പ്രവാസി സംരംഭകര്‍ക്ക് കേരളാബാങ്കു വഴി ഈ വര്‍ഷം 100 കോടി രൂപയുടെ വായ്പ, 10 ലക്ഷം വരെയുളള എന്‍.ഡി.പി.ആര്‍.ഇ.എം വായ്പകള്‍ക്ക് ഈട് ഒഴിവാക്കുന്നത് പരിഗണിക്കും.

കേരളാ ബാങ്കുമായി ചേര്‍ന്ന് 30 വായ്പാ മേളകള്‍ക്കും ധാരണ. നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസി കേരളീയരുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കി വരുന്ന നോര്‍ക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവാ എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയുടെ ഭാഗമായി നടപ്പു സാമ്പത്തിക വര്‍ഷം കേരളാബാങ്കു വഴി 100 കോടി രൂപയുടെ സംരംഭക വായ്പകള്‍ ലഭ്യമാക്കും. എന്‍.ഡി.പി.ആര്‍.ഇ.എം, പ്രവാസി കിരണ്‍ പദ്ധതി നടത്തിപ്പു സംബന്ധിച്ച് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, കേരളാ ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അവലോകന യോഗത്തിലാണ് തീരുമാനം.  എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയുടെ ഭാഗമായി 10 ലക്ഷം വരെയുളള സംരംഭക വായ്പകള്‍ക്ക് ഈട് ഒഴിവാക്കുന്നതിനുളള സാധ്യതകളും ചര്‍ച്ച ചെയ്തു. ഇതിനായി പുതിയ സംരംഭക വായ്പ പദ്ധതി കേരളാ ബാങ്ക് അവതരിപ്പിക്കും. ആഗസ്റ്റിനു ശേഷം സംസ്ഥാനത്താകെ 30 വായ്പാ മേളകള്‍ സംഘടിപ്പിക്കാനും ധാരണയായി. പ്രവാസി പുനരധിവാസത്തിനായി നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് മികച്ച പിന്തുണ ലഭ്യമാക്കുമെന്നും കേരളാ ബാങ്ക് പ്രതിനിധികള്‍ വ്യക്തമാക്കി. തൈക്കാട് നോർക്ക സെൻ്ററിൽ നടന്ന യോഗത്തിൽ നോർക്ക റൂട്ട്സ് സി.ഇ.ഒ. അജിത്ത് കോളശേരി, കേരള ബാങ്ക് സി.ഇ.ഒ. ജോർട്ടി എം. ചാക്കോ, നോർക്ക റൂട്ട്സ് ജനറൽ മാനേജർ ടി. രശ്മി തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാനത്താകെ 823 ശാഖകളുളള കേരളാ ബാങ്ക്  ഉള്‍പ്പെടെ സംസ്ഥാനത്തെ 17 ബാങ്കിങ്, ധനകാര്യസ്ഥാപനങ്ങള്‍ വഴിയാണ് എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി നടപ്പിലാക്കി വരുന്നത്. രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്തു മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും, നിലവിലുളളവയുടെ വിപുലീകരണത്തിനും പദ്ധതി പ്രയോജനപ്പെടുത്താം. 30 ലക്ഷം രൂപ വരെയുളള സംരംഭക വായ്പകളാണ് പദ്ധതി വഴി ലഭിക്കുന്നത്. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്‌സിഡിയും, മുന്നു ശതമാനം പലിശ സബ്സിഡിയും ലഭിക്കും. പദ്ധതി സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാം.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍