ജ്യോതിർഗമയ - ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …

1198   കർക്കടകം 12

അനിഴം  / ദശമി

2023  ജൂലായ് 28, വെള്ളി

ആശുറ: (മുഹർറം)


ഇന്ന് ;

            ലോക പ്രകൃതി സംരക്ഷണ ദിനം!

            ്്്്്്്്്്്്്്്്്്്്്്്്്്

[2023 ലെ ലോക പ്രകൃതി സംരക്ഷണ ദിനത്തിന്റെ തീം "വനങ്ങളും ഉപജീവനവും: ജനങ്ങളെയും ഗ്രഹത്തെയും നിലനിർത്തുക" എന്നതാണ്.  ഭൂമി നമ്മുടെ വീടാണ്. വന്യജീവികൾ, പ്രകൃതി വിഭവങ്ങൾ, മരങ്ങൾ, സമുദ്രങ്ങൾ, പർവതങ്ങൾ എന്നിവയുടെ ബാഹുല്യം കൊണ്ട് നമുക്ക് ആകെയുള്ളത് ഭൂമിയാണ്. എന്നിരുന്നാലും, കാലക്രമേണ, മനുഷ്യവർഗ്ഗം വിഭവങ്ങൾ ഇല്ലാതാക്കുകയും വന്യജീവികളെ വംശനാശം വരുത്തുകയും ലോകത്തെ അവരുടെ ദൈനംദിന വിഷ ശീലങ്ങളാൽ മലിനമാക്കുകയും ചെയ്യുന്നു. ഭൂമിയെയും അതിലെ വിഭവങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത നാം  മനസ്സിലാക്കേണ്ടതുണ്ട്‌.]


           ലോക കരൾവീക്കദിനം !              

     ്്്്്്്്്്്്്്്്്്്്്്്്

[ World Hepatitis Day; ശരീരത്തിലെ കരള്‍ കോശങ്ങളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് കരള്‍ വീക്കം അഥവാ വൈറല്‍ ഹെപ്പറ്റൈറ്റിസ് (Viral Hepatitis). മറ്റു പലകാരണങ്ങള്‍കൊണ്ടും കരള്‍വീക്കം ഉണ്ടാകാമെങ്കിലും വൈറസ് ബാധമൂലമുള്ള കരള്‍വീക്കം വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു.!

ലോകാരോഗ്യ സംഘടനയുടെ 8 പൊതു ജന ആരോഗ്യ ദിനങ്ങളിൽ ഒന്ന്. ]


വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ 

്്്്്്്്്്്്്്്്്്്്്്്്്്്്്്

ഭരണങ്ങാനം / കുടമാളൂർ പള്ളികളിൽ


* പെറു : സ്വാതന്ത്ര്യ ദിനം !

* സാൻ മരീനൊ : വിമോചന ദിനം!

* കാനഡ: commemoration of Great

   upheaval day. !

[അക്കാഡിയൻമാരെ! പുറത്താക്കിയത് ബ്രിട്ടൻ സമ്മതിച്ചതിന്റെ ഓർമ്മക്കായ് ]

USA;

National Milk Chocolate Day

National Talk in an Elevator Day

National System Administrator Appreciation Day


         *ഇന്നത്തെ മൊഴിമുത്ത്*

       ്്്്്്്്്്്്്്്്്്്്്‌്‌്‌്‌

''പിശാച് ഇന്നലെ ഇവിടെ വന്നിരുന്നു. ഇവിടെ തന്നെ ഞാനിപ്പോൾ നിൽക്കുന്ന സ്ഥലത്ത്. ഇവിടെനിന്ന് ഇപ്പോഴും സൾഫറിന്റെ ഗന്ധം പോയിട്ടില്ല. സുഹൃത്തുക്കളെ ഞാൻ പിശാച് എന്ന വിശേഷിപ്പിച്ചത് അമേരിക്കയുടെ പ്രസിഡന്റിനേയാണ്. അയാൾ ഇന്നലെ ഇവിടെ വന്നിരുന്നു, താൻ ലോകത്തിന്റെ അധിപനാണെന്ന അഹങ്കാരവുമായി. സിൽവിയോ റോഡിഗ്രസ് പറഞ്ഞതു പോലെ ഈ യുഗം ഒരു ഹൃദയത്തിന്‌ പിറവി നൽകുകയാണ്‌. ചിന്തയുടെ ബദൽവഴികൾ രൂപം കൊള്ളുകയാണ്‌. ചെറുപ്പക്കാരിൽ വളരേയേറെ പേർ വേറിട്ടു ചിന്തിക്കുന്നവരായുണ്ട്. ഏതാണ്ട് ഒരു ദശകത്തിനിപ്പുറമുള്ള കാഴ്ച്ചയാണിത്. ചരിത്രത്തിന്റെ അന്ത്യം എന്നത് തീർത്തും തെറ്റായ പരികൽപ്പനയായിരുന്നു എന്ന് അത് തെളിയിക്കുന്നു. അമേരിക്കൻ ധ്രുവീകരണത്തിന്റെ 'പാക്സ് അമേരിക്കാന'യും മുതലാളിത്ത നവലിബറൽ ലോകവുമൊക്കെ മാഞ്ഞു പോയിരിക്കുന്നു. ഈ വ്യവസ്ഥിതി ദാരിദ്ര്യമേ വളർത്തൂ എന്ന് ലോകം കണ്ടറിഞ്ഞിരിക്കുന്നു. ഇനി അത് വിശ്വസിക്കാൻ ആരെ കിട്ടും''


.            - ഊഗോ ചാവെസ് 

[ ഹ്യൂഗോ ഷാവെസ് എന്ന് മലയാളികൾക്ക് പരിചിതമായ പേര്]

          ********************************


കേരളത്തിൻ്റെ ധനകാര്യ വകുപ്പ് മന്ത്രിയും കൊട്ടാരക്കര എംഎൽഎ യും  സി.പി.ഐ.(എം) നേതാവും കേരളത്തിൽ നിന്നുള്ള മുൻ രാജ്യസഭാംഗവുമായ കെ.എൻ. ബാലഗോപാലിന്റേയും (1963),


'കളിയാട്ട'ത്തിലെ 'എന്നോടെന്തിനീ പിണക്കം' എന്ന ഗാനത്തിലൂടെ 1997-ൽ മികച്ച ഗായികയ്‌ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച,  കേരള സർവ്വകലാശാലയിൽ നിന്നും സംഗീതത്തിൽ ഡോക്ടറേറ്റ് നേടിയ കർണ്ണാടക സംഗീതജ്ഞയും മലയാളി പിന്നണി ഗായികയും കൊല്ലം എസ്.എൻ. കോളേജിൽ അസോസിയേറ്റ് പ്രഫസറുമായ ഭാവന രാധാകൃഷ്ണന്റേയും (1961),


ഉസ്താദ്‌ ഹോട്ടൽ. ചാർളീസ്‌, ഒ കെ കണ്മണി , മഹാനടി, കുറുപ്പ്‌, ഹേയ്‌ സിനാമിക, സീതാരാമം തുടങ്ങി നിരവധി ചിത്രങ്ങളിൽ നായകനും  നടൻ മമ്മൂട്ടിയുടെ മകനും ആയ ദുൽഖർ സൽമാന്റേയും (1986),


തുള്ളുവതൊ ഇളമൈ, കാതൽ കൊണ്ടേൻ, ആടുകളം, പൊല്ലാതവൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ നായകനും സംവിധായകൻ കസ്തൂരിരാജയുടെ മകനും നടൻ രജനീകാന്തിന്റെ മകൾ സൗന്ദര്യയുടെ ഭർത്താവും ആയ ധനുഷിന്റേയും (1983),


1986 - ഹുമ ഖുറേഷി - ( മലയാളത്തിൽ മമ്മുട്ടിക്ക്‌ ഒപ്പം 'വൈറ്റ്‌ ' തമിഴിൽ രജനിക്കൊപ്പം ' കാല ' തുടങ്ങി നിരവധി ഹിന്ദി ചിത്രങ്ങളിൽ വേഷമിട്ട നടി ഹുമ സലിം ഖുറേഷിയുടേയും (1986),


മലയാളത്തിലെ യുവ നടനും, നടൻ മമ്മൂട്ടിയുടെ സഹോദരന്റെ മകനും കൂടിയായ മക്ബൂൽ സൽമാന്റേയും (1987),


ഗോപു നന്തിലത്ത്‌ വ്യാപാര സ്ഥാപനങ്ങളുടെ  ഗ്രൂപ്പ്‌ ചെയർമാൻ ആയ ഗോപു നന്തിലത്തിന്റേയും (1961),


പ്രമാദമായ സൂര്യനെല്ലി, പന്തളം പെൺവാണിഭ കേസുകളിൽ അഡീഷണൽ സ്പെഷ്യൽ പ്രൊസിക്യൂട്ടറും കെവിൻ ദുരഭിമാന കൊലക്കേസിൽ സ്പെഷ്യൽ പ്രൊസിക്യൂട്ടറും ആയിരുന്ന, നിലവിൽ തൊടുപുഴയിൽ 7 വയസ്സുകാരൻ ആര്യനെ രണ്ടാനച്ഛൻ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കുകയും ഭിത്തിയിലിടിച്ചു മൃഗീയമായി കൊലപ്പെടുത്തുകയും ചെയ്ത അര്യൻ കൊലക്കേസിലും കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതക കേസിലും  സ്പെഷ്യൽ പ്രോസിക്യൂട്ടറുമായ പ്രശസ്ത അഭിഭാഷകൻ സി.എസ്‌ അജയന്റേയും (1964),

    

1980-90 കാലഘട്ടത്തിൽ നായിക നടിയായിട്ട് ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടു പിന്നീട് ഒരു ഇടവേളക്ക് ശേഷം 2005 ൽ സഹനടിയുടെ രൂപത്തിൽ അഭിനയത്തിലേക്ക് തിരിച്ചുവരികയും ചെയ്ത ആയിഷ ഝുൽക്കയുടെയും (1972),


രാജ്യത്ത് കമ്മ്യൂണിസ്റ്റ് ഒളിപ്പോരാളികൾ നടത്തിയ ആഭ്യന്തരയുദ്ധം നേരിടുന്നതിൽ  വിജയം കൈവരിച്ചെങ്കിലും ഇതേ യുദ്ധത്തിന്റെ പേരിൽത്തന്നെ സ്വേച്ഛാധിപതിയുടെയും മനുഷ്യാവകാശ ധ്വംസകന്റെയും ആരോപണം കൂടി നേരിട്ട് 25 വർഷത്തേക്ക്  ജയിൽ ശിക്ഷ അനുഭവിക്കുന്ന   പെറുവിലെ  രാഷ്ട്രീയനേതാവും മുൻ പ്രസിഡണ്ടുമായിരുന്ന ആൽബർട്ടോ കെന്യ ഫ്യൂജിമോറിയുടെയും (1938 ) ,


ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ പ്രമുഖൻ വെസ്റ്റ് ഇൻഡീസ് കളിക്കാരനായ ഗാരി സോബേഴ്സിന്റെയും (1936),


ഒരു ഇഗ്ലീഷ് പോപ്പ് ഗായികയും രചയിതാവും റാപ് സിങ്ങറും മോഡലുമായ ഷേർ ലോയ്ഡിന്റെയും (1993)ജന്മദിനം !


ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …

്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌


***ഉയർന്ന തിരമാലയ്‌ക്കും മോശം കാലാവസ്ഥയ്‌ക്കും സാധ്യത: മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം


 വെള്ളിയാഴ്ച (ജൂലൈ 28) വരെ കേരള - ലക്ഷദ്വീപ് തീരങ്ങളിലും തിങ്കളാഴ്ച (ജൂലൈ 31) വരെ കർണാടക തീരങ്ങളിലും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. 


***എംബിബിഎസ്‌ : സർക്കാർ സീറ്റുകൾ കുറയില്ല, പ്രവേശനത്തിന്‌ ഒരുക്കമായി


സംസ്ഥാനത്തെ 12 ഗവ. മെഡിക്കൽ കോളേജിലെ 1550 എംബിബിഎസ്‌ സീറ്റിൽ ഒന്നുപോലും നഷ്ടപ്പെടില്ല. ആലപ്പുഴ ഗവ. ടിഡി മെഡിക്കൽ കോളേജിൽ 175 എംബിബിഎസ്‌ സീറ്റിൽ ഈ വർഷവും പ്രവേശനം നടത്താൻ ഒരുക്കം പൂർത്തിയാക്കി. ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) ഫെബ്രുവരിയിലാണ്‌ ആലപ്പുഴയിൽ പരിശോധനയ്‌ക്ക്‌ എത്തിയത്‌. അന്ന്‌ പരിശോധനാ സംഘം ചൂണ്ടിക്കാണിച്ചത്‌ ചികിത്സാ പരിമിതികളായിരുന്നില്ല. പഞ്ചിങ്‌ മെഷീൻ, സിസിടിവി കാമറ തുടങ്ങിയവയുടെ കുറവുകളായിരുന്നു. അവ പരിഹരിച്ച്‌, റിപ്പോർട്ട്‌  എൻഎംസിക്ക്‌ കൈമാറി.


***മൺസൂൺ ബമ്പർ ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ 10 കോടി രൂപ മലപ്പുറത്ത്‌  ഹരിത കർമ്മ സേനാംഗങ്ങൾക്ക്. 


മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ 11 ഹരിതകർമസേനാംഗങ്ങൾ ചേർന്നെടുത്ത MB 200261 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ പത്ത് കോടി രൂപ ലഭിക്കുന്നത്. സമ്മാനാര്‍ഹമായ ടിക്കറ്റ് പഞ്ചാബ് നാഷണൽ ബാങ്കിന്റെ പരപ്പനങ്ങാടി ശാഖയിൽ ഏൽപ്പിച്ചു.


പ്രാദേശികം

***************


***സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയൻസ് കോളജ് പ്രിൻസിപ്പല്‍ നിയമന പട്ടികയില്‍ അട്ടിമറി;  ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദുവിന്‍റെ നിർദ്ദേശത്തോടെയെന്ന് സൂചന.


 വിവരാവകാശ നിയമപ്രകാരമുള്ള രേഖയാണ് ഇതിലേക്ക് വഴിതെളിക്കുന്നത്.


പ്രിൻസിപ്പല്‍ നിയമനത്തിനായി യുജിസി റെഗുലേഷൻ പ്രകാരം രൂപവത്കരിച്ച സെലക്ഷൻ കമ്മിറ്റി 43 പേരുടെ പട്ടിക തയാറാക്കിയിരുന്നു. ഇത് ഡിപ്പാര്‍ട്ട്‌മെന്‍റല്‍ പ്രൊമോഷൻ കമ്മിറ്റി അംഗീകരിക്കുകയും നിയമനത്തിന് കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ ശിപാര്‍ശയും ചെയ്തു. ഈ  പട്ടികയില്‍നിന്ന് നിയമനം നടത്താതെ അപ്പീല്‍ കമ്മിറ്റി രൂപവത്കരിക്കാൻ മന്ത്രി നിര്‍ദേശിച്ചുവെന്നാണ്‌ രേഖകൾ.


***എന്നെ വിലക്കാൻ നട്ടെല്ലുള്ള നേതാക്കൾ കേരളത്തിലുണ്ടോ?' ബിജെപി നേതൃത്വത്തിനെതിരെ ശോഭാ സുരേന്ദ്രൻ


തന്നെ ഊരുവിലക്കാൻ നട്ടെല്ലുള്ള ഒരു  രാഷ്‌ട്രീയക്കാരനും  കേരളത്തിന്റെ മണ്ണിലില്ലെന്ന് ബിജെപി നേതാവ്‌ ശോഭ സുരേന്ദ്രൻ.  അഖിലേന്ത്യ നേതാക്കളുടെ ആശീർവാദത്തോടെയാണ്‌ തന്റെ  പ്രവർത്തനം. തനിക്കെതിരെ ആർക്കെങ്കിലും പരാതി നൽകണമെന്നുണ്ടെങ്കിൽ വിമാനടിക്കറ്റ്‌ എടുത്ത്‌ പൈസയും കളഞ്ഞ്‌  സുരേന്ദ്രന്‌  പോകേണ്ടതില്ല. ഇവിടെ നിന്ന് ഇ-മെയിൽ അയച്ച് പറയാനുള്ള കാര്യങ്ങൾ ദേശീയ നേതൃത്വത്തെ അറിയിച്ചാൽ പോരേയെന്നും  ശോഭാ സുരേന്ദ്രൻ  ചോദിച്ചു. 


*** തലശ്ശേരിയിലെ കൊലവിളി പ്രസംംഗം; പി ജയരാജനെതിരെ കേസ് എടുക്കണമെന്ന് യുവമോര്‍ച്ച. 


ഷംസീറിന് നേരെ കയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്നായിരുന്നു പി ജയരാജന്റെ വിവാദ പ്രസംഗം. ഷംസീറിന് ജോസഫ് മാഷിന്റെ അനുഭവം ഉണ്ടാകുമെന്ന് യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി കെ ഗണേഷ് കഴിഞ്ഞ ദിവസം പ്രസംഗിച്ചിരുന്നു. ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നു ആരോപിച്ചുള്ള പ്രതിഷേധ പരിപാടിയില്‍ ആയിരുന്നു പരാമര്‍ശം. ഇതിനെതിരെയായിരുന്നു ജയരാജന്റെ പ്രതികരണം. ഷംസീറിനെ ഒറ്റപ്പെടുത്തിക്കളയാമെന്നത് വ്യാമോഹം മാത്രമാണെന്നും പി ജയരാജന്‍ പറഞ്ഞു.

യുവമോര്‍ച്ച പ്രവര്‍ത്തകരെ മോര്‍ച്ചറിയാലാക്കുമെന്ന് വധഭീഷണി മുഴക്കിയ പി ജയരാജനെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. 


***വംശീയ വിദ്വേഷ മുദ്രാവാക്യം;

3 പേർകൂടി അറസ്റ്റിൽ 


കാഞ്ഞങ്ങാട് (കാസര്‍ഗോഡ്) : മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി മണിപ്പുരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച നടത്തിയ റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍  തെക്കേപ്പുറം നൗഷാദ് മന്‍സലിലെ പി.എം.നൗഷാദ് (42), ആറങ്ങാടിയിലെ സായ സമീര്‍ (35), 17 വയസ്സുള്ള ആവി സ്വദേശി എന്നിവരെ  കൂടി പൊലീസ് അറസ്റ്റ് ചെയ്തു.

 ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 8 ആയി. നിയമനടപടികള്‍ക്ക് പുറമേ സമൂഹമാധ്യമ നിരീക്ഷണവും പൊലീസ് ശക്തമാക്കി.


***പത്തനംതിട്ട പരുത്തിപ്പാറയില്‍ നിന്ന് ഒന്നരവര്‍ഷം മുൻപ് കാണാതായ നൗഷാദിനെ താൻ കൊന്ന്, കുഴിച്ചുമൂടിയെന്ന് ഭാര്യ അഫ്‌സാന


ഭാര്യയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ പൊലീസ്, യുവതിയെ നുണപരിശോധനയ്ക്ക് വിധേയമാക്കിയേക്കും.  ഇവര്‍ ഇടയ്ക്കിടെ മൊഴി മാറ്റിപ്പറയുകയാണ്. പ്രതിയുടെ മാനസിക നിലയില്‍ പ്രശ്നങ്ങളില്ലെന്നാണ് വിലയിരുത്തല്‍.


*** കാഥികന്‍ തേവര്‍തോട്ടം സുകുമാരന്‍ (82) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.


 കൊല്ലം ഏറം സ്വദേശിയാണ്.

വി. സാംബശിവന്‍, കെടാമംഗലം സദാനന്ദന്‍ എന്നിവരോടൊപ്പം പുരോഗമന കഥാപ്രസംഗ കലാസംഘടന കെട്ടിപ്പടുക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. ആകാശവാണിയിലും ദൂരദര്‍ശനിലും നിരവധി കഥകള്‍ കഥാപ്രസംഗരൂപത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. കേരള സംഗീതനാടക അക്കാഡമി 1994ല്‍ കഥാപ്രസംഗത്തിനുള്ള പുരസ്‌കാരവും 2000 ല്‍ ഫെലോഷിപ്പും നല്‍കി . വി. സാംബശിവന്‍ അവാര്‍ഡും നേടി.


***മാലിന്യമുക്തം നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി വേറിട്ട ക്യാമ്പയിനുമായി മലപ്പുറം ജില്ലാ ശുചിത്വ മിഷൻ. 


എഴുതിത്തീർന്ന സമ്പാദ്യം 'പെൻ ബോക്സ് ചലഞ്ച് 'എന്നാണ് പുതിയ ക്യാമ്പയിന്റെ പേര്. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന പേനകൾ സമാഹരിക്കുക, അതുവഴി ഭൂമിക്ക് ഉണ്ടാകുന്ന പാരിസ്ഥിതിക ആഘാതം കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ ഓഫീസിൽ സ്ഥാപിക്കാനുള്ള പെട്ടി നൽകിയാണ് ക്യാമ്പയിന് ജില്ലയിൽ തുടക്കമിട്ടത്.


***ചിക്കന്‍ കറിക്ക് ഉപ്പില്ല; ഹോട്ടലിലെ സംഘര്‍ഷത്തില്‍ 6 പേര്‍ക്ക് പരിക്ക്


 ചിക്കന്‍ കറിക്ക് ഉപ്പില്ലെന്നു പറഞ്ഞു തമിഴ്‌നാട് സ്വദേശികളും ഹോട്ടല്‍ ജീവനക്കാരും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. കുണ്ടറയിൽ കേരളപുരത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ വ്യാഴം പുലര്‍ച്ചെ ഒന്നിനാണ് സംഘര്‍ഷം ഉണ്ടായത്.


***കൽപ്പറ്റ; പുല്ലരിയാൻപോയി കാണാതായ കർഷകന്റെ മൃതദേഹം കണ്ടെത്തി


പശുവിന് പുല്ലരിയാൻ പോയി  കാണാതായ കർഷകന്റെ മൃതദേഹം കണ്ടെത്തി. മീനങ്ങാടി ചീരാംകുന്ന് മുരണി കുണ്ടുവയലിൽ കീഴാനിക്കൽ സുരേന്ദ്രന്റെ (55) മൃതദേഹമാണ്  വ്യാഴം പകൽ 3.30ന്‌ പുഴയിൽനിന്ന്‌ കണ്ടെത്തിയത്.  പുല്ലരിയാൻ പോയ സ്ഥലത്തുനിന്ന്‌   മൂന്ന് കിലോമീറ്ററോളം മാറി മലക്കാട്ട് ചെക്ക് ഡാമിന്റെ സമീപത്തുനിന്നാണ് തുർക്കി ജീവൻ രക്ഷാ സമിതി പ്രവർത്തകർ മൃതദേഹം പുറത്തെടുത്തത്


***തൃശൂർ ലേബർ ഓഫീസിൽ നടന്ന ചർച്ചയ്ക്കിടെ ആശുപത്രി ഉടമ നഴ്സുമാരെ മർദിച്ചതായി പരാതി.  


കൈപ്പറമ്പ്‌  നൈൽ ആശുപത്രി എംഡി ഡോ. വി ആർ അലോകിനെതിരെയാണ്‌  നഴ്സുമാരുടെ പരാതി. മർദ്ദനമേറ്റ  രണ്ട്‌ നഴ്‌സുമാരെ തൃശൂർ  ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഴ്‌സുമാർ തൃശൂർ വെസ്റ്റ്‌ പൊലീസിൽ പരാതി നൽകി. അതേസമയം തന്നെ നഴ്‌സുമാർ മർദ്ദിച്ചതായി ആരോപിച്ച്‌   ഡോ. അലോകും വെസ്‌റ്റ്‌ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്‌. 


***അലൂമിനിയം ഷീറ്റ് കഴുത്തില്‍ തട്ടി വയോധികന് ദാരുണാന്ത്യം


മേലാറ്റൂര്‍ ; ശക്തമായ കാറ്റില്‍ കെട്ടിടത്തില്‍ നിന്ന് പാറിവന്ന അലൂമിനിയം ഷീറ്റ് കഴുത്തില്‍ തട്ടി റോഡിലൂടെ നടന്നുപോകുകയായിരുന്ന വയോധികന് ദാരുണാന്ത്യം. ചെമ്മാണിയോട് ബൈപാസ് റോഡില്‍ ചക്കുപുരക്കല്‍ കുഞ്ഞാലി ഹാജി (82) ആണ് മരിച്ചത്.


***അപകടം നടക്കുമ്പോൾ ആൻസൻ ലഹരി ഉപയോഗിച്ചിരുന്നു; വധശ്രമക്കേസിലും പ്രതി


മൂവാറ്റുപുഴ -നിർമ്മല കോളേജ് വിദ്യാർഥിനി ആർ നമിത ബൈക്കിടിച്ച് മരിച്ച സംഭവത്തിൽ  ഏനാനെല്ലൂർ മുല്ലപ്പുഴച്ചാൽ കിഴക്കേമുറ്റത്ത് വീട്ടിൽ ആൻസൻ റോയി (21) യ്ക്കെതിരെ നരഹത്യക്ക്‌ കേസെടുത്തായി മൂവാറ്റുപുഴ ഇൻസ്‌പെക്‌ടർ പി എം ബൈജു പറഞ്ഞു. ആൻസൻ അമിതവേഗതയിൽ ഓടിച്ച ബൈക്കിടിച്ചാണ്‌ നമിത മരിച്ചത്‌. പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണിയാൾ.


ദേശീയം

***********


***റീല്‍സ് ചെയ്യാന്‍ ഐഫോണ്‍ വേണം: എട്ട് മാസം പ്രായമായ കുഞ്ഞിനെ വിറ്റ് ദമ്പതികള്‍


കൊല്‍ക്കത്ത- റീല്‍സ് ചെയ്യുന്നതിന്‌  പുതിയ മൊബൈല്‍ വാങ്ങാനായി എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റ് ദമ്പതികള്‍. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസിലാണ് ഞെട്ടിക്കുന്ന സംഭവം.


 ഐ ഫോണ്‍ വാങ്ങുന്നതിന് വേണ്ടിയായിരുന്നു കുഞ്ഞിനെ വിറ്റത്. വില കൂടിയ  ഫോണ്‍ വാങ്ങി റീല്‍സ് ചെയ്യുക എന്നതായിരുന്നു ദമ്പതികളുടെ ലക്ഷ്യം. ജയദേവ്-സതി എന്നിവരാണ് ക്രൂരത ചെയ്തത്. എട്ട് മാസം പ്രായമായ കുഞ്ഞിനെ   ശനിയാഴ്ച കാണാതാവുകയും ഉടനടി പുതിയ മൊബൈല്‍ ഇവരുടെ കയ്യില്‍ കാണപ്പെടുകയുമായിരുന്നു.


***സിപിഐ എം നേതാവ് സുഭാഷ് മുണ്ടയുടെ കൊലപാതകം: റാഞ്ചിയിൽ വൻ പ്രതിഷേധം, ഇന്ന് ബന്ദ്


റാഞ്ചി-ജാർഖണ്ഡിൽ അക്രമികൾ വെടിവച്ച്‌ കൊന്ന  സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സുഭാഷ് മുണ്ടയുടെ മൃതദേഹവുമായി ദലദല്ലിയിലെ പ്രധാന റോഡിൽ ജനം പ്രതിഷേധിച്ചു. കൊലയാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിൽ സ്ത്രീകളടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു.  കൊലപാതകത്തിൽ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വ്യാഴാഴ്ച റാഞ്ചിയിൽ ബന്ദിന് ആഹ്വാനം ചെയ്‌തു


***പ്രതിപക്ഷ സഖ്യം 'ഇന്ത്യ'യുടെ പ്രതിനിധി സംഘം മണിപ്പുർ സന്ദർശിക്കും


 മണിപ്പുരിലെ കലാപ ബാധിത പ്രദേശങ്ങൾ പ്രതിപക്ഷ സഖ്യം ഇന്ത്യയുടെ (ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലുസീവ്‌ അലയൻസ്‌) പ്രതിനിധി സംഘം സന്ദർശിക്കും. 26 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളും സംഘത്തിൽ ഉണ്ടാകും. സംസ്ഥാനത്തെ നിലവിലെ സ്ഥിതിഗതികൾ മനസിലാക്കുന്നതിനാണ് നീക്കം.


***തൊഴിലുറപ്പ്‌ പദ്ധതിയിൽനിന്ന്‌ 5 കോടി പേരെ നീക്കംചെയ്‌തു


മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ (എംജിഎൻആർഇജിഎസ്) നിന്ന്‌ 2022-23 സാമ്പത്തിക വർഷം 5.18 കോടി തൊഴിലാളികളെ ഒഴിവാക്കി. വിവിധ സംസ്ഥാന സർക്കാരുകളാണ്‌ തൊഴിലാളികളെ ഒഴിവാക്കിയതെന്ന്‌ കേന്ദ്ര ഗ്രാമവികസനമന്ത്രി ഗിരിരാജ് സിങ്‌ ലോക്‌സഭയിൽ പറഞ്ഞു. തെറ്റായ തൊഴിൽ കാർഡും തൊഴിൽ കാർഡുകളുടെ ഇരട്ടിപ്പുമടക്കം നിരവധി കാരണങ്ങളാണ്‌ വെട്ടിക്കുറയ്‌ക്കലിനു പിന്നിലുള്ളതെന്നും മന്ത്രി പറഞ്ഞു. 83.36 ലക്ഷം തൊഴിലാളികളുടെ പേരുകൾ നീക്കംചെയ്‌ത പശ്ചിമ ബംഗാളിലാണ്‌ കൂടുതൽ ഒഴിവാക്കൽ നടന്നത്‌.


അന്തർദേശീയം

*******************


***സ്കൂളുകളില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ നിരോധിക്കണമെന്ന് യുനെസ്കോ.


 പഠനത്തില്‍ മുന്നേറാൻ കുട്ടികള്‍ക്ക് അവസരമൊരുക്കുകയും സൈബര്‍ലോകത്തെ ചതിക്കുഴികളില്‍നിന്ന് അവരെ സംരക്ഷിക്കുകയുമാണ് ലക്ഷ്യം. അമിത മൊബൈല്‍ഫോണ്‍ ഉപയോഗം കുട്ടികളെ പഠനത്തില്‍നിന്ന് വലിയതോതില്‍ പിറകോട്ടടിപ്പിച്ചെന്നും അവരുടെ മാനസികനിലയെപ്പോലും ബാധിച്ചുവെന്നുമുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണിത്.


നിര്‍മിതബുദ്ധിയുടെ അതിപ്രസരം, മനുഷ്യകേന്ദ്രീകൃത വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളെ ഇല്ലായ്മചെയ്യരുതെന്നും കുട്ടികളുടെ വളര്‍ച്ചയില്‍ അധ്യാപകരുടെ നേരിട്ടുള്ള ഇടപെടല്‍ അനിവാര്യമാണെന്നും സംഘടന വ്യക്തമാക്കി.


***ഹിജാബ് ധരിക്കാതെ ചെസ് മത്സരം: അറസ്റ്റ് വാറന്റ് നേരിട്ട യുവതി ഇനി സ്‌പെയിന്‍ പൗര


മാഡ്രിഡ്- ഹിജാബ് ധരിക്കാതെ ചെസ് മത്സരത്തില്‍ പങ്കെടുത്തതിന് ഇറാന്‍ മതഭരണകൂടം അറസ്റ്റ്‌വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് സ്‌പെയിനില്‍ അഭയം തേടിയ സാറ ഖാദേം ഇനി സ്‌പെയിന് പൗര. സ്‌പെയിന്‍  പൗരത്വം നല്‍കിയാതായി രാജ്യം വ്യക്തമാക്കി.


ഡിസംബറിലായിരുന്നു കസാക്കിസ്ഥാനിലെ അല്‍മാട്ടിയില്‍ ഹിജാബ് ധരിക്കാതെ സാറ ഖാദെം ഫിഡെ വേള്‍ഡ് റാപ്പിഡ് ആന്റ് ബ്ലിറ്റ്‌സ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ചത് . തുടര്‍ന്ന് ജനുവരിയില്‍ ഇറാന്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും സാറ  സ്‌പെയിനിലേക്ക്  പോകുകയുമായിരുന്നു


***സൗദി യുദ്ധവിമാനം തകര്‍ന്നു; പൈലറ്റുമാര്‍ കൊല്ലപ്പെട്ടു


മനാമ -പരിശീലനത്തിനിടെ സൗദി യുദ്ധ വിമാനം തകര്‍ന്നുവീണ് ജീവനക്കാര്‍ കൊല്ലപ്പെട്ടു. റോയല്‍ സൗദി എയര്‍ഫോഴ്‌സിന്റെ എഫ്-15 എസ്എ യുദ്ധവിമാനമാണ്  തകര്‍ന്നുവീണത്. തലസ്ഥാനമായ റിയാദില്‍ നിന്ന് 815 കിലോമീറ്റര്‍ അകലെ ഖമീസ് മുഷൈത്തിലെ കിംഗ് ഖാലിദ് എയര്‍ ബേസിന് സമീപമാണ് അപകടമുണ്ടായതെന്ന് സൗദി പ്രസ് ഏജന്‍സി അറിയിച്ചു. ബുധനാഴ്ച വൈകീട്ടാണ് സംഭവം. രണ്ട് സീറ്റുകളുള്ള യുദ്ധവിമാനമാണ് എഫ്-15ട എ. 

വിമാനത്തിലുണ്ടായിരുന്ന എല്ലാ ജീവനക്കാരും കൊല്ലപ്പെട്ടതായി സൗദി അറേബ്യ അറിയിച്ചു.


***സൂചിയെ വീട്ടുതടങ്കലിലേക്ക്‌ മാറ്റിയേക്കും


മ്യാന്മറിൽ പുറത്താക്കപ്പെട്ട നേതാവ്‌ ഓങ്‌ സാൻ സൂചിയെ വീട്ടുതടങ്കലിലേക്ക്‌ മാറ്റുന്നത്‌ പരിഗണിച്ച്‌ സൈന്യം. 2021ൽ സൈനിക അട്ടിമറിയിൽ പുറത്താക്കപ്പെട്ടതുമുതൽ അവർ തടങ്കലിലായിരുന്നു. നിരവധി കേസുകളിൽ സൈനിക കോടതി ശിക്ഷിച്ചതോടെ മാസങ്ങൾക്കുമുമ്പ്‌ ജയിലിലേക്ക്‌ മാറ്റി. ഇതിനിടെയാണ്‌ അടുത്തയാഴ്ച നടക്കാനിരിക്കുന്ന മതപരമായ ചടങ്ങിനോടനുബന്ധിച്ച്‌ തടവുകാർക്ക്‌ മാപ്പുനൽകാനുള്ള തീരുമാനം. ഇതിന്റെ ഭാഗമായാണ്‌ സൂചിയെ തിരികെ വീട്ടുതടങ്കലിലേക്ക്‌ മാറ്റുന്നതെന്നാണ്‌ റിപ്പോർട്ട്‌.


***ബ്രിട്ടന് സമീപമുള്ള വടക്കൻ കടലിൽ 3000 കാറുമായി സഞ്ചരിച്ച കപ്പലിൽ തീപിടിത്തം. 


കപ്പലിലെ 23  ജീവനക്കാരിൽ ഒരാൾ മരിച്ചു. ചാടി രക്ഷപ്പെടാൻ ശ്രമിച്ച ചിലരെ രക്ഷപ്പെടുത്തിയതായും മറ്റുള്ളവർക്ക്‌ പരിക്കേറ്റതായും ഡച്ച്‌ തീരസേന അറിയിച്ചു. കപ്പൽ മുങ്ങുന്നത്‌ തടയാനുള്ള ശ്രമം പുരോഗമിക്കുന്നു. ബോട്ടുകളും ഹെലികോപ്‌റ്ററുകളും ഉപയോഗിച്ചാണ്‌ രക്ഷാപ്രവർത്തനം.


കയികം

************


**മാനെയും സൗദിയിലേക്ക്‌


ബയേൺ മ്യൂണിക്‌ മുന്നേറ്റക്കാരൻ സാദിയോ മാനെ സൗദി അറേബ്യൻ ഫുട്‌ബോൾ ക്ലബ്ബിലേക്ക്‌. സെനെഗലുകാരനെ വിൽക്കാൻ തയ്യാറാണെന്ന്‌ ബയേൺ പ്രസിഡന്റ്‌ ഹെർബർട്ട്‌ ഹൈനർ അറിയിച്ചു. ലിവർപൂളിൽനിന്ന്‌ കഴിഞ്ഞ സീസണിലാണ്‌ മാനെ ബയേണിലെത്തിയത്‌. എന്നാൽ, പ്രതീക്ഷിച്ച പ്രകടനം മുപ്പത്തൊന്നുകാരന്‌ നടത്താനായില്ല. 38 കളിയിൽ 12 ഗോളടിക്കാനെ കഴിഞ്ഞുള്ളു. പരിക്കും വലച്ചു. ജർമൻ ക്ലബ്ബിൽ ഒരു സീസൺകൂടി കരാറുണ്ട്‌. സൗദിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെട്ട അൽ നാസെർ ക്ലബ്ബാണ്‌ മാനെയ്‌ക്കായി രംഗത്തുള്ളത്‌.


***സന്തോഷ്‌ ട്രോഫി ഫുട്‌ബോൾ യോഗ്യതാ റൗണ്ടിൽ കേരളം ഗോവയ്‌ക്കൊപ്പം. 


ഗ്രൂപ് എയിൽ ചത്തീസ്‌ഗഢ്‌, ഗുജറാത്ത്‌, അരുണാചൽ പ്രദേശ്‌, ജമ്മു കശ്‌മീർ ടീമുകളുമുണ്ട്‌. ആകെ 36 ടീമുകളാണ്‌ ഫൈനൽ റൗണ്ട്‌ ലക്ഷ്യമിട്ട്‌ യോഗ്യതാ മത്സരത്തിന്‌ ഇറങ്ങുക. ആറ്‌ ഗ്രൂപ്പുകളിലും ആറ്‌ ടീമുകൾ വീതം. ഗ്രൂപ് ചാമ്പ്യൻമാരും മികച്ച നാല്‌ രണ്ടാംസ്ഥാനക്കാരും ഫൈനൽ റൗണ്ടിലേക്ക്‌ മുന്നേറും.


വാണിജ്യം

************


***സ്വര്‍ണവില വീണ്ടും കുതിച്ചു


തുടര്‍ച്ചയായ രണ്ടാംദിനവും കേരളത്തില്‍ സ്വര്‍ണവില വര്‍ദ്ധിച്ചു. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവാണ് ഇതിന് കാരണമായി പറയുന്നത്. ഒരു പവന് 240 രൂപയാണ് വര്‍ദ്ധിച്ചിത്. ഇതോടെ ഒരാഴ്ച മുമ്പുള്ള വിലയിലേക്ക് സ്വര്‍ണം എത്തി. സ്വര്‍ണവിലയില്‍ നേരിയ കുറവ് വന്നേക്കുമെന്ന സൂചന ഉണ്ടായിരുന്നെങ്കിലും മറിച്ചാണ് സംഭവിച്ചത്.


ഇന്നത്തെ സ്മരണ !!!

************************


വിശുദ്ധ അൽഫോൻസാമ്മ മ. (1910-1946)

കരിക്കാടൻ  കുഞ്ഞാലി മ. (1924 -1969)

ചാരു മംജുദാർ മ. (1918-1972)

വസുന്ധര കൊംകാലി മ. (1940-2015 )

സുനിതി സോളമൻ മ. (1940 -2015)

മഹാശ്വേതാ ദേവി മ. (1926 -2016)

സുദിനി ജയ്പാൽ റഡ്ഡി മ. (1942-2019)

ഡോൺകുപർ റോയ്  മ. (1954 - 2019)

ജോഹാൻ  ബാക്സ് മ. (1685-1750)

ആൾവാർ ഗുൾസ്റ്റ്രാന്റ് മ. (1862-1930)


കണ്ഠരര്‌ മഹേശ്വരര്‌ ജ. (1927-3018)

ജാക്വിലിൻ കെന്നഡി ജ. (1929-1994)

മേരി ആൻഡേഴ്സൺ ജ. (1859 -1940)

മാർസൽ ഡുഷാംപ് ജ. (1887-1968)

കാൾ റെയ്മണ്ട് പോപ്പർ ജ. (1902-1994)

ആൽബർട്ട് നമാത്ത്ജീര ജ. (1902-1959) 

മെൽബ ഹെർണാണ്ടസ് ജ. (1921-2014)

ഹ്യൂഗോ ഷാവെസ് ജ. (1958 -2013)


ചരിത്രത്തിൽ ഇന്ന്…

**********************

1586 - ബ്രിട്ടനിൽ ആദ്യത്തെ ഉരുളക്കിഴങ്ങ് എത്തി.


1635 – എൺപത് വർഷത്തെ യുദ്ധത്തിൽ സ്‌പെയിനുകാർ തന്ത്രപ്രധാനമായ ഡച്ച് കോട്ടയായ ഷെങ്കൻഷാൻസ് പിടിച്ചെടുത്തു.


1808 – മഹമ്മൂദ് II ഓട്ടോമൻ സാമ്രാജ്യത്തിന്റെ സുൽത്താനും ഇസ്ലാമിന്റെ ഖലീഫയും ആയി.


1809 – പെനിൻസുലാർ യുദ്ധം: തലവേര യുദ്ധം: സർ ആർതർ വെല്ലസ്ലിയുടെ ബ്രിട്ടീഷ്, പോർച്ചുഗീസ്, സ്പാനിഷ് സൈന്യം ജോസഫ് ബോണപാർട്ടിന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ച് സൈന്യത്തെ പരാജയപ്പെടുത്തി.


1821 - പെറു: ജോസ് ഡി സാൻ മാർട്ടിൻ സ്പെയിനിൽ നിന്നുള്ള സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി.


1868 – യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഭരണഘടനയുടെ 14-ആം ഭേദഗതി ആഫ്രിക്കൻ അമേരിക്കൻ പൗരത്വം സ്ഥാപിക്കുകയും നിയമപ്രക്രിയ ഉറപ്പു നൽകുകയും ചെയ്യുന്നു.


1883 – ഇറ്റാലിയൻ ദ്വീപായ ഇഷിയയിൽ 4.3–5.2 തീവ്രത രേഖപ്പെടുത്തിയ ഒരു മിതമായ ഭൂകമ്പത്തിൽ 2,300 പേർ മരിച്ചു.


1896 – മിയാമി, ഫ്ലോറിഡ നഗരം സംയോജിപ്പിച്ചു.


1914 - ഒന്നാം ലോകയുദ്ധം ആരംഭിച്ചു.


1915 – യുണൈറ്റഡ് സ്റ്റേറ്റ്സ് ഹെയ്തിയിൽ 19 വർഷത്തെ അധിനിവേശം ആരംഭിച്ചു.


1933 - സോവിയറ്റ് യൂണിയനും സ്പെയിനും തമ്മിലുള്ള നയതന്ത്ര ബന്ധം ആരംഭിച്ചു.


1957 - ജപ്പാനിലെ ഇസഹായയിൽ ശക്തിയായ മഴയിൽ 992 പേർ കൊല്ലപ്പെട്ടു.


1997 - കേരളത്തിൽ ബന്ദ് നിയമവിരുദ്ധമാക്കി ഹൈക്കോടതി വിധി


1914 - ഒന്നാം ലോകയുദ്ധം ആരംഭിച്ചു


1915 – യുണൈറ്റഡ് സ്റ്റേറ്റ്സ് ഹെയ്തിയിൽ 19 വർഷത്തെ അധിനിവേശം ആരംഭിച്ചു.


2005 - പ്രൊവിഷണൽ ഐറിഷ് റിപ്പബ്ലിക്കൻ ആർമി(PIRA) തങ്ങളുടെ മുപ്പത് വർഷം നീണ്ടു നിന്ന വടക്കേ അയർലണ്ടിലെ ക്യാമ്പ് അവസാനിപ്പിച്ചു.


2005 - ഇംഗ്ലണ്ടിലെ   ബ്രിമിംഗ്‌ഹാമിൽ ടൊർണേഡോ  വീശിയടിച്ചു.


2017 – പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അഴിമതി ആരോപണങ്ങളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പാകിസ്ഥാൻ സുപ്രീം കോടതി ആജീവനാന്ത പദവിയിൽ നിന്ന് അയോഗ്യനാക്കി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.