പ്രഭാത വാർത്തകൾ 2023 നവംബർ 17 വെള്ളി 1199 വൃശ്ചികം 1 പൂരാടം 1445 ജ. അവ്വൽ 3
◾പ്രാര്‍ത്ഥനകളോടെ ലോകം. ഉത്തരാഖണ്ഡിലെ തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്ന 40 മനുഷ്യ ജീവനുകള്‍ക്കായുള്ള രക്ഷാ ദൗത്യം തുടരുന്നു. കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ടതോടെ കുഴല്‍ വഴി മരുന്നുകള്‍ എത്തിച്ചു നല്‍കി. തൊഴിലാളികളുമായി ഡോക്ടര്‍മാര്‍ സംസാരിച്ചു. ദില്ലിയില്‍ നിന്ന് വ്യോമസേനയുടെ മൂന്ന് വിമാനങ്ങളിലായി എത്തിച്ച ഓഗര്‍ മെഷീന്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ ദൗത്യത്തിന് വേഗം ലഭിക്കുമെന്നാണ് പ്രതീക്ഷ. രക്ഷിക്കണേയെന്ന നിലവിളികളാണ് തുരങ്കത്തിനകത്തു നിന്നും പുറത്തും നിന്നും ഉയരുന്നത്.
◾ഇസ്രയേലിനെ പ്രാപ്തമാക്കുന്നത് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പിന്തുണയാണെന്നും എല്ലാ സീമകളും ലംഘിച്ചു കൊണ്ടുള്ള അക്രമമാണ് ഇസ്രയേലിന്റെതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.. എല്ലാവരും ഒറ്റക്കെട്ടായി അണിനിരന്ന് പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ട സമയമാണിതെന്നും കാലാകാലമായി ഇന്ത്യ സ്വീകരിച്ച നിലപാട് മോദി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
◾ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക എന്ന് നല്‍കുമെന്ന് സര്‍ക്കാരിനോട് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍. 2021 മുതലുള്ള കുടിശ്ശിക എന്ന് നല്‍കുമെന്ന് രേഖാമൂലം അറിയിക്കണമെന്നും ഡിസംബര്‍ 11നകം അറിയിച്ചില്ലെങ്കില്‍ ഹര്‍ജിയില്‍ സ്വന്തം നിലയില്‍ ഉത്തരവിടുമെന്നും ട്രൈബ്യൂണല്‍ അറിയിച്ചു. സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയോ നിയന്ത്രണമോ ഇതില്‍ ബാധകമല്ലെന്നും ട്രൈബ്യൂണല്‍ ഓര്‍മ്മിപ്പിച്ചു.
◾തകഴിയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന് മികച്ച സിബില്‍ സ്‌കോര്‍ ഉണ്ടായിരുന്നെന്നും ആത്മഹത്യയുമായി ബന്ധപ്പെട്ട് കള്ള പ്രചാരണം നടത്തിയ വി ഡി സതീശനും വി മുരളീധരനും മാപ്പ് പറയണമെന്നും ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍. 2022-2023 ല്‍ സംഭരിച്ച നെല്ലിന് 644 കോടി രൂപ കേന്ദ്രം തരാനുണ്ടെന്നും 2023-2024 ല്‍ കിട്ടേണ്ട 792 കോടി രൂപ കുടിശ്ശികയുണ്ടെന്നും വി മുരളീധരന്‍ പറഞ്ഞതെല്ലാം തെറ്റാണെന്നും ഭക്ഷ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
◾സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിക്കായി പുതിയ സമിതി. പരമാവധി പണം പിരിച്ചെടുക്കണം എന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് സമിതിക്കുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിലുള്ളത്. ഫണ്ട് കുറവ് മൂലം ഭക്ഷണം മുടങ്ങാതിരിക്കാനാണ് സമിതിയെന്ന് വിശദീകരിക്കുമ്പോഴും പദ്ധതിയില്‍ നിന്നും സര്‍ക്കാരിന്റെ പിന്മാറ്റമാണോ എന്ന സംശയം പ്രതിപക്ഷ സംഘടനകള്‍ ഉന്നയിക്കുന്നു.
◾പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെപിസിസിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന വമ്പിച്ച റാലിയില്‍ അമ്പതിനായിരത്തിലധികം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അണിനിരക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സിപിഎമ്മിനെ വിറളി പിടിപ്പിച്ചതുകൊണ്ടാണ് കോഴിക്കോട് റാലിയെ ഭരണകൂടത്തെ ഉപയോഗിച്ച് അട്ടിമറിക്കാന്‍ സിപിഎം ശ്രമിച്ചതെന്നും ചോരയും നീരുംകൊടുത്താണെങ്കിലും റാലി നടത്തുമെന്ന് പ്രഖ്യാപിച്ചതോടെയാണ് സര്‍ക്കാര്‍ ഗത്യന്തരമില്ലാതെ റാലിക്ക് അനുമതി നല്‍കിയതെന്നും സുധാകരന്‍ പറഞ്ഞു
◾നവകേരള സദസിനായി തയ്യാറാക്കുന്ന ആഢംബര ബസ് അസറ്റ് ആണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. വലിയ പണച്ചെലവ് ഒഴിവാക്കാനാണ് ബസ് നിര്‍മിച്ചതെന്നും യാത്രയ്ക്ക് ശേഷം പല ആവശ്യങ്ങള്‍ക്കും ഈ വാഹനം ഉപയോഗിക്കാന്‍ കഴിയുമെന്നും ജയരാജന്‍ പറഞ്ഞു.
◾കളമശ്ശേരി ബോംബ് സ്ഫോടനത്തില്‍ മരണം ആറായി. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാറ്റൂര്‍ കടവന്‍കുടി വീട്ടില്‍ പ്രദീപന്റെ മകന്‍ പ്രവീണ്‍ പ്രദീപാണ് (24) ഇന്നലെ രാത്രി മരിച്ചത്. സ്ഫോടനത്തില്‍ പൊള്ളലേറ്റ് പ്രവീണിന്റെ അമ്മ റീന ജോസ് (സാലി-45), സഹോദരി ലിബ്‌ന (12) എന്നിവര്‍ നേരത്തെ മരിച്ചിരുന്നു.
◾വരുമാന പരിധിയ്ക്കു പുറത്താണെന്ന കാരണത്താല്‍ ഭിന്നശേഷിക്കാരന്‍ വാങ്ങിയ 12 വര്‍ഷത്തെ ക്ഷേമ പെന്‍ഷന്‍ തിരിച്ചെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. കൊല്ലം സ്വദേശി ആര്‍.എസ് മണിദാസന്‍ വാങ്ങിയ കഴിഞ്ഞ 12 വര്‍ഷത്തെ പെന്‍ഷന്‍ തുകയായ ഒന്നേകാല്‍ ലക്ഷത്തോളം രൂപ തിരിച്ചടയ്ക്കണമെന്ന ഒക്ടോബര്‍ 27 ലെ സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കുന്നതാണ് ഹൈക്കോടതി മരവിപ്പിച്ചത്. മണിദാസും അമ്മയും നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ബഞ്ചിന്റേതാണ് ഇടപെടല്‍
◾ആലുവയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തെ പറ്റിച്ച സംഭവത്തില്‍ മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഹസീന മുനീറിനെ സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി എന്ന് കണ്ടെത്തിയാണ് നടപടി. ഹസീന മുനീറിന്റെ ഭര്‍ത്താവ് മുനീര്‍ ആയിരുന്നു പണം തട്ടിയത്. ഹസീനയ്ക്കെതിരെയും ആരോപണം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയായ ഹസീന മുനീറിനെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തത്.
◾ആലുവയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ കുടുംബത്തെ പറ്റിച്ച നടപടി അതീവ ക്രൂരവും ഞെട്ടല്‍ ഉളവാക്കുന്നതുമാണെന്ന് മന്ത്രി പി രാജീവ്. പണം തട്ടിയെടുത്ത നടപടിയെ ഈ നാട് അംഗീകരിക്കില്ലെന്നും കുറ്റക്കാര്‍ക്ക് എതിരെ കടുത്ത നടപടിയുണ്ടാകുമെന്നും മന്ത്രി ഉറപ്പ് നല്‍കി.
◾ടൂറിസം മേഖലയില്‍ നിക്ഷേപം നടത്തി ലോകോത്തര സമ്പദ് വ്യവസ്ഥയായി കേരളത്തെ മാറ്റുന്നതില്‍ പങ്കാളികളാകാന്‍ നിക്ഷേപകരോട് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറ്റവും മികച്ച ടൂറിസം ഡെസ്റ്റിനേഷനില്‍ നിന്ന് രാജ്യത്തെ മികച്ച ടൂറിസം നിക്ഷേപ കേന്ദ്രമായി മാറാന്‍ കേരളം ഒരുങ്ങുകയാണെന്നും കേരള ടൂറിസം സംഘടിപ്പിച്ച ടൂറിസം നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
◾ടൂറിസം ഇന്‍വസ്റ്റേഴ്സ് മീറ്റില്‍ 15116.65 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനമെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. അഞ്ഞൂറോളം നിക്ഷേപകരും സംരംഭകരുമാണ് ടൂറിസം മേഖലയ്ക്ക് വേണ്ടി മാത്രമായി സംഘടിപ്പിച്ച നിക്ഷേപക സംഗമത്തില്‍ പങ്കെടുത്തത്. 46 സ്റ്റാര്‍ട്ടപ്പുകളും ഉത്തരവാദിത്ത ടൂറിസം മേഖലയില്‍ നിന്ന് 118 സംരംഭകരും സംഗമത്തിലെത്തി. സ്വകാര്യമേഖലയിലുള്ള 52 പദ്ധതികളും സര്‍ക്കാര്‍ മേഖലയില്‍ നിന്ന് 23 പദ്ധതികളും സംഗമത്തില്‍ അവതരിപ്പിച്ചു.
◾അഖിലേന്ത്യ ടൂറിസ്റ്റ് വെഹിക്കിള്‍സ് പെര്‍മിറ്റ് റൂള്‍സ് ദുര്‍വ്യാഖ്യാനിച്ച് കോണ്‍ട്രാക്ട് ക്യാരിയേജ് ബസുകള്‍ സ്റ്റേജ് ക്യാരിയേജായി സര്‍വീസ് നടത്തുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുവാന്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗം തീരുമാനിച്ചു. ടൂറിസം വികസനത്തിനായി നല്‍കുന്ന അഖിലേന്ത്യാ പെര്‍മിറ്റിന്റെ മറവില്‍ നവമാധ്യമങ്ങളിലൂടെ റൂട്ടും സമയവും സംബന്ധിച്ച പരസ്യം നല്‍കി സര്‍വീസ് നടത്തുന്ന ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ പിടിച്ചെടുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം.
◾ഇത്തവണയും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വെജിറ്റേറിയന്‍ ഭക്ഷണം മാത്രമെന്ന് സംഘാടക സമിതി യോഗത്തില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കഴിഞ്ഞ കലോത്സവത്തില്‍ ഭക്ഷണം സംബന്ധിച്ച് വിവാദം ഉയര്‍ന്നിരുന്നു. ഈ വര്‍ഷം എന്തായാലും നോണ്‍ വെജ് ഉണ്ടാകുമെന്നും ബിരിയാണി കൊടുക്കാന്‍ ആഗ്രഹമുണ്ടെന്നുമായിരുന്നു മന്ത്രി വി ശിവന്‍കുട്ടി നേരത്തെ പറഞ്ഞിരുന്നത്.
◾നൂറനാട്ടെ മണ്ണെടുപ്പ് നിര്‍ത്തിവെക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവ് നല്‍കിയതായി മന്ത്രി പി പ്രസാദ്. മണ്ണെടുക്കുന്നതിന് മുമ്പ് ചെയ്യേണ്ട നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്ന് പറഞ്ഞ മന്ത്രി നൂറനാട്ടെ പൊലീസ് അതിക്രമം അന്വേഷിക്കാന്‍ എസ് പി യെ ചുമതലപ്പെടുത്തിയതായും അറിയിച്ചു.
◾ഇനി ശരണം വിളിയുടെ നാളുകള്‍. മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമലക്ഷേത്ര നട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരാണ് ക്ഷേത്രം നട തുറന്നത്. ശബരിമലയിലും പമ്പയിലും ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വ്യക്തമാക്കി. ഇത്തവണയും വെര്‍ച്ചല്‍ ക്യൂ വഴിയാണ് തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം അനുവദിക്കുക. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പ്രത്യേക ഫാസ്റ്റ് ടാഗ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
◾ഗുരുവായൂര്‍ ക്ഷേത്രത്തിലെ നവംബര്‍ മാസത്തെ ഇതുവരെയുള്ള ഭണ്ഡാരം വരവ് അഞ്ചര കോടിയോളം രൂപ. 2 കിലോയിലധികം സ്വര്‍ണവും 12 കിലോയിലധികം വെള്ളിയും ലഭിച്ചു.
◾സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായിട്ടാണ് നിയന്ത്രണം. പുതുക്കാട് - ഇരിഞ്ഞാലക്കുട സെക്ഷനില്‍ പാലം അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നവംബര്‍ 18, 19 തീയതികളില്‍ എട്ട് ട്രെയിനുകളാണ് റദ്ദാക്കിയത്. 12 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. നവംബര്‍ 18,ശനിയാഴ്ച റദ്ദാക്കിയ ട്രെയിനുകള്‍ : 16603 മംഗളൂരു സെന്‍ട്രല്‍- തിരുവനന്തപുരം മാവേലി എക്‌സ്പ്രസ്, 06018 എറണാകുളം- ഷൊര്‍ണ്ണൂര്‍ മെമു, 06448 എറണാകുളം- ഗുരുവായൂര്‍ എക്‌സ്പ്രസ് സ്‌പെഷ്യല്‍. നവംബര്‍ 19, ഞായറാഴ്ച റദ്ദാക്കിയ ട്രെയിനുകള്‍: 16604 തിരുവനന്തപുരം സെന്‍ട്രല്‍- മംഗളൂരു മാവേലി എക്‌സ്പ്രസ്, 06017 ഷൊര്‍ണ്ണൂര്‍- എറണാകുളം മെമു, 06439 ഗുരുവായൂര്‍- എറണാകുളം എക്‌സ്പ്രസ് സ്‌പെഷ്യല്‍, 06453 എറണാകുളം- കോട്ടയം എക്‌സ്പ്രസ് സ്‌പെഷ്യല്‍, 06434 കോട്ടയം- എറണാകുളം എക്‌സ്പ്രസ് സ്‌പെഷ്യല്‍.
◾തൃശൂര്‍ തിരുവില്വാമല പട്ടി പറമ്പ് സ്വദേശിനി ആദിത്യ ശ്രീയുടെ മരണം ഫോണ്‍ പൊട്ടിത്തെറിച്ചല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. പറമ്പില്‍ നിന്ന് കിട്ടിയ പന്നിപ്പടക്കം കുട്ടി കടിച്ചതാകാമെന്നാണ് സംശയം. കഴിഞ്ഞ ഏപ്രില്‍ 26 നായിരുന്നു സംഭവം.
◾ദില്ലിയില്‍ വായു ഗുണനിലവാരം തോത് നാനൂറിനടുത്ത്. ദീപാവലിയ്ക്ക് ശേഷം തുടര്‍ച്ചായി ഗുണനിലവാരമിടിഞ്ഞതോടെ കര്‍ശന നടപടികളിലേക്ക് കടക്കുമെന്ന് ദില്ലി സര്‍ക്കാര്‍. കൃത്രിമ മഴ പെയ്യിക്കുന്നതും വാഹന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിലേക്കും സര്‍ക്കാര്‍ നീങ്ങുമെന്നാണ് സൂചന.
◾പ്രഥമ ചെ ഇന്റര്‍നാഷനല്‍ ചെസ് ഫെസ്റ്റിവലിന് തിരുവനന്തപുരത്ത് തുടക്കം. ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ക്യൂബന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ലിസാന്‍ദ്ര തെരേസ ഒര്‍ദാസ് വാല്‍ദെസുമായി കരുക്കള്‍ നീക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ ചെസ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു.
◾ലോകകപ്പ് യോഗ്യത പോരാട്ടത്തില്‍ കുവൈത്തിനെതിരെ ഇന്ത്യക്ക് മിന്നും വിജയം. ഗ്രൂപ്പ് എയിലെ ടീമുകളുടെ ആദ്യ മത്സരത്തില്‍ 75-ാം മിനിറ്റില്‍ മന്‍വീര്‍ സിംഗ് നേടിയ ഒരു ഗോളിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.
◾2023 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ-ഓസ്ട്രേലിയ ഫൈനല്‍. ഇന്നലെ കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഓസ്ട്രേലിയ മൂന്ന് വിക്കറ്റിന് തകര്‍ത്തു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കക്ക് 213 റണ്‍സ് മാത്രമാണ് നേടാനായത്. ദക്ഷിണാഫ്രിക്കയുടെ മുന്‍നിര അവിശ്വസനീയമായി തകര്‍ന്നടിഞ്ഞപ്പോള്‍ സെഞ്ചുറിയുമായി പൊരുതിയ ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കയെ 200 കടത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിന്റെ ബാറ്റര്‍മാരെ കാര്യമായി പരീക്ഷിച്ചാണ് ദക്ഷിണാഫ്രിക്ക കീഴടങ്ങിയത്. പലപ്പോഴും പരാജയം മുന്നില്‍ കണ്ട ഓസീസ് ഒടുവില്‍ മൂന്ന് വിക്കറ്റിനാണ് ലക്ഷ്യത്തിലെത്തിയത്. 62 റണ്‍സ് നേടിയ ട്രാവിസ് ഹെഡിന്റെ മികവാണ് ഓസീസിനെ നിര്‍ണായകമായത്.
◾ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഒരിക്കല്‍ കൂടി ഇന്ത്യ - ഓസ്ട്രേലിയ പോരാട്ടം. 2003 ലോകകപ്പിലെ ഫൈനലിന് ശേഷം നവംബര്‍ 19-ാം തീയതി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്ത്യ - ഓസ്ട്രേലിയ ഫൈനല്‍. ഏകദിന ലോകകപ്പില്‍ ഓസീസിന്റെ എട്ടാം ഫൈനലാണിത്. അഞ്ചു തവണ ഓസ്ട്രേലിയ ഏകദിന ലോകകപ്പ് കിരീടം വിജയിച്ചിട്ടുണ്ട്. 1987,1999, 2003, 2007, 2015 വര്‍ഷങ്ങളിലായിരുന്നു ഇത്. ഇന്ത്യയുടെ നാലാം ഫൈനലാണിത്. 1983, 2011 വര്‍ഷങ്ങളില്‍ ഇന്ത്യ കിരീടം നേടി. 2023 ല്‍ കപ്പുയര്‍ത്തുന്നത് ആരായിരിക്കുമെന്ന ചോദ്യത്തിന് നവംബര്‍ 19, ഞായറാഴ്ച വരെ നമുക്ക് കാത്തിരിക്കാം.
◾ലോകകപ്പ് ഫൈനല്‍ പോരാട്ടം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. അതേസമയം, സെമിഫൈനലിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഷമിയുടെ പ്രകടനം തലമുറകള്‍ ഓര്‍ത്തുവെക്കുമെന്ന് പ്രധാനമന്ത്രി അഭിനന്ദിച്ചു. അസാമാന്യ പ്രകടനങ്ങളോടെയാണ് ഇന്ത്യ ഫൈനലിലെത്തിയതെന്നും ബാറ്റിംഗിലും ബൗളിംഗിലും മികച്ചു നിന്ന ഇന്ത്യ ഫൈനലിലും മികച്ച പ്രകടനം പുറത്തെടുക്കട്ടെ എന്നും പ്രധാനമന്ത്രി ആശംസിച്ചു.
◾നടപ്പു സാമ്പത്തിക വര്‍ഷത്തെ രണ്ടാം ത്രൈമാസക്കാലയളവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഷ്വറന്‍സ് കമ്പനിയായ എല്‍.ഐ.സി 7,925 കോടി രൂപ ലാഭം നേടി. മുന്‍വര്‍ഷം ഇതേകാലയളവില്‍ 15,952 കോടി രൂപയായിരുന്നു. പ്രീമിയം വരുമാനത്തിലുണ്ടായ ഇടിവാണ് ലാഭം കുറയാന്‍ ഇടയാക്കിയത്. ജൂലായ് മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ അറ്റ പ്രീമിയം വരുമാനം 1.7 ലക്ഷം കോടി രൂപയിലെത്തി. അതേസമയം ആദ്യ വര്‍ഷ പ്രീമിയം 9,988 കോടി രൂപയായി ഉയര്‍ന്നു. ഇന്‍ഷ്വറന്‍സ് കമ്പനികളുടെ ആസ്തി വ്യക്തമാക്കുന്ന എംബഡഡ് മൂല്യം 21.74 ശതമാനം വര്‍ദ്ധിച്ച് 6.62 ലക്ഷം കോടി രൂപയായി. നിക്ഷേപങ്ങളുടെ മൊത്തം മൂല്യം 10.47 ശതമാനം ഉയര്‍ന്ന് 47.43 ലക്ഷം കോടി രൂപയിലെത്തി. ആദ്യ ആറുമാക്കാലയളവില്‍ വ്യക്തിഗത ഇന്‍ഷ്വറന്‍സ് രംഗത്ത് നോണ്‍ പാര്‍ട്ടിസിപ്പേറ്റിംഗ് പോളിസികളുടെ വിപണിവിഹിതം ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞുവെന്ന് എല്‍.ഐ.സി ചെയര്‍പേഴ്സണ്‍ സിദ്ധാര്‍ത്ഥ മൊഹന്തി പറഞ്ഞു. ബാങ്ക് അഷ്വറന്‍സിന്റെയും മറ്റു വിതരണ ശൃംഖലകളുടെയും വൈവിധ്യവല്‍ക്കരണം വിജയകരമായി പൂര്‍ത്തിയാക്കുവാനും കഴിഞ്ഞെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ഒരുപിടി മികച്ച ചിത്രങ്ങളാണ് നവംബറില്‍ ഒടിടി റിലീസിനെത്തുന്നത്. അര്‍ജുന്‍ അശോകന്‍ നായകനായെത്തിയ 'തീപ്പൊരി ബെന്നി' നവംബര്‍ 16 മുതല്‍ ആമസോണ്‍ പ്രൈമിലൂടെ സ്ട്രീമിംഗ് ആരംഭിച്ചു. മമ്മൂട്ടിയുടെ നൂറ് കോടി ചിത്രം 'കണ്ണൂര്‍ സ്‌ക്വാഡ്' പ്രമുഖ ഒടിടി പ്ലാറ്റ് ഫോമായ ഡിസ്നി പ്ലസ് ഹോര്‍ട് സ്റ്റാറില്‍ നവംബര്‍ 17 മുതല്‍ ലഭ്യമായിത്തുടങ്ങി. ശിവ രാജ്കുമാര്‍ നായകനായെത്തിയ 'ഗോസ്റ്റ്' നവംബര്‍ 17 മുതല്‍ സീ ഫൈവിലൂടെ സ്ട്രീമിംഗ് തുടങ്ങി. തമിഴ് നടന്‍ സിദ്ധാര്‍ത്ഥ് നായകനായെത്തിയ 'ചിത്ത'യും നവംബര്‍ 17 ന് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലെത്തി. എ. കെ സാജന്‍ സംവിധാനം ചെയ്ത ജോജു ജോര്‍ജ് ചിത്രം 'പുലിമട' നെറ്റ്ഫ്ലിക്സ് റിലീസ് ആയി നവംബര്‍ 22 നാണ് ഒടിടിയില്‍ എത്തുന്നുന്നത്. കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ടിനു പാപ്പച്ചന്‍ ചിത്രം 'ചാവേര്‍' നവംബര്‍ 24 നാണ് ഒടിടി സ്ട്രീമിംഗ് ആരംഭിക്കുന്നത്. സോണി ലൈവിലാണ് ചിത്രം സ്ട്രീമിംഗ് ചെയ്യുന്നത്. ലോകേഷ്- വിജയ് കൂട്ടുക്കെട്ടിലിറങ്ങിയ ലിയോയുടെ ഒടിടി റിലീസ് നെറ്റ്ഫ്ലിക്സ് ആണ് ഏറ്റെടുത്തിരിക്കുന്നത്. നംവബര്‍ അവസാനവാരമായിരിക്കും ലിയോ ഒടിടി റിലീസ് ഉണ്ടാവുന്നത്.
◾കേരള ബോക്‌സ് ഓഫീസില്‍ ഓപ്പണിംഗ് കളക്ഷനില്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയ ചിത്രമായിരുന്നു മോഹന്‍ലാലിന്റെ 'ഒടിയന്‍'. 2018ല്‍ വി.എ ശ്രീകുമാര്‍ സംവിധാനം ചെയ്ത് മലയാളത്തില്‍ റിലീസ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് വരാന്‍ പോവുകയാണ്. ഒടിയന്റെ തെലുങ്ക് മൊഴിമാറ്റ പതിപ്പിന്റെ ഒ.ടി.ടി സ്ട്രീമിംഗ് റൈറ്റ്‌സ് ഇടിവി വിന്‍ വന്‍ തുകയ്ക്ക് നേടി എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഒടിയന്‍ തെലുങ്ക് ഈനാട് ഗ്രൂപ്പിന്റെ ഒടിടി പ്ലാറ്റ്‌ഫോമായ ഇടിവി വിന്‍ നവംബര്‍ 24ന് സ്ട്രീമിംഗ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം, ചിത്രത്തിന്റെ മലയാളം പതിപ്പ് ജിയോ സിനിമാസ് ഒ.ടി.ടിയില്‍ നിലവില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. വലിയ പ്രതീക്ഷയോടെ തിയേറ്ററിലേക്ക് എത്തിയ സിനിമാപ്രേമികളെ നിരാശപ്പെടുത്തിയ സിനിമയായിരുന്നു ഒടിയന്‍. എങ്കിലും ചിത്രം 50 കോടി കളക്ഷനില്‍ ഇടം നേടിയിരുന്നു.
◾ഇറ്റാലിയന്‍ വാഹന ബ്രാന്‍ഡായ ലംബോര്‍ഗിനി അവന്റഡോറിന്റെ പിന്‍ഗാമിയായ ലംബോര്‍ഗിനി റെവ്യൂവല്‍റ്റോയെ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. സൂപ്പര്‍കാറിന്റെ ലോഞ്ച് 2023 ഡിസംബര്‍ 6-ന് നടക്കും. ടര്‍ബോചാര്‍ജ്ഡ് എഞ്ചിനൊപ്പം ഇലക്ട്രിക് പവര്‍ട്രെയിനുകളും സൂപ്പര്‍കാറില്‍ ഉപയോഗിക്കുന്നു. ഉപഭോക്താക്കള്‍ക്ക് വി12 എഞ്ചിന്‍, ബാറ്ററി പാക്കിനൊപ്പം ഒന്നിലധികം ഇലക്ട്രിക് മോട്ടോറുകള്‍ ലഭിക്കും. 825 എച്ച്പി പവറും 725 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 6.5 ലിറ്റര്‍ എന്‍എ വി12 എഞ്ചിനാണ് ലംബോര്‍ഗിനി റെവല്‍റ്റോയ്ക്ക് ലഭിക്കുന്നത്. എഞ്ചിന്‍ 3.8കിലോവാട്ട്അവര്‍ ലിഥിയം-അയണ്‍ ബാറ്ററി പായ്ക്ക് ഘടിപ്പിച്ചിരിക്കുന്നു, സംയുക്ത ഔട്ട്പുട്ട് 1015എച്പി ആണ്. ഗിയര്‍ബോക്സിലേക്ക് വരുമ്പോള്‍ നമുക്ക് 8-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ലഭിക്കുന്നത്. ലംബോര്‍ഗിനി റെവല്‍റ്റോയുടെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില ഏകദേശം 8.9 കോടി രൂപ ആയിരിക്കും. അതായത് ഏകദേശം 10 കോടി രൂപയായിരിക്കും കാറിന്റെ ഓണ്‍റോഡ് വില. സൂപ്പര്‍കാറിന്റെ പ്രാരംഭ ഡെലിവറി വരും ആഴ്ചകളില്‍ നടക്കും.
◾സോഷ്യലിസ്റ്റു ഫെമിനിസത്തില്‍ നിലപാടുതറയില്‍ നിന്ന് കൊണ്ട് ജീവിതത്തെനോക്കി കാണുന്ന വിവിധ ലേഖനങ്ങളുടെ സമാഹാരം. സമത്വത്തിലും ലിംഗനീതിയിലും അധിഷ്ഠിതമായ ഒരു സാമൂഹ്യക്രമത്തിലേക്കുള്ള മാറ്റത്തിനു ദിശാബോധം നല്‍കാന്‍ ഉതകുന്ന ഇരുപത്തിയഞ്ച് ലേഖനങ്ങളുടെ സമാഹാരം. 'സ്ത്രീ ചിന്തയും കാഴ്ചയും'. ആര്‍ പാര്‍വ്വതി ദേവി. സൈന്ധവ ബുക്സ്. വില 171 രൂപ.
◾മഞ്ഞുകാലത്തെ ജലദോഷം, തൊണ്ടവേദന, പനി തുടങ്ങിയവയെ തടയാനും തൊണ്ടയുടെ അസ്വസ്ഥത മൂലം ശബ്ദത്തിന് ഇടര്‍ച്ചയുണ്ടാകുന്നവര്‍ക്ക്, അത് പരിഹരിക്കാനും ഏറ്റവും ഉത്തമമായ മാര്‍ഗമാണ് ഇഞ്ചി. ദഹനപ്രശ്‌നങ്ങള്‍ക്കുള്ള ഉത്തമ പരിഹാരമാണ് ഇഞ്ചി. ദഹനക്കേട് കാരണം ഉണ്ടാകുന്ന വയറുവേദന, ഛര്‍ദ്ദി, വയറിളക്കം, ക്ഷീണം, ഗ്യാസ് എന്നിവ മാറാന്‍ ഇഞ്ചി കഴിച്ചാല്‍ മതി. ഇഞ്ചിയില്‍ അടങ്ങിയിട്ടുള്ള നാരുകള്‍ ഉള്‍പ്പെടയുള്ള പോഷകങ്ങളാണ് ദഹനം എളുപ്പമാക്കാന്‍ സഹായിക്കുന്നത്. ആന്റി-ഇന്‍ഫ്ലമേറ്ററി സംയുക്തങ്ങള്‍ ഇഞ്ചിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ക്യാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയ ഒന്നിലധികം രോഗങ്ങളെ ചെറുക്കാന്‍ സഹായിച്ചേക്കാം. ഇഞ്ചിക്ക് മികച്ച വേദനസംഹാരിയായി പ്രവര്‍ത്തിക്കാനുള്ള ഗുണങ്ങളുണ്ട്. ഇത് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, ആര്‍ത്തവസംബന്ധമായ വേദന തുടങ്ങിയ അവസ്ഥകള്‍ മൂലമുണ്ടാകുന്ന വേദന കുറയ്ക്കാന്‍ സഹായിക്കും. കൊളസ്ട്രോള്‍ കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനുമൊക്കെ ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും അല്‍ഷിമേഴ്‌സ് രോഗം പോലുള്ള വാര്‍ദ്ധക്യസഹജമായ മസ്തിഷ്‌ക വൈകല്യങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കാനും ഇഞ്ചി സഹായിക്കുന്നു. ദിവസവും രാവിലെ ഒരു ചെറിയ കഷ്ണം ഇഞ്ചി കഴിച്ചാല്‍, മലബന്ധം മൂലമുള്ള പ്രശ്‌നം പരിഹരിക്കാം. ബ്രോങ്കൈറ്റിസ്, ആസ്ത്മ തുടങ്ങിയ ശ്വാസകോശ സംബന്ധമായ അണുബാധകളെ പ്രതിരോധിക്കാനും ഇഞ്ചി സഹായിക്കും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്താം.
*ശുഭദിനം*
*കവിത കണ്ണന്‍*
ഒരിക്കല്‍ ശരീരത്തിലെ അവയവങ്ങളെല്ലാം കൂടി ആമാശയത്തെ കുറ്റപ്പെടുത്താന്‍ തുടങ്ങി. പണികള്‍ എല്ലാം ചെയ്യുന്നത് തങ്ങള്‍ ആണെങ്കിലും ഭക്ഷണം ലഭിക്കുന്നത് ആമാശയത്തിനാണ്. തങ്ങള്‍ ചെയ്യുന്ന പണിയുടെ ഒരു ഭാഗം ആമാശയം ഏറ്റെടുക്കുന്നതുവരെ സമരം ചെയ്യാന്‍ അവര്‍ തീരുമാനിച്ചു. വയറിനെ പട്ടിണിക്കിടുക എന്നതായിരുന്നു ഉദ്ദേശം. ആഴ്ചകള്‍ക്കുള്ളില്‍ ശരീരം ക്ഷീണിച്ചു തളര്‍ന്നുവീണു... ഒരുമിച്ചുനിന്നു ചെയ്യേണ്ട കാര്യങ്ങള്‍ ഒറ്റക്ക് ചെയ്യാനോ ആരെയെങ്കിലും ഒഴിവാക്കി ചെയ്യാനോ തീരുമാനിച്ചാല്‍ ചില വിടവുകള്‍ രൂപപ്പെടും. പലപ്പോഴും അത് ദൃശ്യമാകണമെന്നുമില്ല. തങ്ങളുടേതായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റിയാണ് ഓരോരുത്തരും സ്വന്തം അസ്തിത്വം നിലനിര്‍ത്തുന്നത്. ഒരു കര്‍മ്മവും ചെയ്യേണ്ടാത്ത ഒന്നും ഒരിടത്തും ഉണ്ടാകില്ല. മണ്ണിനെ നോക്കി ആകാശം പുച്ഛിക്കേണ്ട കാര്യമില്ല. മാനംമുട്ടെ വളരുന്നവയെല്ലാം ഉയരുന്നത് മണ്ണില്‍ നിന്നാണ്. വെയിലിനെ നോക്കി മഴ പുച്ഛിക്കേണ്ട കാര്യമില്ല. കാരണം മഴ മാത്രമായാല്‍ എല്ലാം ചീഞ്ഞളിഞ്ഞുപോകും. അവരവരുടെ കടമകള്‍ എല്ലാവരും അഭിമാനത്തോടെയും ആവലാതികളില്ലാതെയും നിറവേറ്റുമ്പോഴാണ് നൈസര്‍ഗിക നന്മകള്‍ രൂപപ്പെടുന്നത്. എല്ലാ കര്‍മ്മങ്ങളിലും ഉപയോഗിക്കുന്ന സാമഗ്രികളിലും ആരുടെയെങ്കിലുമൊക്കെ കയ്യൊപ്പുണ്ടാകും. വിജയമെന്നത് പ്രത്യക്ഷമായും പരോക്ഷമായും നിലകൊള്ളുന്ന പലരുടേയും പിന്തുണയാണ്. നമുക്കും അതിലെ ഏറ്റവും മനോഹരമായ കണ്ണികളാകാം - ശുഭദിനം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ