വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷന്റെ സമഗ്രമായ വികസനവും ജനങ്ങളുടെ ആവശ്യങ്ങളും ചൂണ്ടിക്കാട്ടി സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷണൽ മാനേജർ സച്ചിന്ദർ എം ശർമ്മയ്ക്ക് നിവേദനം നൽകി.

നിവേദനത്തിൽ ഉന്നയിക്കപ്പെട്ട കാര്യങ്ങൾ :


തലപ്പിള്ളി താലൂക്കിന്റെ ആസ്ഥാനമായ വടക്കാഞ്ചേരി നഗരത്തില്‍ സ്ഥിതി ചെയ്യുന്ന വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷന്‍ ദക്ഷിണ റെയില്‍വേയുടെ കീഴില്‍ തിരുവനന്തപുരം ഡിവിഷന്റെ അധികാര പരിധിയിലെ അവസാനത്തെ എക്സ്പ്രസ് സ്റ്റേഷനും ആയിരക്കണക്കിന് യാത്രക്കാരുടെ ആശ്രയവുമാണ്. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജ്, ഗവ. ഡെന്റല്‍ കോളേജ്, ഗവ. നഴ്സിംഗ് കോളേജ്, കേരള ആരോഗ്യ സര്‍വ്വകലാശാല, കില, കേരള കലാമണ്ഡലം എന്നിങ്ങനെ നിരവധി സ്ഥാപനങ്ങള്‍ സമീപത്ത് സ്ഥിതിചെയ്യുന്നതിനാല്‍ തന്നെ ഈ സ്റ്റേഷന്റെ പ്രാധാന്യം വലുതാണ്. രോഗികളും, വിദ്യാര്‍ത്ഥികളും, തൊഴിലാളികളും, ജീവനക്കാരും അടക്കമുള്ള ഒട്ടേറെ യാത്രക്കാര്‍ ദിനംപ്രതി ആശ്രയിക്കുന്ന ഈ സ്റ്റേഷന്‍ പക്ഷേ, അടിസ്ഥാന സൌകര്യ വികസനത്തിന്റെ കാര്യത്തില്‍ വളരെ പിറകിലാണ്. സ്റ്റേഷന്‍ നവീകരണത്തിലെ അലംഭാവവും, പ്ലാറ്റ്ഫോം സ്റ്റാന്‍റേര്‍ഡ് നിലവാരത്തില്‍ നവീകരിക്കാത്തുതും പ്രധാന പ്രശ്നങ്ങളാണ്. കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ തീവണ്ടി സ്റ്റോപ്പ് പുനസ്ഥാപിക്കാത്തതും, യാത്രക്കാര്‍ ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന തീവണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കാത്തതും റെയില്‍വേ സ്റ്റേഷന്റെയും, അതുവഴി വടക്കാഞ്ചേരി നിയോജകമണ്ഡലത്തിന്റെയും പുരോഗതിയെ തടസ്സപ്പെടുത്തുന്നു. വടക്കാഞ്ചേരി മണ്ഡലത്തിലെ റെയില്‍വേ സ്റ്റേഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉന്നയിക്കാനും, അത് ഇന്ത്യന്‍ റെയില്‍വേയുമായും റെയില്‍വേ മന്ത്രാലയവുമായും ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ഉള്ളതാണ് എം എൽ എ കത്ത് നൽകിയത്.


> വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷനിലെ നിലവിലെ ട്രാക്ക് അതിവേഗ തീവണ്ടികള്‍ക്ക് പെട്ടന്ന് നിര്‍ത്താന്‍ സാധിക്കാത്ത ലൂപ്പ് ലയിന്‍ പ്ലാറ്റ്ഫോം ആണ്. അതിന് പകരം തീവണ്ടികള്‍ പെട്ടന്ന് നിര്‍ത്താന്‍ കഴിയുന്ന ‘മെയിന്‍ ലയിന്‍ പ്ലാറ്റ്ഫോമുകള്‍’ നിലവിലെ ലൂപ്പ് ലയിന്‍ പ്ലാറ്റ്ഫോമിന് പകരം സ്ഥാപിക്കുന്നത് വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷന്റെ വികസനത്തിന് പ്രധാനപ്പെട്ടതാണ്. ഇത് മാറ്റി സ്ഥാപിക്കുന്നതിനുള്ള ഇടപെടലുകള്‍ റെയില്‍വേ അധികൃതരുമായി ബന്ധപ്പെട്ട് നടത്തണമെന്ന് അഭ്യര്‍ഥിക്കുന്നു. 

> വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്ഫോം വലിയ ട്രൈനുകളെ ഉള്‍ക്കൊള്ളാത്തതരം നീളം കുറഞ്ഞതാണ്. സ്റ്റാന്‍റേര്‍ഡ് പ്ലാറ്റ്ഫോം നീളമായ 540 മീറ്റര്‍ ഇതിനില്ല. ഇതിനാല്‍ തന്നെ വലിയ തീവണ്ടികളുടെ ചില ബോഗികള്‍ പ്ലാറ്റ്ഫോമിന് പുറത്താണ്. എല്ലാ ബോഗികളില്‍നിന്നും സൗകര്യപ്രകാരം ഇറങ്ങാന്‍ വിധം പ്ലാറ്റ്ഫോമുകള്‍ സ്റ്റാന്‍റേര്‍ഡ് നീളത്തിലും ഉയരത്തിലും നവീകരിക്കുന്നതിനാ യുള്ള ഇടപെടലുകള്‍ നടത്തേണ്ടതുണ്ട്


> ഒന്നും, രണ്ടും പ്ലാറ്റ്ഫോമുകളില്‍ മേല്‍ക്കൂര സൗകര്യം ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ മേല്‍ക്കൂര നിര്‍മിക്കുന്നത് വടക്കഞ്ചേരി റെയില്‍വേ സ്റ്റേഷന്റെ വികസനത്തിന് പ്രധാനപ്പെട്ട ഒന്നാണ്. 

> വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിക്കൊണ്ട് സ്റ്റേഷന്‍ കെട്ടിടം നവീകരിക്കേണ്ടതുണ്ട്. ഇതോടൊപ്പം കാത്തിരിപ്പ് കേന്ദ്രത്തിന്റെ നവീകരണം, ഭിന്നശേഷി സൗഹൃദമാക്കി പോര്‍ട്ടിക്കൊ നവീകരണം, ടോയ്ലറ്റ് കോംപ്ലെക്സ് നിര്‍മ്മാണം, റെസ്റ്റോറന്‍റ് നവീകരണം എന്നിവ ഉള്‍പ്പെടുത്തി വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷനെ ഉയര്‍ന്ന നിലവാരത്തിലാക്കുക. 


> കോവിഡ് കാലഘട്ടത്തിനു മുമ്പ് ഒട്ടേറെ യാത്രക്കാര്‍ ദൈനംദിന യാത്രക്കായി ആശ്രയിച്ചിരുന്ന രാത്രിവണ്ടികളായ 16347-16348 തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസ്സ്, 16188-16187 എറണാകുളം-കാരയ്ക്കല്‍ എക്സ്പ്രസ്സ് 16381-16382 കന്യാകുമാരി-പൂനെ എക്സ്പ്രസ്സ് എന്നീ ട്രെയിനുകളുടെ വടക്കാഞ്ചേരിയിലെ സ്റ്റോപ്പ് നിര്‍ത്തലാക്കിയത് കോവിഡാനന്തരം പുന:സ്ഥാപിക്കാത്തത് ഈ റൂട്ടിലെ യാത്രക്കാരെ ദുരിതത്തില്‍ ആക്കിയിട്ടുണ്ട്. നിര്‍ത്തലാക്കിയ ഈ രാത്രി വണ്ടികളുടെ സ്റ്റോപ്പ് അടിയന്തിരമായി പുനസ്ഥാപിക്കേണ്ടതുണ്ട്.

> ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പ്രവേശിക്കാതെ പാലക്കാട് വഴി പോകുന്ന തീവണ്ടികളുടെ അവസാന എക്സ്പ്രസ്സ് സ്റ്റേഷനും, തിരുവനന്തപുരം ഡിവിഷനിലെ അവസാന സ്റ്റേഷനും ആണ് വടക്കാഞ്ചേരി. ഷൊര്‍ണൂര്‍ തീവണ്ടികള്‍ നിര്‍ത്താത്തത് മലബാര്‍ മേഖലയിലെ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഇതിന് പരിഹാരമായി ഷൊര്‍ണൂര്‍ ടച്ച് ചെയ്യാതെ പാലക്കാട് വഴി പോകുന്ന തീവണ്ടികള്‍ക്ക് വടക്കാഞ്ചേരിയില്‍ സ്റ്റോപ്പ് അനുവദിക്കേണ്ടതുണ്ട്.

16343—16344 തിരുവനന്തപുരം—മധുരൈ അമൃത എക്സ്പ്രസ്സിന് വടക്കാഞ്ചേരിയില്‍ സ്റ്റോപ്പ് അനുവദിക്കേണ്ടതുണ്ട്. 


> വടക്കാഞ്ചേരി പഴയ റെയില്‍വേ ഗേറ്റിന് ബദലായി പുല്ലാനിക്കാട് അടിപ്പാത നിര്‍മ്മിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

> വടക്കാഞ്ചേരി സ്റ്റേഷന്‍ വഴി കടന്നുപോകുന്നതും, നിരവധി യാത്രക്കാര്‍ക്ക് സൗകര്യപ്രദമാകുന്നതുമായ 16305-16306 എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ്സ്, 16606 നാഗര്‍കോവില്‍-മംഗലാപുരം എക്സ്പ്രസ്സ്, 16791-16792 തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്സ്പ്രസ്സ് എന്നീ ട്രെയിനുകള്‍ക്ക് വടക്കാഞ്ചേരി സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിക്കുന്നത് യാത്രക്കാര്‍ക്ക് വലിയ ആശ്വാസകരമായിരിക്കും.

> വടക്കാഞ്ചേരി റെയില്‍വേ കോളനി മുതല്‍ സ്റ്റേഷന്‍ എന്‍ട്രന്‍സ്‌ വരെയുള്ള ഭാഗത്തേക്ക് ഫുട്ട് ഓവര്‍ ബ്രിഡ്ജ് നിര്‍മ്മിച്ച് കോളനി നിവാസികള്‍ക്ക് സുരക്ഷിതമായും, ഭയരഹിതമായും റെയില്‍വേ സ്റ്റേഷന്‍ മുറിച്ചുകടന്ന് റോഡില്‍ എത്താന്‍ കഴിയത്തക്ക രീതിയില്‍ സൗകര്യം ലഭിക്കുന്നത് പ്രദേശവാസികള്‍ക്ക് വളരെ ആശ്വാസമാവും. 


> റെയില്‍വേ സ്റ്റേഷനില്‍ നേരത്തേ ഉണ്ടായിരുന്ന കനറാ ബാങ്ക് ATM ദീര്‍ഘകാലമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ചതായ സാഹചര്യത്തില്‍ പ്രസ്തുത സ്ഥലം ഉപയോഗപ്പെടുത്തി മറ്റേതെങ്കിലും ബാങ്കിന്റെ ATM കൗണ്ടര്‍ ആരംഭിക്കുന്നതിനായി റെയില്‍വേ അധികാരികളുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കണം.

> റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ഏറെ പ്രയോജനകരമായിരുന്ന ലഘുഭക്ഷണശാലയുടെ പ്രവര്‍ത്തനം പുനരാരംഭിക്കണം.


> വൃദ്ധരും, രോഗികളും, ഭിന്നശേഷിക്കാരുമായ യാത്രക്കാര്‍ക്ക് കിഴക്കും, പടിഞ്ഞാറും പ്ലാറ്റ്ഫോമുകളിലേക്ക് സുഗമമായി സഞ്ചരിക്കാന്‍ കഴിയത്തക്ക രീതിയില്‍ എസ്കലേറ്റര്‍ സംവിധാനമോ, ലിഫ്റ്റ്‌ സൗകര്യമോ ഏര്‍പ്പെടുത്തുക. 

> വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തലാക്കിയ റെയില്‍വേ പാഴ്സല്‍ ബുക്കിംഗ് സംവിധാനം പൂര്‍ണ്ണ തോതില്‍ അടിയന്തിരമായി പുനരാരംഭിക്കുക. 

തുടങ്ങി വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷനുമായി ബന്ധപ്പെട്ട് അടിയന്തിരമായി നടപ്പിലാക്കേണ്ട വികസന കാര്യങ്ങളില്‍ ഇന്ത്യന്‍ റെയില്‍വേയുമായും റെയില്‍വേ മന്ത്രാലയവുമായും ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തേണ്ടതാണ്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.