വടക്കാഞ്ചേരി: തൃശ്ശൂർ ജില്ലയിൽ ആക്ട്സിൻ്റെ പ്രവർത്തനം തുടങ്ങിയിട്ട് കാൽ നൂറ്റാണ്ട് പിന്നിട്ടു. കാരുണ്യവാനായ ഫാദർ ഡേവിസ് ചിറമ്മലാണ് ഈ സംഘടനയുടെ ആദ്യകാല സംഘാടകൻ. അദ്ദേഹത്തിൻറെ പൗരോഹിത്യ ജീവിതം, പ്രതിസന്ധികളിൽ പെടുന്ന പാവപ്പെട്ടവൻറെ ജീവിതവിജയങ്ങൾക്കുവേണ്ടി ഉഴിഞ്ഞു വെച്ചിട്ടുള്ളതാണ്. യേശുദേവന്റെ യഥാർത്ഥ ശിഷ്യനാണ് അദ്ദേഹ മെന്ന് പൊതുസമൂഹം വിലയിരുത്തിയിട്ടുണ്ട്. ആക്ട്സിൻ്റെ കാൽ നൂറ്റാണ്ടുകാലത്തെ പ്രവർത്തനം കൊണ്ട് റോഡ് അപകടങ്ങളിൽ പെട്ട ഒന്നരലക്ഷം പേരെയാണ് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
ആക്ട്സിൻ്റെ വടക്കാഞ്ചേരി ബ്രാഞ്ചിലെ പ്രവർത്തകരും ആയിരക്കണക്കിന് പേരെയാണ് റോഡപകടങ്ങളിൽ നിന്ന് രക്ഷിച്ചിട്ടുള്ളത്. വടക്കാഞ്ചേരിയിലെ ആക്ട്സിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് മനുഷ്യസ്നേഹികളായ വ്യാപാരികളും ബാങ്ക് ജീവനക്കാരും വിരമിച്ച സർക്കാർ ജീവനക്കാരും മിടുക്കൻമാരും നിസ്വാർത്ഥരുമായ യുവാക്കളുമാണ്. സർക്കാരിന്റെയോ മറ്റ് ഏതെങ്കിലും ഏജൻസികളുടെയോ ഒരു സാമ്പത്തിക സഹായവും ആക്ട്സ് കൈപ്പറ്റുന്നില്ല.
നമ്മുടെ സമൂഹത്തിൽ നിർധനരായ ഒരുപാട് കിഡ്നി പേഷ്യൻസ് ഉണ്ട്. അവരുടെ ജീവൻ നിലനിർത്തുന്നത് ഡയാലിസിസ് പ്രവർത്തനങ്ങളിലൂടെയാണ്. അവരെ ഡയാലിസിസ് സെന്ററിലേക്ക് കൊണ്ടുവരാനും പോകാനുമായി വലിയ ബുദ്ധിമുട്ടാണ് രോഗികളുടെ കുടുംബാംഗങ്ങൾ അനുഭവിക്കുന്നത്. അവരെ സഹായിക്കുന്നതിനായി ചിറ്റിലപ്പിള്ളി കെ.ഫൗണ്ടേഷൻ വടക്കാഞ്ചേരി ആക്ടസ് ബ്രാഞ്ചിന് ഒരു ആംബുലൻസ് വാങ്ങിത്തന്നിട്ടുണ്ട്. അതിന്റെ പ്രതിമാസ പ്രവർത്തന ചെലവ് 60,000 രൂപയോളം വരും. ആ ചിലവിലേക്കാണ് ആക്ട്സിൻ്റെ വടക്കാഞ്ചേരി ബ്രാഞ്ച് സുമനസ്സുകളുടെ സഹായത്തോടെ ₹10 രൂപ ചലഞ്ചിലൂടെ പ്രവർത്തന ഫണ്ട് സ്വരൂപിക്കുന്നത്. ഇതിനിടെ പല സാധാരണക്കാരും നിർധനരും ഈ സംരംഭത്തിലേക്ക് സഹായങ്ങൾ നൽകിയിട്ടുണ്ട്.
അകമല, മാരാത്ത്കുന്ന് താമസിക്കുന്ന വളരെ സാധാരണക്കാരിയായ കെ. കാളി ഇന്ന് അവരുടെ പെൻഷനിൽ നിന്ന് 300 രൂപ ആംബുലൻസിന്റെ പ്രവർത്തന ഫണ്ടിലേക്ക് തന്നു. തികച്ചും സാധാരണക്കാർക്കും ഈ സദുദ്യമത്തിൽ പങ്കെടുത്ത് പാവപ്പെട്ട ഡയാലിസിസ് രോഗികളെ സഹായിക്കാവുന്നതാണ്. വലിയ മനസ്സിൻറെ ഉടമയായ കാളിയുടെ സഹായത്തിലൂടെ ആക്ട്സിൻ്റെ പ്രവർത്തകർ മനസ്സിലാക്കുന്നത്, എക്കാലവും സുമനസ്സുകളാണ് നമ്മുടെ സമൂഹത്തിൻറെ സംരക്ഷകർ എന്നാണ്.
0 അഭിപ്രായങ്ങള്‍