂർത്തീകരിക്കുക എന്നത്.
 വനപാലകർക്ക് കഴിവതും വേഗത്തിൽ വന്യജീവി സംഘർഷ മേഖലകളിൽ ഓടിയെത്തുന്നതിന് എം.എൽ.എ ഫണ്ടിൽ നിന്നും 13.5 ലക്ഷം രൂപ വിനിയോഗിച്ച്  ബൊലേറോ ക്യാമ്പർ വാഹനവും എളനാട് ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കഴിഞ്ഞ ദിവസം  അനുവദിച്ചു നൽകിയിട്ടുണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍