ശബരിമലയെ കുറിച്ചുള്ള പ്രചാരവേലയുടെ ഉദ്ദേശശുദ്ധി പരിശോധിക്കണമെന്ന് കെ. രാധാകൃഷ്ണൻ: കുഞ്ഞ് അയ്യപ്പന്മാരെയടക്കം നേരിട്ട് കണ്ട് ദേവസ്വം മന്ത്രി ശബരിമലയിൽ

ശബരിമല തീര്‍ത്ഥാടന കേന്ദ്രത്തെ മറ്റ് പല ആവശ്യങ്ങള്‍ക്കും ഉപയോഗപ്പെടുത്തുന്ന സ്ഥിതിയെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. എരുമേലിയില്‍ എത്തിയവര്‍ വെള്ളം, ഭക്ഷണം, ശൗചാലയം എന്നിവ ആവശ്യപ്പെട്ടാണ് മുദ്രാവാക്യം വിളിച്ചത്. അവിടെ അത്തരമൊരു പ്രശ്‌നമില്ല. അത് ബോധപൂര്‍വ്വം വിളിപ്പിക്കുന്ന മുദ്രാവാക്യമാണെന്നും മന്ത്രി ശബരിമല സന്ദര്‍ശനത്തിനിടെ പറഞ്ഞു.


പ്രചാരണങ്ങളില്‍ നിന്നും പിന്തിരിയണം. രാജ്യത്തെ മഹത്തായ കേന്ദ്രങ്ങളിലൊന്നാണ് ശബരിമല. സങ്കുചിതമായി കാണുന്ന സ്ഥിതി ദോഷം ചെയ്യും. വിമര്‍ശനത്തോട് അസഹിഷ്ണുതയില്ല. തിരുത്തേണ്ടതാണെങ്കില്‍ തിരുത്തുമെന്നും മന്ത്രി പറഞ്ഞു. ശബരിമല ദര്‍ശനത്തിന് തിരക്കേറിയെന്നും മന്ത്രി പറഞ്ഞു. ശബരിമലയിലേക്ക് സ്ത്രീകളും കുട്ടികളും കൂടുതലായെത്തി. എണ്ണത്തില്‍ 30 ശതമാനം വര്‍ധനവാണുണ്ടായത്. ഭിന്നശേഷിക്കാരും പ്രായമായവരും കൂടുതലായെത്തിയത് മലകയറ്റം സാവധാനമാക്കിയെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു.


മിനിറ്റില്‍ 73/ 74 പേര്‍ക്കാണ് ഒരേസമയം പടികയറാനാവുക. സ്‌പോര്‍ട്ട് രജിസ്‌ട്രേഷനില്‍ വരുന്നവരും അനധികൃത വഴിയിലൂടെ വരുന്നതിലും ഭക്തര്‍ സ്വയം നിയന്ത്രിക്കണം. നിലക്കലില്‍ വാഹന സൗകര്യം വര്‍ധിപ്പിക്കും. വനംവകുപ്പിന്റെ അധീനതയില്‍ ആയതിനാല്‍ ഒരു വികസനവും നടത്താനാകില്ല. അതൊക്കെ മനസ്സിലാക്കിയിട്ടും പ്രചാരവേല നടത്തുന്നതിന്റെ ഉദ്ദേശശുദ്ധി പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.


കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ കെഎസ്ആര്‍ടിസി ഇത്തവണ സര്‍വ്വീസ് നടത്തുന്നുണ്ട്. ഇനിയും ബസുകള്‍ വിട്ടുതരാമെന്നാണ് ഗതാഗമന്ത്രി ആന്റണി രാജുവിനെ ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച മറുപടി. പ്രകോപനം ഉണ്ടാക്കുന്ന വിധത്തിലുള്ള ഒന്നും ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍