മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്. പത്മജ ഇന്ന് ബിജെപി അംഗത്വം സ്വീകരിക്കും. ബിജെപി ദേശീയനേതൃത്വവുമായി പത്മജ ചര്‍ച്ച നടത്തി. ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നുവെങ്കിലും സമൂഹമാധ്യമത്തിലൂടെ പത്മജ വേണുഗോപാല്‍ ഇത് നിഷേധിച്ചിരുന്നു. എന്നാല്‍, പിന്നീട് ഈ ഫേസ്ബുക്ക് പോസ്റ്റ് പത്മജ വേണുഗോപാല്‍ പിന്‍വലിച്ചു. അതിന് പിന്നാലെ പത്മജ വേണുഗോപാല്‍ തന്റെ ഫേസ്ബുക്ക് ബയോയും മാറ്റിയിരുന്നു.
ഇന്ത്യന്‍ പൊളിറ്റിഷന്‍ ഫ്രം കേരള എന്നാണ് പത്മജ ഫേസ്ബുക്ക് ബയോ മാറ്റിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി 2004ൽ മുകുന്ദപുരം ലോക്‌സഭ മണ്ഡലത്തിൽ നിന്നു മത്സരിച്ച പത്മജ ലോനപ്പൻ നമ്പാടനോട് പരാജയപ്പെട്ടിരുന്നു. 2016ൽ തൃശൂരിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും സി.പി.ഐയിലെ വി.എസ്.സുനിൽകുമാറിനോടും 2021ൽ പി.ബാലചന്ദ്രനോടും പരാജയപ്പെട്ടു. എകെ ആന്റണിയുടെ മകനായ അനില്‍ ആന്റണിക്ക് പിന്നാലെ കെ കരുണാകരന്റെ മകളും ബിജെപിയിലേക്ക് പാളയത്തിലേക്ക് പോകുന്നതിന്റെ ഞെട്ടലിലാണ് കോണ്‍ഗ്രസ് നേതൃത്വം. പദ്മജയെ ബിജെപിയിൽ ചേർക്കാനുള്ള നീക്കം നടന്നത് നരേന്ദ്ര മോദിയുടെ അറിവോടെയെന്നാണ് വിവരം.
പദ്മജ വേണുഗോപാലിന് ഉചിതമായ പദവികൾ നൽകുമെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു. അതേസമയം പദ്മജ ഉന്നയിച്ചിരുന്നത് തൃശൂരിലെ തർക്കങ്ങളെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടിക ഞായറാഴ്ച പുറത്തുവരും. അതേസമയം രണ്ട് കാരണങ്ങളാണ് പദ്മജയെ പാര്‍ട്ടി വിടാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത്. ഇന്ന് ബിജെപിയുടെ ദേശീയ ആസ്ഥാനത്തെത്തി പദ്മജ വേണുഗോപാൽ പാര്‍ട്ടി അംഗത്വം സ്വീകരിക്കും. ദേശീയ നേതാക്കളുമായി കഴിഞ്ഞ ദിവസം ഇവര്‍ ചർച്ച നടത്തിയിരുന്നു. പാർട്ടിയിൽ നിരന്തരം അവഗണന നേരിടുന്നുവെന്ന പരാതിയാണ് പദ്മജയെ കടുത്ത നിലപാടിൽ എത്തിച്ചത്. മൂന്നാം ലോക്സഭാ സീറ്റ് ആവശ്യത്തിൽ നിന്ന് പിൻവാങ്ങാൻ മുസ്ലിംലീഗിന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതും പദ്മജയെ വീണ്ടും പിണക്കിയെന്ന് പറയുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
.jpg)


0 അഭിപ്രായങ്ങള്‍