അപകടഭീഷണി ഉയർത്തിയ ക്യാമറാ പോസ്റ്റ് കോൺഗ്രസ് - യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചേർന്ന് നീക്കം ചെയ്തു.

വടക്കാഞ്ചേരി: ഓട്ടുപാറ ബസ് സ്റ്റാൻഡിന് സമീപം വാഴാനി റോഡിൽ ഇരുചക്ര വാഹനങ്ങൾക്ക് അപകടഭീഷണി ഉയർത്തി വീണുകിടന്ന സി.സി.ടി.വി ക്യാമറയുടെ പോസ്റ്റ് കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചേർന്ന് നീക്കം ചെയ്തു. വാഹനം ഇടിച്ചതിനെ തുടർന്ന് നടുറോഡിൽ വീണുകിടന്ന പോസ്റ്റ് ഏറെ പ്രയാസപ്പെട്ടാണ് പ്രവർത്തകർ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റിയത്.

സി.എൻ. ബാലകൃഷ്ണൻ എം.എൽ.എയും മന്ത്രിയുമായിരുന്ന കാലത്ത് MLA യുടെ പ്രതൃക വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച നിരീക്ഷണ ക്യാമറകളാണ് ഇപ്പോൾ നോക്കുകുത്തികളായി മാറിയിരിക്കുന്നത്. വകുപ്പുകൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് വാർഷിക അറ്റകുറ്റപ്പണികളുടെ കരാർ റദ്ദായതാണ് ഇതിന് കാരണം. ഓട്ടുപാറ ബസ്സ്റ്റാൻഡ് ജംഗ്ഷനിലെ നിരീക്ഷണ ക്യാമറയുടെ പോസ്റ്റ് ഒരു മാസത്തോളമായി റോഡിന്റെ നടുവിൽ വീണുകിടക്കുകയായിരുന്നു. നിരവധി വാർത്തകൾ വന്നിട്ടും അധികൃതർ ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ല.

ക്യാമറയുടെ കസ്റ്റോഡിയൻ ആരാണെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതാണ് അധികൃതരുടെ നിഷ്ക്രിയത്വത്തിന് പിന്നിലെന്ന് പറയപ്പെടുന്നു. പോലീസ് സ്റ്റേഷനിലായിരുന്നു ക്യാമറകളുടെ സെർവറും മോണിറ്ററുമെല്ലാം സ്ഥാപിച്ചിരുന്നത്. ക്യാമറകൾ പ്രവർത്തനരഹിതമായപ്പോൾ നഗരസഭയോട് എ.എം.സി അടയ്ക്കാനും  പ്രവർത്തനം പുനഃസ്ഥാപിക്കാനും പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നഗരസഭ ഇതിനോട് മുഖം തിരിച്ചു.

തുടർച്ചയായ ജനങ്ങളുടെ പരാതിയെത്തുടർന്ന്, അപകടകരമായ രീതിയിൽ നടുറോഡിൽ വീണുകിടന്ന ക്യാമറാ പോസ്റ്റ് വടക്കാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജു ഇസ്മായിലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് -യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചേർന്ന് നീക്കം ചെയ്യുകയായിരുന്നു. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ശശിമംഗലം, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് സിദ്ധിഖ് കെ.എച്ച്, യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് മുസ്തഫ അള്ളന്നൂർ, കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറിമാരായ ആദിത്യൻ, അഹ്സാൻ ഷെയ്ഖ്, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റുമാരായ എം.ജെ. ജയ്മോൻ, ജിജോ തലക്കോടൻ, മണ്ഡലം സെക്രട്ടറി രാകേഷ് അകംപാടം എന്നിവരും ഈ ഉദ്യമത്തിൽ പങ്കാളികളായി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇





അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.