പ്രഭാത വാർത്തകൾ 2023 നവംബർ 25 ശനി 1199 വൃശ്ചികം 9 അശ്വതി 1445 ജ. അവ്വൽ 11

◾സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ത്ഥികളെ നവകേരള സദസില്‍ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി. അക്കാദമിക് കരിക്കുലത്തില്‍ ഇല്ലാത്ത കാര്യങ്ങള്‍ക്ക് ഉത്തരവിടാന്‍ സര്‍ക്കാരിന് അധികാരമില്ല. എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിന്റെ ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഇടക്കാല ഉത്തരവ്.


◾അരുതെന്നു വിലക്കിയിട്ടും മുഖ്യമന്ത്രിയേയും മന്ത്രിമാരേയും കാണാന്‍ നവകേരള സദസിലേക്കു വിദ്യാര്‍ത്ഥികള്‍ വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് പേരാമ്പ്ര മണ്ഡലത്തിലെ നവകേരള സദസില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂളുകളിലെ കുട്ടികളെ നിര്‍ത്തേണ്ടെന്നു പറഞ്ഞിട്ടും പലയിടത്തും കുട്ടികള്‍ വരുന്നു. ഇളം മനസ്സില്‍ കള്ളമില്ലെന്നും രാഷ്ട്രീയ വേര്‍തിരിവ് ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


◾മന്ത്രി അഹമ്മദ് ദേവര്‍ കോവിലിനെതിരെ നവകേരള സദസില്‍ മുഖ്യമന്ത്രിക്കു പരാതി. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ തട്ടിയെടുത്ത 63 ലക്ഷം രൂപ തിരികേ കൊടുക്കണമെന്ന കോടതി വിധി നടപ്പാക്കാന്‍ സഹായിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. വടകര മുട്ടുങ്ങല്‍ സ്വദേശി എ.കെ യൂസഫ് ആണ് പരാതി നല്‍കിയത്. മുഖ്യമന്ത്രിക്ക് നേരത്തെ നല്‍കിയ പരാതിക്ക് മറുപടി ലഭിക്കാത്തതിനെത്തുടര്‍ന്നാണ് വീണ്ടും പരാതി നല്‍കയതെന്ന് പരാതിക്കാരന്‍ പറഞ്ഞു.


◾കോഴിക്കോട് വെങ്ങാലിയില്‍ മുഖ്യമന്ത്രിക്കു നേരെ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. വടകരയിലെ നവ കേരള സദസ് കഴിഞ്ഞ് മടങ്ങുമ്പോഴാണ് കരിങ്കൊടി വീശിയത്.


◾കോണ്‍ഗ്രസ് വടകര നിയോജകമണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചു. നവകേരള സദസിനെതിരേ പ്രതിഷേധം തടയാന്‍ പോലീസ് കരുതല്‍ തടങ്കലിലാക്കിയിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജാമ്യത്തില്‍ ഇറക്കി പോകുമ്പോഴാണ് രാധാകൃഷ്ണനെ ആക്രമിച്ചത്.


◾നവകേരള സദസ് ധൂര്‍ത്താണെന്നും, പിണറായിയും സഖാക്കളും ഉമ്മന്‍ ചാണ്ടിയെ കണ്ടുപഠിക്കണമെന്നും താന്‍ പറഞ്ഞെന്നു സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തുന്നതിനെതിരെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഡിജിപിക്കു പരാതി നല്‍കി.


◾കേരള സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയവുമായി കെഎസ്യു. മാര്‍ ഇവാനിയോസ് കോളേജ് അടക്കം എസ്എഫ്ഐയുടെ കുത്തക കോട്ടകളില്‍ കെഎസ്യു ഭരണം പിടിച്ചു. എന്നാല്‍ കൂടുതല്‍ യൂണിയനുകളുടെ ഭരണം എസ്എഫ്ഐക്കാണ്. 70 ല്‍ 56 കോളജുകളില്‍ ഭരണം നേടിയെന്ന് എസ്എഫ്ഐ അവകാശപ്പെട്ടു. 15 കോളേജ് യൂണിയനുകള്‍ തങ്ങള്‍ക്കാണെന്നു കെഎസ്യു അവകാശപ്പെട്ടു.


◾കോട്ടയത്ത് അഭിഭാഷകര്‍ തനിക്കെതിരേ നടത്തിയ അസഭ്യവര്‍ഷത്തെ പറ്റി വനിതാ മജിസ്ട്രേറ്റ് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ പരാതി ലഭിക്കാത്തതിനാല്‍ അഭിഭാഷകര്‍ക്കെതിരേ പൊലീസ് കേസെടുത്തിട്ടില്ല.


◾കെഎസ്ആര്‍ടിസിക്ക് സംസ്ഥാന സര്‍ക്കാര്‍ 90.22 കോടി രൂപ കൂടി അനുവദിച്ചു. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചതാണിക്കാര്യം. 70.22 കോടി രൂപ പെന്‍ഷന്‍ വിതരണത്തിനാണ്. സര്‍ക്കാരിന്റെ സാമ്പത്തിക സഹായമായി 20 കോടി രൂപയും അനുവദിച്ചു.


◾ആര്യാടന്‍ ഷൗക്കത്ത് ആര്യാടന്‍ ഫൗണ്ടേഷന്റെ പേരില്‍ റാലി നടത്തിയത് അച്ചടക്ക ലംഘനമാണെന്ന് കെപിസിസി നേതൃത്വം. ആര്യാടന്‍ ഫൗണ്ടേഷന്റെ പരിപാടികള്‍ ഡിസിസിയെ മുന്‍കൂട്ടി അറിയിക്കണം. അച്ചടക്കലംഘനം ആവര്‍ത്തിക്കരുത്. സമാന്തര കമ്മിറ്റികള്‍ പാടില്ലെന്നും കെപിസിസി അറിയിച്ചു.


◾ജനങ്ങളുടെ ശബ്ദമാണ് പ്രതിപക്ഷമെന്നും ജനങ്ങള്‍ക്കുവേണ്ടിയാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ കരിങ്കൊടി കാണിച്ചതും അടികൊണ്ടതെന്നും നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. കണ്ണൂരില്‍ നവകേരള സദസ്സിനെത്തിയ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിച്ച സംഭവത്തിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം.


◾പാലക്കാട് മുണ്ടൂര്‍ സഹകരണ റൂറല്‍ ക്രഡിറ്റ് സൊസൈറ്റിയിലെ വായ്പാ തട്ടിപ്പു കേസില്‍ ഭരണസമിതി പ്രസിഡന്റിനെ അറസ്റ്റ് ചെയ്തു. മുണ്ടൂര്‍ ചക്കാംകുളം ശശി ആണ് അറസ്റ്റിലായത്.


◾മീനാക്ഷിപുരം കവര്‍ച്ച കേസില്‍ അര്‍ജുന്‍ ആയങ്കിക്കു ജാമ്യം. കസ്റ്റഡിയിലായി 125 ദിവസമായിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് ജാമ്യം ലഭിച്ചത്. കുറ്റപത്രം സമര്‍പ്പിക്കാത്ത പ്രോസിക്യൂഷനെ കോടതി നിശിതമായി വിമര്‍ശിച്ചു.


◾എം.ടി വാസുദേവന്‍ നായരുടെ നാലുകെട്ട് നോവലിലെ യൂസപ്പ് എന്ന ജീവിച്ചിരുന്ന കഥാപാത്രമായ യൂസഫ് ഹാജി (96) അന്തരിച്ചു. 'യൂസപ്പ്' 1948 ല്‍ ആരംഭിച്ച 'യൂസപ്പിന്റെ കട' സാഹിത്യപ്രേമികള്‍ക്കിടയില്‍ ഏറെ പ്രശസ്തമായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കാന്‍ മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചയാളാണ് യൂസഫ്.


◾തിരുവനന്തപുരം നഗരത്തില്‍ വെള്ളപ്പൊക്കം പരിഹരിക്കാന്‍ മാസ്റ്റര്‍ പ്ലാന്‍ വരുന്നു. മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ റൂര്‍ക്കി ഐഐടിയെ ചുമതലപ്പെടുത്താന്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു. .


◾മകന്‍ കാനഡയില്‍ മരിച്ചതറിഞ്ഞ് അമ്മ മാവേലിക്കര താലൂക്ക് ആശുപത്രിയിലെ കായംകുളം സ്വദേശിനിയായ ഡോക്ടര്‍ ജീവനൊടുക്കി. ഡോ. മെഹറുന്നീസയാണ് വീട്ടില്‍ തൂങ്ങി മരിച്ചത്. കാനഡയില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്ന മകന്‍ ബിന്യാമിന്‍ കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരിച്ചിരുന്നു.


◾കിടപ്പുരോഗിയായ അച്ഛനെ വാക്കര്‍ കൊണ്ട് തലക്കടിച്ച് കൊന്ന മകന്‍ അറസ്റ്റിലായി. പുന്നപ്ര പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ സെബാസ്റ്റ്യനെ (65) കൊലപ്പെടുത്തിയ കേസില്‍ മൂത്ത മകന്‍ സെബിന്‍ ക്രിസ്റ്റ്യന്‍ (26) ആണ് അറസ്റ്റിലായത്. വാഹനാപകടത്തെ തുടര്‍ന്ന് കിടപ്പിലായിരുന്ന സെബാസ്റ്റ്യന്റെ ഭാര്യ എട്ടു മാസങ്ങള്‍ക്കു മുമ്പ് ക്യാന്‍സര്‍ ബാധിച്ച് മരിച്ചിരുന്നു. അതിനുശേഷം മക്കളായിരുന്നു ഇദ്ദേഹത്തെ ശുശ്രൂഷിച്ചിരുന്നത്.


◾കണ്ണൂരില്‍ എം.ഡി.എം.എയുമായി യുവതി ഉള്‍പ്പെടെ നാലു പേര്‍ പിടിയില്‍. 158 ഗ്രാം എം.ഡി.എം.എയും 112 ഗ്രാം ഹാഷിഷ് ഓയിലും സഹിതം പുതിയതെരു സ്വദേശി യാസിര്‍, അപര്‍ണ, യാസിറിന്റെ സഹോദരന്‍ റിസ്വാന്‍, ദില്‍ഷിദ് എന്നിവരാണ് പിടിയിലായത്.


◾തൃശൂര്‍ പൂമലയില്‍ ഹോട്ടലിനും വീടിനും നേരെ പെട്രോള്‍ ബോംബെറിഞ്ഞ ഏഴുപേര്‍ പിടിയില്‍. പൂമല പള്ളിയ്ക്ക് സമീപത്തെ അരുണിന്റെ ഹോട്ടലിനെതിരേയാണു പെട്രോള്‍ ബോംബെറിഞ്ഞത്.


◾തിരുവനന്തപുരം കല്ലറ നീറുമണ്‍കടവില്‍ ഒരാളുടെ പുരയിടത്തില്‍ അസ്ഥികൂടം. സമീപം തുണിയും വാച്ചുമുണ്ടായിരുന്നു. മൃതദേഹത്തിന് 20 ദിവസത്തിലധികം പഴക്കമുണ്ടെന്ന് പൊലീസ്.


◾ഉത്തരാഖണ്ഡിലെ സില്‍കാര ടണല്‍ രക്ഷാദൗത്യം വൈകുന്നു. കോണ്‍ക്രീറ്റ് കൂനകള്‍ക്കിടയില്‍ നിരവധി ഇരുമ്പു കമ്പികളും സ്റ്റീല്‍ പാളികളും കണ്ടെത്തിയതിനാല്‍ തുരക്കല്‍ യന്ത്രത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. കമ്പിയും സ്റ്റീലും മുറിച്ച് നീക്കിയ ശേഷമേ തുരക്കല്‍ തുടരൂ.


◾നടന്‍ മന്‍സൂര്‍ അലി ഖാന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. നടി തൃഷയ്ക്കെതിരേ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന കേസില്‍ ചെന്നൈ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.


◾ഡല്‍ഹിയില്‍ മലയാളി മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷ ഇന്നു വിധിക്കും. അഞ്ചു പ്രതികള്‍ കുറ്റക്കാരെന്ന് ഡല്‍ഹി കോടതി കഴിഞ്ഞ മാസം 18 നു വിധിച്ചിരുന്നു. കൊല്ലപ്പെട്ട് 15 വര്‍ഷത്തിനുശേഷമാണു വിധി പ്രസ്താവിക്കുന്നത്.


◾പശ്ചിമേഷ്യയിലെ ചില മേഖലകളിലൂടെ പറക്കുന്ന വിമാനങ്ങള്‍ക്ക് ജിപിഎസ് സിഗ്നലുകള്‍ നഷ്ടമാകുന്നുണ്ടെന്ന് കേന്ദ്ര സിവില്‍ വ്യോമയാന ഡയറക്ടറേറ്റ്. ഇന്ത്യന്‍ വിമാന കമ്പനികള്‍ ജാഗ്രത പാലിക്കണമെന്നു മുന്നറിയിപ്പ് നല്‍കി.


◾അമുല്‍, പതഞ്ജലി തുടങ്ങിയ ബ്രാന്‍ഡുകളുടെ ലേബലില്‍ വ്യാജ നെയ് നിര്‍മ്മിച്ചിരുന്ന ഫാക്ടറി ഡല്‍ഹി ദ്വാരക പോലീസ് അടച്ചുപൂട്ടി. ഉടമ സുമിത് ഒളിവിലാണ്.


◾മുംബൈ അന്താരാഷ്ട്ര വിമാനത്താവളം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയയാളെ തിരുവനന്തപുരത്തുനിന്ന് അറസ്റ്റു ചെയ്തു. ഇയാളെ മുംബൈയിലേക്കു കൊണ്ടുപോയി. പത്തു ലക്ഷം ഡോളര്‍ നല്‍കിയില്ലെങ്കില്‍ ടെര്‍മിനല്‍ രണ്ട് തകര്‍ക്കുമെന്നായിരുന്നു ഇ-മെയിലിലൂടെ ഭീഷണി സന്ദേശം.


◾ലഹരി മരുന്നു വാങ്ങാന്‍ പണമില്ലാത്തതിനാല്‍ സ്വന്തം കുഞ്ഞുങ്ങളെ വിറ്റ ദമ്പതികളും സുഹൃത്തുക്കളും മുംബൈയില്‍ അറസ്റ്റില്‍. ഷാബിര്‍, ഭാര്യ സനിയ ഖാന്‍, ഷാക്കീല്‍, ഏജന്റായ ഉഷ റാത്തോഡ് എന്നിവരെയാണ് മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. രണ്ടുവയസുള്ള ആണ്‍കുട്ടിയെയും ഒരുമാസം പ്രായമുള്ള പെണ്‍കുട്ടിയെയുമാണ് ദമ്പതികള്‍ ഏജന്റ് മുഖേന വിറ്റത്. പെണ്‍കുഞ്ഞിനെ കണ്ടെത്തിയിട്ടുണ്ട്.


◾വെടിനിര്‍ത്തല്‍ കരാറനുസരിച്ച് ഹമാസ് 24 ബന്ദികളെ മോചിപ്പിച്ചു. 49 ദിവസമായി ഹമാസിന്റെ തടവിലായിരുന്ന 13 ഇസ്രയേല്‍ ബന്ദികള്‍ അടക്കമുള്ളവരെയാണ് ഈജിപ്തിന് കൈമാറിയത്. റെഡ്ക്രോസ് മുഖേന ഇസ്രയേല്‍ സൈന്യം ഇവരെ ആശുപത്രിയിലേക്ക് മാറ്റും. യുദ്ധത്തില്‍ ഇതുവരെ പതിനാറായിരം പേരാണു കൊല്ലപ്പെട്ടത്.  


◾രണ്ടാം ടി20 മത്സരത്തിനായി ഇന്ത്യ - ഓസ്‌ട്രേലിയ ടീമുകള്‍ തിരുവനന്തപുരത്തെി. നാളെയാണ് മത്സരം. ആദ്യമായാണ് തിരുവനന്തപുരത്ത് ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടുന്നത്.


◾മലയാളി താരം മിന്നു മണി ഇന്ത്യ എ ടീം ക്യാപ്റ്റന്‍. ഇംഗ്ലണ്ട് വനിതാ എ ടീമിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ വനിതാ എ ടീമിനെയാണ് മലയാളി താരം മിന്നു മണി നയിക്കുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. രാജ്യന്തര തലത്തില്‍ ഇന്ത്യയെ നയിക്കാന്‍ അവസരം ലഭിക്കുന്ന ആദ്യ മലയാളി വനിതാ ക്രിക്കറ്ററാണ് മിന്നു. ടീമിലെ ഏക മലയാളി താരവും മിന്നു തന്നെ.


◾കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് റാസ് അല്‍ ഖൈമയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിച്ച് എയര്‍ അറേബ്യ. ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് എയര്‍ അറേബ്യ നടത്തുക. ഇതോടെ, 3 മണിക്കൂറും 45 മിനിറ്റും കൊണ്ട് കോഴിക്കോട് നിന്നും റാസ് അല്‍ ഖൈമയിലേക്ക് എത്താനാകും. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 8:10-ന് റാസ് അല്‍ ഖൈമയില്‍ നിന്ന് വിമാനം പുറപ്പെടുന്ന തരത്തിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. കോഴിക്കോട് നിന്നുള്ള സര്‍വീസ് അന്നേ രാത്രി 11:25-ന് പുറപ്പെടും. യാത്രക്കാര്‍ക്ക് എയര്‍ലൈനിന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖാന്തരം ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. വിവിധ ദിവസങ്ങളില്‍ പുറപ്പെടുന്ന ഫ്ലൈറ്റുകള്‍ക്ക് 9,927 രൂപ മുതല്‍ 27,591 രൂപ വരെയാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. പുതിയ സര്‍വീസ് ആരംഭിച്ചതോടെ വിനോദ സഞ്ചാര മേഖലയ്ക്കും, പ്രവാസികള്‍ക്കും ഏറെ ഗുണം ചെയ്യുന്നതാണ്. പ്രവാസികള്‍ക്ക് ആദായ നിരക്കില്‍ യാത്ര ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ ലഭ്യമാക്കുന്നത്. നിലവില്‍, തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളില്‍ നിന്ന് എയര്‍ അറേബ്യ വിവിധ രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ചെലവ് കുറഞ്ഞ വിമാനയാത്ര വാഗ്ദാനം ചെയ്യുന്ന എയര്‍ലൈന്‍ കൂടിയാണ് എയര്‍ അറേബ്യ.


◾കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒന്നാണ് റോബിന്‍ ബസ്. ബസിന്റെ യാത്ര വിവാദമായി തുടരുകയാണ്. ഇപ്പോഴിതാ റോബിന്‍ ബസിന്റെ കഥ സിനിമയാക്കാന്‍ ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. സംവിധായകന്‍ പ്രശാന്ത് മോളിക്കലാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമാ കഥ പറയുവാനായി തന്നെ റാന്നിയില്‍ നിന്നും എറണാകുളത്ത് എത്തിച്ചത് റോബിന്‍ ബസ് ആണെന്നും റോബിന്‍ ബേസിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ പ്രേക്ഷകരെ ആദ്യാവസാനം ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു സിനിമാ കഥ ഉണ്ടെന്ന് തിരിച്ചറിയുകയും ചെയ്യുകയുമായിരുന്നു എന്ന് പോസ്റ്റില്‍ പറയുന്നു. 'റോബിന്‍: ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ്' എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. മലയാളത്തിലേയും തമിഴിലേയും പ്രശസ്ത താരങ്ങള്‍ അഭിനയിക്കുന്ന ചിത്രം ജനുവരിയില്‍ ചിത്രീകരണം തുടങ്ങും. പത്തനംതിട്ട, പാലക്കാട്, കോയമ്പത്തൂര്‍, എറണാകുളം എന്നിവിടങ്ങളിലായിരിക്കും ലൊക്കേഷനുകള്‍.


◾ഗൗതം മേനോന്റെ സംവിധാനത്തില്‍ വിക്രം കേന്ദ്ര കഥാപാത്രമാകുന്ന 'ധ്രുവനച്ചത്തിരം' കാണാന്‍ പ്രേക്ഷകര്‍ക്ക് ഇനിയും കാത്തിരിക്കണം. ഏഴ് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം തിയേറ്ററുകളിലെത്താനിരിക്കെയാണ് റിലീസ് വീണ്ടും മാറ്റിയത്. സ്പൈ ത്രില്ലറായി രണ്ടു ഭാഗങ്ങളിലെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗമായ യുദ്ധകാണ്ഡമായിരുന്നു പ്രദര്‍ശനത്തിനെത്തേണ്ടിയിരുന്നത്. വെള്ളിയാഴ്ച തിയേറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങുന്നതിന് മുന്നോടിയായി ഓണ്‍ലൈന്‍ ബുക്കിങ് ഉള്‍പ്പെടെ ആരംഭിച്ചിരുന്നു. സിനിമ ചെയ്യുന്നതിനായി ഗൗതം മേനോന്‍ പ്രമുഖ ബാനറില്‍ നിന്നും വാങ്ങിയ 2.6 കോടി തിരിച്ചുകൊടുക്കാത്തതാണ് പ്രശ്നമെന്നാണ് വിവരം. കടം വാങ്ങിയ പണം വെള്ളിയാഴ്ച രാവിലെ പത്തരയ്ക്ക് മുമ്പ് ബന്ധപ്പെട്ടവര്‍ക്ക് തിരിച്ചുനല്‍കണമെന്ന് സംവിധായകനോട് മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഈ പണം കണ്ടെത്താന്‍ സാധിക്കാത്തതിനാലാണ് റിലീസ് മാറ്റിയത്. മാത്രമല്ല ഈ സിനിമയുടെ ഒടിടി, സാറ്റലൈറ്റ് റൈറ്റ്സ് വിറ്റുപോകാത്തതും തിരിച്ചടിയായി. വിക്രം സ്പൈ ഏജന്റ് ആയി എത്തുന്ന ചിത്രത്തില്‍ വിനായകന്‍ ആണ് വില്ലന്‍. സ്പൈ ത്രില്ലറായ ധ്രുവനച്ചത്തിരം 2016ലാണ് ആരംഭിക്കുന്നത്. സാമ്പത്തിക പ്രശ്നം മൂലം 2018 മുതല്‍ ചിത്രത്തിന്റെ ജോലികള്‍ നിര്‍ത്തി വെയ്ക്കുകയും പിന്നീട് തുടങ്ങുകയും ചെയ്യുകയായിരുന്നു. ഋതു വര്‍മ്മ, സിമ്രാന്‍, ആര്‍ പാര്‍ഥിപന്‍, ഐശ്വര്യ രാജേഷ്, വിനായകന്‍, രാധിക ശരത്കുമാര്‍, ദിവ്യ ദര്‍ശിനി എന്നീ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.


◾ഇന്ത്യയില്‍ ഇലക്ട്രിക്ക് ടൂവീലര്‍ വാഹന കച്ചവടം പൊടിപൊടിക്കുകയാണ്. രാജ്യത്തെ ഏറ്റവും വിജയകരമായ ഇലക്ട്രിക് ഇരുചക്രവാഹന സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നാണ് ബംഗളൂരു ആസ്ഥാനമായുള്ള ഏഥര്‍ എനര്‍ജി. 2023 ഒക്ടോബറില്‍ കമ്പനിയുടെ മൊത്തം വില്‍പ്പന 10,056 യൂണിറ്റായി ഉയര്‍ന്നിരുന്നു. ഇത് 30 ശതമാനത്തിന്റെ ശ്രദ്ധേയമായ പ്രതിമാസം വളര്‍ച്ചയെ പ്രതിഫലിപ്പിക്കുന്നു. നിലവില്‍, കമ്പനിയുടെ ലൈനപ്പില്‍ രണ്ട് പ്രധാന ഓഫറുകള്‍ ഉള്‍പ്പെടുന്നു. 450എസ് ഉം അടുത്തിടെ അവതരിപ്പിച്ച 450എസ് ഉം ആണിവ. തങ്ങളുടെ ഉല്‍പ്പന്ന പോര്‍ട്ട്‌ഫോളിയോ വിപുലീകരിക്കാനുള്ള ശ്രമത്തില്‍, 2024 ല്‍ രണ്ട് പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഏതര്‍ എനര്‍ജി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഒരു പുതിയ ആതര്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ സമീപകാല ദൃശ്യം ഔദ്യോഗിക ട്വീറ്റില്‍ പങ്കിട്ട വിശദാംശങ്ങളുമായി പൊരുത്തപ്പെടുന്നു. വലിയ പില്യണ്‍ ഗ്രാബ് റെയിലുകള്‍, വിശാലമായ ഫ്ലോര്‍ബോര്‍ഡ്, മടക്കാവുന്ന പില്യണ്‍ ഫുട്‌റെസ്റ്റ് എന്നിവയാല്‍ ശ്രദ്ധേയമായ ഒരു ബോക്‌സി സ്റ്റാന്‍സ് ആണ് ടെസ്റ്റ് പതിപ്പിന്റെ സവിശേഷത. ഇത് രണ്ട് വകഭേദങ്ങളില്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.


◾ആരും ആരേയും കാണലും മിണ്ടലും കളിക്കലും ഒന്നുമില്ലാതിരുന്ന കൊറോണക്കാലത്താണ് മിനു മനുക്കുട്ടന്റെ ബെസ്റ്റ് ഫ്രണ്ടായത്. കറുപ്പും വെളുപ്പും നിറമുള്ള ആ പതുപതുത്ത മിടുക്കിപ്പൂച്ച, 'അരുതു'കളുടെ മുഷിപ്പന്‍ ദിനങ്ങളില്‍ മനുക്കുട്ടന്റെ വാലായി മാറി. 'മ്യാവൂ...' മൂളി, പാദങ്ങളില്‍ മുട്ടിയുരുമ്മി, ഒപ്പം കവാത്ത് നടത്തി ആ സാമര്‍ഥ്യക്കാരി മനുവിനോട് ഇഷ്ടംകൂടി. എന്നാല്‍, കുറുക്കന്മാരും കാട്ടുപൂച്ചകളും കാടകം വാഴുന്ന കുന്നിന്‍ചെരിവിലെ അപ്പൂപ്പന്‍വീട്ടില്‍ മനുവിനൊപ്പം വിരുന്നുപാര്‍ക്കാനെത്തിയ അവള്‍ക്ക് ഒരു അമളിപിണഞ്ഞു മിനുവിന്റെ മീന്‍കൊതിക്കുള്ള ശിക്ഷയായിരുന്നു അത്!. 'മനുക്കുട്ടനും മിനുപ്പൂച്ചയും'. മിനി പി സി. എച്ച്ആന്‍ഡ്സി ബുക്സ്. വില 95 രൂപ.


◾മൂന്ന് വയസിന് മുകളില്‍ പ്രായമായ കുഞ്ഞുങ്ങളില്‍ കണ്ടുവരുന്നൊരു പ്രധാന പ്രശ്നമാണ് മൂക്കിലെ ദശ വളര്‍ച്ച (അഡിനോയിഡ് ഹൈപെര്‍ട്രോഫി). മൂക്കിനു പിന്‍വശത്തായി രണ്ട് മുതല്‍ 15 വരെ വയസ്സായ കുട്ടികളില്‍ സാധാരണയായി കാണപ്പെടുന്ന ഒരു ഗ്രന്ഥിയാണ് അഡിനോയിഡ്. ഈ ഗ്രന്ഥിയുടെ ക്രാമാതീതമായ വളര്‍ച്ചയാണ് അഡിനോയിഡ് ഹൈപെര്‍ട്രോഫി. അലര്‍ജി, പാരമ്പര്യം, മുലപ്പാല്‍ കുടിക്കാത്ത കുട്ടികള്‍, തുടര്‍ച്ചയായുള്ള അണുബാധ, അന്തരീക്ഷ മലിനീകരണം തുടങ്ങിയ ചിലതാണ് ഈ അവസ്ഥയ്ക്ക് കാരണം. ഇത് പലവിധ രോഗങ്ങള്‍ക്കും ഇത് കാരണമാകും. അഡിനോയിഡ് ഹൈപെര്‍ട്രോഫിയുടെ ലക്ഷണങ്ങളില്‍ പ്രധാനം കേള്‍വിക്കുറവാണ്. വിളിക്കുമ്പോള്‍ പ്രതികരിക്കാതിരിക്കുന്നതും പാട്ടുകേള്‍ക്കുമ്പോഴോ ടിവി കാണുമ്പോഴോ ഒച്ച പോരെന്നു തോന്നി ശബ്ദം കൂട്ടിവെക്കുന്നതും ലക്ഷണങ്ങളാണ്. ഉറക്കത്തില്‍ കൂര്‍ക്കം വലിക്കുക, കൂടുതല്‍ സമയവും വാ തുറന്നിരിക്കുക, വായില്‍ പത വരുക, ബെഡില്‍ ഉരുണ്ടു മറിയുക, അറിയാതെ കിടക്കയില്‍ മൂത്രം ഒഴിക്കുക എന്നിവയാണ് അഡിനോയിഡ് ഹൈപെര്‍ട്രോഫിയുടെ മറ്റ് ലക്ഷണങ്ങള്‍. ചില കുട്ടികള്‍ക്ക് ഉറക്കത്തില്‍ ശ്വാസം നിന്ന് പോകുന്ന അവസ്ഥ വരെ ഉണ്ടാകാം. ചില കുട്ടികളില്‍ ചെവിവേദന, ചെവിയിലെ പഴുപ്പ് ഒലിക്കല്‍ എന്നീ ലക്ഷണങ്ങളും ഉണ്ടാകും. അതേസമയം പ്രായമായ കുട്ടികളില്‍ കൂര്‍ക്കം വലി, ചെവിവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. വളരെ നാളുകള്‍ ആയുള്ള അഡിനോയ്ഡ് ഗ്രന്ഥിയുടെ അമിത വളര്‍ച്ച കാരണം കുഞ്ഞുങ്ങളുടെ മുഖത്തിന്റെ ഷേപ്പ് മാറി പോയിട്ടുണ്ടാകും. കുട്ടികളുടെ വട്ട മുഖം മാറിയിട്ട് നീളമുള്ള മുഖമായി മാറും. പല്ലുകള്‍ പൊന്തിയും ക്രമം തെറ്റിയുമാകും. പലപ്പോഴും പല്ലുകള്‍ ക്ലിപ്പ് ഇട്ടു നേരെ ആക്കാന്‍ ദന്ത ഡോക്ടറെ കാണിക്കുമ്പോള്‍ അവര്‍ ആയിരിക്കും കുട്ടിയുടെ മൂക്കില്‍ തടസങ്ങള്‍ എന്തേലും ഉണ്ടോ എന്ന് നോക്കാന്‍ പറയുന്നത്. കാരണം മൂക്കില്‍ അഡിനോയ്ഡ് വളര്‍ച്ച ഉള്ളിടത്തോളം കാലം, പല്ലില്‍ ക്ലിപ്പ് ഇട്ടിട്ടും കാര്യം ഇല്ല. അഡിനോയിഡ് രോഗനിര്‍ണ്ണയം നടത്തുന്നതിന് ഇഎന്‍ടിയില്‍ പലവിധ സംവിധാനങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ട എന്‍ഡോസ്‌കോപ്പി പോലെയുള്ള മാര്‍ഗ്ഗങ്ങളോട് കുഞ്ഞുങ്ങള്‍ വിമുഖത കാട്ടിയാല്‍ എക്‌സ്‌റേയിലൂടെ രോഗനിര്‍ണ്ണയം നടത്താനും ചികിത്സ നിശ്ചയിക്കാനും കഴിയും.

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.