തനത് നികുതി വരുമാനത്തിൽ കേരളം മുന്നിൽ; റിസർവ് ബാങ്ക് റിപ്പോർട്ട് പുറത്ത്.

 തനത് നികുതി വരുമാനത്തിൽ കേരളം മുന്നിലെന്ന് റിസർവ് ബാങ്ക്. വളർച്ച, സാമ്പത്തിക ഉത്തരവാദിത്വം എന്നിവയിലെ പ്രധാന അളവുകോലുകളിൽ കേരളം മികച്ച പ്രകടനം നടത്തിയതായി റിസർവ്‌ ബാങ്ക്‌ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കോവിഡിനു ശേഷം 2021 മുതൽ 2023 വരെ സംസ്ഥാനത്തിന്റെ ആകെ നികുതിവരുമാനത്തിൽ തനതു നികുതി വരുമാനത്തിന്റെ സംഭാവന 78.7 ശതമാനമായി വർധിച്ചെന്ന്‌ റിസർവ്‌ ബാങ്കിന്റെ  ‘സ്റ്റേറ്റ് ഫിനാൻസ്: എ സ്റ്റഡി ഓഫ് ബജറ്റ് ഓഫ് 2023–-24’ റിപ്പോർട്ടിൽ പറയുന്നു. ദേശീയ ശരാശരി 65.4 ശതമാനമായിരിക്കെയാണ്‌ ഇത്‌.

ജിഎസ്‌ടി നടപ്പാക്കുന്നതിനുമുമ്പ്‌ 2015-17 കാലയളവിൽ ആകെ നികുതിവരുമാനത്തിൽ തനതു നികുതിയുടെ സംഭാവന 74.5 ശതമാനമായിരുന്നു. ജിഎസ്‌ടി നടപ്പാക്കിയശേഷം കോവിഡിനുമുമ്പുള്ള 2018-20 കാലയളവിൽ 74.3 ശതമാനമായി. അതേസമയം, ആകെ വരുമാനത്തിൽ തനതു നികുതിയിതര വരുമാനം 10.8 ശതമാനത്തിൽനിന്ന്‌ 2022-23ൽ 8.4 ശതമാനമായി കുറഞ്ഞു.

2023-24 സാമ്പത്തിക വർഷത്തിൽ കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിൽ (ജിഎസ്‌ഡിപി) തനതു നികുതിവരുമാനത്തിന്റെ സംഭാവന 7.2 ശതമാനമായിരിക്കുമെന്ന്‌ പിആർഎസ് ലെജിസ്ലേറ്റീവ് റിസർച്ച് സമാഹരിച്ച കണക്കുകൾ സൂചിപ്പിക്കുന്നു. സാമ്പത്തിക പ്രവർത്തനങ്ങളിൽനിന്നുള്ള വരുമാനം സമാഹരിക്കാനുള്ള സംസ്ഥാനത്തിന്റെ സാധ്യതയെയാണ്‌ ഇത്‌ പ്രതിഫലിപ്പിക്കുന്നത്‌. ഉയർന്ന നികുതി- ജിഎസ്ഡിപി അനുപാതം നികുതിവരുമാനം സൃഷ്ടിക്കാനുള്ള കഴിവിനെ സൂചിപ്പിക്കുന്നു. 

ദേശീയ ശരാശരി ഏഴു ശതമാനമാണ്‌. കേന്ദ്ര സർക്കാർ സാമ്പത്തികമായി ഞെരുക്കിയപ്പോഴും തനതു നികുതിവരുമാനത്തിൽ വൻ വർധന നേടിയാണ്‌ കേരളം പിടിച്ചുനിന്നത്‌. കഴിഞ്ഞ വർഷം 57,000 കോടിയുടെ വെട്ടിക്കുറവാണ്‌ കേന്ദ്രം വരുത്തിയത്‌. 19,000 കോടിയുടെ ഗ്രാന്റ്‌ വെട്ടിക്കുറയ്‌ക്കുകയും 12,000 കോടിയുണ്ടായിരുന്ന ജിഎസ്ടി നഷ്ടപരിഹാരം നിർത്തലാക്കുകയും ചെയ്‌തു. ഇതിനു പുറമെയാണ്‌ കടമെടുക്കാനുള്ള പരിധി വെട്ടിക്കുറച്ചത്‌.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.