22 മത് ശ്രീമദ് ഭാഗവത തത്ത്വസമീക്ഷാസത്രം
രാവിലെ 9.00 - 10.15
സ്വാമി ധർമ്മാനന്ദ
വിഷയം: ഹരിഭക്തനായ മകനെ ശത്രുവായിക്കണ്ട അച്ഛൻ
(പ്രഹ്ലാദചരിതം)
ഭക്തി, ജ്ഞാനം, കർമ്മം എന്നീ യോഗമാർഗ്ഗങ്ങൾക്ക് പുതിയൊരു നിർവചനവും വ്യാഖ്യാനവും രചിയ്ക്കുകയാണ് പ്രഹ്ലാദൻ ചെയ്യുന്നത്. ഭക്തിയുടെ ഒമ്പതു സോപാനങ്ങൾ ചെന്നെത്തുന്നത് ഭഗവാന്റെ തൃപ്പാദങ്ങളിൽ സമർപ്പിയ്ക്കുന്ന പൂർണ്ണമായ ശരണാഗതിയിലാണ്.
സഹജീവികളോടുള്ള സ്നേഹവും കാരുണ്യവും ദയയും അനുകമ്പയും നിറഞ്ഞ കർമ്മങ്ങളാണ് കർമ്മയോഗമാകുന്നത്. ഈ കാണുന്ന സകല ചരാചരങ്ങളിലും ചൈതന്യവിശേഷമായി നിറഞ്ഞുനില്ക്കുന്ന ശക്തിയാണ് നിത്യസത്യമായ ഈശ്വരൻ എന്ന അറിവാണ് ജ്ഞാനം എന്നും പ്രഹ്ലാദൻ പറയുന്നു.
10.30 - 11.45
അഡ്വ. കെ.പി. രാമചന്ദ്രൻ
വിഷയം: ആനയും മുതലയും ഓതിത്തരുന്ന തത്ത്വമൂല്യങ്ങൾ
ഭാഗവതത്തിലെ മറ്റു പല പ്രകരണങ്ങളേയും പോലെ ഗജേന്ദ്രന്റെ കഥയിൽക്കൂടിയും ഋഷി നമ്മുടെ തന്നെ കാര്യമാണ് പറയുന്നത്. ഭൗതികസുഖഭോഗങ്ങൾ അനുഭവിച്ച് ജീവിച്ചു പോരുന്ന ഗൃഹസ്ഥൻ ആ സുഖങ്ങൾ ശാശ്വതമാണെന്ന മായാബോധഭ്രമത്തിൽ മദിച്ചു കഴിഞ്ഞു കൂടുന്നു. അപ്പോൾ യദൃച്ഛയാ സംഭവിച്ച ഒരു ദുർഘടവേളയിൽ തന്നെ രക്ഷിയ്ക്കാൻ തന്റെ ബന്ധുക്കളോ മിത്രങ്ങളോ അശക്തരാണെന്ന് തിരിച്ചറിയുന്നു. ഭഗവാൻ മാത്രമാണ് ആശ്രയിയ്ക്കാൻ യോഗ്യനെന്നും തിരിച്ചറിയുന്നു.
2.00 - 3.15
സ്വാമി സന്മയാനന്ദസരസ്വതി
ഭക്തന് മുമ്പിൽ തണുത്തുപോയ ദുർവാസാഗ്നി
ഭഗവാന്റെ ഉത്തമ ഭക്തന്മാർ എപ്രകാരമുള്ളവരായിരിയ്ക്കണമെന്നും അവരെ ഭഗവാൻ പരിരക്ഷിച്ച് അനുഗ്രഹിയ്ക്കുന്നത് എപ്രകാരമാണെന്നും നമുക്ക് മനസ്സിലാക്കിത്തരുന്നതാണ് അംബരീഷന്റെ കഥ.
3.30 - 4.45
സ്വാമി ഭൂമാനന്ദതീർത്ഥ
വിഷയം: ഉദ്ധവന് കൃഷ്ണന്റെ അന്തിമോപദേശം
സകലപ്രാണികൾക്കും നല്ലത് ചെയ്യുന്നവനും മനോനിയന്ത്രണം ഉള്ളവനും അറിവ് ഉറച്ചവനും ഈ പ്രപഞ്ചം മുഴുവനും ഭഗവത്സ്വരൂപമായി കാണുന്നവനും ജീവിതത്തിൽ പിന്നെ ദുഃഖം എന്നൊന്ന് ഉണ്ടാകുന്നില്ല. ജ്ഞാനൈശ്വര്യാദി ശക്തികൾ നിറഞ്ഞ ഭഗവാനെ ഭക്തർ ഹൃദയത്തിൽ കൊണ്ടുനടക്കുന്നു.
5.15 - 6.30
ശ്രീകണ്ഠേശ്വരം സോമവാരിയർ
വിഷയം: കാരാഗൃഹത്തിൽ ജനിച്ച ദിവ്യബാലൻ
കൃഷ്ണൻ മനുഷ്യഹൃദയങ്ങളെ ശുദ്ധവും പവിത്രവുമാക്കാനാണ് അവതരിച്ചത്. അർജുനനും ഉദ്ധവനും കൊടുത്ത ഉപദേശങ്ങളും അദ്ഭുതലീലകൾ നിറഞ്ഞ തന്റെ ചരിതവും നമുക്കു തന്ന ജീവിതപാഠങ്ങളാണ്.
*നൈമിഷാരണ്യം അമ്പാടിയാക്കി പ്രൗഢിയോടെ കൃഷ്ണജന്മോത്സവം*
വെള്ളത്തിരുത്തി ശ്രീകൃഷ്ണക്ഷേത്രത്തിൽ നിന്നും 5.30 ന് വാദ്യങ്ങളോടെ മനോഹരമായ ഘോഷയാത്ര പുറപ്പെട്ടു. കൃഷ്ണൻ, രാധാദേവി, ഗോപീഗോപന്മാർ, കുചേലൻ, നന്ദഗോപർ എന്നിവരുടെ വേഷങ്ങളണിഞ്ഞ ബാലികാബാലന്മാർ ഘോഷയാത്രയെ വർണ്ണാഭമാക്കി. നിരവധി സന്യാസിനീസന്യാസിനിമാരും ഭക്തരും നാമസങ്കീർത്തനങ്ങളാൽ യാത്ര പവിത്രീകരിച്ചു. തച്ചനാത്തുകാവ് ക്ഷേത്രം ചുറ്റി നൈമിഷാരണ്യകവാടത്തിൽ എത്തിയപ്പോൾ സ്വാമി ഭൂമാനന്ദതീർത്ഥയും സ്വാമിനി മാ ഗുരുപ്രിയയും ശിഷ്യരും ആ ഭക്തിപ്രവാഹത്തിൽ പങ്കുചേർന്നു. തുടർന്ന് സത്രശാലയിൽ പ്രവേശിച്ച് ഭജനയും നൃത്തനൃത്യങ്ങളുമെല്ലാം ചേർന്ന് ജന്മോത്സവം ആഘോഷിച്ചു.
22 മത് ശ്രീമദ് ഭാഗവത തത്ത്വസമീക്ഷാസത്രം*
അഞ്ചാം ദിവസം (26-12-2023 ചൊവ്വാഴ്ച)
രാവിലെ 9.00 - 10.15
പുളിയ്ക്കാപ്പറമ്പിൽ ദാമോദരൻ നമ്പൂതിരി
വിഷയം: ഉരലിൽ കുടുങ്ങിയവന്റെ മോക്ഷപ്രദാനം
(ഉലൂഖലബന്ധനം)
ഉരലിൽ കെട്ടിയ പോലെ നമ്മുടെ മനസ്സുകൾ നശ്വരമായ പലതിലും കെട്ടിക്കിടക്കുകയാണ്. ഈ ബന്ധനത്തിൽ നിന്നും മോചനം കിട്ടുവാൻ ഭഗവാനിൽ ആത്മസമര്‍പ്പണം ചെയ്യണം.
കുസൃതി കാണിച്ച കണ്ണനെ ശിക്ഷിയ്ക്കാൻ അമ്മയായ യശോദാദേവി ചെന്നപ്പോള്‍ പിടികൊടുക്കാതെ യോഗികൾക്ക് പെട്ടെന്ന് ദർശനം കൊടുക്കാത്ത പോലെ കുറെ ഓടിച്ചു. പിന്നെ ബന്ധനം സ്വീകരിച്ചത് നാരദശാപത്താൽ വൃക്ഷരൂപികളായ തന്റെ ഭക്തരെ മോചിപ്പിയ്ക്കുവാനായിരുന്നു.
10.30 - 11.45
കെ.വി. രാധാകൃഷ്ണവാരിയർ
വിഷയം: കാളിയനെ ചൂളിച്ച ബാലനൃത്തം
നമ്മുടെ മനസ്സാകുന്ന കാളിന്ദിയെ അഹങ്കാരകാളിയൻ കലുഷിതമാക്കുമ്പോൾ മനഃശുദ്ധിയ്ക്കായി ഭഗവാന്റെ പുണ്യപാദങ്ങളെക്കൊണ്ടുള്ള ആനന്ദനൃത്തം ആവശ്യമാണ്. ജലാശയങ്ങളിലെ ശുദ്ധജലം കലുഷിതമാക്കുന്ന ഘടകങ്ങളെ നിർമ്മാർജ്ജനം ചെയ്യുക എന്ന വിപ്ലവകരമായ ആശയം നടപ്പാക്കുകയാണ് കൃഷ്ണൻ കാളിയമർദ്ദനം എന്ന അദ്ഭുതലീലയിലൂടെ ചെയ്തത്.
02.00 - 03.15
തെക്കേടം ശ്രീമാൻ നാഗരാജൻ നമ്പൂതിരി
വിഷയം: മഥുരയിൽ വിലസിയ വീരധീരത
ഭാഗവതത്തിൽ കൃഷ്ണന് പല ഭാവങ്ങളും കാണാം. അവയിൽ വീരരസപ്രധാനമായ ഒരു ഭാഗമാണ് മഥുരാലീല. മഥുരയിൽ കംസന്റെ ക്ഷണം സ്വീകരിച്ച് പ്രവേശിച്ച സമയം മുതൽ കംസനെ വധിയ്ക്കുന്നതു വരെയുള്ള കാര്യങ്ങൾ നാഗരാജൻ വിവരിച്ചു.
3.30 - 4.45
സ്വാമി ഭൂമാനന്ദതീർത്ഥ
ഉദ്ധവന് കൃഷ്ണന്റെ അന്തിമോപദേശം
മനസ്സുകൊണ്ടും ഇന്ദ്രിയങ്ങൾ കൊണ്ടും ഗ്രഹിയ്ക്കപ്പെടുന്നതെല്ലാം നശ്വരമാണ്. മനസ്സിനേയും ഇന്ദ്രിയങ്ങളേയും അടക്കാൻ സാധിച്ചാൽ മനഃകല്പിതമായ ഈ ലോകത്തിൽ ഭേദപ്പെട്ട ഉണ്ടാകുകയില്ല. അപ്പോൾ നാം വിഹിതകർമ്മങ്ങൾ മാത്രമേ ചെയ്യുകയുള്ളൂ. സകല ചരാചരങ്ങളോടും സൗഹൃദം മാത്രമായിരിയ്ക്കും.
05.15 - 6.30
വീരരാഘവർജി
വിഷയം: എല്ലാം അറിയുന്നവന് ഗുരുകുലവാസമോ?
കംസവധത്തിനുശേഷം കൃഷ്ണൻ കാരാഗൃഹത്തിൽ നിന്നും അച്ഛനമ്മമാരെ മോചിപ്പിച്ചതിനുശേഷം പുത്രധർമ്മം വെളിവാക്കി.
സർവാർത്ഥസാധകമായ മനുഷ്യദേഹം തന്ന് വളർത്തിയ മാതാപിതാക്കളോട് മക്കൾക്കുള്ള കടം നൂറുവർഷം അവരെ ശുശ്രൂഷിച്ചു സേവിച്ചാലും തീരുകയില്ല. ഏതൊരു പുത്രൻ താൻ മാത്രം സുഖമായിരിയ്ക്കുകയും ശരീരം കൊണ്ടും ധനം കൊണ്ടും അച്ഛനമ്മമാരെ സേവിച്ചു സംരക്ഷിയ്ക്കാതിരിയ്ക്കുകയും ചെയ്യുന്നുവോ അവൻ മരിച്ചുകൊണ്ട് ജീവിയ്ക്കന്നവനാണ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ