പ്രഭാത വാർത്തകൾ 2023 നവംബർ 16 വ്യാഴം 1199 തുലാം 30 മൂലം

◾പിആര്‍എസ് വായ്പ കര്‍ഷകരുടെ സിബില്‍ സ്‌കോറിനെ ബാധിക്കരുതെന്നു ഹൈക്കോടതി. സപ്ലൈകോയും ബാങ്കും തമ്മിലാണ് വായ്പ കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. സപ്ലൈകോയാണ് ബാങ്കില്‍ നിന്ന് വായ്പ എടുക്കുന്നത്. പിന്നെ എങ്ങനെയാണ് കര്‍ഷകര്‍ ലോണ്‍ എടുക്കുന്നവര്‍ ആകുന്നതെന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.

◾വയനാട് പെരിയയില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഓടി രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി കണ്ണൂര്‍ സിറ്റി പൊലീസ്. വയനാട്ടിലെത്തിയ സുന്ദരി, ലത എന്നിവര്‍ക്കായാണ് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. വയനാട് ചപ്പാരം കോളനിയിലുണ്ടായ ഏറ്റമുട്ടലില്‍ ഉണ്ണിമായ, ചന്ദ്രു എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

◾പിണറായി വിജയനും സംഘത്തിനും യഥേഷ്ടം അഴിമതി നടത്താന്‍ വന്ധീകരിച്ച ലോകായുക്തയെ അടിയന്തരമായി പിരിച്ചുവിടണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ആത്മാഭിമാനം നഷ്ടപ്പെട്ടവരാണ്  ഇന്ന് ലോകയുക്തയിലുള്ളത്. ലോകായുക്ത നിര്‍ജീവമായതോടെ പിണറായിയും  മന്ത്രിമാരും  ഉദ്യോഗസ്ഥരും അഴിഞ്ഞാടുകയാണെന്നും അദ്ദേഹം പറഞ്ഞു.

◾കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്ക് തുച്ഛമായ പണം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍, ലൈഫ് പദ്ധതിയില്‍ അടക്കം ബ്രാന്റിംഗ് വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നത് അല്‍പ്പതരമാണെന്ന് തദ്ദേശ മന്ത്രി എം ബി രാജേഷ്. സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്കായി ആകെ ചെലവഴിച്ച തുകയുടെ 11 ശതമാനം മാത്രമാണ് കേന്ദ്രം മുടക്കിയതെന്നും രാജേഷ് വ്യക്തമാക്കി.

◾സംസ്ഥാനത്തെ ടൂറിസം നിക്ഷേപക സാധ്യതകള്‍ പരിചയപ്പെടുത്താനും നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനുമായി ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റേഴ്‌സ് മീറ്റ്-2023 ഇന്ന്. തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ ഉച്ചയ്ക്ക് 12 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

◾നവകേരള സദസ്സിനുള്ള യാത്രക്കായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള ആഢംബര ബസ്സിനെ ചൊല്ലി വിവാദം. ഒരു കോടി അഞ്ച് ലക്ഷം ചെലവിട്ട് ഇറക്കുന്ന ബസ്സ് ധൂര്‍ത്തിന്റെ ഒടുവിലത്തെ ഉദാഹരണമെന്നാണ് പ്രതിപക്ഷ ആക്ഷേപം. മന്ത്രിമാര്‍ സ്വന്തം വാഹനങ്ങള്‍ വിട്ട് പ്രത്യേക ബസില്‍ പോകുന്നത് വഴി ചെലവ് കുറയുമെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ ന്യായീകരണം.

◾സ്വകാര്യ ബസുകളില്‍ സുരക്ഷാ ക്യാമറ സ്ഥാപിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ദിനേശ് കുമാര്‍ സിംഗിന്റെ ഇടക്കാല ഉത്തരവ്. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനും ഗതാഗത കമ്മീഷണര്‍ക്കും കോടതി നോട്ടീസ് അയച്ചു.

◾പാലക്കാട് വല്ലപ്പുഴ റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍ പാളം തെറ്റി. പശു ട്രയിനിനു മുന്നില്‍ ചാടിയതാണ് പാളം തെറ്റാന്‍ കാരണമെന്ന് റയില്‍വെ അറിയിച്ചു. നിലമ്പൂരില്‍ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന പാസഞ്ചറിന്റെ എന്‍ജിനുകളാണ് പാളം തെറ്റിയത്.

◾ആംബുലന്‍സുകളില്‍ ട്രസ്റ്റുകളുടെയും സ്‌പോണ്‍സര്‍മാരുടെയും പേരുകള്‍പ്പെടെ പ്രദര്‍ശിപ്പിക്കാമെന്ന് ഹൈക്കോടതി. ട്രസ്റ്റുകളുടെ പേര്, ചിഹ്നം, ഫോണ്‍ നമ്പര്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നത് തടയാന്‍ പാടില്ല. സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍ ചട്ടപ്രകാരം നിബന്ധനകള്‍ക്ക് വിധേയമായി വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാം. സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന കളര്‍ കോഡ് പാലിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

◾എരവന്നൂര്‍ യു.പി സ്‌കൂളിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശം. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് ഐഎഎസിനാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. സ്‌കൂള്‍ ക്യാമ്പസില്‍ സംഘര്‍ഷം ഉണ്ടായെങ്കില്‍ അതൊരു തരത്തിലും അനുവദിക്കാന്‍ കഴിയാത്തതാണെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം എരവന്നൂര്‍ സ്‌കൂളില്‍ സ്റ്റാഫ് കൗണ്‍സില്‍ യോഗം നടന്നു കൊണ്ടിരിക്കെ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ എന്‍ടിയു നേതാവും മറ്റൊരു സ്‌കൂളിലെ അധ്യാപകനുമായ എം.പി.ഷാജിയെ കാക്കൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു

◾വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന്റെ ഭാഗമായി തൊഴില്‍ നഷ്ട്പ്പെട്ട കട്ടമരതൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുന്ന ചടങ്ങുമായി ബന്ധപ്പെട്ട് ഒരു വിഭാഗം നടത്തിയ പ്രതിഷേധം ദൗര്‍ഭാഗ്യകരമാണെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍. അര്‍ഹരായ എല്ലാവര്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

◾സുരേഷ് ഗോപിയുടെ ചോദ്യം ചെയ്യലിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരന്‍. സുരേഷ് ഗോപി സ്ത്രീകളെ അപമാനിച്ചു എന്ന് പറഞ്ഞ് കേസെടുക്കുന്നവര്‍ ജനങ്ങളുടെ അഭിപ്രായം കൂടി കേള്‍ക്കണം എന്നും പറഞ്ഞു .

◾അട്ടപ്പാടി മധു വധക്കേസിലെ ഒന്നാം പ്രതി ഹുസൈന്റെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി മരവിപ്പിച്ചു. കേസിലെ മറ്റ് 12 പ്രതികളുടെ ഇടക്കാല ഹര്‍ജി കോടതി തള്ളി. മണ്ണാര്‍ക്കാട് എസ്സി - എസ്ടി കോടതി വിധിക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീലിലാണ് നടപടി.

◾നവകേരള സദസ്സിന് വേണ്ടി ആഡംബര കാരവനില്‍ നടത്തുന്ന യാത്ര സംസ്ഥാന സര്‍ക്കാരിന് തന്നെ  ബൂമറാങ്ങ് ആവുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി സ്ഥിരം ക്ഷണിതാവ് രമേശ് ചെന്നിത്തല. കോടികള്‍ മുടക്കി ഹെലികോപ്റ്ററില്‍ കറങ്ങുന്ന മുഖ്യമന്ത്രി സാധാരണ ജനങ്ങളെ കാണാന്‍ ആഡംബര ബെന്‍സ് കാരവനില്‍ എത്തുന്നതില്‍ അത്ഭുതമില്ലെന്നും അദ്ദേഹം പറഞ്ഞു.

◾എന്‍ഡിഎയുടെ സഖ്യകക്ഷിയാകാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങണമെന്ന് ദേവഗൗഡയോട് ആവശ്യപ്പെടുമെന്ന് സിഎം ഇബ്രാഹിം. തങ്ങളാണ് ഔദ്യോഗിക പാര്‍ട്ടിയെന്ന് വ്യക്തമാക്കിയ അദ്ദേഹം ഡിസംബര്‍ ഒന്‍പതിന് ബെംഗളൂരുവില്‍ ദേശീയ കൗണ്‍സില്‍ വിളിക്കുമെന്ന് പറഞ്ഞു. മാത്യു ടി തോമസും മന്ത്രി കെ കൃഷ്ണന്‍കുട്ടിയും ഡിസംബര്‍ ഒന്‍പതിന് മുന്‍പ് ബിജെപിക്ക് ഒപ്പമാണോയെന്ന് തീരുമാനിക്കണമെന്ന് ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി ദേശീയ എക്‌സിക്യുട്ടീവ് യോഗം തീരുമാനിച്ചു.

◾സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നിരട്ടി വര്‍ധന. ഈ വര്‍ഷം ഇതുവരെയുള്ള കണക്ക് പ്രകാരം 13,306 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് എലിപ്പനി കേസുകളും കൂടി. രോഗവ്യാപന തോത് ഉയര്‍ന്നെങ്കിലും മരണനിരക്ക് കുറവാണ്.

◾സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തിയതിനെതിരെ മറിയക്കുട്ടി ഇന്ന് ഹൈക്കോടതിയെ സമീപിക്കും. വ്യാജ പ്രചാരണത്തിലെ നിയമനടപടിയില്‍ പിന്നോട്ടില്ലെന്നാണ് മറിയക്കുട്ടിയുടെ വിശദീകരണം. സിപിഎം വ്യാപകമായി വ്യക്തിഹത്യ ചെയ്തു എന്ന് മറിയക്കുട്ടി വ്യക്തമാക്കുന്നു. പാര്‍ട്ടി മുഖപത്രത്തില്‍ മാപ്പ് പറഞ്ഞതൊന്നും അംഗീകരിക്കാനാകില്ലെന്നും മറിയക്കുട്ടി പറഞ്ഞു.

◾ആര്‍ക്കെങ്കിലും വാരിക്കോരി കൊടുക്കാനുള്ളതല്ല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തുകയെന്ന് മുന്‍ ഉപലോകായുക്ത കെപി ബാലചന്ദ്രന്‍. ലോകായുക്താ ഉത്തരവിനെ വിമര്‍ശിച്ച അദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വിതരണത്തില്‍ അപാകതയുണ്ടെന്നും പറഞ്ഞു.

◾ആരോപണങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്. സത്യത്തിനും നീതിക്കും വേണ്ടി മാത്രമേ നിലകൊള്ളാന്‍ കഴിയൂ. ആരോപണങ്ങള്‍ തെളിയിക്കാന്‍ കഴിയാത്തവര്‍ക്ക് നിരാശയുണ്ടാകും. ജഡ്ജിമാര്‍ക്കെതിരെയുള്ള അനാവശ്യ ആരോപണങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

◾നവംബര്‍ 19ന് കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പ്രവൃത്തി ദിവസം. സര്‍ക്കാര്‍ നടത്തുന്ന നവകേരള സദസ്സ് ജില്ലയില്‍ നവംബര്‍ 18,19 തീയതികളില്‍ നടക്കും. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരും അതാത് നിയോജക മണ്ഡലങ്ങളിലെ നവ കേരള സദസ്സില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ അറിയിച്ചു.

◾മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ കേരളത്തില്‍ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.  ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ അതീവ ശ്രദ്ധ വേണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രo മുന്നറിയിപ്പ് നല്‍കി.

◾കൂടുതല്‍ ആശുപത്രികളില്‍ ഈ വര്‍ഷം ശ്വാസ് ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ജില്ലാ, ജനറല്‍ ആശുപത്രികളിലും കുടുംബാരാഗ്യ കേന്ദ്രങ്ങളിലും ആരംഭിച്ച ശ്വാസ് ക്ലിനിക്കുകളിലൂടെ മുപ്പതിനായിരത്തിലധികം സിഒപിഡി രോഗികളെ കണ്ടെത്തി ആവശ്യമായ ചികിത്സ നല്‍കി വരുന്നതായും മന്ത്രി വ്യക്തമാക്കി.

◾അവശനായ അച്ഛനെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ മദ്യ ലഹരിയിലായിരുന്ന മകന്റെ മര്‍ദ്ദനമേറ്റ അമ്മ മരിച്ചു. അവശനിലയിലായിരുന്ന ഇവരുടെ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് കാടാങ്കോട് അയ്യപ്പന്‍ക്കാവ് സ്വദേശി അപ്പുണ്ണി, ഭാര്യ യശോദ എന്നിവരാണ് മരിച്ചത്. യശോദയെ കൊലപ്പെടുത്തിയ കുറ്റത്തിന് ഇവരുടെ മകന്‍ അനൂപിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

◾മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെ പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും  മാറ്റി. തരൂര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായ സാഹചര്യത്തിലാണ് മാറ്റമെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. പാര്‍ട്ടിയുടെ ഡാറ്റാ അനലിറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിലവിലെ തലവനായ പ്രവീണ്‍ ചക്രവര്‍ത്തിയാണ് പുതിയ ചെയര്‍മാന്‍.

◾ഉത്തരാഖണ്ഡിലെ തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുളള ശ്രമത്തിനിടെ വീണ്ടും മണ്ണിടിച്ചില്‍. ദൗത്യസംഘത്തിലെ രണ്ടു പേര്‍ക്ക് പരിക്കേറ്റു. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ പുതിയ യന്ത്രം ആകാശമാര്‍ഗം എത്തിച്ചു. തൊഴിലാളികള്‍ സുരക്ഷിതരാണെന്നും ശുദ്ധവായുവും ഭക്ഷണവും എത്തിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം വൈകുന്നതില്‍ അധികൃതര്‍ അലംഭാവം കാട്ടുകയാണെന്ന് ആരോപിച്ച് തൊഴിലാളികളുടെ ബന്ധുക്കളും സഹപ്രവര്‍ത്തകരും പ്രതിഷേധിച്ചു.

◾പങ്കാളിയെ വിവാഹമോചനം ചെയ്യാതെ മറ്റൊരു സ്ത്രീക്കൊപ്പം കഴിയുന്നതിനെ ലിവ് ഇന്‍ റിലേഷന്‍ഷിപ്പായോ റിലേഷന്‍ഷിപ്പായോ പോലും കാണാന്‍ സാധിക്കില്ലെന്ന് പഞ്ചാബ് - ഹരിയാന ഹൈക്കോടതി. ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ കഴിയുകയായിരുന്ന യുവാവും യുവതിയും ജീവനും സ്വത്തിനും സംരക്ഷണമാവശ്യപ്പെട്ട് സമീപിച്ച സാഹചര്യത്തിലാണ് കോടതിയുടെ ഈ നിരീക്ഷണം.

◾ജമ്മു കശ്മീരിലെ ഉറി സെക്ടറില്‍ നിയന്ത്രണരേഖയ്ക്ക് സമീപം ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. രണ്ട് ഭീകരരെ വധിച്ചു. പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്.

◾വിഡ്ഢികളുടെ നേതാവ്' പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി തന്നെ നിരന്തരം അപകീര്‍ത്തിപ്പെടുത്തുന്നതില്‍ ആശങ്കയില്ല. താന്‍ ചെയ്യുന്നത് ശരിയാണെന്ന് മോദിയുടെ അധിക്ഷേപങ്ങള്‍ തെളിയിക്കുന്നു. അദാനി ഗ്രൂപ്പിന് മോദി സര്‍ക്കാര്‍ നല്‍കുന്ന അത്രയും പണം, രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് നല്‍കുകയാണ് തന്റെ ലക്ഷ്യമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

◾ഉഡുപ്പിയില്‍ പ്രവാസിയുടെ ഭാര്യയെയും മൂന്ന് മക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തെന്ന് കര്‍ണാടക പൊലീസ്. മഹാരാഷ്ട്ര സാംഗ്ലി സ്വദേശിയും മംഗളൂരു വിമാനത്താവളത്തിലെ സുരക്ഷ ജീവനക്കാരനുമായ പ്രവീണ്‍ കുമാര്‍ ചൗഗാലെ(35)യെയാണ് പിടികൂടിയത്. മംഗളൂരുവിലെ എയര്‍ ഇന്ത്യ ജീവനക്കാരിയായ, കൊല്ലപ്പെട്ട മകള്‍ അയനാസുമായുള്ള പ്രശ്നങ്ങളാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം

◾ജമ്മു കശ്മീരിലെ  ദോഡയില്‍ ബസ് 300 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് 36 മരണം. പരിക്കേറ്റ പത്തൊമ്പത് പേര്‍ ചികിത്സയിലാണ്. കിഷ്ത്വാറില്‍ നിന്ന് ജമ്മുവിലേക്ക്  വരികയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. വളവ് തിരിയുന്നതിനിടെ ഡ്രൈവര്‍ക്ക് ബസിന്റെ  നിയന്ത്രണം നഷ്ടമായിയെന്നാണ് പ്രാഥമിക നിഗമനം.

◾ന്യൂസിലാണ്ടിനെ 70 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ സെമി ഫൈനലില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ഓപ്പണര്‍മാരായ രോഹിത് ശര്‍മയുടെയും ശുഭ്മാന്‍ ഗില്ലിന്റയും കൂട്ടുകെട്ടിന്റെ മികവിലും സെഞ്ച്വറികള്‍ നേടിയ  വിരാട് കോലിയുടേയും ശ്രേയസ് അയ്യരുടേയും ബാറ്റിംഗ് മികവിലും 4 വിക്കറ്റ് നഷ്ടത്തില്‍ 397 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനങ്ങിയ ന്യൂസിലാണ്ട് 134 റണ്‍സ് നേടിയ ഡാരില്‍ മിച്ചലിന്റെയും 69 റണ്‍സ് നേടിയ കെയ്ന്‍ വില്യംസിന്റെയും  മികവില്‍  പൊരുതി നോക്കിയെങ്കിലും ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിനടുത്തെത്താനായില്ല. കൃത്യമായ ഇടവേളകളില്‍ 7 വിക്കറ്റെടുത്ത, കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഷമിയാണ് ന്യൂസിലാണ്ടിന്റെ വിജയത്തിന് മുന്നില്‍ ഒറ്റയാനായി നിന്നത്.

◾സെഞ്ച്വറികളില്‍ അര്‍ദ്ധസെഞ്ച്വറി നേടി ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലി. ഏകദിന ക്രിക്കറ്റിലെ ഏറ്റവും കൂടുതല്‍ സെഞ്ച്വറിയെന്ന ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ 49 സെഞ്ച്വറി എന്ന റെക്കോര്‍ഡാണ് കോഹ്ലി മറികടന്നത്. ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ സെമി ഫൈനലില്‍ ന്യൂസിലാണ്ടിനെതിരെ സെഞ്ച്വറി നേടിയതോടെയാണ് കോഹ്ലിയുടെ സെഞ്ച്വറി നേട്ടം അമ്പതായത്. 106 പന്തുകളിലാണ് കോഹ്ലി തന്റെ അമ്പതാം സെഞ്ചുറി നേടിയത്.

◾ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ സ്വന്തമാക്കിയ വിരാട് കോലിയെ പ്രകീര്‍ത്തിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. അന്നു ഡ്രസിംഗ് റൂമില്‍ വെച്ച് നീ എന്റെ കാല്‍തൊട്ടു, ഇപ്പോള്‍ നീ നിന്റെ കഴിവുകൊണ്ട് എന്റെ ഹൃദയത്തില്‍ സ്പര്‍ശിച്ചു. സച്ചിന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

◾ഏകദിന ക്രിക്കറ്റ ലോക കപ്പില്‍ സെമി കാണാതെ പുറത്തായ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ബാബര്‍ അസം രാജിവിച്ചു. ബുദ്ധിമുട്ടേറിയ തീരുമാനമാണിതെന്നും എന്നാല്‍ ശരിയായ സമയത്താണ് തീരുമാനമെടുത്തതെന്നും ബാബര്‍ രാജിവച്ചുകൊണ്ടുള്ള പ്രസ്താവനയില്‍ വ്യക്തമാക്കി.

◾ശ്രീലങ്കന്‍ കായിക മന്ത്രിക്കെതിരെ മാനനഷ്ടകേസ് കൊടുത്ത് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്.  24 കോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ അഴിമതിയാണെന്ന് ആരോപിച്ച കായിക മന്ത്രിയായ രോഷന്‍ റണസിംഗെയുടെ തുടര്‍ച്ചയായിട്ടുള്ള തെറ്റായ പ്രസ്താവനകള്‍ ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ പ്രതിച്ഛായയ്ക്ക് ആഭ്യന്തരമായും അന്തര്‍ദ്ദേശീയമായും സാരമായ ദോഷം വരുത്തിയെന്ന് ബോര്‍ഡ് പറഞ്ഞു.

◾ഒക്ടോബറിലെ ഇന്ത്യയുടെ വ്യാപാര കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ഇന്ത്യയുടെ ഏറ്റവും വലിയ ഇറക്കുമതി സ്രോതസ്സായി ചൈന തുടരുന്നതായി റിപ്പോര്‍ട്ട്. ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ചൈനയില്‍ നിന്നുള്ള ഇന്ത്യയുടെ മൊത്തം ഇറക്കുമതി 98.51 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഇത് ഇന്ത്യയുടെ മൊത്തം ഇറക്കുമതിയുടെ 16.5 ശതമാനവുമാണ്. ഇന്ത്യയുടെ ഇറക്കുമതി വിപണിയില്‍ ചൈനയുടെ സംഭാവനകള്‍ വലുതാണെങ്കിലും അമിത ആശ്രിതത്വത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഈ ആശ്രയിതത്വം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. റഷ്യ, യു.എ.ഇ, യു.എസ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയില്‍ ചൈനയ്ക്ക് പിന്നാലെയുള്ളത്. ഒക്ടോബറില്‍ ഇന്ത്യയുടെ ചരക്ക് വ്യാപാര കമ്മി 26.3 ബില്യണ്‍ ഡോളറില്‍ നിന്ന് 31.46 ബില്യണ്‍ ഡോളറായി. ഒക്ടോബറിലെ ചരക്ക് കയറ്റുമതി മുന്‍ വര്‍ഷം ഇതേ കാലയളവിലെ 31.60 ബില്യണ്‍ ഡോളറില്‍ നിന്ന് 33.57 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഒക്ടോബറിലെ ചരക്ക് ഇറക്കുമതി 57.91 ബില്യണ്‍ ഡോളറില്‍ നിന്ന് 65.03 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ ചരക്ക് കയറ്റുമതി പ്രതിവര്‍ഷം 7 ശതമാനം ഇടിഞ്ഞ് 244.89 ബില്യണ്‍ ഡോളറിലെത്തി. ഈ കാലയളവില്‍ ചരക്ക് ഇറക്കുമതി 8.95 ശതമാനം കുറഞ്ഞ് 391.96 ബില്യണ്‍ ഡോളറായി. സ്വര്‍ണ ഇറക്കുമതി 5.5 ശതമാനം ഉയര്‍ന്ന് ഒക്ടോബറല്‍ 29.48 ബില്യണ്‍ ഡോളറായി.

◾തെലുങ്ക് ചിത്രം 'ആര്‍.എക്‌സ് 100'ന്റെ സംവിധായകന്‍ അജയ് ഭൂപതിയുടെ പുതിയ പാന്‍ ഇന്ത്യന്‍ ആക്ഷന്‍ ഹൊറര്‍ ചിത്രം 'ചൊവ്വാഴ്ച്ച' (മംഗളവാരം) നവംബര്‍ 17ന് തീയേറ്റര്‍ റിലീസിന് തയ്യാറായി. മുദ്ര മീഡിയ വര്‍ക്ക്‌സ്, എ ക്രിയേറ്റീവ് വര്‍ക്ക്സ് എന്നീ ബാനറുകളില്‍ സ്വാതി റെഡ്ഡി ഗുണുപതി, സുരേഷ് വര്‍മ്മ എം, അജയ് ഭൂപതി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അജയ് ഭൂപതിയുടെ ആദ്യ നിര്‍മ്മാണ സംരഭമായ ഈ ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി പാന്‍ ഇന്ത്യന്‍ സിനിമയായിട്ടാണ് ഒരുക്കുന്നത്. പായല്‍ രജ്പുട്ട് ആണ് ചിത്രത്തിലെ നായിക. 'കണ്ണിലെ ഭയം' എന്ന് ടാഗ് ലൈനില്‍ എത്തിയ ടീസറില്‍ ചിത്രത്തിലെ ഗ്രാമീണരുടെ കണ്ണുകളിലെ ഭയത്തിന്റെ തകര്‍പ്പന്‍ ദൃശ്യങ്ങളാല്‍ അനാവരണം ചെയ്തിട്ടുണ്ട്. അജനീഷ് ലോക്‌നാഥിന്റെ പശ്ചാത്തല സംഗീതം തന്നെയാണ് പ്രധാന ഹൈലൈറ്റ്. മുന്‍പ് പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക്ന്റെ ഉള്ളടക്കം ഇതിനോടകം തന്നെ ആകാംക്ഷ ഉയര്‍ത്തിയിട്ടുണ്ട്. അജയ് ഭൂപതിയുടെതാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും. വില്ലേജ് ആക്ഷന്‍ ത്രില്ലര്‍ ഗണത്തിലുള്ള ഈ സിനിമയില്‍ പായല്‍ രാജ്പുത്തിനെ കൂടാതെ ചൈതന്യ കൃഷ്ണ, അജയ് ഘോഷ്, ലക്ഷ്മണ്‍ തുടങ്ങി നിരവധി താരങ്ങളും പ്രധാന കഥാപാത്രങ്ങളാവുന്നു.

◾സിനിമകളില്‍ മാത്രമല്ല നിരവധി ഹിറ്റ് സീരിയലുകളിലൂടെയും ശ്രദ്ധയാകര്‍ഷിച്ച നടനാണ് ജയകൃഷ്ണന്‍. ജയകൃഷ്ണന്‍ നായകനായി വേഷമിടുന്ന ഒരു സിനിമ റിലീസിന് തയ്യാറായിരിക്കുകയാണ്. 'കൃഷ്ണകൃപാ സാഗരം' എന്ന ചിത്രത്തിലാണ് നായകനായി വേഷമിടുന്നത്. ചിത്രം നവംബര്‍ 24നാണ് റിലീസാകുക. അനീഷ് വാസുദവനാണ് കൃഷ്ണകൃപാ സാഗരം സംവിധാനം ചെയ്യുന്നത്. വിംഗ് കമാന്‍ഡര്‍ ദേവീദാസന്‍ ചിത്രത്തിന്റെ തിരക്കഥ എഴുതുന്നു. ഛായാഗ്രാഹണം ജിജു വിഷ്വല്‍. നായകന്‍ ജയകൃഷ്ണനും കലാഭവന്‍ നവാസിനുമൊപ്പം ചിത്രത്തില്‍ സാലു കൂറ്റനാട്  ശ്രീനിവാസന്‍, ബിജീഷ് ആവനൂര്‍, അഭിനവ്, ഷൈലജ കൊട്ടാരക്കര, ഐശ്വര്യ സഞ്ജയ്, ജ്യോതികൃഷ്ണ എന്നിവരും നായികയായി പുതുമുഖം ആതിരയും വേഷമിടുന്നു. എയര്‍ഫോഴ്സ് ഓഫീസര്‍ക്ക് അയാളുടെ വീടിനോടും വീട്ടുകാരോടും ഉള്ള സ്നേഹവും ഉത്തരവാദിത്തവും മൂലം അനുഭവിക്കേണ്ടിവന്ന യാതനകളുടെ നേര്‍കാഴ്ചയാണ് പറയുന്നത്. അടുത്തിടെ പ്രദര്‍ശനത്തിന് എത്തിയ ഒറ്റ സിനിമയിലും ജയകൃഷ്ണന്‍ വേഷമിട്ടിരുന്നു.

◾മെയ്ഡ്-ഇന്‍-ഇന്ത്യ യമഹ റേ ഇസെഡ്ആര്‍ 125 യൂറോപ്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഈ സ്‌കൂട്ടര്‍ 2021-ല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇയു-സ്പെക്ക് റേ ഇസെഡ്ആര്‍ 125 ഇന്ത്യന്‍ മോഡലിന് സമാനമാണ്. വലിയ മാറ്റങ്ങളൊന്നുമില്ല. ഇത് മാറ്റ് റെഡ്, മിഡ്‌നൈറ്റ് ബ്ലാക്ക് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. ഈ പുതിയ റേ ഇസെഡ്ആര്‍ 125 ഇന്ത്യയില്‍ ലഭ്യമായ മോഡലിന്റെ അതേ ഡിസൈനും ബോഡി വര്‍ക്കുമാണ് അവതരിപ്പിക്കുന്നത്. 'എയര്‍ സ്‌കൂപ്പുകളും' ആകര്‍ഷകമായ രൂപകല്‍പ്പനയും ഉള്ള എംടി സീരീസ് പോലെയാണ് ഇത്. 125 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനിലാണ് ഇത് തുടരുന്നത്. ഈ ഫ്യൂവല്‍ ഇഞ്ചക്റ്റഡ് മോട്ടോര്‍ 8 ബിഎച്ച്പിയും 10.3 എന്‍എം ടോര്‍ക്കും നല്‍കുന്നു. ഇത് തുടര്‍ച്ചയായി വേരിയബിള്‍ ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു. യൂറോപ്പിലെ യമഹയില്‍ നിന്നുള്ള ഏറ്റവും ഭാരം കുറഞ്ഞ സ്‌കൂട്ടറാണിത്. വെറും 99 കിലോഗ്രാം മാത്രമാണ് ഭാരം. ഇത് ഒരു മെയ്ഡ്-ഇന്‍-ഇന്ത്യ സ്‌കൂട്ടറാണ്, അതായത് ഇത് ഇന്ത്യയില്‍ നിര്‍മ്മിച്ചതാണ്,. യൂറോപ്യന്‍ വിപണികളിലേക്ക് കയറ്റുമതി ചെയ്യും. യൂറോപ്പില്‍ റേ ഇസെഡ്ആര്‍ 125 ന്റെ വില യമഹ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 84,730 രൂപയ്ക്ക് (എക്സ്-ഷോറൂം, ഡല്‍ഹി) സ്‌കൂട്ടര്‍ ഇന്ത്യയില്‍ ലഭ്യമാണ്.

◾ലോകത്തില്‍ ഒരു സംസ്‌കാരത്തിനും അവകാശപ്പെടാന്‍ കഴിയാത്ത, മറ്റൊരു സംസ്‌കാരത്തിനും പകര്‍ത്തിയെഴുതാനാവാത്ത, സ്വന്തമായി അസ്തിത്വം പേറുന്ന ഒരു സംസ്‌കൃതിയാണ് ഭാരതത്തിന്റേത്. 'സഫലമീ ചാര്‍ധാം യാത്ര' എന്ന യാത്രാവിവരണഗ്രന്ഥത്തില്‍ പത്‌നീ സമേതനായി പതിനൊന്നു ദിവസം ചാര്‍ധാം യാത്ര നടത്തിയതിന്റെ അനുഭവമൊഴികളാണ് ലേഖകന്‍ പകര്‍ന്നുതരുന്നത്. ഓരോ സ്ഥലത്തെയും പ്രത്യേകിച്ച് യമുനോത്രി, ഗംഗോത്രി, ഉത്തരകാശി, ബദരീനാഥ് ഇവയെക്കുറിച്ചെല്ലാം സമഗ്രമായി പ്രതിപാദിക്കുന്നു, ഈ ഗ്രന്ഥം. ഇതരയാത്രാവിവരണങ്ങളില്‍നിന്ന് ഈയൊരു രചനയെ വ്യത്യസ്തമാക്കുന്നത് തീര്‍ത്ഥയാത്ര നടത്തിയ സ്ഥലങ്ങളെ ഐതിഹ്യങ്ങളുമായി കോര്‍ത്തിണക്കി പാരായണക്ഷമത വര്‍ധിപ്പിക്കുന്ന ഗ്രന്ഥകാരന്റെ രചനാവിരുതാണ്. 'സഫലമീ ചാര്‍ധാം യാത്ര'. എസ് മോഹന്‍. ഗ്രീന്‍ ബുക്സ്. വില 180 രൂപ.

◾ആസ്ത്മ ഒരു അലര്‍ജി രോഗമാണ്. ശ്വാസനാളികളെ ബാധിക്കുന്ന ഒരു അലര്‍ജിയാണിത്. അലര്‍ജി ഉണ്ടാക്കുന്ന ഘടകങ്ങള്‍ ശ്വസനത്തിലൂടെ ഉള്ളിലേക്കെത്തുന്നതാണ് ആസ്ത്മയുടെ പ്രധാന കാരണം. കാലാവസ്ഥ, വായു മലിനീകരണം, ജീവിതശൈലിയിലെ മാറ്റങ്ങള്‍, ഭക്ഷണ രീതിയിലെ മാറ്റങ്ങള്‍ തുടങ്ങിയ പല ഘടകങ്ങളും ആസ്ത്മയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒപ്പം പാരമ്പര്യവും ആസ്ത്മ ഉണ്ടാകാനുള്ള സാധ്യതയെ കൂട്ടാമെന്നും വിദഗ്ധര്‍ പറയുന്നു. തണുപ്പുക്കാലത്ത്  ആസ്ത്മ രോഗികള്‍ കൂടുതല്‍ ശ്രദ്ധിക്കണം. കാരണം തണുപ്പുകാലത്തു ആസ്ത്മയുടെ ലക്ഷണങ്ങള്‍ മൂര്‍ച്ഛിക്കാനുള്ള സാധ്യതയുണ്ട്.  ഇതിനാല്‍ കാലാവസ്ഥ അനുസരിച്ച് ജീവിതശൈലിയില്‍ മാറ്റം വരുത്താം. തണുപ്പു ഏല്‍ക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുക, തണുപ്പുള്ള  കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള വസ്ത്രം ധരിക്കുക, തണുപ്പ് വളരെ കൂടുതലുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക തുടങ്ങിയവയാണ് അടിസ്ഥാനമായി ചെയ്യേണ്ട കാര്യങ്ങള്‍. തണുപ്പുകാലത്ത് ആസ്ത്മ രോഗികള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍. പ്രോസസ്ഡ് ഭക്ഷണങ്ങള്‍, ജങ്ക് ഫുഡ്, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍,  കൊഴുപ്പ് കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍, ചായ, കാപ്പി, മധുരം, ഉപ്പ്, സോഡ, തണുപ്പ് വളരെ കൂടുതലുള്ള ഭക്ഷണങ്ങള്‍  തുടങ്ങിയവ ആസ്ത്മ രോഗികള്‍ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്.

*ശുഭദിനം*

*കവിത കണ്ണന്‍*

ആ സ്ഥലം കിളികള്‍ കൂട്ടമായി താമസിക്കുന്ന ഇടമാണ്.  ഒരിക്കല്‍ കര്‍ഷകന്‍ അവിടെ വിത്തുകള്‍ വിതറുന്നത് കണ്ട കുരുവി എല്ലാ പക്ഷികളോടുമായി പറഞ്ഞു:  അയാളെ സൂക്ഷിക്കണം.  അയാള്‍ വിതയ്ക്കുന്ന വിത്തുകള്‍ അപകടകാരിയാണ്. അവര്‍ കാരണമന്വേഷിച്ചു.  കുരുവി പറഞ്ഞു:  അത് ചണത്തിന്റെ വിത്തുകളാണ്. ഇപ്പോള്‍ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ നമുക്ക് അത് ദുരന്തമായി മാറും. മറ്റു കിളികള്‍ പറഞ്ഞു: ഇപ്പോള്‍ ഞങ്ങശ് തിരക്കിലാണ്. പിന്നെ നോക്കാം.  കാലങ്ങള്‍ കടന്നുപോയി.  ചെടികള്‍ വളര്‍ന്നു.  കര്‍ഷകന്‍ അതില്‍ നിന്നും നൂലുണ്ടാക്കി.  ആ നൂലുകള്‍ ഉപയോഗിച്ച് അയാള്‍ വലനെയ്തു.  വലയില്‍ പക്ഷികളെല്ലാം അകപ്പെട്ടു. മുന്നറിയിപ്പുകള്‍ പ്രവചനങ്ങളാണ്.  മുന്‍കൂട്ടി അറിഞ്ഞില്ലെങ്കിലോ അവഗണിച്ചാലോ അരുതാത്തത് സംഭവിക്കുമെന്നുള്ളത് കൊണ്ടാണ് താക്കീതുകള്‍ നല്‍കപ്പെടുന്നത്.  മുന്നറിയിപ്പുകള്‍ ശ്രദ്ധിച്ചാല്‍ രണ്ട് ഗുണങ്ങളുണ്ട്. പല ദുരന്തങ്ങളും ഒഴിവാകും.  കൂടുതല്‍ മുന്നൊരുക്കങ്ങളിലൂടെയും പ്രതിരോധത്തിലൂടെയും ജീവിതം മെച്ചപ്പെടുത്താം.  അപകടരഹിതവഴികള്‍ എവിടെയും ഉണ്ടാകില്ല.  എല്ലാ അത്യാഹിതങ്ങളേയും അനുഭവിച്ചറിയാനുമാകില്ല.   തനിക്ക് പറ്റിയ അബദ്ധം മറ്റാര്‍ക്കും സംഭവിക്കരുതെന്ന് ദിശാസൂചകങ്ങളായി നില്‍ക്കുന്നവര്‍ക്ക് ഉണ്ടാകാം.   പരിഹസിക്കപ്പെടാനും അവഗണിക്കപ്പെടാനും സാധ്യതയുണ്ടെന്ന ഉത്തമബോധ്യത്തോടെയാണ് പലരും ഗുണദോഷികളുടെ വേഷമണിയുന്നത്.   ചൂണ്ടുപലകകള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം ലഭിച്ചിരുന്നുവെങ്കില്‍ വഴിതെറ്റുന്നവരുടെ എണ്ണത്തില്‍ എത്രയോ കുറവുണ്ടായേനെ..  ഭാവികാലം എന്നത് വര്‍ത്തമാനകാലത്തിന്റെ ബാക്കിപത്രം മാത്രമാണ്.  നാളെ എന്നൊന്നില്ല.   ഇന്ന് മാത്രമാണ് യാഥാര്‍ത്ഥ്യം.   ഈ ദിവസം അടുക്കുചിട്ടയോടെ നമുക്ക് ഉപയോഗിച്ചാല്‍ വരാനിരിക്കുന്ന സമയം ഗുണപ്രദമായിരിക്കും.. ഇന്നിനെ നമുക്ക് തെളിമയുളളതാക്കാം - 

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.