വൈദ്യുതിനിരക്കില്‍ ഒൻപത് പൈസ കെ.എസ്.ഇ.ബി സര്‍ച്ചാര്‍ജ് പിടിച്ചുതുടങ്ങി



വൈദ്യുതിനിരക്കില്‍ കെ.എസ്.ഇ.ബി സര്‍ച്ചാര്‍ജ് പിടിച്ചുതുടങ്ങി. വൈദ്യുതി വാങ്ങുന്നതിനുവന്ന അധികചെലവാണ് ഇന്ധനസര്‍ച്ചാര്‍ജായി ഫെബ്രുവരി മുതലുള്ള വൈദ്യുതിനിരക്കിനൊപ്പം പിടിക്കുന്നത്. യൂണിറ്റിന് ഒമ്പതുപൈസ നിരക്കിലാണ് പിടിക്കുന്നത്. ആയിരം വാട്സുവരെ കണക്ടഡ് ലോഡുള്ളതും പ്രതിമാസം 40 യൂണിറ്റില്‍ത്താഴെ ഉപഭോഗമുള്ളതുമായ ഗാര്‍ഹികോപഭോക്താക്കളെ സര്‍ച്ചാര്‍ജില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.


രാജ്യത്തുണ്ടായ രൂക്ഷമായ കല്‍ക്കരിക്ഷാമംമൂലം താപനിലയങ്ങളില്‍ ഇറക്കുമതിചെയ്ത വിലകൂടിയ കല്‍ക്കരി ഉപയോഗിച്ചതിനാല്‍ അവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതിവിലയും കുതിച്ചുയര്‍ന്നിരുന്നു. ഇതോടെ 2022 ഏപ്രില്‍മുതല്‍ ജൂണ്‍വരെ കേരളത്തിന് വൈദ്യുതിവാങ്ങാന്‍ അധികവില നല്‍കേണ്ടിവന്നു. ഇങ്ങനെ ഓരോ മാസവുംവന്ന അധികചെലവ് അതതുമാസംതന്നെ കെ.എസ്.ഇ.ബി. ഈ താപനിലയങ്ങള്‍ക്ക് നല്‍കിയിരുന്നു. ഈ തുക തിരിച്ചുപിടിക്കാനാണിപ്പോള്‍ ഇന്ധനസര്‍ച്ചാര്‍ജ് ഈടാക്കുന്നത്.


സര്‍ച്ചാര്‍ജ് ഈടാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി., സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷനെ സമീപിച്ചിരുന്നു. തുടര്‍ന്ന് 2023 ഫെബ്രുവരി ഒന്നുമുതല്‍ മേയ് 31 വരെയുള്ള നാലുമാസത്തെ ഉപഭോഗത്തിന് സര്‍ചാര്‍ജ് ഈടാക്കാന്‍ അനുമതിനല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ ഉത്തരവിട്ടു. വൈദ്യുതി വാങ്ങുന്നതിന് കെ.എസ്.ഇ.ബി.ക്കുവന്ന അധികചെലവായ 87.07 കോടി രൂപ ഇതിനകം തിരിച്ചുപിടിക്കാനായില്ലെങ്കില്‍ ഈ തുക പിരിച്ചെടുക്കുന്നതുവരെ സംസ്ഥാനത്തെ എല്ലാ വിഭാഗം ഉപഭോക്താക്കളില്‍നിന്നും സര്‍ച്ചാര്‍ജ് ഈടാക്കാനും അനുമതി നല്‍കിയിരുന്നു.


ഇത് സംസ്ഥാനത്തെ ഇതര വിതരണ ലൈസന്‍സികളുടെ ഉപഭോക്താക്കള്‍ക്കും ബാധകമാണ്. ഉപഭോഗം കൂടുന്നതിന് ആനുപാതികമായി സര്‍ച്ചാര്‍ജും കൂടുന്നതിനാല്‍ നാലുമാസത്തിനുമുമ്പുതന്നെ 87.07 കോടി രൂപ പിരിഞ്ഞുകിട്ടാന്‍ സാധ്യതയുണ്ട്. ഈ തുക എപ്പോള്‍ തിരിച്ചുപിടിക്കുന്നുവോ അപ്പോള്‍ മുതല്‍ സര്‍ച്ചാര്‍ജ് ഈടാക്കുന്നത് നിര്‍ത്തുന്നതാണ് രീതി. വേനല്‍ക്കാലമായതിനാല്‍ പൊതുവേ കേരളത്തിലെ വൈദ്യുതി ഉപഭോഗം കൂടിയ നിലയിലാണ്. അതിനാല്‍ സര്‍ച്ചാര്‍ജ് അധികകാലം ഈടാക്കേണ്ടി വരില്ലെന്നാണ് കെ.എസ്.ഇ.ബി. അധികൃതരുടെ വിലയിരുത്തല്‍.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍