🟣 എഫ്.സി.ആർ.എ നിയമഭേദഗതി: ന്യൂനപക്ഷ സ്ഥാപനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് കെ. രാധാകൃഷ്ണൻ എം.പി. 🟣

 
എഫ്.സി.ആർ.എ നിയമഭേദഗതി: ന്യൂനപക്ഷ സ്ഥാപനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് കെ. രാധാകൃഷ്ണൻ എം.പി.

ന്യൂഡൽഹി: വിദേശ സഹായ നിയന്ത്രണ നിയമത്തിൽ (എഫ്.സി.ആർ.എ) കൊണ്ടുവന്ന പുതിയ ഭേദഗതികൾ രാജ്യത്തെ സിവിൽ സൊസൈറ്റി സംഘടനകളെയും കേരളത്തിലെ ക്രൈസ്തവ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങളെയും ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക അറിയിച്ച് സി.പി.ഐ.എം. ലോക്‌സഭാ കക്ഷി നേതാവ് കെ. രാധാകൃഷ്ണൻ എം.പി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. 
വിദേശ ഫണ്ടുകളുടെ വിനിയോഗത്തിൽ സുതാര്യത ഉറപ്പാക്കാനുള്ള സർക്കാരിന്റെ നീക്കങ്ങളെ പിന്തുണയ്ക്കുമ്പോൾ തന്നെ, 2026-ലെ പുതിയ ഭേദഗതി ബില്ലിലെ പല വ്യവസ്ഥകളും ദശാബ്ദങ്ങളായി സാമൂഹിക സേവന രംഗത്ത് പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങളെ തകർക്കുന്നതാണെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. 
കേരളത്തിലെ ചർച്ചുകളും മറ്റ് വിശ്വാസാധിഷ്ഠിത ചാരിറ്റബിൾ സംഘടനകളും വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ നൽകി വരുന്ന നിസ്തുലമായ സേവനങ്ങളെ തടസ്സപ്പെടുത്തുന്നതാണ് ഈ നിയന്ത്രണങ്ങളെന്നും ഇത് പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ക്ഷേമത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലൈസൻസ് പുതുക്കുന്നതിലെ കാലതാമസത്തിന്റെ പേരിൽ സന്നദ്ധ സംഘടനകളുടെ ആസ്തികൾ കണ്ടുകെട്ടാൻ 'ഡെസിഗ്നേറ്റഡ് അതോറിറ്റി'ക്ക് അധികാരം നൽകുന്ന വ്യവസ്ഥകൾ അത്യന്തം അപകടകരമാണെന്ന് കെ. രാധാകൃഷ്ണൻ എം.പി വിമർശിച്ചു. സ്കൂളുകളും ആശുപത്രികളും ഉൾപ്പെടെയുള്ള ജനകീയ സ്ഥാപനങ്ങൾ ഇത്തരത്തിൽ സർക്കാർ ഏറ്റെടുക്കുന്നത് സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.   
ആയതിനാൽ ആസ്തികൾ കണ്ടുകെട്ടാനുള്ള വ്യവസ്ഥകൾ പിൻവലിക്കണമെന്നും രജിസ്‌ട്രേഷൻ നടപടികളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കി ന്യൂനപക്ഷ വിഭാഗങ്ങളുമായും സന്നദ്ധ സംഘടനകളുമായും സർക്കാർ അടിയന്തരമായി ചർച്ച നടത്തണമെന്നും എം.പി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍