കൊടും തണുപ്പ്, പരിശോധിക്കാൻ 2000 ഫ്‌ളാറ്റുകള്‍; ഡല്‍ഹിയില്‍ നിന്ന് പോക്സോ പ്രതിയെ പൊക്കി പോലീസ്
പൂജ്യം ഡിഗ്രി വരെ എത്തിയ തണുപ്പ്, പരിശോധിക്കാൻ രണ്ടായിരത്തിലധികം ഫ്ളാറ്റുകള്‍. എല്ലാ പ്രതിബന്ധങ്ങളും തരണംചെയ്താണ് തൃശ്ശൂർ പോലീസ് ഡല്‍ഹിയില്‍നിന്ന് പോക്സോ കേസ് പ്രതിയെ പിടികൂടിയത് .ഇൻസ്റ്റഗ്രാമിലെ 'മലയാളി മല്ലു' എന്ന പേര് മാത്രമുണ്ടായിരുന്നിടത്തുനിന്ന് ആരംഭിച്ച അന്വേഷണം യഥാർഥ പ്രതിയിലേക്ക് എത്തിയതും വെല്ലുവിളികളെ മറികടന്നാണ്. പ്രതി ന്യൂഡല്‍ഹിയിലെ ആർ.കെ. പുരം സെക്ടർ എട്ടില്‍ താമസിക്കുകയായിരുന്ന ദേവൻ മേനോൻ (20) ആണ് പിടിയിലായത്.
മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസർമാരായ വി.ആർ. ലിജിത്, കെ.എസ്. അഖില്‍വിഷ്ണു എന്നിവരാണ് പ്രതിയെ പിന്തുടർന്ന് പിടികൂടിയത്. സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട, പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നഫോട്ടോകളും വീഡിയോകളും കൈവശപ്പെടുത്തി ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് അറസ്റ്റ്. ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി മെയില്‍ ഐ.ഡി.യും അതുവഴി ഫോണ്‍ നമ്ബറും പോലീസ് സംഘടിപ്പിച്ചു. സൈബർ പോലീസിന്റെ സഹായത്തോടെയായിരുന്നു ഇത്. തുടർന്ന് ഇവർ ഡല്‍ഹിയിലേക്ക് തിരിച്ചു.
ഇവരുടെ കൈയിലുണ്ടായിരുന്ന വിലാസത്തില്‍നിന്ന് മൂന്നുമാസംമുൻപെ പ്രതി താമസം മാറ്റിയിരുന്നെന്ന് അവിടെ എത്തിയപ്പോഴാണ് മനസ്സിലായത്. ഇവിടെനിന്ന് ലഭിച്ച സൂചനയനുസരിച്ചുള്ള സ്ഥലത്താണെങ്കില്‍ രണ്ടായിരത്തിലേറെ ഫ്ളാറ്റുകളാണുണ്ടായിരുന്നത്. നൂറും നൂറ്റമ്ബതും ഫ്ളാറ്റുകളടങ്ങിയ കെട്ടിടങ്ങളായിരുന്നു ഓരോന്നും. അപ്പോഴും പ്രതിയുടെ ഫോണ്‍ നമ്ബർ മാത്രമാണ് പോലീസിന്റെ കൈയിലുണ്ടായിരുന്നത്. ഫോട്ടോപോലും ലഭിച്ചിട്ടില്ലായിരുന്നു.
തുടർന്ന് സംശയിക്കുന്ന പ്രദേശത്തെ മലയാളം പത്രവിതരണക്കാർ, മലയാളികളായ പച്ചക്കറിക്കടക്കാർ, പാല്‍വിതരണക്കാർ എന്നിവരുടെ സഹായം തേടി. പരോക്ഷമായി ഇവരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. പിന്നീട് ഫോട്ടോ സംഘടിപ്പിച്ച് ഒത്തുനോക്കി. കടുത്ത തണുപ്പും അന്തരീക്ഷമലിനീകരണവും മൂലം ആളുകള്‍ പുറത്തിറങ്ങാത്തത് അന്വേഷണത്തിന് വെല്ലുവിളിയായതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഒരുമാസത്തിലേറെ പിന്തുടർന്നാണ് പ്രതിയിലേക്ക് എത്തിയത്
സർക്കിള്‍ ഇൻസ്പെക്ടർ ഷാജു, സബ് ഇൻസ്പെക്ടർ ബാലസുബ്രഹ്മണ്യം എന്നിവരുടെയും സൈബർ പോലീസിന്റെയും പിന്തുണയും പ്രതിയിലേക്ക് എത്താൻ സഹായിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. പത്തനംതിട്ടയില്‍ ബന്ധങ്ങളുള്ളയാളാണ് പ്രതി ദേവൻ മേനോൻ. തൃശ്ശൂരിലെത്തിച്ച പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ