ജ്യോതിർഗമയ - ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …

1199   ചിങ്ങം 5

ചിത്തിര  / പഞ്ചമി

2023  ആഗസ്റ്റ് 21, തിങ്കൾ

ഗരുഡപഞ്ചമി / ഗുരുവായൂർ ഇല്ലം നിറ


ഇന്ന്;

               ലോക സംരംഭക ദിനം !

          ്്്്്്്്്്്്്്്്്്്്്്്

 [  World Entrepreneurs' Day; ക്രിയാത്മകമായ പുതിയ വ്യവസായ സംരംഭങ്ങളിലൂടെ സ്വന്തം പേരുകൾ എഴുതിച്ചേർത്ത സംരംഭകരുടെ ദിനം]


* ഫിലിപ്പൈൻസ് : നിനൊ അക്കിനോസ്

   ഡേ !

* മോറോക്കൊ : യൂത്ത് ഡേ !


In USA

--------------

* Poet’s Day !

* National Senior Citizens Day

* National Spumoni Day !

* Brazilian Blowout Day  !


           *ഇന്നത്തെ മൊഴിമുത്ത്*

           ്്്്്്്്്്്്്്്്്്്്‌്‌്‌


''ആചാരങ്ങളെല്ലാം ദൈവത്തെ പ്രീതിപ്പെടുത്താനാണെങ്കിൽ ആ ദൈവത്തോട് ഞാൻ യുദ്ധംചെയ്യുന്നു''


.         [ - സഹോദരൻ അയ്യപ്പൻ ]


               **************************


ഒരു ഇന്ത്യൻ പ്രണയകഥ’, ഹാപ്പി വെഡ്ഡിംഗ്, ഫുക്രി, രാമന്റെ ഏദൻ തോട്ടം,   അച്ചായൻസ്  തുടങ്ങിയ സിനിമകളിൽ അഭിനയിച്ച അനു സിത്താരയുടെയും (1995),


ദി ഫിനാൻഷ്യൽ  എക്സ്പ്രസ്സ്‌, ദി സ്റ്റേറ്റ്സ്‌മാൻ, സ്പാൻ, മലയാളമനോരമ എന്നീ പത്രങ്ങളിൽ സീനിയർ അസിസ്റ്റന്റ്‌ എഡിറ്ററായി പ്രവർത്തിച്ചിരുന്ന കവിയും എഴുത്തുകാരിയുമായ സരിത മോഹനൻ ഭാമയുടേയും,


1978-ല്‍ ഭാരതിരാജ സംവിധാനം ചെയ്ത 'കിഴക്കേ പോകും റെയില്‍' എന്ന സിനിമയിലൂടെയാണ്  ചലച്ചിത്ര രംഗത്തേക്ക് കടന്നുവരികയും പിന്നീട് ദക്ഷിണേന്ത്യയിലെ എല്ലാ സൂപ്പര്‍ താര നായകന്മാരുടെയും കൂടെ ജോഡിയായി തിളങ്ങുകയും തമിഴ് ചിത്രങ്ങള്‍ക്കു പുറമെ തെലുഗു, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും അഭിനയിക്കുകയും ചെയ്ത നടിയും സംവിധായകയും  ഒരു ചലച്ചിത്ര സംവിധായകയുടെ ആദ്യ സംവിധായക സംരംഭത്തിനു നല്‍കുന്ന ഇന്ദിരാഗാന്ധി പുരസ്‌ക്കാരം നേടിയ നിർമ്മാതാവും  മുൻകാല  പ്രശസ്ത തമിഴ് നടന്‍ എം ആര്‍ രാധയുടെ മകളുമായ രാധിക ശരത്കുമാറിന്റേയും(1963),


തെലുഗു, തമിഴ്, ഹിന്ദി സിനിമകളിൽ അഭിനയിക്കുന്ന നടി ഭൂമിക ചൗളയുടേയും (1978),


അമേരിക്കക്കാരനായ കൺ‌ട്രി ഗായകനും ഗാനരചയിതാവും അഭിനേതാവും വ്യവസായിയുമായ   കെന്നി റോജേർസ് എന്ന കെന്നത് റേയുടെയും (1938),


റഷ്യയിൽ ജനിച്ച അമേരിക്കൻ വ്യവസായിയും, ലാറി പേജു മൊത്ത് ഗൂഗിൾ കോർപ്പറേഷൻ  സ്ഥാപിച്ച ഒരാളുമായ  സെർജി ബ്രിനിന്റെയും  (1973) ,


100 മീറ്റർ, 200 മീറ്റർ   ഒളിമ്പിക്   ജേതാവും 100 മീറ്റർ ലോക റെക്കോർഡും (9.58 സെക്കന്റ്) 200 മീറ്റർ ലോകറെക്കോർഡും (19.19 സെക്കന്റ്) സ്വന്തം പേരിലുള്ള ജമൈക്കൻ ഓട്ടക്കാരൻ ഉസൈൻ ബോൾട്ടിന്റെയും  (1986) ജന്മദിനം !



ഇന്നത്തെ സ്മരണ !!!

************************


കെ.ജി സേതുനാഥ് മ. (1924-1989)

ചിത്ര (നടി) മ. (1965-2021)

എം. ഉമേഷ് റാവു മ. (1898 -1968)

ഷെൽവി രാജ് മ. (1960 - 2003)

പണ്ഡിറ്റ്  പലുസ്കർ മ. (1872 -1931)

വിനു മങ്കാഡ് മ. (1917 -1978)

എസ്‌. ചന്ദ്രശേഖർ മ. (1910 - 1995)

സച്ചിദാനന്ദ റൗത്ത് റായി മ. (1916-2004)

ഉസ്താദ് ബിസ്മില്ലാ ഖാൻ സാഹിബ് മ. (1916- 2006)

ട്രോട്സ്കി മ. (1879- 1940)

പീയൂസ് പത്താമൻ മാർ പാപ്പ മ. (1835-1934)

 

സഹോദരൻ അയ്യപ്പൻ ജ. (1889 -1968)

ആഗമാനന്ദൻ  ജ. (1896 -1961)

എ.ഡി. ഹരിശർമ്മ ജ. (1893 -1972 )

വർക്കല രാധാകൃഷ്ണൻ ജ. (1927-2010 )

ഫ്രാൻസിസ് ഡി സാലസ് ജ. (1567-1622)

സ്റ്റെഫാൻ ചാർബോണർ ജ. (1967-2015)

അഹമ്മദ് കത്രാദ ജ. (1929 - 2017 )




ചരിത്രത്തിൽ ഇന്ന് …

**********************


1888 - ആദ്യത്തെ കൂട്ടൽ യന്ത്രത്തിനുള്ള പേറ്റന്റ് വില്യം സീവാർഡിന്  ലഭിച്ചു.


1911 - ലിയാനാർഡോ  ഡാവിഞ്ചിയുടെ മോണാലിസ പാരീസിലെ ലൂവ്ര് മ്യൂസിയത്തിൽ നിന്നും മോഷ്ടിക്കപ്പെട്ടു. വിൻസെഡോ  പെറുഗിയ എന്നയാളിൽ നിന്ന് രണ്ടു വർഷത്തിനു ശേഷം ഈ ചിത്രം വീണ്ടെടുത്തു.


1959 - ഹവായി അമേരിക്കയുടെ 50 മത്തെ സംസ്ഥാനമായി മാറി.


1972 - വന്യജീവി സംരക്ഷണ ബിൽ ലോക്സഭ പാസാക്കി. 


1991 - 1940 മുതൽ സോവിയറ്റ് യൂണിയൻ അധിനിവേശത്തിന് ശേഷം ലാത്വിയ അതിന്റെ സമ്പൂർണ്ണ സ്വാതന്ത്ര്യം പുതുക്കുന്നതായി പ്രഖ്യാപിച്ചു.


1991 - മിഖായേൽ ഗോർബച്ചേവിന്‌ എതിരായ അട്ടിമറി ശ്രമം തകർന്നു.


1992 - കെ.ആർ നാരായണൻ ഇന്ത്യയുടെ ഒമ്പതാമത് ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു.


1993 - നാസയ്ക്ക് മാർസ് ഒബ്സർവർ ബഹിരാകാശ പേടകവുമായുള്ള ബന്ധം നഷ്ടപ്പെട്ടു .


1994 - റോയൽ എയർ മരോക്ക് ഫ്ലൈറ്റ് 630 മൊറോക്കോയിലെ ഡൗവർ ഐസോണനിൽ തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 44 പേരും മരിച്ചു. 


1995 - അറ്റ്ലാന്റിക് സൗത്ത് ഈസ്റ്റ് എയർലൈൻസ് ഫ്ലൈറ്റ് 529 , എംബ്രയർ ഇഎംബി 120 ബ്രസീലിയ , ഇടത് എഞ്ചിൻ തകരാറിലായതിനെത്തുടർന്ന് വെസ്റ്റ് ജോർജിയ റീജിയണൽ എയർപോർട്ടിലേക്ക് വഴിതിരിച്ചുവിടാൻ ശ്രമിച്ചു , എന്നാൽ ജോർജിയയിലെ കരോൾട്ടണിനടുത്തുള്ള കരോൾ കൗണ്ടിയിൽ വിമാനം തകർന്നു , വിമാനത്തിലുണ്ടായിരുന്ന 29 പേരിൽ ഒമ്പത് പേർ മരിച്ചു. 


2000 - അമേരിക്കൻ ഗോൾഫ് താരം ടൈഗർ വുഡ്സ് 82-ാമത് പിജിഎ ചാമ്പ്യൻഷിപ്പ് നേടി, 1953-ൽ ബെൻ ഹോഗന് ശേഷം ഒരു കലണ്ടർ വർഷത്തിൽ മൂന്ന് മേജറുകൾ നേടുന്ന ആദ്യത്തെ ഗോൾഫ് കളിക്കാരനായി .


2013 - സിറിയയിലെ ഗൗട്ട മേഖലയിൽ രാസായുധ ആക്രമണത്തിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട് . 


2017 - ഒരു സൂര്യഗ്രഹണം യുണൈറ്റഡ് സ്റ്റേറ്റ്സ് ഭൂഖണ്ഡത്തിൽ കടന്നു .

 

ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …

്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌


*** മൂന്നാം വട്ടവും അധികാരത്തിൽ എത്തിയാല്‍ ബംഗാളിലെ പോലെ പാര്‍ട്ടി നശിക്കും. കവിയും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ. സച്ചിദാനന്ദന്‍.


" ഞാന്‍ എന്റെ സഖാക്കളോട് പറഞ്ഞുകൊണ്ടേയിരിക്കുന്നു; അടുത്ത തവണ  അധികാരത്തില്‍ വരാതിരിക്കാന്‍ നിങ്ങള്‍ പ്രാര്‍ത്ഥിക്കുക. കാരണം അത് പാര്‍ട്ടിയുടെ അവസാനമായിരിക്കും’ . സച്ചിദാനന്ദന്‍ പറഞ്ഞു. കേരളത്തിലെ പോലീസ് സംവിധാനത്തോട് വിയോജിപ്പുണ്ട്.  യുഎപിഎയും സമാനമായ നിയമങ്ങളോടും എതിര്‍പ്പാണ്. ഗ്രോ വാസുവിനോടുള്ള പോലീസ് സമീപനം ഒരിക്കലും ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിക്കാന്‍ പാടില്ലാത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 


കേന്ദ്രത്തിലും സംസ്ഥാനത്തും നേതാക്കളെ വ്യക്തിത്വ ആരാധന നടത്തുന്നതില്‍ കുറ്റപ്പെടുത്താനാവില്ല. വിഗ്രഹാരാധനയുടെ പിന്നിലെ മനഃശാസ്ത്രം മനസ്സിലാക്കേണ്ടതുണ്ട്.  കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ഇത്തരം പ്രവണതകള്‍ ദോഷകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


***ജാഗ്രതയോടെ ഐഎസ്‌ആർഒ, ലക്ഷ്യത്തിലേക്ക് അടുത്ത് ചാന്ദ്രയാൻ


ഐഎസ്‌ആർഒയുടെ ചാന്ദ്രദൗത്യമായ ചാന്ദ്രയാൻ 3 ചന്ദ്രനിലേക്ക്‌ കൂടുതൽ അടുത്തു. ദക്ഷിണ ധ്രുവത്തിൽ സോഫ്‌റ്റ്‌ലാൻഡിങിന്‌ രണ്ട്‌ ദിവസംമാത്രം ബാക്കി നിൽക്കേ ഞായർ പുലർച്ചെ നടന്ന പഥം താഴ്‌ത്തലും വിജയകരമായി. 13 കിലോഗ്രാം ഇന്ധനം 18 സെക്കന്റ്‌ ജ്വലിപ്പിച്ചാണ്‌ പഥം താഴ്‌ത്തിയത്‌. ചന്ദ്രനിലേക്കുള്ള കുറഞ്ഞ ദൂരം 25 കിലോമീറ്ററും കൂടിയ ദൂരം 134 കിലോമീറ്ററുമെന്ന ഭ്രമണപഥത്തിലാണ്‌ പേടകം ഇപ്പോൾ സഞ്ചരിക്കുന്നത്‌.


***കർശന നടപടിയുമായി വിജിലൻസ്‌: അഴിമതിരഹിത കേരളത്തിലേക്ക്‌ പുതുചുവട്‌


സംസ്ഥാനത്ത്‌ അഴിമതിയും കൈക്കൂലിയും പൂർണമായും ഇല്ലാതാക്കാനുള്ള കർശന നടപടികളുമായി സർക്കാരും വിജിലൻസ്‌ വിഭാഗവും. വിവിധ വകുപ്പുകളിൽ അഴിമതി നടത്തിയവർക്കെതിരെ കഴിഞ്ഞ രണ്ടുവർഷത്തിനിടെ 114 കേസുകളാണെടുത്തത്‌. വിവിധ കേസുകളിലായി 118 സർക്കാർ ജീവനക്കാരെ അറസ്റ്റ്‌ ചെയ്യുകയും ചെയ്‌തു.


പ്രാദേശികം

***************


***സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫിസുകള്‍ സേവനകേന്ദ്രങ്ങളായി മാറണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. 


കംപ്യൂട്ടര്‍ പരിജ്ഞാനമുള്ള ആളെ നിയോഗിച്ച് എല്ലാവര്‍ക്കും സേവനം ലഭ്യമാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ജനം അക്ഷയകേന്ദ്രങ്ങളെ തേടിപ്പോകുന്നതിനു പകരമാകും ഇത്.

മൂന്നു വര്‍ഷം കൊണ്ട് കേരളം ലോകത്തിനു മുന്നില്‍ മുതലാളിത്ത സമൂഹമായി മാറിയെന്നും ഗോവിന്ദന്‍ പറഞ്ഞു. സിപിഎം കോവളം ഏരിയ കമ്മിറ്റി പരിധിയിലെ 10 ലോക്കല്‍ കമ്മിറ്റികളില്‍ ഭവനരഹിതരായ 11 കുടുംബങ്ങള്‍ക്കായി നിര്‍മിക്കുന്ന വീടുകളുടെ തറക്കല്ലിടല്‍ നടത്തിയ ശേഷം നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു.


***പൊലീസ് സ്റ്റേഷനില്‍ മർദ്ദനം;  മധ്യവയസ്‌കന്‍ തീവ്രപരിചരണ വിഭാഗത്തില്‍


 കുടുംബ പ്രശ്നം പരിഹരിക്കാന്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍

പത്തനംതിട്ട പൊലീസ് ഹൃദ്രോഗിയായ മധ്യവയസ്‌കനെ  മര്‍ദിച്ചുവെന്ന് ആരോപണം. പത്തനംതിട്ട സ്വദേശി അയൂബ് ഖാനെ എസ്ഐ അനൂപ് ദാസ് മര്‍ദിച്ചെന്നാണ് കുടുംബം പറയുന്നത്.

ഒരു ആന്‍ജിയോപ്ലാസ്റ്റിയും രണ്ട് ആന്‍ജിയോഗ്രാമും കഴിഞ്ഞയാളാണ് അയൂബ് ഖാന്‍. മര്‍ദനമേറ്റ അയൂബിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം അയൂബിനെ മര്‍ദിച്ചുവെന്ന ആരോപണം പൊലീസ് തള്ളി.


 ***യുവതിയോട് അപമര്യാദയായി പെരുമാറി;പാലക്കാട് സിപിഐഎമ്മിലും  അച്ചടക്ക നടപടി.


സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം എന്‍.ഹരിദാസിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് 

ഒരു വര്‍ഷത്തേക്ക്‌ സസ്‌പെന്‍ഡ് ചെയ്തു. ഇന്നലെ ചേര്‍ന്ന സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം. യുവതി നല്‍കിയ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് നടപടി. ആര്‍ട്ടിസാന്‍സ് യൂണിയന്‍ അംഗമായ തന്നോട് ഹരിദാസന്‍ അപമര്യാദയായി പെരുമാറിയെന്നും വാട്സാപ്പില്‍ അശ്ലീല ചുവയോടെയുളള മെസേജുകള്‍ അയച്ചെന്നും ചിത്രങ്ങള്‍ പങ്കുവെച്ചുവെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. യുവതി നല്‍കിയ രേഖകളടക്കം പരിശോധിച്ച ശേഷമാണ് നടപടി.


***കോഴിക്കോട് കാരന്തൂരിൽ ടിവിഎസ് ഷോറൂമിൽ തീപിടിത്തം: 10 ഇരുചക്രവാഹനങ്ങൾ കത്തിനശിച്ചു


10 ഇരുചക്രവാഹനങ്ങൾ പൂർണമായും കത്തിനശിച്ചു. വിൽപ്പനയ്‌ക്ക്‌ വച്ചതും സർവീസിന്‌ നൽകിയതും ഉപഭോക്താക്കളുടെ വാഹനങ്ങളും ഇതിൽ ഉൾപ്പെടും. കംപ്യൂട്ടറുകൾ, രേഖകൾ, കറൻസികൾ എന്നിവയും കത്തിനശിച്ചു.


 ഓണം പ്രമാണിച്ചാണ്‌ ഞായറാഴ്ചയും സ്ഥാപനം തുറന്നത്. തീപടരുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ആർക്കും പരിക്കില്ല. വെള്ളിമാടുകുന്ന്‌, നരിക്കുനി എന്നിവിടങ്ങളിൽനിന്ന്‌ എത്തിയ അഗ്നിരക്ഷാസേന തീ നിയന്ത്രണ വിധേയമാക്കി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. നഷ്ടം കണക്കാക്കിയിട്ടില്ല.


***അത്തച്ചമയത്തിന്റെ മതസൗഹാർദ്ദ വെളിച്ചം എല്ലാ ദിക്കിലും പടരണം: മുഖ്യമന്ത്രി


തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര നൽകുന്ന മതസൗഹാർദത്തിന്റെ വെളിച്ചം എല്ലാ ദിക്കിലേക്കും പടരട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അത്തച്ചമയ ഘോഷയാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


***കലാഭവൻ മണി റോഡ്‌ ഉദ്‌ഘാടനം ചൊവ്വാഴ്ച


 കലാഭവൻ മണി റോഡ്‌ പൊതുജനങ്ങൾക്കായി തുറന്നുനൽകി. തിരുവനന്തപുരത്ത്‌ റോസ് ഹൗസ് മുതൽ പനവിള ജങ്ഷൻ വരെയുള്ള റോ‍ഡിന്റെ അവസാനഘട്ട ടാറിങ് വെള്ളിയാഴ്‌ച പൂർത്തിയാക്കിയിരുന്നു. ചൊവ്വ വൈകിട്ട് അഞ്ചിന് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ റോഡിന്റെ ഉദ്ഘാടനം നിർവഹിക്കും.


***ഐ.എസ്.ആര്‍.ഒ പരീക്ഷയ്ക്കിടെ ഹൈടെക്ക് കോപ്പിയടി;  രണ്ട് ഹരിയാന സ്വദേശികൾ തിരുവനന്തപുരത്ത് അറസ്റ്റിൽ


വിഎസ്‌എസ്‌സി പരീക്ഷയിൽ മൊബൈൽ ഫോണും ബ്ലൂടൂത്ത്‌, ഇലക്‌ട്രോണിക്‌ ഉപകരണങ്ങളും ഉപയോഗിച്ച്‌ ചോദ്യപേപ്പർ ചോർത്തി കോപ്പിയടിച്ച രണ്ടുപേർ അറസ്റ്റിൽ. ഹരിയാന സ്വദേശികളായ സുനിൽകുമാർ, സുമിത്‌കുമാർ എന്നിവരാണ്‌ അറസ്റ്റിലായത്‌. വിഎസ്‌എസ്‌സിയുടെ ടെക്‌നീഷ്യൻ ബി (ഇലക്‌ട്രോണിക്‌ മെക്കാനിക്‌) തസ്തികയിലേക്കായിരുന്നു ഞായറാഴ്‌ച പരീക്ഷ നടന്നത്‌.  


 ***കേന്ദ്ര അവഗണന: യുഡിഎഫ് എന്തിന് സംസ്ഥാന സർക്കാരിനെ പിന്തുണയ്ക്കണമെന്ന് ചെന്നിത്തല


കേരളത്തിനുള്ള ധനവിഹിതം കേന്ദ്രം കുറച്ച വിഷയത്തിൽ യുഡിഎഫ് എന്തിനാണ് സംസ്ഥാന സർക്കാരിനെ പിന്തുണയ്‌ക്കേണ്ടതെന്ന് രമേശ് ചെന്നിത്തല. ‘പരിധിയിൽ നിന്നേ കടമെടുക്കാവൂ എന്ന് ഞങ്ങൾ പറഞ്ഞതാണ്. കടമെടുത്ത് ധൂർത്ത് നടത്തിയതിന്റെ ഫലമാണ് പ്രതിസന്ധി. ഞങ്ങൾ എന്തിന് സഹകരിക്കണം. മന്ത്രി ക്ഷണിച്ചാൽ ആലോചിക്കാം’- ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.


***എന്താണ് എഫ്ഐആർ': "ഇത്തിരിനേരം ഒത്തിരി കാര്യം' ക്യാമ്പയിനിലൂടെ വ്യക്തമാക്കി കേരള പൊലീസ്


എന്താണ് എഫ്‌ഐആർ എന്നും എങ്ങനെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതെന്നും വിശദീകരിച്ച് കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. ഇത്തിരിനേരം ഒത്തിരി കാര്യം എന്ന ദൈനംദിന ക്യാമ്പയിനിലൂടെയാണ് പൊലീസ് എഫ്ഐആറിനെ കുറിച്ച് വിശദമാക്കിയത്. പൊലീസ് നൽകുന്ന സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകാൻ ചിങ്ങം ഒന്നുമുതലാണ് കേരളാ പൊലീസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇത്തിരി നേരം ഒത്തിരി കാര്യം എന്ന പേരിൽ ക്യാമ്പയിൻ ആരംഭിച്ചത്.


***നീലേശ്വരത്ത്‌ കടലിൽവീണ്‌ 2 യുവാക്കൾ മരിച്ചു


നീലേശ്വരം - തൈക്കടപ്പുറം സ്വദേശികളായ രണ്ട് യുവാക്കൾ കടലിൽവീണ് മരിച്ചു. ബോട്ടുജെട്ടി പരിസരത്തെ രാജേഷ് (35), തീരദേശ പൊലീസ് രക്ഷാബോട്ടിലെ താൽക്കാലിക ജീവനക്കാരൻ സനീഷ് (40) എന്നിവരാണ് മരിച്ചത്. ഞായർ വൈകീട്ട് അഞ്ചോടെ നടുവിൽ പള്ളി ഭാഗത്താണ് അപകടം.


***സുർജിത് ഭവനിലെ പൊലീസ് നടപടി ജനാധിപത്യ വിരുദ്ധം: പു.ക.സ


 സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി ഉയരുന്ന ശബ്ദങ്ങളെയെല്ലാം തകർക്കാനാണ് സംഘപരിവാർ നയിക്കുന്ന കേന്ദ്ര ഭരണകൂടം ശ്രമിക്കുന്നത്. വിമർശനങ്ങളെ സംഘപരിവാർ ഭരണകൂടം ഭയക്കുന്നുണ്ട്. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന പ്രസിഡന്റ്‌ ഷാജി എൻ കരുണും ജനറൽ സെക്രട്ടറി അശോകൻ ചരുവിലും പ്രസ്‌താവനയിൽ പറഞ്ഞു. 


ദേശീയം

***********


***ശശി തരൂർ കോൺഗ്രസ് പ്രവർത്തക സമിതിയിൽ; ചെന്നിത്തല സ്ഥിരം ക്ഷണിതാവ്; 39 അംഗ സമിതി


 അടുത്ത വർഷം ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസിലെ ഏറ്റവും ഉയർന്ന സംഘടനാ വേദിയായ പ്രവർത്തകസമിതിയെ പ്രഖ്യാപിച്ചു. കേരളത്തിൽനിന്ന് കെസി വേണുഗോപാലിനും എകെ ആന്‍റണിയ്ക്കും പുറമെ ശശി തരൂരിനെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവായും കൊടിക്കുന്നിൽ സുരേഷിനെ പ്രത്യേക ക്ഷണിതാവായും ഉൾപ്പെടുത്തി. 39 അംഗ പ്രവർത്തക സമിതിയാണ് പ്രഖ്യാപിച്ചത്. ഇവർക്ക് പുറമെ 32 സ്ഥിരം ക്ഷണിതാക്കളും 9 പ്രത്യേക ക്ഷണിതാക്കളുമുണ്ട്.


***ശരദ് പവാറിന്റെ അടുത്ത ആളും സഹായിയും ആയ എൻ സി പി നേതാവിന്റെ വീട്ടിൽ നിന്നും 25കിലോ സ്വർണ്ണം ഇ ഡി പിടിച്ചെടുത്തു. 


1.1 കോടി കറൻസി നോട്ടുകളും പിടികൂടി. ഇത് കൂടാതെ പ്രതികൾ നടത്തുന്ന ജ്വല്ലറിയിൽ നിന്നും 40 കിലോ സ്വർണ്ണം പിടിച്ചെടുത്തു. 50 മില്യൺ യൂറോ വിദേശത്ത് നിക്ഷേപിച്ചതിന്റെ രേഖകളും കണ്ടെത്തി. പ്രതികളുടെ രാജ്യാന്തിര നിക്ഷേപം അമ്പരപ്പിക്കുന്നതാണ്‌.


ഇതിനു പുറമേ അനേക കോടികൾ മതിക്കുന്ന വിലപിടിച്ച 39 കിലോ സ്വർണ-വജ്രാഭരണങ്ങളും പിടിച്ചെടുത്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.


***കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ ലഡാക്കിലേക്കുള്ള ബൈക്ക് യാത്രയ്ക്ക് കൈയ്യടിച്ച് കേന്ദ്രമന്ത്രിമാർ.


ഹിമാലയൻ പ്രദേശങ്ങളിലേക്ക് പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭ നിർമ്മിച്ച റോഡുകളുടെ ഗുണനിലവാരം ജനങ്ങളിലേക്ക് എത്തിച്ചതിനാണ് രാഹുൽ ഗാന്ധിയെ പ്രകീർത്തിച്ച് കേന്ദ്ര മന്ത്രി കിരൺ റിജ്ജു രംഗത്തുവന്നത്. രാഹുലിന്റെ ലഡാക്ക് യാത്രയുടെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് അഭിനന്ദനവുമായി കേന്ദ്രമന്ത്രിമാർ രംഗത്തുവന്നിരിക്കുന്നത്


2012ൽ ലഡാക്കിലെ പാംഗോങ് ത്സോ വഴിയുള്ള കല്ലുകളും പാറകളും നിറഞ്ഞ ഒരു താൽക്കാലിക റോഡിലൂടെ സ്പോർട്സ് യൂട്ടിലിറ്റി വാഹനങ്ങൾ സഞ്ചരിക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോയും കേന്ദ്രമന്ത്രി കിരൺ റിജ്ജു സമൂഹമാധ്യമമായ 'എക്സി'ൽ പങ്കുവച്ചിട്ടുണ്ട്.


***മണിപ്പൂർ കലാപം അന്വേഷിക്കുന്ന സിബിഐ സംഘം വിപുലീകരിച്ചു, 30 ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി


 കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്നതിന് 53 അംഗ സംഘത്തിനാണ് സിബിഐ നേരത്തെ രൂപം നല്‍കിയത്. ഇതിലേക്ക് മുപ്പത് പുതിയ ഉദ്യോഗസ്ഥരെ കൂടിയാണ് ഉൾപ്പെടുത്തിയത്. സംഘത്തിൽ സിബിഐ കൊച്ചി യൂണിറ്റിലെ രണ്ട് ഉദ്യോഗസ്ഥരും ഉൾപ്പെടും. എം.വേണുഗോപാൽ, ജി പ്രസാദ് എന്നിവരാണ് മലയാളി ഉദ്യോഗസ്ഥർ


***800 കാറുകളുടെ അകമ്പടി, ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തൻ കോൺ​ഗ്രസിൽ, ബിജെപിക്ക് ഞെട്ടല്‍, തിരിച്ചടി


ഭോപ്പാൽ (മധ്യപ്രദേശ്): മധ്യപ്രദേശിൽ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തൻ സമന്ദർ പട്ടേൽ പാർട്ടിവിട്ട് കോൺ​ഗ്രസിൽ ചേർന്നു.  കോൺഗ്രസ് അധ്യക്ഷൻ കമൽനാഥിന്റെ സാന്നിധ്യത്തിലാണ് സമന്ദർ കോൺ​ഗ്രസിൽ ചേർന്നത്. വെള്ളിയാഴ്ച സംസ്ഥാന തലസ്ഥാനമായ ഭോപ്പാലിലെ പിസിസി ഓഫീസിൽ തന്റെ അനുയായികൾക്കൊപ്പമാണ് സമന്ദർ പട്ടേൽ എത്തിയത്. അനുയായികളുമായി 800-ലധികം വാഹനങ്ങളുടെ വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെയാണ് തന്റെ ജന്മനാടായ നീമച്ചിലെ ജവാദിൽ നിന്ന് സംസ്ഥാന തലസ്ഥാനമായ ഭോപ്പാലിലെ പാർട്ടി ഓഫീസിലേക്ക് സമന്ദർ എത്തിയത്..


***ട്രെയിനുകൾ കുതിക്കും 130 കിലോമീറ്റർ വേഗത്തിൽ; ചെന്നൈ - കൊച്ചി യാത്രാസമയം കുറയും; ബെംഗളൂരുവിലേക്ക് വെറും 4 മണിക്കൂർ


ചെന്നൈയിൽനിന്ന് ബെംഗളൂരുവിലേക്ക് വന്ദേ ഭാരതിന് ഇനി വെറും നാല് മണിക്കൂർ മതിയെന്നാണ് അധികൃതർ പറയുന്നത്. ചെന്നൈ ജോലാര്‍പേട്ട പാതയും സിഗ്‌നല്‍ സംവിധാവും നവീകരിച്ച സാഹചര്യത്തിലാണ്  ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 110ൽ നിന്ന് 130 കിലോമീറ്ററാക്കി ഉയർത്താൻ റെയിൽവേ അനുമതി നൽകിയത്.


***കർണാടകയിൽ ആളില്ലാവിമാനം പരീക്ഷണപ്പറക്കലിനിടെ തകർന്നുവീണു


ബംഗളൂരു; പ്രതിരോധവകുപ്പിന്റെ കീഴിലുള്ള ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ച ഡ്രോൺ കർണാടകയിൽ തകർന്നുവീണു. തദ്ദേശീയമായി നിർമിച്ച തപസ് എന്ന ആളില്ലാവിമാനമാണ് ഞായർ രാവിലെ ചിത്രദുർഗ ജില്ലയിലെ ഗ്രാമത്തിലെ കൃഷിയിടത്തിൽ തകർന്നുവീണത്.


***മധ്യപ്രദേശിൽ ഭാര്യയേയും മക്കളേയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ​ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. 


മധ്യപ്രദേശിലെ ഉ‍‍‍ജ്ജെയിനിലാണ് സംഭവം. ദിലീപ് പവാർ(45), ഭാര്യ ഗംഗ(40), മക്കളായ യോഗേന്ദ്ര(14), നേഹ(17) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ ആയിരുന്നു സംഭവം


 വളർത്തുനായയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ  ദിലീപ് പവാർ ഭാര്യയേയും മക്കളേയും വെട്ടിക്കൊലപ്പെടുത്തുകയും തുടർന്ന് സ്വയം കുത്തി മരിക്കുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ മറ്റു രണ്ട് മക്കൾ വീട്ടിൽ നിന്ന് ഇറങ്ങി ഓടിയതിനാൽ പരിക്കുകളില്ലാതെ രക്ഷപെട്ടു. സംഭവത്തിൽ വിശദമായ ‌അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.


***യുപിയിൽ മുസ്ലിം ദമ്പതികളെ അടിച്ചുകൊന്നു


ഉത്തർപ്രദേശിലെ സീതാപുരിൽ മുസ്ലിം ദമ്പതികളെ അയൽക്കാർ ഇരുമ്പു വടികൾകൊണ്ട് അടിച്ചുകൊന്നു. അബ്ബാസ്, ഭാര്യ കമറുൽ നിഷ എന്നിവരാണ് വെള്ളിയാഴ്ചയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇവരുടെ മകൻ ഷൗക്കത്തിന് ഹിന്ദു യുവതിയുമായുള്ള ബന്ധമാണ് കൊലയ്‌ക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു


അന്തർദേശീയം

*******************


***റഷ്യയുടെ ചാന്ദ്രദൗത്യ പേടകം ലൂണ - 25 തകർന്നു; ചന്ദ്രനിൽ ഇടിച്ചിറങ്ങിയെന്ന് സ്ഥിരീകരണം


മോസ്കോ: റഷ്യൻ ബഹിരാകാശ പേടകമായ ‘ലൂണ - 25’ തകർന്നതായി സ്ഥിരീകരണം. ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ പ്രവേശിച്ച പേടകം ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റഷ്യയുടെ ബഹിരാകാശ ഏജൻസിയാണ് അറിയിച്ചത്. പേടകത്തിന് സാങ്കേതികത്തകരാർ നേരിട്ടതായി ഇന്നലെ തന്നെ റിപ്പോർട്ടുണ്ടായിരുന്നു.


***യുഎസിൽ ഇന്ത്യൻ ദമ്പതികൾ മരിച്ചനിലയിൽ


ന്യൂയോർക്ക്‌> ഇന്ത്യക്കാരായ ദമ്പതികളേയും ആറു വയസ്സുള്ള മകനെയും അമേരിക്കയിൽ വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി. കർണാടക സ്വദേശികളായ യോഗേഷ് നാഗരാജപ്പ (37), ഭാര്യ പ്രതിഭ അമർനാഥ്‌ (35), മകൻ യഷ് എന്നിവരെ മെരിലാൻഡിലെ വസതിയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.


കായികം

************


***വീണ്ടുമൊരു ഞെട്ടിക്കുന്ന സൈനിങ് പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്; എത്തിയിരിക്കുന്നത് വിദേശ ഗോളടിവീരൻ


ഐഎസ്എൽ 2024 (ISL 2024) സീസൺ തുടങ്ങുന്നതിന് മുൻപ് ഘാനയിൽ നിന്നുള്ള സ്ട്രൈക്കർ ക്വാമി പെപ്രയെയാണ് ക്ലബ്ബ് ടീമിലെത്തിച്ചിരിക്കുന്നത്. താരവുമായി കരാറൊപ്പിട്ടതിന് ശേഷം ഔദ്യോഗിക പ്രഖ്യാപനവും വന്നുകഴിഞ്ഞു.


***ഫൈനലിൽ ഇംഗ്ലണ്ടിൻെറ കണ്ണീ‍ർ, മിന്നിത്തിളങ്ങി കാർമോണ; വനിതാ ലോകകപ്പിൽ സ്പെയിന് കന്നിക്കിരീടം


വനിതാ ഫുട്ബോൾ ലോകകപ്പിൻെറ (Women's Football World Cup 2023) കലാശപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി കന്നിക്കിരീടം സ്വന്തമാക്കി സ്പെയിൻ (Spain vs England). ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിനാണ് സ്പെയിനിൻെറ വിജയം. ക്യാപ്റ്റൻ ഓൾഗ കാർമോണയാണ് (Olga Carmona) സ്പെയിൻെറ വിജയഗോൾ നേടിയത്.


വാണിജ്യം

************


***3 വർഷത്തിനുള്ളിൽ ഇന്ത്യയിലെ മെഡിക്കൽ വാല്യൂ ടൂറിസം വിപണിയില്‍ വന്‍ കുതിച്ച് ചാട്ടമുണ്ടാകും: ഡോ. ആസാദ് മൂപ്പൻ


 2020 ലെ കണക്കനുസരിച്ച് 2.89 ബില്യൺ ഡോളറായിരുന്നു വിപണി മൂല്യം. 2026ഓടെ ഇത് 13.42 ബില്യൺ ഡോളറായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആസ്റ്റർ ഹെൽത്ത് കെയറിന്റെ വിവിധ ആശുപത്രികളിലായി മിഡിൽ ഈസ്റ്റ്, പശ്ചിമാഫ്രിക്ക, സാർക്ക് രാജ്യങ്ങൾ എന്നിവിടങ്ങളിലെ 4000ത്തിലധികം രോഗികൾക്ക് കഴിഞ്ഞ വർഷം സേവനം നൽകിയതായും ഗുജറാത്തിലെ ഗാന്ധിനഗറിൽ നടന്ന അഡ്വാന്റേജ് ഹെൽത്ത് കെയർ ഇന്ത്യ 2023 ഉച്ചകോടിയുടെ ഏഴാം പതിപ്പിൽ മെഡിക്കൽ വാല്യൂ ടൂറിസവുമായി ബന്ധപ്പെട്ട സെഷനിൽ ഡോ. ആസാദ് മൂപ്പൻ വ്യക്തമാക്കി.


***ബാങ്കുകളുടെ സഹായത്തോടെ പുതിയ നിക്ഷേപങ്ങൾ വരുന്നതിൽ കേരളം ഏറെ പിന്നില്‍. മുന്നില്‍ യുപിയും ഗുജറാത്തും!


റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിലാണ് പുതിയതായി വരുന്ന വ്യവസായങ്ങളുടെ എണ്ണത്തിൽ പിന്നിലെന്ന കണക്കുള്ളത്. പുതിയ നിക്ഷേപങ്ങൾ ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം ഉൾപ്പെട്ടത്. ബാങ്കുകളുടെ സഹായത്തോടെയുള്ള പദ്ധതികളാണ് ആർബിഐ പഠിച്ച് റിപ്പോർട്ട് പരി​ഗണിച്ചത്.  അതേസമയം, രാജ്യത്തെ മൊത്തത്തിലുള്ള നിക്ഷേപ പദ്ധതികൾ 79.50 ശതമാനം വർധിച്ചു. 2024-15  വർഷത്തിന് ശേഷം 352,624 കോടി രൂപയുടെ റെക്കോഡ് മൂലധന നിക്ഷേപം രാജ്യത്തുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.