അതിരപ്പള്ളി പെരിങ്ങല്‍ക്കുത്തില്‍ വത്സലയെ (64) കൊലപ്പെടുത്തിയത് 'മഞ്ഞക്കൊമ്പൻ' ആണെന്ന് സൂചന. പ്രദേശത്തെ ആദിവാസി വിഭാഗങ്ങള്‍ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വനംവകുപ്പ് പരിശോധിക്കുകയാണ്. കൊമ്പില്‍ മഞ്ഞനിറമുള്ളതിനാലാണ് ഇതിന് 'മഞ്ഞക്കൊമ്പൻ' എന്ന പേര് വീണത്. ആന മദപ്പാടിലാണെന്നും സംശയമുണ്ട്. അങ്ങനെയെങ്കില്‍ കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കാനുള്ള സാധ്യതകളും കൂടുതലാണ്.
പ്രദേശവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വനം വകുപ്പ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. വാച്ചുമരം കോളനിയില്‍ ഊരുമൂപ്പൻ രാജന്‍റെ ഭാര്യയാണ് മരിച്ച വത്സല. കാട്ടില്‍ വിറകും മറ്റും ശേഖരിക്കാൻ കയറിയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ഊര് മൂപ്പൻ ഒഴിഞ്ഞു മാറിയെങ്കിലും വത്സലയെ ആന ആക്രമിക്കുകയായിരുന്നു. രാജനും ആശുപത്രിയിലാണ്. വത്സയുടെ പോസ്റ്റ്മോർട്ടം ആരംഭിച്ചു. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ആണ് പോസ്റ്റ്മോർട്ടം.
കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് അതിരപ്പിള്ളി പഞ്ചായത്തില്‍ കോൺഗ്രസ് ഇന്ന് കരിദിനം ആചരിക്കുകയാണ്. ഇതിന്‍റെ ഭാഗമായി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. കരിദിനാചരണത്തിന്‍റെ ഭാഗമായി അതിരപ്പിള്ളി - വാഴച്ചാൽ വിനോദസഞ്ചാര മേഖലയിൽ സഞ്ചാരികൾക്ക് ഇന്ന് നിയന്ത്രണം ഏർപ്പെടുത്തി. അതിനിടെ അതിരപ്പിള്ളി മേഖലയില്‍ ഇന്നും കാട്ടനക്കൂട്ടമിറങ്ങി.കാടിന്‍റെ ഒരു വശത്ത് നിന്നുമെത്തിയ രണ്ട് ആനകള്‍ റോഡ് മുറിച്ച് മറുവശത്തേക്ക് കടക്കുകയായിരുന്നു. കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ മൃതദേഹം സൂക്ഷിച്ച ചാലക്കുടി താലൂക്ക് ആശുപത്രിക്ക് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി. തുടർന്ന് കുടുംബത്തിന് അടിയന്തര ധനസഹായം ഉൾപ്പെടെ നൽകാമെന്ന് ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്.
വനത്തിൽ മരോട്ടിക്കാ ശേഖരിക്കാൻ പോയതായിരുന്നു വത്സയും ഭർത്താവ് രാജനും. ഇതിനിടയിൽ എത്തിയ ഒറ്റയാന്‍ തുമ്പിക്കൈ കൊണ്ട് വത്സയെ അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വത്സയെ പിന്നീട് സമീപത്തുണ്ടായിരുന്ന ആദിവാസികൾ തന്നെയാണ് കാടിനു പുറത്തെത്തിച്ചത്. പിന്നീട് ജീപ്പിൽ വാഴച്ചാലിലേക്ക് എത്തുമ്പോഴേക്കും മരിച്ചിരുന്നു. വാഴച്ചാൽ നിന്ന് ആംബുലൻസ് ലഭ്യമാക്കിയാണ് മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

.jpg)



0 അഭിപ്രായങ്ങള്‍