ജ്യോതിർഗമയ - ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …

1198   കർക്കടകം 8

ചിത്തിര  / അഷ്ടമി

2023  ജൂലായ് 25, ചൊവ്വ


ഇന്ന് ;

             ടെസ്റ്റ് ട്യൂബ് ശിശു ദിനം !

           ~~~~~~

[ലോകത്തെ വിസ്മയിപ്പിച്ച ആദ്യ ടെസ്റ്റ് ട്യൂബ് ശിശുവായ ലൂയി ബ്രൗണിന് 43 വയസ്സ് ]


.         മുങ്ങിമരണ നിവാരണ ദിനം!

.       ്്്്്്്്്്്്്്്്്്്്്്്്്

[ World Drowning Prevention Day ; ഓരോ വർഷവും, ഏകദേശം 236,000 ആളുകൾ മുങ്ങിമരിക്കുന്നു, ലോകമെമ്പാടുമുള്ള ഒരു വലിയ പൊതുജനാരോഗ്യ പ്രശ്നമായി ഇത് മാറുന്നു. 1-24 വയസ് പ്രായമുള്ള കുട്ടികളുടെയും യുവാക്കളുടെയും ആഗോള മരണകാരണങ്ങളിലൊന്നാണ് മുങ്ങിമരണം. ]


                 കറൗസൽ ഡേ !

          ~~~~~~~

[ 'Carousal ' അമ്യൂസ്‌മന്റ്‌ പാർക്കുകളിലെ അർമ്മാദിക്കാനുള്ള പുതു ഇനങ്ങൾ ]


* കോസ്റ്റ റിക്ക : ഗ്വാനാകാസ്തെ ദിനം !

* പോർട്ടൊ റിക്കൊ: ഭരണഘടന ദിനം!

* ജമയിക്ക: ദേശീയ ബഹായി ദിനം !

* ഗലീഷ്യ: ദേശീയ ദിനം !

* ടുണിഷ്യ: റിപ്പബ്ലിക് ഡേ !

* USA ;

National Wine and Cheese Day !

National Hot Fudge Sundae Day !

National Thread The Needle Day !

National Merry-Go-Round Day !

National Hire a Veteran Day !

 

                  ഇന്നത്തെ മൊഴിമുത്ത്

                  ്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്

. "എല്ലാ നക്ഷത്രങ്ങളും അവളുടെ വാസസ്ഥലത്തിന് മുകളിൽ തൂങ്ങിക്കിടക്കട്ടെ, അവർ ഉറങ്ങുന്ന ഭൂമിയെ നോക്കുന്നതുപോലെ നിശബ്ദമായി! " 


.    [- സാമുവൽ ടെയ്ലർ കോളറിഡ്ജ് ]

         ************


 വടക്കുന്നാഥാ സർവ്വം നടത്തും നാഥാ, തൃപ്രങ്ങോടപ്പാ ദുഃഖങ്ങൾ തീർക്കാൻ, തുമ്പിക്കരമതിൽ അൻപിൻ നിറകുടമേന്തും, കന്നിയിൽ ആയില്യം നാളിൽ തുടങ്ങി 500-ലധികം ഭക്തിഗാനങ്ങൾ രചിക്കുകയും

 കൂടാതെ ധാരാളം ലളിതഗാനങ്ങളും 2006-ൽ പുറത്തിറങ്ങിയ ആനച്ചന്തം എന്ന ചലചിത്രത്തിലെ  ഗാനങളുടെ രചയിതാവും, പ്രശസ്ത സാഹിത്യകാരനായിരുന്ന നന്തനാരുടെ അനന്തരവൻ കൂടിയായ പി.സി. അരവിന്ദൻ (1953) ന്റേയും,


പന്ത്രണ്ടാം കേരള നിയമസഭയിൽ (2006-2011) ഹരിപ്പാട് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന കോൺഗ്രസ് നേതാവും നിലവിൽ ആലപ്പുഴ ഡി.സി.സിയുടെ പ്രസിഡൻറും കെ.പി.സി.സി ജനറൽ സെക്രട്ടറിയും കെ.പി.സി.സി നിർവാഹക സമിതി അംഗവുമായ  അഡ്വ. ബി. ബാബു പ്രസാദിന്റേയും (1961),


ശിരോമണി അകാലിദൾ പാർട്ടിയുടെ നേതാവും പതിനാറാം ലോക്സഭയിലെ ഭക്ഷ്യസംസ്കരണ വ്യവസായ വകുപ്പ് മന്ത്രിയും നിലവിൽ ഭട്ടിൻഡയിൽ നിന്നുള്ള പാർലമെന്റ് അംഗവുമായ ഹർ സിമ്രത് കൗർ ബാദലിന്റേയും (1966).


ലണ്ടനിലെ ബ്രിക്‌ലൈനിൽ പ്രദർശിപ്പിച്ച 'കം റ്റുഗദർ', പാരീസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഡു മൊണ്ഡേ അറബിയിലെ '25 ഇയേഴ്സ് ഓഫ് അറബിക് ക്രിയേറ്റിവിറ്റി', ടോക്കിയോ മോറി ആർട്ട് മ്യൂസിയത്തിലെ 'അറബ് എക്‌സ്പ്രസ്,' ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിൽ നടത്തിയ 'ഹജ്ജ് ബേർണി ടു ദ ആർട്ട് ഓഫ് ഇസ്‌ലാം' തുടങ്ങിയ സൃഷ്ടികളുടെ കർത്താവും സൗദി അറേബ്യയിലെ പ്രമുഖ കലാകാരനുമായ അഹ്‌മദ് മാത്തർ അൽ-സിയാദ് അസീറിയുടെയും (1979), ജന്മദിനം !

ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …

്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌


*ഇത്തവണയും ഓണക്കിറ്റ്‌ നൽകും , സപ്ലൈകോയ്‌ക്ക്‌ പണം അനുവദിക്കും : ധനമന്ത്രി


സംസ്ഥാനത്ത്‌ ഇത്തവണയും ഓണക്കിറ്റ്‌ നൽകാനുള്ള ഒരുക്കങ്ങൾ തുടങ്ങി. സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണെങ്കിലും ഓണക്കിറ്റുകൾ മുടങ്ങില്ലെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. അർഹരായ മുഴുവൻ കുടുംബങ്ങൾക്കും ഓണക്കിറ്റ്‌ നൽകും. സപ്ലൈകോയ്‌ക്ക്‌ ഈയാഴ്‌ചതന്നെ കുറച്ച്‌ പണം അനുവദിക്കും. സംസ്ഥാനത്ത്‌  പൊതുവിതരണ സമ്പ്രദായം മെച്ചപ്പെടുത്താൻ എല്ലാനടപടികളും സ്വീകരിക്കും. സപ്ലൈകോ, കൺസ്യൂമർ ഫെഡ് പോലുള്ള സ്ഥാപനങ്ങളിൽ പൊതുവിപണിയേക്കാൾ വിലകുറച്ച്‌  വിൽക്കുന്ന നടപടി തുടരും.


*കോവിഡ്‌ അനന്തര ആരോഗ്യപ്രശ്‌നം ; പ്രതിരോധശേഷിക്ക്‌ കടൽപ്പായൽ ഉൽപ്പന്നവുമായി സിഎംഎഫ്ആർഐ


കോവിഡ്‌ അനന്തര ആരോഗ്യ പ്രശ്‌നങ്ങളുള്ളവരുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കടൽപ്പായലിൽനിന്ന്‌ പ്രകൃതിദത്ത ഉൽപ്പന്നവുമായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). കടൽപ്പായലുകളിൽ അടങ്ങിയിരിക്കുന്ന ഫലപ്രദമായ ബയോആക്ടീവ് സംയുക്തങ്ങൾ ഉപയോഗിച്ചാണ് കടൽമീൻ ഇമ്യുണോആൽഗിൻ എക്‌സ്‌ട്രാക്റ്റ് എന്ന ഉൽപ്പന്നം നിർമിച്ചത്. സാർസ് കോവി -2 ഡെൽറ്റ വകഭേദങ്ങളെ പ്രതിരോധിക്കാനുള്ള ആന്റി വൈറൽ ഗുണങ്ങളും ഈ ന്യൂട്രാസ്യൂട്ടിക്കൽ ഉൽപ്പന്നത്തിനുണ്ട്

പ്രാദേശികം

*****


*ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിനെ എല്ലാ രീതിയിലും ശക്തിപ്പെടുത്തിയ നേതാവ്: മുഖ്യമന്ത്രി 


ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിനെ എല്ലാ രീതിയിലും ശക്തിപ്പെടുത്തിയ നേതാവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസിന്റെ ചലിക്കുന്ന, ചോദ്യം ചെയ്യപ്പെടാനാകാത്ത നേതാവായിരുന്നു അദ്ദേഹം. ചെറുപ്പകാലം മുതല്‍ കോണ്‍ഗ്രസിന്റെ അതിപ്രധാനിയായി ഉമ്മന്‍ ചാണ്ടി മാറി. കെ പി സി സി തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. 


*ബോട്ട്‌ രജിസ്‌ട്രേഷനും സർവേക്കും വിദഗ്‌ധരുടെ പാനൽ ; വിദഗ്‌ധരുടെ പട്ടിക ഒരാഴ്‌ചയ്‌ക്കകം കേരള മാരിടൈം ബോർഡ്‌ തയ്യാറാക്കും


സംസ്ഥാനത്തെ ഉൾനാടൻ ജലഗതാഗത ബോട്ടുകളും യാനങ്ങളും രജിസ്റ്റർ ചെയ്യുന്നതിനും സർവേ നടത്തുന്നതിനും തുറമുഖവകുപ്പ്‌ മറൈൻ വിദഗ്‌ധരുടെ എംപാനൽ പട്ടിക തയ്യാറാക്കും. സർവേയർമാരില്ലാതെ നിരവധി ബോട്ടുകൾ വെള്ളത്തിലിറക്കാൻ കഴിയാത്ത സാഹചര്യത്തിലാണ്‌ നടപടി. സ്‌പെഷ്യൽ റൂൾസ്‌ ഉണ്ടാക്കി പിഎസ്‌സി വഴി ഉദ്യോഗസ്ഥരെ നിയമിക്കും.


*വിദേശ വിമാനക്കമ്പനികളുടെ സർവീസിനായുള്ള പോയിന്റ് ഓഫ് കോൾ പദവി കണ്ണൂർ വിമാനത്താവളത്തിന് നൽകില്ലെന്ന് ആവർത്തിച്ച്‌ കേന്ദ്ര സർക്കാർ.


രാജ്യസഭയിൽ ജോൺ ബ്രിട്ടാസിനാണ്‌ മറുപടി നൽകിയത്‌. കണ്ണൂർ ഉൾപ്പെടെയുള്ള നോൺ മെട്രോ വിമാനത്താവളങ്ങൾക്ക് പുതുതായി ഈ പദവി അനുവദിക്കാൻ കഴിയില്ലെന്നാണ്‌ കേന്ദ്രത്തിന്റെ നിലപാട്‌. ഒട്ടേറെ നോൺ മെട്രോ വിമാനത്താവളങ്ങൾക്ക് ഈ പദവി ഉണ്ടെന്നിരിക്കെ കേന്ദ്ര നിലപാട്‌ യുക്തിസഹമല്ലെന്ന്‌ ജോൺ ബ്രിട്ടാസ്‌ പ്രതികരിച്ചു. വിദേശ രാജ്യങ്ങളുമായി ചർച്ച നടത്തി അവിടെനിന്ന്‌ ഇന്ത്യൻ കമ്പനികൾക്ക് കൂടുതൽ സർവീസ്‌ നടത്താനുള്ള അനുമതി നേടിയെടുക്കുകയാണ്‌ കേന്ദ്രം ചെയ്യേണ്ടത്.


 *ഇനി ചർച്ചയൊക്കെ തന്റെ നേതൃത്വത്തിൽമാത്രം. പുതുപ്പള്ളി ചർച്ച കൈയിലെടുത്ത്‌’ സതീശൻ


പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്‌ ചർച്ചയ്ക്ക്‌ വിരാമമിടണമെന്ന അഭ്യർഥനയിലൂടെ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ ലക്ഷ്യമിട്ടത് കോൺഗ്രസിലെ ചിലരെ.  ഉമ്മൻചാണ്ടിയുടെ സംസ്കാരത്തിനു പിന്നാലെ ചില കോൺഗ്രസ്‌ നേതാക്കളും യുഡിഎഫ്‌ അനുകൂല മാധ്യമങ്ങളും സജീവമാക്കിയ പുതുപ്പള്ളി ചർച്ച ഗുണം ചെയ്യില്ലെന്ന തിരിച്ചറിവും ഇതിനു പിന്നിലുണ്ട്‌. അവസരം നോക്കി ഗോളടിച്ച രമേശ്‌ ചെന്നിത്തലയ്ക്ക്‌ മൂക്കുകയറിടലാണ്‌ മറ്റൊരു ലക്ഷ്യം. കെപിസിസിയുടെ ഉമ്മൻചാണ്ടി അനുസ്മരണ യോഗത്തിനുശേഷം സ്ഥാനാർഥി വിഷയത്തിലടക്കം പുതുപ്പള്ളിക്കാര്യം പാർട്ടി ചർച്ച ചെയ്യുമെന്ന്‌ ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഉമ്മൻചാണ്ടി അന്തരിച്ചതോടെ സജീവമായി രംഗത്തുള്ള മുതിർന്ന നേതാവ്‌ ചെന്നിത്തലയാണ്‌. ഉമ്മൻചാണ്ടി കഴിഞ്ഞാൽ കോൺഗ്രസിൽ ലീഗ്‌ അടക്കം ഘടകകക്ഷികൾക്കും സ്വീകാര്യനായ നേതാവും. സ്ഥാനമാനങ്ങൾക്കുമപ്പുറം പാർട്ടിയിൽ കൂടുതൽ പിന്തുണ നേടി ചെന്നിത്തല കരുത്തനായാൽ ബാധിക്കുക സതീശനെയായിരിക്കും. 


*ഉമ്മൻചാണ്ടിക്കെതിരെ സരിതയുടേതായി വന്ന കത്ത്‌ അന്നത്തെ മന്ത്രി എഴുതിയത്‌ : പി സി ചാക്കോ


സോളാർ കേസ്‌ വിവാദം കത്തിക്കാൻ  പിന്നാമ്പുറത്തുനിന്ന്‌ പ്രവർത്തിച്ചത്‌ കോൺഗ്രസ്‌ നേതാക്കളായിരുന്നെന്ന്‌ എൻസിപി സംസ്ഥാന പ്രസിഡന്റ്‌ പി സി ചാക്കോ പറഞ്ഞു. ഒരു ദൃശ്യമാധ്യമത്തിന്‌ നൽകിയ അഭിമുഖത്തിലാണ്‌ അന്ന്‌ കോൺഗ്രസ്‌ നേതാവായിരുന്ന പി സി ചാക്കോ ഇക്കാര്യം വെളിപ്പെടുത്തിയത്‌. ഉമ്മൻചാണ്ടിക്കെതിരെ സരിത എഴുതിയതെന്ന പേരിൽ പുറത്തുവന്ന കത്ത് എഴുതിയത്‌ ഉമ്മൻചാണ്ടി മന്ത്രിസഭയിലെ ഒരു മന്ത്രിയായിരുന്നു.


*മാധ്യമങ്ങളിൽ അറിവിന്‌ സ്ഥാനമില്ലാത്ത സ്ഥിതി : ബി ശശികുമാർ


വിജ്ഞാനത്തിന്‌ സാന്നിധ്യമില്ലാത്ത അവസ്ഥയിലേക്ക്‌ മാധ്യമങ്ങൾ അധഃപതിച്ചതായി മുതിർന്ന മാധ്യമപ്രവർത്തകൻ ബി ശശികുമാർ. ‘മാധ്യമങ്ങളും സത്യാനന്തരകാലവും’  വിഷയത്തിൽ മഹാരാജാസ്‌ കോളേജിൽ എകെജിസിടി സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


*കത്രിക കുടുങ്ങിയത്‌ മെഡിക്കൽ കോളേജിൽനിന്ന് ; റിപ്പോർട്ട്‌ ആരോഗ്യവകുപ്പിന്‌ കൈമാറി


കോഴിക്കോട്‌ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ രണ്ട് ഡോക്ടർമാരും രണ്ട് നഴ്‌സുമാരും കുറ്റക്കാരെന്ന് പൊലീസ് റിപ്പോർട്ട്. പന്തീരാങ്കാവ്‌ സ്വദേശിനി ഹർഷിനയുടെ വയറ്റിൽ കുടുങ്ങിയ കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നാണെന്നും പൊലീസ് സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച ആഭ്യന്തരവകുപ്പ് റിപ്പോർട്ട് ഡിഎംഒയ്‌ക്ക്‌  കൈമാറി. മെഡിക്കൽ സംബന്ധമായ കേസായതിനാൽ മെഡിക്കൽ ബോർഡാണ്‌ നിർദേശം നൽകേണ്ടതെന്നും പൊലീസ്‌ റിപ്പോർട്ടിലുണ്ട്.  ഡിഎംഒ കെ കെ രാജാറാം  ചെയർമാനായ മെഡിക്കൽ ബോർഡ്‌ റിപ്പോർട്ട്‌ പരിശോധിക്കാനായി ആഗസ്‌ത്‌ ഒന്നിന്‌ ചേരും.


*വരിക്കാരില്ല; എക്‌സ്‌ചേഞ്ചുകൾ 

വെട്ടിക്കുറച്ച്‌ ബിഎസ്‌എൻഎൽ


ലാഭകരമല്ലെന്നപേരിൽ എക്‌സ്‌ചേഞ്ചുകൾ വെട്ടിക്കുറച്ച്‌  ബിഎസ്‌എൻഎൽ. കണ്ണൂർ എസ്‌എസ്‌എയിൽമാത്രം ഒഴിവാക്കിയത്‌ 20 എക്‌സ്‌ചേഞ്ചുകൾ. വരിക്കാരുടെ എണ്ണം കുറഞ്ഞതോടെയാണ്‌ അനാദായകരമെന്ന കണക്കിൽപ്പെടുത്തി എക്‌സ്‌ചേഞ്ചുകളും  സൗകര്യങ്ങളും പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്‌എൻഎൽ വെട്ടിക്കുറയ്‌ക്കുന്നത്‌.


*ഓണത്തെ വരവേല്‍ക്കാൻ 'പൂപ്പൊലി' പദ്ധതിയുമായി മലപ്പുറം വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്. 


പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണ് പരീക്ഷണാര്‍ത്ഥത്തില്‍ ഓണക്കാലത്തേക്ക് ആവശ്യമായ പൂക്കള്‍ക്ക് വേണ്ടി ചെണ്ടുമല്ലിക്കൃഷി ചെയ്യുന്നത്.


തരിശു ഭൂമികള്‍ കൃഷിയോഗ്യമാക്കി കൃഷിയിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുക, ഓണക്കാലത്തേക്ക് ആവശ്യമായ പൂക്കള്‍ ഉത്പാദിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. 

50,000 ഹൈബ്രീഡ് ചെണ്ടുമല്ലി തൈകളാണ് പദ്ധതിക്കായി ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ കൃഷി ചെയ്തിട്ടുള്ളത്. കാലാവസ്ഥ അനുകൂലമായാല്‍ വള്ളിക്കുന്നില്‍ പൂവസന്തം സൃഷ്ടിക്കുമെന്ന് കര്‍ഷകര്‍.


*സ്‌പീക്കർ എ എൻ ഷംസീർ ഹൈന്ദവ വിശ്വാസങ്ങളെ  അവഹേളിച്ചുവെന്ന  പരാതിയുമായി ബിജെപി.


എറണാകുളം കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടനത്തിനിടയിലാണ് സ്പീക്കറുടെ വിവാദ പ്രസ്താവന. 


‘ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം. അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങൾ പുരോ​ഗമനത്തെ പിന്നോട്ട് നയിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലഘട്ടത്തിൽ ഇതൊക്ക വെറും മിത്തുകളാണ്. പുസ്തക വിമാനമെന്ന പരാമർശം തെറ്റായ പ്രചരണമാണ്. ടെക്നോളജിയു​ഗത്തെ അം​ഗീകരിക്കണം. മിത്തുകളെ തള്ളിക്കളയണമെന്നും' ഷംസിർ പറഞ്ഞു.


ബിജെപി തിരുവനന്തപുരം ജില്ലാ ഉപാദ്ധ്യക്ഷൻ ആർ എസ് രാജീവാണ് പരാതി നൽകിയത്. യുവമോർച്ചയും വിഎച്ച്പിയും പരാതി നൽകി.

ദേശീയം

*****


*മണിപ്പുർ കലാപം : കേന്ദ്രമന്ത്രിയുടെ വീട് ആക്രമിച്ചു ; സുരക്ഷാസേനയ്‌ക്കു നേരെ കല്ലേറ്


മണിപ്പുരിൽ കലാപം അടിച്ചമർത്തുന്നതിന്‌ കടുത്ത നടപടികൾ സ്വീകരിക്കുന്നതായി പൊലീസും കേന്ദ്ര സേനകളും അവകാശപ്പെടുമ്പോഴും മെയ്‌ത്തീ- കുക്കി അതിർത്തി ഗ്രാമങ്ങളിൽ ഏറ്റുമുട്ടലുകൾ തുടരുന്നു. ഇംഫാൽ താഴ്‌വരയിൽ പലയിടത്തും സുരക്ഷാ സേനയ്‌ക്കുനേരെ ആൾക്കൂട്ടം തുടർച്ചയായി കല്ലേറ്‌ നടത്തുന്നു. ഇംഫാൽ നഗരത്തിൽ കേന്ദ്ര വിദേശ സഹമന്ത്രിയും ബിജെപി നേതാവുമായ ആർ കെ രഞ്‌ജൻ സിംഗിന്റെ വസതി വീണ്ടും ആക്രമിക്കപ്പെട്ടു. മണിപ്പുർ കലാപത്തിൽ നടപടി ആവശ്യപ്പെട്ട്‌ പ്രതിഷേധിച്ച സ്‌ത്രീകളാണ്‌ ഇംഫാലിൽ കേന്ദ്രമന്ത്രിയുടെ വീടിനുനേരെ ആക്രമണം നടത്തിയത്‌. മണിപ്പുർ സ്ഥിതിയെക്കുറിച്ച്‌ മന്ത്രി പാർലമെന്റിൽ സംസാരിക്കണമെന്ന്‌  ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. വീടിനുനേരെ കല്ലേറുണ്ടായി. സിംഗിന്റെ വസതി നേരത്തേയും ആക്രമിക്കപ്പെട്ടിരുന്നു.


*നാലുവർഷത്തിനിടെ പാചകവാതക സബ്‌സിഡി ഇനത്തിൽ വെട്ടിക്കുറച്ചത്‌ മുപ്പതിനായിരം കോടിരൂപയെന്ന്‌ കേന്ദ്രത്തിന്റെ കുറ്റസമ്മതം.  


പാചക വാതക വില കുതിച്ചുയരുന്ന സാഹചര്യത്തിൽ രാജ്യസഭാംഗം എ എ റഹീമിന്റെ ചോദ്യത്തിനാണ്‌ പെട്രോളിയം- പ്രകൃതിവാതക വകുപ്പ്‌ മന്ത്രി രാമേശ്വർ തേലിയുടെ മറുപടി.  


*ചാന്ദ്രയാൻ 3നു പിന്നാലെ സിംഗപ്പുർ ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങി ഐഎസ്‌ആർഒ


 ചാന്ദ്രയാൻ 3 വിക്ഷേപണത്തിനു പിന്നാലെ പിഎസ്‌എൽവി സി56 റോക്കറ്റിൽ സിംഗപ്പുരിന്റെ ഡിഎസ്‌എസ്‌എആർ ഉപഗ്രഹവും മറ്റ്‌ ആറ്‌ ചെറുഉപഗ്രഹവും വിക്ഷേപിക്കാനൊരുങ്ങി ഐഎസ്‌ആർഒ. ആറ്‌ സഹയാത്രക്കാരെയും വഹിച്ചു കൊണ്ടുള്ള റോക്കറ്റ്‌ ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാൻ സ്‌പെയ്‌സ്‌ സെന്ററിൽനിന്ന്‌ 30ന്‌ പുലർച്ചെ 6.30ന്‌ കുതിച്ചുയരും.


*മണിപ്പുർ വംശീയകലാപം ; പ്രധാധമന്ത്രി മോദി മിണ്ടുന്നില്ല , സ്‌തംഭിച്ച്‌ സഭ


രാജ്യം അപമാനത്താൽ തലകുനിച്ച മാനുഷികദുരന്തമായി മാറിയ മണിപ്പുർ വംശീയകലാപത്തിൽ പ്രധാനമന്ത്രി സഭയിൽ വിശദീകരണം നൽകണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ തള്ളിയതിനെത്തുടർന്ന്‌ തുടർച്ചയായ മൂന്നാം ദിവസവും പാർലമെന്റ്‌ നടപടി സ്‌തംഭിച്ചു. പ്രതിപക്ഷ കൂട്ടായ്‌മ ‘ഇന്ത്യ’യുടെ നേതൃത്വത്തിൽ പാർലമെന്റ്‌ വളപ്പിലെ ഗാന്ധി പ്രതിമയ്‌ക്കു മുന്നിൽ അംഗങ്ങൾ പ്രതിഷേധ ധർണ നടത്തി. രാവിലെ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ പ്രതിപക്ഷകക്ഷി നേതാക്കൾ യോഗം ചേർന്ന്‌ സഭയിൽ സ്വീകരിക്കേണ്ട നിലപാടിന്‌ രൂപം നൽകി.


*മുഖ്യമന്ത്രി അശോക്‌ ഗെലോട്ടിനെതിരെ ‘തെളിവുള്ള’ ഡയറിയുമായി രാജസ്ഥാന്‍ നിയമസഭയിലെത്തി മന്ത്രിസഭയില്‍ നിന്നുപുറത്താക്കപ്പെട്ട കോൺഗ്രസ്‌ നേതാവ്‌ രാജേന്ദ്ര ഗുദ.


നാടകീയ നീക്കങ്ങള്‍ക്കും സംഘർഷങ്ങൾക്കും പിന്നാലെ ഗുദയെ സഭയിൽനിന്ന്‌ സസ്‌പെൻഡ്‌ ചെയ്‌തു. കോൺഗ്രസ്‌ എംഎൽഎമാർ മർദിച്ച്‌ സഭയിൽനിന്ന്‌ പുറത്താക്കിയെന്നും പാർലമെന്ററികാര്യ മന്ത്രി ശാന്തി ധരിവാൾ ചവിട്ടിയെന്നും മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ടു ഗുദ പറഞ്ഞു. മുഖ്യമന്ത്രി അശോക്‌ ഗെലോട്ടിന്റെയും മകൻ വൈഭവ് ഗെലോട്ടിന്റെയും പേരുകൾക്കു പുറമെ പല രഹസ്യങ്ങളും ഡയറിയിൽ ഉണ്ടെന്ന് ഗുദ അവകാശപ്പെട്ടു.


*മഹാരാഷ്‌‌ട്രയിൽ കടുവയെ വേട്ടയാടിയ 11 പേർ അറസ്റ്റിൽ


 മഹാരാഷ്‌ട്രയിലെ ചഡ്‌ചിരോളി ജില്ലയിൽ കടുവയെ വേട്ടയാടിയ കേസിൽ 11 പേരെ പ്രത്യേക ടാസ്‌ക്‌ ഫോഴ്‌സ്‌ (എസ്‌ടിഎഫ്‌) അറസ്റ്റ്‌ ചെയ്‌തു. പ്രായപൂർത്തിയാകാത്ത അഞ്ച്‌ കുട്ടികളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്‌തു. ഇവരിൽനിന്ന്‌ കടുവയുടെ നഖങ്ങൾ പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.


***160 ഓളം ആളുകൾ മരിച്ച മണിപ്പൂരിലെ വംശീയകലാപത്തിൽ 119 ഗോത്രവിഭാഗക്കാരാണ് കൊല്ലപ്പെട്ടത്.


ഗോത്രവർഗ സ്ത്രീകൾക്കെതിരേയുള്ള അക്രമങ്ങളിൽ പലതിലും ആൾക്കൂട്ടത്തിനു പിന്തുണ നൽകിയത് മെയ്‌രാ പെയ്ബികൾ എന്നറിയപ്പെടുന്ന മെയ്തെയ് സ്ത്രീകളായിരുന്നുവെന്നും ഇരകൾ പറഞ്ഞു.  കാങ്പോക്പി ജില്ലയിലെ ബിപൈന്യം ഗ്രാമത്തിൽ ഒട്ടേറെ വനിതകൾ കൂട്ടബലാൽസംഗത്തിന്‌ ഇരയായിട്ടുണ്ട്. എന്നാൽ ഇവരിൽ പലരും പരാതിപ്പെട്ടിട്ടില്ലെന്നു കുക്കി സംഘടന യായ വൈപൈ സ്റ്റുഡന്റ്സ് അസോസിയേഷൻ പറഞ്ഞു.

അന്തർദേശീയം

*******


*കാലാവസ്ഥാ പ്രക്ഷോഭക ഗ്രേറ്റ ത്യുൻബെർഗിന്‌ പിഴയിട്ട് സ്വീഡൻ കോടതി. 


ജൂണിൽ സ്വീഡനിലെ മാൽമോയിൽ നടന്ന കാലാവസ്ഥാ പ്രക്ഷോഭം ഉപേക്ഷിക്കണമെന്ന പൊലീസ്‌ ഉത്തരവ്‌ അനുസരിക്കാത്തതിനാണ്‌ പിഴ.  2,500 സ്വീഡിഷ് ക്രോണ (19,621.04 രൂപ) പിഴ ചുമത്തി.  മാൽമോ തുറമുഖത്ത് എണ്ണ ട്രക്കുകൾക്കായി റോഡുതടഞ്ഞ പ്രതിഷേധത്തിലാണ്‌ ഗ്രേറ്റ പങ്കെടുത്തത്‌


*ട്വിറ്ററിന്റെ കിളിപോയി; പേരും: ഇനി ‘എക്‌സ്


മൈക്രോ ബ്ലോ​ഗിങ് സൈറ്റായ ട്വിറ്ററിന്റെ പേര് ഇനി ‘എക്‌സ്’ (X)എന്ന് അറിയപ്പെടുമെന്ന്  കമ്പനിയുടമ ഇലോൺ മസ്‌ക്. ട്വിറ്റർ ലോ​ഗോയായിരുന്ന  നീലക്കുരുവിയും ഇനി ഉണ്ടാകില്ല. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമായി.


ടിറ്ററിന്റെ ലോഗോ മാറ്റി പകരം ‘എക്‌സ്’ (X) എന്ന ലോഗോ സ്വീകരിച്ചതായി കഴിഞ്ഞ ദിവസം മസ്‌ക് ട്വീറ്റിലൂടെ അറിയിച്ചിരുന്നു. നേരത്തെ ട്വിറ്ററിന്റെ ഡെസ്ക്ടോപ് പതിപ്പിൽ നീലക്കുരുവിയുടെ ലോ​ഗോയ്‌ക്ക് പകരം ഡോ​ഗ്‌കോയിന്‍ ക്രിപ്റ്റോകറന്‍സി ചിഹ്നമായ നായയുടെ ചിഹ്നം നൽകിയിരുന്നു. അത് വിവാദമായപ്പോൾ മാറ്റി നീലക്കുരുവിയുടെ ചിത്രം  ആക്കിയിരുന്നു. ഇപ്പോൾ വീണ്ടും  ട്വിറ്ററിന്റെ പേരും ലോഗേയും മാറ്റുകയാണ് ചെയ്തത്. 


*സ്പെയിനിൽ നവനാസികൾക്കും വലതുപക്ഷത്തിനും തിരിച്ചടി; തൂക്കുപാർലമെൻറിന് സാധ്യത


 സ്പെയിനിൽ  നടന്ന പൊതു തിരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ തുക്കുപാർലമെന്റിന് സാധ്യത. തീവ്രവലതുപക്ഷത്തിന് മേൽകെെ ലഭിക്കുമെന്നായിരുന്നു അഭിപ്രായ സർവെകളിലെ സൂചനയെങ്കിലും പ്രധാനമന്ത്രി പെദ്രോ സാഞ്ചസിന്റെ സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർടിയെ ജനം കെെവിട്ടില്ല.


*ഇസ്രയേലിൽ സുപ്രീംകോടതിയുടെ അധികാരം കവരുന്ന വിവാദ ബിൽ ; ഇന്ന്‌ വോട്ടിനിടും


ഇസ്രയേലിൽ സുപ്രീംകോടതിയുടെ അധികാരം ഹനിക്കുന്ന വിവാദ ബില്ലിൽ പാർലമെന്റായ നെസറ്റിൽ ചർച്ച ആരംഭിച്ചു. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി രണ്ടും മൂന്നും വട്ട വോട്ടെടുപ്പ്‌ നടത്തും. വിജയിച്ചാൽ ബിൽ നിയമമാകും. നിയമവ്യവസ്ഥയെ അട്ടിമറിക്കാനുള്ള  പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ നീക്കത്തിനെതിരെ രാജ്യത്ത്‌ പ്രതിഷേധം ശക്തമായി തുടരുകയാണ്‌. പതിനായിരക്കണക്കിന്‌ ആളുകൾ പാർലമെന്റിനുമുന്നിൽ ടെന്റ്‌ കെട്ടി പ്രതിഷേധിക്കുകയാണ്‌.

സാംസ്കാരികം

*******


*മലേഷ്യൻ സർക്കാരിന്റെ പരമോന്നത ബഹുമതി; ടോക്കോമാൽ ഹിജ്റ പുരസ്കാരം കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക്


ലോകസമാധാനത്തിനും, സൗഹാർദ്ദത്തിനുമായി പ്രവർത്തിയ്ക്കുന്ന ലോക പ്രശസ്തരായ മുസ്‌ലിം പണ്ഡിതർക്കായി എല്ലാ ഹിജ്റ വർഷാരംഭത്തിലും മലേഷ്യൻ സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള അന്താരാഷ്ട്ര ടോക്കോമാൽ ഹിജ്റ അവാർഡ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക്. മലേഷ്യയിലെ ഏറ്റവും വലിയ സിവിലിയൻ ബഹുമതികളിലൊന്നാണ് ഈ പുരസ്കാരം.


കായികം

****


* ദേശീയ ജൂനിയർ വാട്ടർപോളോയിൽ കേരളത്തിന്‌ ഇരട്ട കിരീടം.


 ആൺകുട്ടികൾ മഹാരാഷ്‌ട്രയെയും (17-15) പെൺകുട്ടികൾ കർണാടകത്തെയും (17-7) തോൽപ്പിച്ചു. ആൺകുട്ടികളുടെ ടീമിനെ അമ്പാടിയും പെൺകുട്ടികളെ എസ്‌ വർഷയുമാണ്‌ നയിച്ചത്‌. സി വി അനന്തുവും വിനോദുമായിരുന്നു പരിശീലകർ.

മറ്റ്‌ ടീം അംഗങ്ങൾ: വിഷ്‌ണു, മണികണ്‌ഠൻ, ജിഷ്‌ണു, എസ്‌ വിഷ്‌ണു സുദേവൻ, ശ്രീഹരി, കൈലാസ്‌ ആർ നായർ, ആദിത്യൻ, മുഹമ്മദ്‌ സ്വാലിഹ്‌, കൃഷ്‌ണ തേജസ്‌, ആരോമൽ, ആതിൽ.


പെൺകുട്ടികൾ: ആർ വിദ്യാലക്ഷ്‌മി, സഫ്‌വ സക്കീർ, എസ്‌ എം മധുരിമ, വന്ദന, തക്‌സീന, എ എസ്‌ വിസ്‌മയ, ബി ആർ ആദിത്യ, കെ ദേവിക, എൽ ആരതി, കാവ്യ, ഈസ സാറ പോൾ, ജി എസ്‌ അനഘ.

വാണിജ്യം

****


*ആദായ നികുതി റിട്ടേൺ: അവസാന തീയതി അടുക്കുന്നു


ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ കാലതാമസം ഉണ്ടായാല്‍ 10,000 രൂപ വരെ പിഴ ഈടാക്കാം. പിഴകള്‍ക്ക് പുറമെ നികുതി ചുമത്താവുന്ന വരുമാനത്തിന് പലിശയും വകുപ്പിന് ഈടാക്കാം.


2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യാനുള്ള തിരക്കിലാണ് നികുതിദായകര്‍. ജൂലൈ 31 ആണ് അവസാന തീയതി. അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യേണ്ടതില്ലാത്ത ശമ്പളമുള്ളവരും വരുമാനമുള്ളവരുമായ വ്യക്തികള്‍ ജൂലൈ 31നകം ഐടിആര്‍ ഫയല്‍ ചെയ്യണം.

ഇന്നത്തെ സ്മരണ !!!

*********


എൻ.കെ ദാമോദരൻ മ. (1909-1996)

ആർ.എസ് ഗവായി മ. (1930-2015)

ഫൂലൻ ദേവി മ. (1963-2001)

ഡോ.എഫ്.ആർ ഫരീദി മ. (1932-2011)

ഇന്നസെന്റ് എട്ടാമൻ മാർപ്പാപ്പ മ. (1432-1492)

ചാൾസ് ഡിബ്ഡിൻ മ. (1745 -1814)

സാമുവൽ കോൾറിഡ്ജ് മ. (1772-1834)

ജെയിംസ് സ്റ്റ്യൂവർട്ട് ബാറി മ. (1789-1865)

ചാൾസ് സ്റ്റാർക് ഡ്രാപെർ മ. (1901-1987)

റാൻഡി പോഷ് മ. (1960-2008 )

മൈക്കിൾ കകോയാനിസ് മ. (1922-2011)


ജയൻ  ജ. (1939-1980) 

കരമന ജനാർദ്ദനൻ നായർ ജ.(1936-2000)

സോമനാഥ് ചാറ്റർജി ജ. (1929- 2018)

ജെ. മഹേന്ദ്രൻ ജ. (1939- 2019)

ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ ജ. (1908-2003)

ജിം കോർബറ്റ് ജ. (1875-1955)

മാക്സ് ഡൗതെൻഡി ജ. (1867-1918 )

ചരിത്രത്തിൽ ഇന്ന്…

*********


1894 -  ചൈനയുടെ ഒരു  യുദ്ധക്കപ്പൽ    ജപ്പാൻ  ആക്രമിച്ചതിനു പുറകേ ആദ്യ ചൈന-ജപ്പാൻ യുദ്ധം ആരംഭിച്ചു.


1907 - കൊറിയ ജപ്പാന്റെ സാമന്ത രാജ്യമായി.


1908 - അജിനൊമോട്ടൊ കമ്പനി ജപ്പാനിൽ സ്ഥാപിതമായി.


1920 - അറ്റ്ലാന്റിക്കിനു കുറുകേയുള്ള ആദ്യ ഉഭയദിശാ റേഡിയോ പ്രക്ഷേപണം നടന്നു.


1945 - ലോകത്തിൽ ആദ്യമായി അണുബോംബ് പരീക്ഷണം അമേരിക്ക നടത്തി. ശാന്തസമുദ്രത്തിലെ ബിക്കിനി പവിഴപുറ്റു തുരുത്തിലായിരുന്നു പരീക്ഷണം.


1947 - സർ സി.പി.യെ. കെ.പി.എസ് മണി വെട്ടിപ്പരിക്കേൽപിച്ചു.


1973 - സോവിയറ്റ് യൂണിയന്റെ മാർസ് 5 ശൂന്യാകാശപേടകം വിക്ഷേപിച്ചു.


1978 - ലോകത്തിലെ ആദ്യത്തെ ടെസ്റ്റ്യൂബ് ശിശുവായ ലൂയി ബ്രൗൺ ലണ്ടനിൽ പിറന്നു.


1984 - റഷ്യക്കാരി സ്വറ്റ്ലെന ആദ്യമായി ബഹിരാകാശത്ത് നടന്നു


1987 - ഡോ. ആർ. വെങ്കട്ടരാമൻ 8-മത് രാഷ്ട്രപതിയായി ചുമതലയേറ്റു.


1997 - കെ.ആർ. നാരായണൻ  ഇന്ത്യയുടെ  10-മത് രാഷ്ട്രപതിയായി   സ്ഥാനമേറ്റു.


2001 - ചമ്പൽക്കാടുകളിലെ കൊള്ളക്കാരിയും പിന്നീട് ലോക്സഭാംഗവുമായ ഫൂലൻദേവിയെ ഡൽഹിയിലെ വീടിനു മുൻപിൽ വെടിവെച്ചു കൊന്നു.


2002 - ഡോ. എപിജെ അബ്ദുൽ കലാം രാഷ്ട്രപതിയായി ചുമതലയേറ്റു


2007 - പ്രതിഭാ പാട്ടീൽ ഇന്ത്യയുടെ രാഷ്ട്രപതിയാകുന്ന ആദ്യ വനിത 


2008 - ബാംഗ്ലൂരിൽ സ്ഫോടന പരമ്പര. 


2018 - അസ്-സുവാഡ ആക്രമണം: സിറിയയിൽ ഏകോപിത ആക്രമണങ്ങൾ നടന്നു.


2022- ഇന്ത്യയുടെ പതിനഞ്ചാമത്‌ രാഷ്ട്രപതിയായി ദ്രൗപദി സത്യപ്രതിജ്‌ഞ ചെയ്തു

           

2020 - ഖെലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ നാലാം പതിപ്പിന് ഹരിയാന ആതിഥേയത്വം വഹിക്കുമെന്ന് 2020 ജൂലൈ 25 ന് കേന്ദ്ര യുവജനകാര്യ കായിക മന്ത്രി ശ്രീ കിരൺ റിജിജു പ്രഖ്യാപിച്ചു.


2020 - ഇന്ത്യയും യൂറോപ്യൻ യൂണിയനും അടുത്ത അഞ്ച് വർഷത്തേക്ക് ശാസ്ത്ര-സാങ്കേതിക സഹകരണത്തിനുള്ള കരാർ പുതുക്കി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.