കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രോപദേശക സമിതികൾക്ക് കൂച്ചുവിലങ്ങ്.

ദേവസ്വം ബോർഡിന്റെ അനുമതി കൂടാതെ വാർത്താ സമ്മേളനമോ, വാർത്താക്കുറിപ്പോ പാടില്ലെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. ക്ഷേത്രങ്ങൾക്ക് മേൽ സർക്കാർ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നുവെന്ന് ആക്ഷേപം. കൊച്ചിൻ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ ഉപദേശക സമിതികളെ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ബോർഡ് സെക്രട്ടറിയുടെ ഏറ്റവും പുതിയ ഉത്തരവ്. ക്ഷേത്രങ്ങളുടെ നടത്തിപ്പിനും, ചടങ്ങുകൾ വീഴ്ചയില്ലാതെ നടത്തുന്നതിനും ആവശ്യമായ സഹായം ബോർഡിന്റെ അനുമതിയോടെ ചെയ്യുകയാണ് ഉപദേശക സമിതികളുടെ ചുമതലയെന്നാണ് ജൂലായ് മൂന്നിന് ബോർഡ് സെക്രട്ടറി ഇറക്കിയ ഉത്തരവിലുള്ളത്.

ഭക്തരിൽ നിന്ന് സംഭാവന സ്വീകരിച്ചാണ് ക്ഷേത്രനവീകരണം ഉൾപ്പെടെ ഉപദേശക സമിതികൾ നിർവഹിക്കുന്നത്. തുച്ഛമായ വിഹിതമാണ് ഇതിനായി ദേവസ്വം ബോർഡ് നൽകുന്നത്. അതിസങ്കീർണമാണ് ഇതിനായുള്ള നടപടിക്രമവും. 

ബോർഡിന്റെ പുതിയ നിർദ്ദേശത്തിൽ ഭക്തർക്കും സംഘടനകൾക്കും വ്യാപകമായ എതിർപ്പുണ്ട്. ഹൈക്കോടതി ഉത്തരവ് പ്രകാരം രാഷ്ട്രീയ കക്ഷി നോമിനികൾക്ക് സമിതികളിൽ കയറാനാകില്ല. നറുക്കെടുപ്പിലൂടെയാണ് സമിതി അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. അതിനാൽ സമിതി അംഗങ്ങൾ വിമർശനം ഉയർത്താനുള്ള സാദ്ധ്യത മുൻകൂട്ടി കണ്ടാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നാണ് വിവരം. പുതിയ ഉത്തരവ് പ്രകാരം ദേവസ്വം ഓഫീസർമാരാണ് സമിതി ട്രഷറർ. ഇക്കാര്യം അംഗീകരിക്കാൻ പല സമിതികളും എതിർപ്പ് പ്രകടിപ്പിക്കുന്നതിനിടെയാണ് ബോർഡ് സെക്രട്ടറിയുടെ പുതിയ ഉത്തരവ്.

സാധനങ്ങൾക്ക് അടിക്കടി ഉണ്ടാകുന്ന  വിലക്കയറ്റം മൂലം ക്ഷേത്രങ്ങളുടെ ദൈനംദിന ചടങ്ങുകൾ പോലും പ്രതിസന്ധിയിലാണ് ഇപ്പോൾ. വഴിപാട് ഇനങ്ങൾക്ക് ദേവസ്വം ബോർഡ് നൽകുന്ന വിഹിതം വർദ്ധിപ്പിച്ചിട്ട് നാലു വർഷമായെന്നും ഉപദേശക സമിതികൾ ആരോപിക്കുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍