പാതിവഴിയില്‍ നിലച്ചുപോയ കുണ്ടന്നൂരിലെ ഫയർ പാർക്കിനെ കുറിച്ച് പഠിച്ചു വരികയാണെന്ന് വ്യവസായവകുപ്പ് മന്ത്രി പി. രാജീവ്
ഫയർ പാർക്ക് ആരംഭിക്കാൻ നടപടികള്‍ ആരംഭിക്കണമെന്ന് ഉത്രാളിക്കാവ് പൂരത്തിന്‍റെ മുഖ്യപങ്കാളിത്ത ദേശമായ കുമരനെല്ലൂർ ദേശം ആവശ്യപ്പെട്ടിരുന്നു. പ്രാരംഭ നടപടികള്‍ ആരംഭിച്ച ശേഷം പദ്ധതി മുടങ്ങിപ്പോയ സംഭവം അന്ന് മാധ്യമങ്ങളില്‍ സ്ഥാനം പിടിച്ചിരുന്നു. പദ്ധതിയെക്കുറിച്ചുള്ള വിവരം കഴിഞ്ഞ ദിവസമാണ് എ.സി. മൊയ്തീൻ എം.എല്‍.എ മുഖേന അറിഞ്ഞതെന്നും, ഇതെപ്പറ്റി പഠിച്ചുവരികയാണെന്നും വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു.
2017ല്‍ വ്യവസായ വകുപ്പിന്‍റെ ചുമതല വഹിച്ചിരുന്ന എ.സി. മൊയ്തീനാണ് ഫയർ പാർക്കിനായുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചത്. പെസോയുടെ കേരളത്തിന്‍റെ ചുമതലയുള്ള ഡെപ്യൂട്ടി എക്സ്പ്ലോസീവ് കണ്‍ട്രോളർ വേണുഗോപാല്‍, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥനായ കൃപകുമാർ എന്നിവർ തൃശൂർ ജില്ലയിലെ കുന്നംകുളം മണ്ഡലത്തിലുള്ള എരുമപ്പെട്ടിയിലെ ചിറ്റണ്ടയില്‍ 36 ഏക്കർ വരുന്ന ഭൂമി കണ്ടെത്തുകയും ചെയ്തിരുന്നു. തൃശൂർ കളക്ടറായിരുന്ന കൗശികൻ മുൻകൈയെടുത്ത് പദ്ധതിക്കായുള്ള റിപ്പോർട്ട് വ്യവസായ വികസന കോർപറേഷനില്‍ സമർപ്പിച്ചിരുന്നു.
ലൈസൻസികള്‍ക്ക് സുരക്ഷിതമായി വെടിക്കെട്ട് നിർമിക്കാൻ ഉതകുന്ന തരത്തിലായിരുന്നു പദ്ധതി രൂപകല്പന ചെയ്തിരുന്നത്. തൃശൂർ പൂരം, ഉത്രാളിക്കാവ് പൂരം, നെന്മാറ വല്ലങ്ങി വേല തുടങ്ങി കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും നടക്കുന്ന ഉത്സവങ്ങളില്‍ വെടിക്കെട്ട് നടത്താൻ കഴിയുന്ന രീതിയിലായിരുന്നു വ്യവസായ പാർക്കിന്‍റെ പദ്ധതി. നിരവധി പേർക്ക് തൊഴിലവസരം കൂടി ലഭിക്കുന്ന ഫയർ പാർക്ക് യാഥാർഥ്യമായാല്‍ ഇപ്പോഴുള്ള വെടിക്കെട്ട് ക്രമീകരണങ്ങളുടെ കടമ്പകൾ ഇല്ലാതാകും. മുൻ ഉത്രാളിക്കാവ് പൂരം ചീഫ് കോഡിനേറ്ററും, നിലവില്‍ കുമരനെല്ലൂർ ദേശത്തിന്‍റെ പ്രസിഡന്‍റുമായ എ.കെ. സതീഷ് കുമാർ മുൻകൈയെടുത്ത് പദ്ധതി വീണ്ടും നടപ്പിലാക്കാനുള്ള ശ്രമത്തിലാണ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ