സംസ്ഥാനത്തിൻറെ സാമ്പത്തിക സ്വയംഭരണാവകാശത്തിൽ കേന്ദ്രം ഭരണഘടനാപരമായി ഇടപെടുന്നത് തടയണമെന്നാണ് ഹർജിയിലെ ആവശ്യം. വായ്പാ പരിധി ഇല്ലാത്ത അധികാരം ഉപയോഗിച്ച് വെട്ടിക്കുറച്ച് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്നാണ് ഹർജിയിലെ വിമർശനം.ഭരണഘടന വിഭാവനം ചെയ്യുന്ന ധനകാര്യ ഫെഡറിലസം കേന്ദ്രം പടിപടിയായി തകർക്കുന്നുവെന്നും കേന്ദ്രത്തിൻറെ കടമെടുപ്പിന് പരിധികൾ ഇല്ലാതിരിക്കെയാണ് കേരളത്തെ ഞെരുക്കുന്നതെന്നും ഹര്‍ജിയിലുണ്ട്.
ബജറ്റിന് പുറത്ത് അടിസ്ഥാന സൗകര്യവികസനത്തിനായി രൂപീകരിച്ച കിഫ്ബി വഴിയുള്ള ധനസമാഹരണത്തെയും സംസ്ഥാനത്തിന്‍റെ ബാധ്യതയാക്കി മാറ്റിയതിനെയും ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നുണ്ട്. അടിയന്തിരമായി 26000 കോടി സമാഹരിക്കാൻ അനുവദിച്ചില്ലെങ്കിൽ സംസ്ഥാന അതീവ ഗുരുതര പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ തർക്കമുണ്ടെങ്കിൽ സുപ്രീം കോടതിക്ക് ഇടപെടാമെന്ന 131 ആം അനുച്ഛേദം അടിസ്ഥാനമാക്കിയാണ് കേരളത്തിൻറെ ഹർജി.
അടുത്തിടെ ഭരണഘടനാപരമായി സംസ്ഥാനത്തിൻറെ തലവനായ ഗവർണർക്കെതിരെ ബില്ലുകൾ തടഞ്ഞുവെക്കുന്നതിൽ കേരളം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അതിൽ അനുകൂല വിധിയുണ്ടായതിന് പിന്നാലെയാണ് കേന്ദ്രത്തിനെതിരായ കേരളത്തിൻറെ നിയമപോരാട്ടം. സംസ്ഥാനത്ത് സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന ആവശ്യത്തിൽ ഗവർണ്ണർ സംസ്ഥാന സർക്കാറിൻറെ നിലപാട് തേടിയിരിക്കെയാണ് കേന്ദ്രത്തെ വിമർശിച്ചുള്ള സംസ്ഥാനത്തിൻറെ നീക്കം. മുതിർന്ന അഭിഭാഷകൻ ഫാലി എസ് നരിമാൻറെ ഉപദേശത്തിൻറെ കൂടി അടിസ്ഥാനത്തിലാണ് സംസ്ഥാനത്തിൻറെ ഹർജി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG





0 അഭിപ്രായങ്ങള്‍