ജ്യോതിർഗമയ - ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …

1198   കർക്കടകം 2

പൂയ്യം  / പ്രതിപദം

2023  ജൂലായ് 18,ചൊവ്വ


ഇന്ന്;


.       * ഉമ്മൻചാണ്ടി ഇനി ഓർമ്മകളിൽ* 

        (1943-2023)  ഇന്ന് പൊതു അവധി !

.         ്്്്്്്്്്്്്്്്്്്്്്്്്്്്


അന്തഃരാഷ്ട്ര നെൽസൺ മണ്ടേല ദിനം !

*******************************************

[ Nelson Mandela International Day; 2009 മുതൽ മണ്ടേലയുടെ ജന്മദിനമായ  ജൂലൈ 18 ഐക്യരാഷ്ട്ര സംഘടന മണ്ടേല ദിനമായി ആചരിക്കുന്നു. ]


               ലോക ശ്രവണ ദിനം !

          *****************************               

[ World Listening Day; ചെവി, കേൾവി സംരക്ഷണം എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതാണ് 2023-ലെ ലോക കേള്‍വി ദിനത്തിന്റെ സന്ദേശം.]


   ലോക ഇൻസുഷുറൻസ്‌ വിരക്ത ദിനം !

             ****************************

                 [ Insurance Nerd Day ] 


      മത്സ്യമുട്ടകള്‍ കൊണ്ടുണ്ടാക്കുന്ന

             വിശിഷ്‌ട ഭോജ്യദിനം !

             ****************************

                [ National Caviar Day ]


             ദേശീയ പുളി മിഠായി ദിനം !

               [ National Sour Candy Day ]

             ****************************

.             * തികഞ്ഞ കുടുംബ ദിനം!


*  ജപ്പാൻ : മറൈൻ ദിനം

*  ഉറുഗ്വേ : ഭരണഘടനാ ദിനം !

*  ബോട്സ്വാന : രാഷ്ട്രപതി ദിനം !


             *ഇന്നത്തെ മൊഴിമുത്ത്*

              ്്്്്്്്്്്്്്്്്്്്

 ”വെളുത്തവന്റെ അധീശത്വത്തിനെതിരെയും കറുത്തവന്റെ അധീശത്വത്തിനെതിരെയും ഞാന്‍ പൊരുതും. സ്വതന്ത്രവും ജനാധിപത്യത്തില്‍ അധിഷ്ഠിതവുമായ, എല്ലാ വിഭാഗം ജനതയും തുല്യ അവസരങ്ങളില്‍ ഒരുപോലെ പൊരുത്തപ്പെട്ട് ജീവിക്കുന്ന സമൂഹം പരിപോഷിപ്പിക്കുകയെന്നതാണ് എന്റെ ലക്ഷ്യം. ഇതാണെന്റെ ആശയം, ഇത് നേടിയെടുക്കുകയെന്നതാണ് എന്റെ ജീവിതാഭിലാഷം. അല്ലെങ്കില്‍ ഈ ആശയത്തിന് ജീവിതം ബലി കൊടുക്കാനും ഞാന്‍ തയ്യാറാണ്”-


.            [ - നെൽ‌സൺ മണ്ടേല]

              ****************************


മലയാള ചലച്ചിത്ര സംവിധായകൻ ജോഷിയുടെയും (1952),


2010 ല്‍ പ്രദര്‍ശനത്തിനെത്തിയ മമ്മൂട്ടി -പൃത്വിരാജ് ചിത്രം പോക്കിരി രാജ, 

മമ്മൂട്ടി ചിത്രം തുറപ്പുഗുലാന്‍, സീനിയേഴ്സ്‌, സൗണ്ട് തോമ, വിശുദ്ധന്‍,

2016ല്‍ മോഹന്‍ലാലിനെ പ്രധാന കഥാപാത്രമാക്കി പുലിമുരുകന്‍ എന്ന ഹിറ്റ്‌ ചിത്രങ്ങളുടെ സംവിധായകനും, ഒപ്പം നടനും നിർമ്മാതാവും കൂടിയായ വൈശാഖ്‌ എന്ന എബി എബ്രഹാമിന്റേയും (1980),


ഫാസില്‍ സംവിധാനം ചെയ്ത 'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍' എന്ന ചിത്രത്തിലൂടെ  ചലച്ചിത്രലോകത്തേക്ക് കടന്നുവരികയും ആദ്യ ചിത്രത്തിലെ അഭിനയത്തിനു തന്നെ 1981ലെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടുകയും പിന്നീട് നിരവധി മലയാളം /തമിഴ്‌ ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്ത പൂര്‍ണ്ണിമ ഭാഗ്യരാജിന്റേയും (1960),


മുൻ നിയമസഭാ അംഗവും സി പി ഐ യുടെ എറണാകുളം ജില്ല  സെക്രട്ടറിയുമായ പി രാജുവിന്റെയും (1951)


ഹോളിവുഡ് സിനിമകളിലും സീരിയലിലും ഇപ്പോൾ അഭിനയിക്കുന്ന

മുൻ ലോക സുന്ദരിയും ഹിന്ദി ചിത്രത്തിലെ നായികയുമായ പ്രിയങ്ക ചോപ്രയുടെയും (1982),


ഈറ്റ്, പ്രേ, ലവ് (eat, pray, love) എന്ന ബെസ്റ്റ് സെല്ലർ കൃതി രചിക്കുകയും നോവലിസ്റ്റ്‌, ഉപന്യാസക, ജീവചരിത്രകാരി, ചെറുകഥാകൃത്ത്, ഓർമ്മകുറിപ്പ് രചനകാരി എന്നി നിലയിൽ പ്രസിദ്ധയാകുകയും ചെയ്ത അമേരിക്കൻ എഴുത്തുകാരി എലിസബത്ത് എം ഗിൽബെർട്ടിന്റെയും (1969) ,


പ്രമുഖ റഷ്യൻ ചലച്ചിത്രകാരനും അഭിനേതാവും കവിയുമായ യെവ്ജനി യെവ്തുഷെങ്കോയുടെയും(1932),


ബ്രിട്ടീഷ് വ്യവസായിയും  ബഹിരാകാശ വിനോദസഞ്ചാരം ഉദ്ദേശിച്ചു രൂപീകരിക്കപ്പെട്ട വിർജിൻ ഗാലക്ടിക് ഉൾപ്പെടെ നാനൂറോളം കമ്പനികൾ അടങ്ങിയ വിർജിൻ ഗ്രൂപ്പിന്റെ തലവനുമായ റിച്ചാർഡ് ബ്രാൻസണിന്റെയും (1950),


നിരവധി ചലച്ചിത്ര പരമ്പരയിലൂടെ പ്രശസ്തനായ അമേരിക്കൻ ചലച്ചിത്ര നടനും സംവിധായകനും ചലച്ചിത്ര നിർമാതാവും തിരകഥാകൃത്തുമായ വിൻ ഡീസലിന്റെയും (1967) ജന്മദിനം !


ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …

്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌

 

***ജനകീയനായ ജനനായകന്‌ വിട ; ഉമ്മൻ ചാണ്ടി യാത്രയായി *


ഇന്ന് പുലര്‍ച്ചെ 4.25 ഓടെ ബംഗളൂരുവിലായിരുന്നു  അന്ത്യം. തൊണ്ടയിലെ അര്‍ബുദ രോഗത്തിന് ചികിത്സയിലിരിക്കെ ന്യൂമോണിയ ബാധിച്ചതാണ് അദ്ദേഹത്തിൻറെ ആരോഗ്യസ്ഥിതി നേരത്തെ വഷളാക്കിയത്. മകന്‍ ചാണ്ടി ഉമ്മനാണ് ഉമ്മന്‍ചാണ്ടിയുടെ വിയോഗവാര്‍ത്ത പുറത്തുവിട്ടത്.


1970-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളി മണ്ഡലത്തില്‍ നിന്നും ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥി ആയിരുന്ന ഇ.എം.ജോര്‍ജിനെ 7258 വോട്ടിന് പരാജയപ്പെടുത്തിയാണ് ഉമ്മൻ ചാണ്ടി ആദ്യം കേരള നിയമസഭയിലെ അംഗമാകുന്നത്. പിന്നീട് 1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011, 2016, 2021 വര്‍ഷങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ പുതുപ്പള്ളിയില്‍ നിന്നു തന്നെ ഉമ്മൻ ചാണ്ടി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1977-ല്‍ കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലും തുടര്‍ന്ന് എ.കെ. ആന്റണിയുടെ മന്ത്രിസഭയിലും തൊഴില്‍ വകുപ്പ് മന്ത്രിയായിരുന്നു. തൊഴിലില്ലായ്മ വേതനം നടപ്പിലാക്കിയത് ഇദ്ദേഹത്തിന്റെ ഭരണ കാലത്താണ്. 1981 ഡിസംബര്‍ മുതല്‍ 1982 മാര്‍ച്ച്‌ വരെ കരുണാകരൻ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്നു.


എണ്‍പതുകളുടെ തുടക്കത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ രൂപമെടുത്ത ആന്റണി വിഭാഗത്തിലെ പ്രബല നേതാക്കളില്‍ ഒരാളായിരുന്നു ഉമ്മൻ ചാണ്ടി. രണ്ടു വര്‍ഷത്തോളം ആന്റണിക്കൊപ്പം ഔദ്യോഗിക കോണ്‍ഗ്രസ് നേതൃത്വം നല്‍കിയിരുന്ന മുന്നണി വിട്ട് പ്രവര്‍ത്തിച്ചു. 1982-ല്‍ ഇടതു മുന്നണി വിട്ട് എ.കെ. ആൻ്റണിക്കൊപ്പം കോണ്‍ഗ്രസില്‍ മടങ്ങി എത്തിയ ഇദ്ദേഹം നിയമസഭാ കക്ഷി ഉപനേതാവായി.  ഇക്കാലയളവില്‍ ഇദ്ദേഹം യു.ഡി.എഫ്. കണ്‍വീനറായും (1982-86) പ്രവര്‍ത്തിച്ചിട്ടുണ്ട്. 1991-ല്‍ കരുണാകരൻ മന്ത്രിസഭയില്‍ ധനമന്ത്രിയായി. 1994-ല്‍ എം.എ .കുട്ടപ്പന് രാജ്യസഭാ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളില്‍ കരുണാകരനെ വെല്ലുവിളിച്ചു കൊണ്ട് ഉമ്മൻ ചാണ്ടി മന്ത്രിസ്ഥാനം രാജി വെച്ചു.


***അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികദേഹം ഉച്ചയോടെ ഹെലികോപ്റ്ററിൽ തിരുവനന്തപുരത്ത് എത്തിക്കും. തുടര്‍ന്ന് വിലാപയാത്രയായി  പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകും.


അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സോണിയ ഗാന്ധി എത്തും. സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും അല്‍പ്പ സമയത്തിനകം എത്തും.


***ദരിദ്രരുടെ തോത്‌ ഏറ്റവും കുറവ്‌ കേരളത്തിൽ; നിതി ആയോഗ്‌ റിപ്പോർട്ട്‌


 2015-16ൽ  സംസ്ഥാനത്ത്‌ ദരിദ്രരുടെ എണ്ണം  മൊത്തം ജനസംഖ്യയുടെ 0.70 ശതമാനം ആയിരുന്നെങ്കിൽ 2019-21ൽ ഇത്‌ 0.55 ശതമാനമായി താഴ്‌ന്നുവെന്നും നിതി ആയോഗിന്റെ ബഹുമുഖ ദാരിദ്ര്യ റിപ്പോർട്ട്‌-2023ൽ വ്യക്തമാക്കി. ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നീ മേഖലകളിലെ 12 സൂചകത്തെ അടിസ്ഥാനമാക്കിയാണ്‌ റിപ്പോർട്ട്‌.


ബിഹാർ-33.76 ശതമാനം, ജാർഖണ്ഡ്‌-28.81, മേഘാലയ-27.79, ഉത്തർപ്രദേശ്‌-22.93, മധ്യപ്രദേശ്‌-20.63 എന്നിവയാണ്‌ ദരിദ്രരുടെ എണ്ണത്തിന്റെ  തോതിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങൾ. ഗോവ-0.84, തമിഴ്‌നാട്‌-2.20, സിക്കിം-2.60, പഞ്ചാബ്‌-4.75 എന്നിവയാണ്‌ കേരളത്തിന്‌ പിന്നാലെ ദരിദ്രരുടെ എണ്ണത്തിന്റെ തോത്‌ കുറവുള്ള സംസ്ഥാനങ്ങൾ. കേരളത്തിൽ എറണാകുളം ജില്ലയിൽ നിർദ്ദിഷ്‌ട മാനദണ്ഡങ്ങൾ പ്രകാരം ദരിദ്രർ തീരെയില്ല. വയനാട്‌ ജില്ലയിൽ ജനസംഖ്യയുടെ 2.82 ശതമാനം പേർ ദരിദ്രരാണ്‌



പ്രാദേശികം

***************


***ഉമ്മൻചാണ്ടിയുടെ നിര്യാണം; സംസ്ഥാനത്ത് ഇന്ന് പൊതു അവധി. രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം.


***ജനജീവിതത്തിൽ ഇഴുകിച്ചേർന്ന വ്യക്തിയായിരുന്നു ഉമ്മൻചാണ്ടി, മുഖ്യമന്ത്രി പിണറായി വിജയൻ.


***സ്നേഹം' കൊണ്ട് ലോകം ജയിച്ച രാജാവിന്റെ കഥ ഇവിടെ അവസാനിക്കുന്നു; കെ. സുധാകരൻ. 


***തീക്ഷ്ണമായ രാഷ്ട്രീയ പരീക്ഷണങ്ങളില്‍ പതറാതെ നിന്ന പുതുപ്പള്ളിക്കാരൻ. ഉമ്മന്‍ചാണ്ടിയെ പോലെ മറ്റൊരാളില്ല , വി.ഡി സതീശന്‍


***ജനങ്ങളോടൊപ്പം സഞ്ചരിച്ച ഉമ്മന്‍ ചാണ്ടിയുടെ പ്രവര്‍ത്തനശൈലി ഒരു പാഠപുസ്തകം തന്നെയാണ്'; വി മുരളീധരന്‍


***വീട്ടുകാരെ ആക്രമിച്ച് യൂത്ത് കോൺഗ്രസ് നേതാക്കൾ നവവധുവിനെ തട്ടിക്കൊണ്ടുപോയി


ചെറുതോണി വീടുകയറി ആക്രമിച്ച് നവവധുവിനെ തട്ടിക്കൊണ്ടുപോയ യൂത്ത് കോൺഗ്രസ്, കെഎസ്‌യു സംസ്ഥാന നേതാക്കൾ ഉൾപ്പെടെ 15 പേർക്കെതിരെ തങ്കമണി പൊലീസ് കേസെടുത്തു. മിശ്രവിവാഹം കഴിച്ചതിന്റെ പേരിൽ കൊല്ലം ഏനാദിമംഗലം  സ്വദേശിനിയെ തട്ടികൊണ്ടുപോയതിനാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന പത്തനാപുരം സ്വദേശി അനീഷ് ഖാൻ, കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റും പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ യദുകൃഷ്ണൻ എന്നിവർക്കെതിരെ കേസെടുത്തത്‌.


 ***തിരൂരിൽ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി


സ്റ്റോപ്പ് തീരുമാനിക്കുകയെന്നത് നയപരമായ കാര്യമാണ്. ഇതിൽ കോടതിക്ക് ഇടപെടാനാവില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ഈ ഹർജി പരിഗണിച്ചാൽ രാജ്യത്തെ വിവിധയിടങ്ങളിൽ ഓടുന്ന വന്ദേഭാരത് എക്സ്പ്രസുമായി ബന്ധപ്പെട്ട് സമാനമായ വേറെയും ഹർജികൾ വരും. ട്രെയിൻ ഇപ്പോൾ എങ്ങനെയാണോ സര്‍വീസ് നടത്തുന്നത് അതുപോലെ തുടരട്ടെയെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി.


***എടവണ്ണയിലെ സദാചാര ഫ്ലെക്സും സംഘർഷവും; സിപിഎം ലോക്കൽ സെക്രട്ടറി അടക്കം 5 പേർ അറസ്റ്റിൽ


മലപ്പുറം എടവണ്ണയിൽ സദാചാര പ്രശ്നം ചൂണ്ടിക്കാട്ടി വിദ്യാർത്ഥികളെ നാട്ടുകാർ മർദിച്ച സംഭവത്തിൽ സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പടെ 5 പേർ അറസ്റ്റിൽ. എടവണ്ണ ലോക്കല്‍ സെക്രട്ടറി ജാഫര്‍ മൂലങ്ങോടന്‍, പഞ്ചായത്തംഗം ജസീല്‍ മാലങ്ങാടന്‍,ഡ്രൈവർ ഗഫൂര്‍ തുവ്വക്കാട്, പുരോഗമന കലാ സാഹിത്യ സംഘം അംഗം കരീം മുണ്ടേങ്ങര, സിപിഎം ലോക്കൽ അംഗം മുഹമ്മദാലി തൃക്കലങ്ങോട് എന്നിവരെയാണ് എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽവിട്ടു. അരീക്കോട് പൂവ്വത്തിക്കൽ സ്വദേശിനി ഷിംല, സഹോദരന്‍ ഷിംഷാദ് എന്നിവരുടെ പരാതിയെ തുടർന്നാണ് നടപടി.


***ജാമ്യവ്യവസ്ഥയിൽ ഇളവ്; മദനിക്ക് കേരളത്തിലേക്ക് വരാൻ സുപ്രീംകോടതി അനുമതി നൽകി


 ജാമ്യവ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് അബ്ദുൾ നാസർ മദനി നൽകിയ ഹർജിയിൽ സുപ്രീംകോടതിയുടെ അനുകൂല വിധി. കേരളത്തിലേക്ക് വരാൻ സുപ്രീംകോടതി അനുമതി നൽകി. കൊല്ലത്ത് ചികിത്സ തേടാം. 15 ദിവസത്തിലൊരിക്കൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് ഉപാധി.


***കെഎസ്ആർടിസിയിൽ മുങ്ങിനടക്കുന്നത് 1243 പേർ; ഫുൾ പേജ് പരസ്യം നൽകി പിരിച്ചുവിടും': കെ.എസ്.ആര്‍.ടി.സി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ബിജു പ്രഭാകർ 


. ഇവരെക്കുറിച്ച് പത്രത്തിൽ ഫുൾ പേജ് പരസ്യം നൽകിയശേഷം പിരിച്ചുവിടുമെന്നും ബിജു പ്രഭാകർ മുന്നറിയിപ്പ് നൽകി. ജോലിയിൽ ഉഴപ്പുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.


***സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് 75 പവന്‍ സ്വർണം തട്ടിയെടുത്തു; അർജുൻ ആയങ്കി പോലീസ് കസ്റ്റഡിയില്


പാലക്കാട് മീനാക്ഷിപുരത്ത് സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് 75 പവന്‍ സ്വർണം തട്ടിയെടുത്ത കേസിൽ അർജുൻ ആയങ്കിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പുനെയിൽ നിന്നാണ് അർജുനെ മീനാക്ഷിപുരം പോലീസ് പിടികൂടിയത്. കേസില്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ പതിനൊന്നു പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു


***മറുനാടൻ മലയാളി ഓഫീസ്‌ പൂട്ടണം; നോട്ടീസ്‌ നൽകി തിരുവനന്തപുരം നഗരസഭ


 മറുനാടൻ മലയാളി ഓൺലൈനിന്റെ തിരുവനന്തപുരത്തെ ഓഫിസ് പൂട്ടണമെന്നാവശ്യപ്പെട്ട് നഗരസഭ നോട്ടിസ് നൽകി. ഇതുവരെ ലൈസൻസ് എടുത്തിട്ടില്ലെന്നും കെട്ടിടത്തിൽ അനധികൃതമായി മാറ്റങ്ങൾ വരുത്തിയെന്നും ഓഫീസ് പ്രവർത്തിക്കുന്നത് നിയമങ്ങൾ ലംഘിച്ചാണെന്നും ചൂണ്ടിക്കാട്ടിയാണ് നോട്ടിസ്.


***കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ബുധനാഴ്‌ച


2022 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ബുധനാഴ്‌ച രാവിലെ 11 മണിക്ക് സെക്രട്ടേറിയറ്റിലെ പിആര്‍ ചേംബറില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിക്കും.


ദേശീയം

***********


***തമിഴ്നാട് മന്ത്രി കെ പൊന്മുടിയുടെ മൊഴി എടുക്കണം ഇ ഡി ഓഫീസിൽ കൊണ്ടുപോയി


ചെന്നൈ :  13 മണിക്കൂറോളം നീണ്ട പരിശോധനയ്ക്ക് ശേഷം തമിഴ്നാട്ടിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടിയെ മൊഴിയെടുക്കാനായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ഓഫീസിലേക്ക് കൊണ്ടുപോയി.  മന്ത്രി കെ പൊൻമുടിയുടെ വസതിയിൽ ഇഡി രാവിലെ മുതല്‍ റെയ്ഡ് നടത്തിയിരുന്നു. പൊൻമുടിയുടെ മകനും എംപിയുമായ ഗൗതം സിഗമണിയുടെ വീട്ടിലും ഇഡി സംഘം പരിശോധന നടത്തി. അനധികൃത ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ പേരിലാണ് റെയ്ഡ്. സിആർപിഎഫ് സുരക്ഷയിൽ പൊൻമുടിയുടെ ശക്തികേന്ദ്രമായ വില്ലുപുരത്തടക്കം ഏഴോളം കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്


***എതിരാളികളില്ല; കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അടക്കം 11 പേര്‍ രാജ്യസഭയിലേക്ക്


ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അടക്കം 11 പേര്‍ എതിരാളികളില്ലാതെ രാജ്യസഭയിലെത്തും. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാനും എതിരില്ലാതെ രാജ്യസഭാംഗമാകും. ബിജെപിയുടെ 5 പേരും തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ 6 പേരുമാണ് എംപിമാരാവുക. ഒഴിവ് വന്ന സീറ്റുകളില്‍ ജൂലൈ 24നായിരുന്നു തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എതിര്‍ സ്ഥാനാര്‍ഥികള്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഇനി തെരഞ്ഞെടുപ്പ് ഉണ്ടാകില്ല. ബംഗാളിലെ ഒരു സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചു


***തക്കാളി വിറ്റ് കോടീശ്വരനായി; പൂനെയിൽ കർഷകർ സമ്പാദിച്ചത് 2.8 കോടി രൂപ


ഇന്ത്യയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ വില എന്തിനാണെന്ന് ചോദിച്ചാൽ പലരും തക്കാളിയെന്ന് ഉത്തരം പറയും. എന്നാൽ തക്കാളി വിറ്റ് കോടീശ്വരന്മാരായ ചിലരും ഉണ്ട്. ഇപ്പോൾ മഹാരാഷ്ട്രയിലെ പൂനെയിൽ നിന്നുള്ള ഒരു കർഷകനും ഇത്തരത്തിൽ കോടീശ്വരനായ വാർത്തയാണ് പുറത്ത് വരുന്നത്. തക്കാളി വിറ്റ് മാത്രം ഈ കർഷകൻ നേടിയത് 2.8 കോടി രൂപയിലധികം വരുമാനം ആണ്. ഈശ്വർ ഗയാകർ എന്നയാളാണ് തക്കാളി വിറ്റ് ഈ നേട്ടം കൊയ്തത്


***ഈ നാട്ടിലെ ഭൂരിഭാ​ഗം വീട്ടിലും ഐഎഎസ് ഓഫീസർമാർ; ഐപിഎസും ഉണ്ട്; അത്ഭുതമായി മാറിയ ​ഗ്രാമം


ഉത്തർ പ്രദേശിലെ, മധോപട്ടി. ജൗൻപൂർ ജില്ലയിലെ ഈ ​ഗ്രാമത്തിൽ 75 വീടുകളാണ് ഉള്ളത്. ഭൂരിഭാ​ഗം വീടുകളിലും ഒരു ഐഎഎസ് നേടിയ വ്യക്തിയോ അല്ലെങ്കിൽ പിസിഎസ് കേഡറോ ഉണ്ട് എന്നാണ് പറയുന്നത്.


75 വീടാണ് ഉള്ളതെങ്കിൽ 50 ലധികം ഉദ്യോ​ഗസ്ഥർ ഇവിടെയുണ്ട്. നാട്ടിൽ ഉള്ളവർ മാത്രമല്ല ഇവിടേക്ക് വിവാഹം ചെയ്ത് വരുന്നവരും ഇതിൽപ്പെടുന്നു. ഒരേ വീട്ടിൽ തന്നെ 4 സഹോദരങ്ങളും ഐഎഎസുകാരാണ് എന്ന പ്രത്യേകതയും മധോപട്ടി ​ഗ്രാമത്തിന് ഉണ്ട്.


മുസ്തഫ ഹുസൈൻ ആണ് ഈ ​ഗ്രാമത്തിൽ നിന്നുള്ള ആദ്യത്തെ സിവിൽ സർവീസ് ഓഫീസർ എന്നാണ് പറയപ്പെടുന്നത്.


പ്രശസ്ത കവി വാമിക് ജൗൻപുരിയുടെ പിതാവാണ് അദ്ദേഹം. 1952 -ൽ ഇന്ദു പ്രകാശ് ഐഎഎസ് ഓഫീസർ ആയി. പിന്നീട് ഐഎഎസ് ഓഫീസറുടെ നിരതന്നെയായി.


***26 പാർട്ടികൾ, 49 നേതാക്കൾ; വിശാല പ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ട് രണ്ടാം പ്രതിപക്ഷ യോഗം ബംഗ്ലൂരുവിൽ


ബെംഗളുരു : 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദിക്കും ബിജെപിക്കും ബദലായി ഐക്യനിര കെട്ടിപ്പടുക്കാൻ സംയുക്ത പ്രതിപക്ഷ യോഗം ബെംഗളുരുവിൽ തുടങ്ങി. 26 പാർട്ടികളിൽ നിന്നായി 49 നേതാക്കളാണ് യോഗത്തിന് എത്തിച്ചേർന്നത്. പ്രതിപക്ഷ നേതൃയോഗത്തിന് മുന്നോടിയായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഒരുക്കിയ അത്താഴ വിരുന്നിൽ നേതാക്കൾ പങ്കെടുത്തു.


അന്തർദേശീയം

*******************


***റൺവേയിൽ കൈകൾ ഒട്ടിച്ചുവെച്ചു, പരിസ്ഥിതി പ്രവർത്തകരുടെ കടുംകൈ വിമാനസർവീസുകൾ താറുമാറായി; കൈപ്പത്തി മുറിയ്ക്കണം


മ്യൂണിച്ച്: വിമാനത്താവളങ്ങളിൽ കടന്നുകയറി കൈവെള്ളയിൽ പശതേച്ച് റൺവേയിൽ  ഒട്ടിച്ചുവെച്ച് പരിസ്ഥിതി പ്രവർത്തകരുടെ സമരം. ജർമനിയിലെ 'ലാസ്റ്റ് ജനറേഷൻ' എന്ന സംഘടനയിലെ അം​ഗങ്ങളാണ് കടുംകൈ ചെയ്തത്. ശക്തമായി ഒട്ടിപ്പിടിച്ചതിനാൽ ഇവരുടെ കൈ മുറിച്ചുമാറ്റേണ്ടി വരുമെന്നാണ് റിപ്പോർട്ട്. സമരത്തെ തുടർന്ന് വിമാന സർവീസുകൾ അവതാളത്തിലായി. സംഘടനയിലെ രണ്ട് പ്രവർത്തകാണ് കാലാവസ്ഥാ വ്യതിയാനത്തിനെതിരെ സമരം നടത്തിയത്. ഹാംബർഗിലെയും ഡസൽഡോർഫിലെയും വിമാനത്താവളങ്ങളുടെ റൺവേകളിൽ കൈകൾ ഒട്ടിച്ചത്.


***ഇസ്രയേല്‍ പ്രതിഷേധം 28 ആഴ്ച പൂർത്തിയായി ; പിൻമാറാതെ പ്രക്ഷോഭകർ


ജറുസലേം; നിയമസംവിധാനം അട്ടിമറിക്കാനുള്ള ബെന്യാമിൻ നെതന്യാഹു സർക്കാർ നീക്കത്തിനെതിരെ ഇസ്രയേൽ തെരുവുകളിൽ ജനരോഷം ശക്തം. പ്രക്ഷോഭം 28 ആഴ്ച പൂർത്തിയാക്കിയ ശനിയാഴ്ച രാത്രി ടെൽ അവീവിൽ പതിനായിരങ്ങൾ തടിച്ചുകൂടി. സുപ്രീംകോടതിയുടെ അധികാരം ചുരുക്കുന്ന ബില്ലുമായി സർക്കാർ മുന്നോട്ടുപോയാൽ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന്‌ പ്രക്ഷോഭകർ മുന്നറിയിപ്പ്‌ നൽകി.


കായികം

************


***ഗാലെ ടെസ്റ്റ്: ധനഞ്ജയക്ക് സെഞ്ചുറി, ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍! പാകിസ്ഥാന് അഞ്ച് വിക്കറ്റ് നഷ്ടം


ശ്രീലങ്കയ്‌ക്കെതിരെ ഒന്നാം ടെസ്റ്റില്‍ പാകിസ്ഥാന് ഭേദപ്പെട്ട തുടക്കം. ഒന്നാം ഇന്നിംഗ്‌സില്‍ ശ്രീലങ്കയെ 312ന് പുറത്താക്കിയ പാകിസ്ഥാന്‍ രണ്ടാം ദിവസം സ്റ്റംപെടുക്കുമ്പോള്‍ അഞ്ചിന് 221 റണ്‍സെന്ന നിലയിലാണ്. ഗാലെ, ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ഇപ്പോഴും 91 റണ്‍സ് പിറകിലാണ് പാകിസ്ഥാന്‍. സൗദ് ഷക്കീല്‍ (69), അഗ സല്‍മാന്‍ (61) എന്നിവരാണ് ക്രീസില്‍. മൂന്ന് വിക്കറ്റ് നേടിയ പ്രഭാദ് ജയസൂര്യാണ് പാകിസ്ഥാനെ നിയന്ത്രിച്ചുനിര്‍ത്തിയത്. നേരത്തെ, ധനഞ്ജയ ഡി സില്‍വയുടെ (122) സെഞ്ചുറിയാണ് ശ്രീലങ്കയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്


***ഇന്ത്യ എ എമേർജിംഗ് ഏഷ്യാ കപ്പ് ക്രിക്കറ്റ് സെമിയില്‍, നേപ്പാളും തോറ്റമ്പി


കൊളംബോ:  എമേർജിംഗ് ഏഷ്യാ കപ്പില്‍ തുടർച്ചയായ രണ്ടാം വിജയവുമായി ഇന്ത്യന്‍ യുവനിര സെമിയില്‍. ആദ്യ മത്സരത്തില്‍ യുഎഇയെ 8 വിക്കറ്റിന് തോല്‍പിച്ച ഇന്ത്യ എ ഇന്ന് നടന്ന രണ്ടാം കളിയില്‍ നേപ്പാളിനെ 9 വിക്കറ്റിന് പരാജയപ്പെടുത്തി. കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ 39.2 ഓവറില്‍ 167 റണ്‍സില്‍ പുറത്തായപ്പോള്‍ ഇന്ത്യ എ വെറും 22.1 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ജയത്തിലെത്തി. സ്കോർ: നേപ്പാള്‍-167 (39.2), ഇന്ത്യ-172/1 (22.1). തകർപ്പന്‍ അർധസെഞ്ചുറിയുമായി ഓപ്പണർ അഭിഷേക് ശർമ്മ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു


വാണിജ്യം

************


*** ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ തുടർന്ന് സ്വർണവില; മാറ്റമില്ലാതെ വെള്ളിയുടെ വില.


സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിനവും സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ വ്യാഴാഴ്ച കുത്തനെ കൂടിയ സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഉള്ളത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില  44,000 രൂപയാണ്


ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില  5500 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4548 രൂപയാണ്. സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നത്തെ വിപണി നിരക്ക് 82 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ  വിപണി നിരക്ക് 103 രൂപയാണ്.


**** റെക്കോർഡുകൾ തിരുത്തി മുന്നേറി ഓഹരി വിപണി


ഇന്നും നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി എച്ച്ഡിഎഫ്സി ബാങ്കിന്റെ മികച്ച റിസൾട്ടിന്റെ കൂടി പിൻബലത്തിൽ വീണ്ടും റെക്കോർഡുകൾ തിരുത്തി. ഐടി സെക്ടറിന്റെ കുതിച്ചു ചാട്ടം ആദ്യ പകുതിയിലും ബാങ്കിങ് സെക്ടറിലെ ആവേശം രണ്ടാം പകുതിയിലും ഇന്ത്യൻ വിപണിക്ക് തുണയായി. നിഫ്റ്റി 19735 എന്ന പുതിയ ഉയരം കുറിച്ചപ്പോൾ സെൻസെക്സ് 66656 എന്ന പുത്തൻ ഉയരവും കുറിച്ചു.


ഇന്നത്തെ സ്മരണ !!!

************************


വി.പി. സത്യൻ മ. (1965-2006) 

കെ.എം. ഡാനിയേൽ മ. (1920-2012)

ഒ.പി. ജോസഫ് മ. (1926 - 2019)

അച്യുതൻ കൂടല്ലൂർ മ. (1945-2022)

മുബാറക് ബീഗം മ. (1935/1936 -2016)

രാജേഷ് ഖന്ന മ. (1942-2012)

സമർ മുഖർജീ മ. (1912-2013)

വാലി മ. (1931-2013)

ഭൂപീന്ദർ സിംഗ്‌ മ. (1940-2022)

ജയ്ൻ ഓസ്റ്റൻ മ. (1775-1817)

മദർ ഏലിശ്വ മ. (1831-1913 )

റോമൻ  യാക്കോബ്സൺ മ. (1896-1982) 

പിയേർ ലൂയി ഡ്യൂലോൺ മ.(1785 -1838).

യൂജിൻമെർലെ ഷൂമാക്കർ മ(1928-1997)


പി. നരേന്ദ്രനാഥ് ജ. (1934 -1991)

എ.ജെ. ജോൺ ജ. (1893-1957)

മെഹ്ദി ഹസ്സൻ ജ. (1927-2012)

സൗന്ദര്യ ജ. (1972-2004)

ലക്ഷ്മണസ്വാമി എത്തിരാജ്  (1890-1960)

ഹെൻഡ്രിക്ക് ലോറൻസ് ജ. (1853-1928)  

നെൽസൺ മണ്ടേല ജ. (1918- 2013 )


ചരിത്രത്തിൽ ഇന്ന് …

***********************


64 - റോമിൽ വൻ തീപിടുത്തം: റോമാ നഗരം കത്തിയെരിയുമ്പോൾ നീറോ ചക്രവർത്തി വീണ വായിക്കുകയായിരുന്നു എന്ന ചൊല്ല് ഈ തീപിടുത്തവുമായി ബന്ധപ്പെട്ടതാണ്‌.


1536 - ഇംഗ്ലണ്ടിൽ പോപ്പിനെ അധികാര ശൂന്യനാക്കി പ്രഖ്യാപിച്ചു.


1830 - ഉറുഗ്വേയുടെ ആദ്യ ഭരണഘടന അംഗീകരിച്ചു.


1872 - ബ്രിട്ടണിൽ രഹസ്യ ബാലറ്റിലൂടെയുള്ള വോട്ടെടുപ്പ് നിലവിൽ വന്നു.


1898 - ക്യൂറി ദമ്പതികൾ   പൊളോണിയം  എന്ന മൂലകം കണ്ടെത്തി.


1925 - ഹിറ്റ്‌ലറുടെ ആത്മകഥയായ മെയിൻ കാഫ് പ്രസിദ്ധീകരിച്ചു.


1942  - ജർമ്മനി പരീക്ഷണം ആദ്യമായി ജെറ്റ് എഞ്ചിനുകൾ ഉപയോഗിച്ച് മെസ്സേർസ്മിറ്റ് മി 262 പറത്തി .


1944 - രണ്ടാം ലോകമഹായുദ്ധം: യുദ്ധത്തിലേറ്റ പരാജയങ്ങളെത്തുടർന്ന് ജപ്പാൻ പ്രധാനമന്ത്രി ഹിദേകി ടോജോ തൽസ്ഥാനം രാജി വച്ചു.


1966  - അപ്പോളോ പാത്ത് ഫൈൻഡറുകളിലൊന്നായ ജെമിനി എക്സ് സമാരംഭിച്ചു.


1968  - കാലിഫോർണിയയിലെ മൗണ്ടൻ വ്യൂവിൽ ഇന്റൽ സ്ഥാപിതമായി.


1976 - ഒളിമ്പിക് ഗെയിംസ് ചരിത്രത്തിൽ മോൺ‌ട്രിയൽ ഗെയിംസിൽ 10 സ്കോർ (ആകെ 7) നേടിയ ആദ്യത്തെ ജിംനാസ്റ്റായി നാദിയ കോമെനെസി.


1977 - വിയറ്റ്നാം ഐക്യരാഷ്ട്രസഭയിൽ അംഗമായി.


1980 - ശ്രീഹരിക്കോട്ടയിൽനിന്ന് എസ്എൽവി 3 യിൽ രോഹിണി ഉപഗ്രഹം വിക്ഷേപിച്ചു.


1992  - ലെസ് ഹൊറിബിൾസ് സെർനെറ്റസിന്റെ ഒരു ചിത്രം എടുത്തു, ഇത് വേൾഡ് വൈഡ് വെബിൽ പോസ്റ്റ് ചെയ്ത ആദ്യത്തെ ഫോട്ടോയായി.


2012  - കിം ജോങ് ഉന്നിനെ ഉത്തര കൊറിയയുടെ പരമോന്നത നേതാവായി നിയമിക്കുകയും കൊറിയൻ പീപ്പിൾസ് ആർമിയിൽ മാർഷൽ പദവി നൽകുകയും ചെയ്തു.


2018 - പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ  ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ, ഫാർമസ്യൂട്ടിക്കൽ വസ്തുക്കൾ, ബയോളജിക്കൽ പ്രൊഡക്റ്റ്, കോസ്മെറ്റിക്സ് റെഗുലേറ്ററി ഫംഗ്ഷനുകൾ എന്നിവയുടെ സഹകരണത്തെക്കുറിച്ച് ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള ധാരണാപത്രത്തിനു അനുമതി നൽകി .


2020 - ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ”നവീൻ റോജർ ഛത്രി യോജന” എന്നൊരു പദ്ധതി പട്ടികജാതിക്കാരുടെ (SC) ഉന്നമനത്തിനായി ആരംഭിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.