തൃശൂര്‍ ലോക്സഭ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരൻ തോറ്റതിന് പിന്നാലെ തൃശൂര്‍ കോണ്‍ഗ്രസില്‍ പോര് തുടങ്ങി.

 കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപനും തൃശൂര്‍ ഡിസിസി പ്രസിഡന്‍റ് ജോസ് വള്ളൂരിനുമെതിരെ ഡിസിസി ഓഫീസ് മതിലില്‍ പോസ്റ്റര്‍ പതിച്ചു. ജോസ് വള്ളൂര്‍ രാജിവെക്കുക, പ്രതാപന് ഇനി വാര്‍ഡിൽ പോലും സീറ്റില്ല എന്നിങ്ങനെ എഴുതിയ പോസ്റ്ററുകളാണ് മതിലില്‍ പതിച്ചത്. മുരളീധരന്‍റെ തോല്‍വിയോടെ തൃശൂര്‍ കോണ്‍ഗ്രസിലുണ്ടായ ഭിന്നതയും തര്‍ക്കവുമാണ് ഇതോടെ മറനീക്കി പുറത്തുവരുന്നത്. പോസ്റ്റര്‍ നീക്കം ചെയ്തെങ്കിലും മുരളീധരന്‍റെ തോല്‍വിയില്‍ തൃശൂര്‍ കോണ്‍ഗ്രസില്‍ പോര് ഇനിയും രൂക്ഷമായേക്കും.

 തോല്‍വിയില്‍ കെ മുരളീധരൻ നേതൃത്വത്തിനെതിരെ നേരത്തെ രംഗത്തെത്തിയിരുന്നു. തനിക്ക് വേണ്ടി പ്രചാരണത്തിന് നേതാക്കള്‍ ആരുമെത്തിയില്ലെന്നും സംഘടനാ തലത്തില്‍ കാര്യമായ പ്രവര്‍ത്തനം നടന്നില്ലെന്നുമായിരുന്നു മുരളീധരന്‍റെ ആരോപണം. തൃശൂരില്‍ തന്നെ കുരുതി കൊടുക്കുകയായിരുന്നുവെന്നും വടകരയില്‍ തന്നെ മത്സരിച്ചിരുന്നെങ്കില്‍ ജയിക്കുമായിരുന്നുവെന്നും മുരളീധരൻ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മുരളീധരന്‍റെ തോല്‍വിയില്‍ പ്രതിഷേധിച്ച് പ്രതാപനും ജോസ് വള്ളൂരിനുമെതിരെ ഒരു വിഭാഗം രംഗത്തെത്തിയത്. സംഭവത്തില്‍ ടിഎന്‍ പ്രതാപനും ജോസ് വള്ളൂരും ഇതുവരെ പ്രതികരിച്ചിട്ടില്ല..

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍