ഓപ്പറേഷൻ “സെക്വർ ലാൻഡ്”- സബ് രജിസ്ട്രാർ ഓഫീസുകളിലെ അഴിമതി കണ്ടെത്തുന്നതിന് വിജിലൻസ് നടത്തിയ സംസ്ഥാനതല മിന്നൽ പരിശോധനയിൽ വ്യാപകമായ കൈക്കൂലിയും, ക്രമക്കേടുകളും കണ്ടെത്തി.

 

രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന സബ് രജിസ്ട്രാർ ഓഫീസുകളിൽ, ആധാരം രജിസ്റ്റർ ചെയ്യുന്നതിനും, സബ് രജിസ്ട്രാർ ഓഫീസ് മുഖേന നൽകുന്ന മറ്റ് വിവിധ സേവനങ്ങൾക്കും ആധാരമെഴുത്തുകാർ മുഖേനയും, നേരിട്ടും ഉദ്യോഗസ്ഥർ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 72 സബ് രജിസ്ട്രാർ ഓഫീസുകളിൽ ഇന്നലെ (07.08.2025) വൈകുന്നേരം 04.00 മണി മുതൽ “ഓപ്പറേഷൻ സെക്വർ ലാൻഡ്” എന്ന പേരിൽ സംസ്ഥാന തലത്തിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി.

മിന്നൽ പരിശോധനയിൽ സംസ്ഥാനത്തെ വിവിധ സബ് രജിസ്ട്രാർ ഓഫീസുകളിൽ, ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാനായി എത്തിയ 15 ഏജന്റുമാരിൽ നിന്നായി 1,46,375/- രൂപയും, 7 സബ് രജിസ്ട്രാർ ഓഫീസുകളിലെ റെക്കോർഡ് റൂമുകളിൽ ഒളിപ്പിച്ച് വച്ച നിലയിൽ കാണപ്പെട്ട കൈക്കൂലി പണമായ 37,850/- രൂപയും, നാല് ഉദ്യോഗസ്ഥരുടെ പക്കൽ നിന്നായി കണക്കിൽപ്പെടാത്ത 15,190/- രൂപയും വിജിലൻസ് പിടിച്ചെടുത്തു. വിവിധ സബ് രജിസ്ട്രാർ ഓഫീസുകളിലെ 19 ഉദ്യോഗസ്ഥർ വിവിധ ആധാരമെഴുത്തുകാരുടെ പക്കൽ നിന്നായി 9,65,905/- രൂപ യു.പി.ഐ മുഖാന്തിരം കൈക്കൂലി പണം കൈപ്പറ്റിയതായും വിജിലൻസ് പ്രാഥമികമായി കണ്ടെത്തി.

സബ് രജിസ്ട്രാർ ഓഫീസുകൾ മുഖേന നൽകി വരുന്ന ആധാരം രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള വിവിധ സേവനങ്ങൾക്ക്, ഉദ്യോഗസ്ഥർ ആധാരമെഴുത്തുകാരെ ഏജന്റുമാരാക്കി ഉപയോഗിച്ച് പൊതുജനങ്ങിൽ നിന്നും കൈക്കൂലി കൈപ്പറ്റുന്നതായി വിജിലൻസിന് വിവരം ലഭിച്ചിരുന്നു. വസ്തു രജിസ്ട്രേഷനായി ആധാരം എഴുത്തുകാരെ സമീപിക്കുന്ന പൊതുജനങ്ങളിൽ നിന്നും എഴുത്തുകൂലിക്ക് പുറമേ കൂടുതൽ പണം ആധാരമെഴുത്തുകാർ വാങ്ങി സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് വീതം വച്ച് കൈക്കൂലിയായി നൽകുന്നതായും, ഫെയർവാല്യു നിശ്ചയിച്ചിട്ടില്ലാത്ത വസ്തുക്കളുടെ രജിസ്ട്രേഷൻ നടത്തുമ്പോൾ വിൽപ്പന വില കുറച്ച് കാണിച്ച് ആധാരം രജിസ്ട്രേഷൻ നടത്തുന്നതായും, കൈക്കൂലി കൈപ്പറ്റി ഉദ്യോഗസ്ഥർ ഈ ക്രമക്കേടിന് കൂട്ടു നിൽക്കുന്നതായും വിജിലൻസിന് വിവരം ലഭിച്ചിരുന്നു. വസ്തു നില നിൽക്കുന്ന റവന്യു ജില്ലയിൽപ്പെട്ട ഏതൊരു രജിസ്ട്രാർ ഓഫീസിലും രജിസ്ട്രേഷൻ ചെയ്യാമെന്നുള്ള പദ്ധതി മുതലെടുത്ത് അഴിമതിയും ക്രമക്കേടുകളും നടക്കുന്നതായും, ഈ പദ്ധതിയുടെ മറവിൽ ഫ്ലാറ്റുകളുടെയും മറ്റും വില കുറച്ച് കാണിച്ച് അഴിമതിക്കാരായ സബ് രജിസ്ട്രാർമാർ ചുമതല വഹിക്കുന്ന ഓഫീസുകൾ മുഖേന രജിസ്ട്രേഷൻ നടത്തി രജിസ്ട്രേഷൻ ഫീസ് ഇനത്തിലും, സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും വെട്ടിപ്പ് നടക്കുന്നതായും വിജിലൻസിന് വിവരം ലഭിച്ചിരുന്നു.

സംസ്ഥാനതല മിന്നൽ പരിശോധനയിൽ തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം സബ് രജിസ്ട്രാർ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്റെ പക്കൽ നിന്നും കണക്കിൽപ്പെടാത്ത 8,500/- രൂപ വിജിലൻസ് സംഘം പിടിച്ചെടുത്തു, പത്തനംതിട്ട ജില്ലയിലെ കോന്നി സബ് രജിസ്ട്രാർ ഓഫീസിൽ ഉദ്യോഗസ്ഥർക്ക് പണം കൈമാറാൻ എത്തിയ ഏജന്റിൽ നിന്നും, 11,500/- രൂപയും, ഓഫീസിലെ റക്കോർഡ് റൂമിനുള്ളിലെ രജിസ്റ്ററുകളുടെ ഇടയിൽ സൂക്ഷിച്ച കണക്കിൽപ്പെടാത്ത 24,300/- രൂപയും പിടിച്ചെടുത്തു. പത്തനംതിട്ട സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും റിക്കോർഡ് റൂമിനുള്ളിലെ രജിസ്റ്ററുകളുടെ ഇടയിൽ സൂക്ഷിച്ച കണക്കിൽപ്പെടാത്ത 6,500/- രൂപയും വിജിലൻസ് സംഘം പിടിച്ചെടുത്തു. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ സബ് രജിസ്ട്രാർ ഓഫീസിൽ ആധാരമെഴുത്തുകാരന്റെ പക്കൽ നിന്നും 2000/- രൂപ ഒരു ഉദ്യോഗസ്ഥൻ ഗൂഗിൾ പേ മുഖാന്തിരം കൈപ്പറ്റിയത് വിജിലൻസ് കണ്ടെത്തി.

ഇടുക്കി ജില്ലയിൽ ദേവികുളം സബ് രജിസ്ട്രാർ ഓഫീസിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഒരു ആധാരമെഴുത്തുകാരന്റെ പക്കൽ നിന്നും 91,500/- രൂപ ഒരു ഉദ്യോഗസ്ഥൻ ഗൂഗിൾ പേ മുഖാന്തിരം കൈപ്പറ്റിയതും, പീരുമേട് സബ് രജിസ്ട്രാർ ഓഫീസിലെ റെക്കോർഡ് റൂമിൽ നിന്നും കണക്കിൽപ്പെടാത്ത 700/- രൂപയും, വിജിലൻസ് കണ്ടെത്തി. ഉടുമ്പൻചോല സബ് രജിസ്ട്രാർ ഓഫീസിൽ ഒരു ആധാരമെഴുത്തുകാരന്റെ പക്കൽ നിന്നും 15,000/- രൂപ ഒരു ഉദ്യോഗസ്ഥൻ ഗൂഗിൾ പേ മുഖാന്തിരം കൈക്കൂലി കൈപ്പറ്റിയതും കണ്ടെത്തി.

എറണാകുളം ജില്ലയിലെ ആലുവ സബ് രജിസ്ട്രാർ ഓഫീസിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഉദ്യോഗസ്ഥർക്ക് കൈക്കൂലി പണം കൈമാറാൻ എത്തിയ ഏജന്റിൽ നിന്നും, 9,500/- രൂപയും, ഒരു ഉദ്യോഗസ്ഥന്റെ പക്കൽ നിന്നും കണക്കിൽപ്പെടാത്ത 600/- രൂപയും വിജിലൻസ് പിടിച്ചെടുത്തു. കൊച്ചി സബ് രജിസ്ട്രാർ ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥർക്ക് ഗൂഗിൾ പേ മുഖാന്തിരം ആധാരമെഴുത്തുകാർ 18,800/- രൂപയും, തൃപ്പൂണിത്തുറ സബ് രജിസ്ട്രാർ ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥർക്ക് ഗൂഗിൾ പേ മുഖാന്തിരം ആധാരമെഴുത്തുകാർ 30,610/- രൂപയും കൈക്കൂലിയായി അയച്ച് നൽകിയിരിക്കുന്നതായി മിന്നൽ പരിശോധനയിൽ കണ്ടെത്തി.

തൃശ്ശൂർ ജില്ലയിലെ ചാലക്കുടി സബ് രജിസ്ട്രാർ ഓഫീസിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഉദ്യോഗസ്ഥർക്ക് നൽകാൻ കൈക്കൂലി പണവുമായി എത്തിയ ഏജന്റിനെ 4,600/- രൂപയുമായി വിജിലൻസ് പിടികൂടി. കൊടുങ്ങല്ലൂർ സബ് രജിസ്ട്രാർ ഓഫീസിലെ മിന്നൽ പരിശോധനയിൽ ഒരു ഏജന്റിനെ 6,400/- രൂപയുമായും, ഒരു ഉദ്യോഗസ്ഥന്റെ പക്കൽ നിന്നും കണക്കിൽപ്പെടാത്ത 1590/- രൂപയും, ഓഫീസിലെ റെക്കോർഡ് റൂമിനുള്ളിൽ നിന്നും കണക്കിൽപ്പെടാത്ത പണവും വിജിലൻസ് പിടിച്ചെടുത്തു.

മലപ്പുറം ജില്ലയിൽ നടത്തിയ മിന്നൽ പരിശോധനയിൽ മലപ്പുറം സബ് രജിസ്ട്രാർ ഓഫീസിൽ ഉദ്യോഗസ്ഥർക്ക് നൽകാനായി കൈക്കൂലി പണവുമായി എത്തിയ ഒരു ഏജന്റിനെ 21,600/- രൂപയുമായി പിടികൂടുകയും, ഒരു ഉദ്യോഗസ്ഥന്റെ ഗൂഗിൾ പേ അക്കൗണ്ടിൽ രണ്ട് ആധാരമെഴുത്തുകാർ 1,06,000/- രൂപ കൈക്കൂലിയായി അയച്ച് നൽകിയതായും കണ്ടെത്തി. മഞ്ചേരി സബ് രജിസ്ട്രാർ ഓഫീസിൽ ഒരു ഏജന്റിനെ 1,100/- രൂപയുമായി വിജിലൻസ് പിടികൂടി. നിലമ്പൂർ സബ് രജിസ്ട്രാർ ഓഫീസിലെ റെക്കോർഡ് റൂമിൽ രജിസ്റ്ററുകൾക്കിടയിൽ ഒളിപ്പിച്ച് വച്ച നിലയിൽ കണക്കിൽപ്പെടാത്ത 4,700/- രൂപയും, മൂന്ന് ഉദ്യോഗസ്ഥർക്ക് ആധാരമെഴുത്തുകാർ 1,03,030/- രൂപ ഗൂഗിൾപേ മുഖേന കൈക്കൂലിയായി പണം അയച്ച് നൽകിയിരുന്നതും കണ്ടെത്തി. പെരിന്തൽമണ്ണ സബ് രജിസ്ട്രാർ ഓഫീസിൽ ഉദ്യോഗസ്ഥർക്ക് നൽകാനായി 26,000/- രൂപയുമായി എത്തിയ ഏജന്റിനെ വിജിലൻസ് പിടികൂടി. പൊന്നാന്നി സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും കൈക്കൂലി നൽകാനായി 7,860/- രൂപയുമായി എത്തിയ 3 ഏജന്റുമാരെ പിടികൂടുകയും, റെക്കോർഡ് റൂമിൽ ഒളിപ്പിച്ച് വച്ച നിലയിൽ 1260/- രൂപയും വിജിലൻസ് കണ്ടെത്തുകയും ചെയ്തു. കുറ്റിപ്പുറം സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാനായി 5,950/- രൂപയുമായി എത്തിയ ഏജന്റിനെ പിടികൂടുകയും, ഒരു ഉദ്യോഗസ്ഥന്റെ പക്കൽ നിന്നും, കണക്കിൽപ്പെടാത്ത 4,500/- രൂപയും, മറ്റൊരു ഉദ്യോഗസ്ഥൻ ഗൂഗിൾ പേ വഴി 1000/- രൂപ ആധാരമെഴുത്തുകാരനിൽ നിന്നു കൈക്കൂലി കൈപ്പറ്റിയതും വിജിലൻസ് കണ്ടെത്തി.

കോഴിക്കോട് ജില്ലയിലെ ഫറോക്ക് സബ് രജിസ്ട്രാർ ഓഫീസിൽ ഉദ്യോഗസ്ഥർക്ക് നൽകാനുള്ള കൈക്കൂലി പണവുമായി എത്തിയ ഏജന്റിനെ 20,000/- രൂപയുമായി പിടികൂടുകയും, ഒരു ഉദ്യോഗസ്ഥൻ 59,225/- രൂപ ആധാരമെഴുത്തുകാരനിൽ നിന്നും കൈക്കൂലിയായി ഗൂഗിൾ പേ മുഖാന്തിരം കൈപ്പറ്റിയതായും കണ്ടെത്തി. കൊയിലാണ്ടി സബ് രജിസ്ട്രാർ ഓഫീസിലെ ഒരു ഉദ്യോഗസ്ഥൻ ആധാരമെഴുത്തുകാരനിൽ നിന്നും 4,750/- രൂപ ഗൂഗിൾ പേ മുഖാന്തിരം കൈക്കൂലിയായി കൈപ്പറ്റിയതു കണ്ടെത്തുകയും, കോഴിക്കോട് സബ് രജിസ്ട്രാർ ഓഫീസിൽ ഉദ്യോഗസ്ഥർക്ക് നൽകാനായി 15,130/- രൂപയുമായി എത്തിയ ഏജന്റിനെ വിജിലൻസ് പിടികൂടുകയും ചെയ്തു. കുറ്റ്യാടി സബ് രജിസ്ട്രാർ ഓഫീസിൽ ഒരു ഏജന്റിനെ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാനായി കൊണ്ടുവന്ന 5,600/- രൂപയുമായി വിജിലൻസ് പിടികൂടുകയും, മറ്റൊരു ഉദ്യോസ്ഥൻ ആധാരമെഴുത്തുകാരനിൽ നിന്നു 5,600/- രൂപ ഗൂഗിൾ പേ വഴി കൈക്കൂലി കൈപ്പറ്റിയത് കണ്ടെത്തുകയും ചെയ്തു.

വയനാട് ജില്ലയിലെ കല്പറ്റ സബ് രജിസ്ട്രാർ ഓഫീസിൽ ഒരു ഉദ്യോഗസ്ഥൻ ആധാരമെഴുത്തുകാരനിൽ നിന്നും, 1250/- രൂപ ഗൂഗിൾപേ മുഖാന്തിരം കൈപ്പറ്റിയതായി കണ്ടെത്തി. മാനന്തവാടി സബ് രജിസ്ട്രാർ ഓഫീസിൽ ഒരു ഏജന്റിനെ 11,135/- രൂപയുമായി പിടികൂടുകയും, ഒരു ഉദ്യോഗസ്ഥൻ 1410/- രുപ ഒരു ഏജന്റിന്റെ പക്കൽ നിന്നു ഗൂഗിൾപേ മുഖാന്തിരം കൈപ്പറ്റിയതായും കണ്ടെത്തി. സുൽത്താൻ ബത്തേരി സബ് രജിസ്ട്രാർ ഓഫീസിലെ ഒരു ഉദ്യോഗസ്ഥൻ പല പ്രാവശ്യമായി ആധാരമെഴുത്തുകാരിൽ നിന്നും ഗൂഗിൾ പേ വഴി കൈക്കൂലിയായി 3,37,300/- രൂപ വാങ്ങിയതും വിജിലൻസ് കണ്ടെത്തി.

കാസർഗോഡ് ജില്ലയിലെ ബദിയടുക്ക സബ് രജിസ്ട്രാർ ഓഫീസിലെ ഒരു ഉദ്യോഗസ്ഥൻ പല പ്രാവശ്യമായി ആധാരമെഴുത്തുകാരിൽ നിന്നും ഗൂഗിൾ പേ വഴി കൈക്കൂലിയായി 1,89,680/- രുപ വാങ്ങിയതും വിജിലൻസ് കണ്ടെത്തി.

ആധാരമെഴുത്തുകാരെ ഏജന്റുമാരാക്കി കൊണ്ട് സബ് രജിസ്ട്രാർ ഓഫീസുകളിലെ ഉദ്യോഗസ്ഥർ പൊതുജനങ്ങളിൽ നിന്നും വ്യാപകമായി കൈക്കൂലി വാങ്ങുന്ന പ്രവണത വിജിലൻസ് വളരെ ഗൗരവത്തിൽ കാണുന്നുവെന്നും, മിന്നൽ പരിശോധനയുടെ ഭാഗമായുള്ള തുടർപരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്നും ഉദ്യോഗസ്ഥരുടെയും ഏജന്റുമാരുടെയും അക്കൗണ്ട് സ്റ്റേറ്റ്മെന്റുകൾ ഉൾപ്പെടെ ശേഖരിച്ച് വിശദപരിശോധന നടത്തുമെന്നും വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐ.പി.എസ് അറിയിച്ചു. 

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ, വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പറിലോ, വാട്ട്സ്ആപ്പ് നമ്പറായ 9447789100 എന്ന നമ്പറിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐ.പി.എസ് അഭ്യർത്ഥിച്ചു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍