കുതിരാൻ ഇരട്ടക്കുഴൽ തുരങ്കങ്ങളിലൊന്നിൽ ഗ്യാൻട്രി കോൺക്രീറ്റിടൽ ആരംഭിക്കാൻ വൈകുന്നതിൽ കരാർ കമ്പനിക്ക് ദേശീയപാത അതോറിറ്റിയുടെ നോട്ടീസ്.
കുതിരാൻ ഇരട്ടക്കുഴൽ തുരങ്കങ്ങളിലൊന്നിൽ ഗ്യാൻട്രി കോൺക്രീറ്റിടൽ ആരംഭിക്കാൻ വൈകുന്നതിൽ കരാർ കമ്പനിക്ക് ദേശീയപാത അതോറിറ്റിയുടെ നോട്ടീസ്. പാലക്കാട്ടുനിന്ന് തൃശ്ശൂർ ഭാഗത്തേക്കുള്ള പാതയിലെ തുരങ്കത്തിൽ കോൺക്രീറ്റിടാത്തതിനാണ് നടപടി. തുരങ്കത്തിന്റെ മുകൾഭാഗം ബലപ്പെടുത്താൻ ഉരുക്കുപാളികൾ ഘടിപ്പിച്ച് മുപ്പത് ഇഞ്ച് കനത്തിൽ കോൺക്രീറ്റിടൽ നടത്തുന്ന രീതിയാണ് ഗ്യാൻട്രി കോൺക്രീറ്റിടൽ. ഏഴു മാസമാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്.
പണിയുടെ കാര്യത്തിൽ ആശങ്ക
പണി പൂർത്തിയാകാൻ കടമ്പകൾ ഏറെയുണ്ട്.
വഴുക്കുംപാറയിലെ മേൽപ്പാത തകർന്നതുമായി ബന്ധപ്പെട്ട പണികൾ നടക്കുന്നുണ്ട്.
മൂന്നു മാസത്തോളമായി ഗതാഗതനിയന്ത്രണവുമുണ്ട്. പാലക്കാട് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ കുതിരാൻ തുരങ്കം കടന്നാൽ തൃശ്ശൂർ ഭാഗത്തുനിന്നുള്ള വാഹനങ്ങൾക്കുള്ള പാതയിലൂടെത്തന്നെയാണ് പോകുന്നത്.
ഈ പണി പൂർത്തിയാകാതെ തുരങ്കത്തിനകത്ത് നിർമാണമാരംഭിച്ചാൽ കുതിരാൻ മേഖലയിൽ ഇരു ഭാഗത്തേക്കും ഒരു പാതയിലൂടെ ഗതാഗതം ക്രമീകരിക്കേണ്ടിവരും.
ഇത് അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും സാധ്യത കൂട്ടും.
വാഹനങ്ങളും ഉപകരണങ്ങളും ഇല്ല
നിർമാണക്കമ്പനി തുരങ്കനിർമാണം ആദ്യം ഏറ്റെടുത്തുനടത്തിയ കമ്പനിക്ക് കുടിശ്ശികത്തുക നൽകാത്തതിനാൽ കോൺക്രീറ്റിടാനുള്ള വാഹനങ്ങളും യന്ത്രസാമഗ്രികളും കടത്തിക്കൊണ്ടുപോയിരുന്നു. നിർമാണമാരംഭിക്കണമെങ്കിൽ ഇവ തിരിച്ചു കൊണ്ടുവരണം. അല്ലെങ്കിൽ പുതിയ വാഹനങ്ങൾ സജ്ജമാക്കണം. ശക്തമായ മഴ ലഭിച്ചതോടെ കോൺക്രീറ്റിടൽ നടത്താത്തയിടങ്ങളിൽനിന്ന് വെള്ളം ഊർന്നിറങ്ങുന്നതും പണിയെ ബാധിക്കും.
നിലയ്ക്കാതെ ചോർച്ച
ഗ്യാൻട്രി കോൺക്രീറ്റിടൽ നടത്താത്ത തുരങ്കത്തിനുള്ളിൽ ചോർച്ച രൂക്ഷമാണ്. ഊർന്നിറങ്ങുന്ന വെള്ളം പൈപ്പിട്ട് അഴുക്കുചാലിലേക്കൊഴുക്കുകയാണ്. തുരങ്കത്തിൽ പലയിടത്തും വെള്ളക്കെട്ടുണ്ട്.
എങ്ങുമെത്താതെ സംരക്ഷണഭിത്തി നിർമാണം
തുരങ്കത്തിന്റെ പടിഞ്ഞാറ് വഴുക്കുംപാറയിൽ മേൽപ്പാത തകർന്ന ഭാഗത്ത് സംരക്ഷണഭിത്തിനിർമാണം ആരംഭിച്ചിട്ടേയുള്ളൂ. അടിയന്തരമായി നിർമാണം പൂർത്തിയാക്കുമെന്നു പറഞ്ഞാണ് പണി തുടങ്ങിയത്. ജൂലായ് നാലിനാണ് റോഡിൽ വലിയ വിള്ളലുണ്ടായത്. രണ്ടു മാസം പിന്നിട്ടിട്ടും കാര്യമായ ജോലികളൊന്നും നടന്നില്ല. പുതിയ സുരക്ഷാഭിത്തി കെട്ടി റോഡ് നിർമിക്കാൻ ആറുമാസമെങ്കിലും വേണം.
പല തവണ പൊളിച്ചുപണിത് പാലങ്ങൾ
നിർമാണം പൂർത്തിയായ പാലങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തിയത് അമ്പതിലേറെ തവണ. പീച്ചി റിസർവോയറിലെ രണ്ട് പാലങ്ങൾ വഴിയാണ് കിഴക്കുഭാഗത്ത് തുരങ്കത്തിലേക്ക് റോഡ് ബന്ധിപ്പിച്ചിട്ടുള്ളത്. ഈ പാലങ്ങളിലാണ് അറ്റകുറ്റപ്പണി. പാലത്തിലെ ബീമുകളെ ബന്ധിപ്പിക്കുന്ന ജോയിന്റുകളിലെ തകരാറാണ് പരിഹരിക്കാനാകാത്തത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ