ചേപ്പലക്കോട്ടുകാർ സ്വസ്ഥമായി ഉറങ്ങിയിട്ട് മാസങ്ങളായി; ഇരുട്ട് വീണാൽ വീടിനു സമീപം കാട്ടാനകൾ, എന്ത് ചെയ്യണം എന്നറിയാതെ കുഴിയോടു നിവാസികൾ.
വടക്കാഞ്ചേരി : വടക്കാഞ്ചേരി നഗരസഭയുടെ പതിനാറാം ഡിവിഷനിലാണ് ചേപ്പലക്കോട്, കുഴിയോട്, പട്ടാണിക്കാട് പ്രദേശങ്ങൾ. 150 വർഷത്തിലധികമായി ജനവാസമുള്ള വനമേഖലയാണിത്. തികച്ചും സാധാരണക്കാരായ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ സ്ഥലം വലിയൊരു കാർഷിക മേഖല കൂടിയാണ്. 10വർഷത്തിൽ അധികമായി കാട്ടുപന്നികളുടെ ശല്യം മൂലം ഒരു നടീൽ വസ്തുക്കളും ഇവിടുത്തെ പറമ്പുകളിൽ കൃഷി ചെയ്യാറില്ല. അതുകൊണ്ട് പച്ചമുളക് പോലും മാർക്കറ്റിൽ നിന്ന് പണം കൊടുത്തു വാങ്ങേണ്ട ഗതികേടിലാണ് ഇവിടുത്തെ കർഷകർ.
കുതിരാനിലെ റോഡ് തുറന്നതോടെ കാട്ടാനകളുടെയും മറ്റു വന്യമൃഗങ്ങളുടെയും വിഹാര മേഖലയായി മാറിയിരിക്കുകയാണ് കുഴിയോട് പട്ടാണിക്കാട് ചേപ്പലക്കോട് പ്രദേശങ്ങൾ. ഇവിടത്തെ മിക്കവാറും പറമ്പുകളിലെ മാവും പ്ലാവും തേങ്ങും മറ്റു ഫല വൃക്ഷങ്ങളും ആനകൾ കുത്തിമറിച്ചിട്ട് തിന്നുതീർത്തിരിക്കുകയാണ്. ഇരുട്ടുന്നതിനു മുൻപ് തന്നെ മൂന്നും നാലും ആനകൾ കൂട്ടമായി വന്നാണ് പറമ്പുകളിൽ തേർവാഴ്ച നടത്തുന്നത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് കുഴിയോട് പട്ടാണിക്കാട് പ്രദേശങ്ങളിലെ കർഷകർക്ക് സംഭവിച്ചിട്ടുള്ളത്.
പുറം പ്രദേശങ്ങളിൽ ജോലിക്ക് പോയവർ ഇരുട്ടുന്നതിന് മുൻപ് ജീവനും കൊണ്ടാണ് സ്വന്തം വീടിനകത്തേക്ക് ഓടിക്കയറുന്നത്. അത്രമാത്രം വന്യമൃഗ ശല്യമാണ് ഇവിടത്തുകാർ കാലങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്നത്. വനംവകുപ്പിനെ കാട്ടാനകൾ വന്ന വിവരം അറിയിച്ചാൽ കൃത്യസമയത്ത് അവർ എത്താറില്ല. പലപ്പോഴും ജീവൻ പണയം വെച്ചാണ് നാട്ടുകാർ ആനകളെ കാട്ടിലേക്ക് തുരത്തുന്നത്.
ദ്രുത കർമ്മസേനക്ക് സ്ഥലം എം.എൽ.എ സേവ്യർ ചിറ്റലപ്പിള്ളി വാഹനം നൽകിയിട്ടുണ്ടെങ്കിലും ദ്രുത കർമ്മസേന ഇല്ല എന്നതാണ് വാസ്തവം.
ഒട്ടും താമസിയാതെ ഈ പ്രദേശത്തുകാർക്ക് മരണ ഭയം കൂടാതെ ജീവിക്കാനുള്ള സൗകര്യം ഒരുക്കി തരണമെന്ന് വനം വകുപ്പിനോടും മറ്റ് അധികാരികളോടും നാട്ടുകാർ ആവശ്യപ്പെട്ടു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ