കല്ലംപാറ കനാൽപാലം നിർമ്മാണോദ്ഘാടനം.
വടക്കാഞ്ചേരി: വടക്കാഞ്ചേരി നിയോജകമണ്ഡലം എം.എൽ.എ. ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 45.5 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന തെക്കുംകര ഗ്രാമപഞ്ചായത്തിലെ കല്ലംപാറ കനാൽ പാലത്തിൻ്റെ നിർമ്മാണോദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ. നിർവഹിച്ചു. കുന്നംകുളം എം.എൽ.എ. എ. സി. മൊയ്തീൻ മുഖ്യാതിഥിയായി. പത്താംകല്ല് - മംഗലം - കല്ലംപാറ - തച്ചംകുഴി റോഡിൽ വാഴാനി ഇറിഗേഷൻ പ്രോജക്ടിന്റെ ഭാഗമായി കല്ലംപാറയിൽ നിർമ്മിച്ച കനാലിനു കുറുകെയുള്ള പാലം (ബോക്സ് കൾവർട്ട് ) കാലപ്പഴക്കം മൂലം ബലക്ഷയം നേരിട്ടിരുന്നു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ. യുടെ ആസ്തി വികസന ഫണ്ട് 45.51 ലക്ഷം രൂപ ചിലവഴിച്ച് 9 മീറ്റർ വീതിയിൽ കനാൽപാലം പുനർ നിർമ്മിക്കും. പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗത്തിനാണ് പദ്ധതിയുടെ നിർവ്വഹണ ചുമതല. പദ്ധതിയിൽ ബോക്സ് കൾവെർട്ടിനോടൊപ്പം 100 മീറ്റർ നീളത്തിൽ കാന നിർമ്മാണവും, 75 മീറ്റർ സൈഡ് കെട്ടി സംരക്ഷിക്കുന്ന പ്രവർത്തിയും ഉൾപ്പെടുത്തിയിട്ടുണ്ട്. റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി 12 കോടി രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച കുറാഞ്ചേരി - നായരങ്ങാടി - കല്ലംപാറ റോഡിനോട് ചേർന്നാണ് വീതിയേറിയ കനാൽപാലം യാഥാർത്ഥ്യമാകുന്നത്.
കല്ലംപാറ - തച്ചംകുഴി റോഡ് ബിഎം&ബിസി നിലവാരത്തിൽ നിർമ്മിക്കുന്ന പ്രവർത്തിയും ഈ വർഷത്തെ സംസ്ഥാന ബജറ്റിൽ ഇടം പിടിച്ചിട്ടുണ്ട്. തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. വി. സുനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി. വി. സുനിൽകുമാർ, തെക്കുംകര ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. സി. സജീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. വടക്കാഞ്ചേരി പൊതുമരാമത്ത് വകുപ്പ് റോഡുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ വിനീത് പി. എൻ. റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ വി. എസ്. ഷാജു സ്വാഗതവും, എസ്. ഷെയ്ക്ക് അഹമ്മദ് നന്ദിയും പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ