ജ്യോതിർഗമയ - ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …



1198   മിഥുനം 9

പൂരം / ഷഷ്ടി

2023 ജൂൺ 24, ശനി

ഷഷ്ഠിവ്രതം/ കുമാരഷ്ഷ്ഠി


ഇന്ന് ;


.   പ്രജപിതാ ബ്രഹ്മകുമാരീസ്‌ മമ്മാ ദിനം !

   ്്്്്്്്്്്്്്്്്്്്്്്്്്്്്്്്


               International Fairy Day !

                ************************

അന്തഃദേശീയ മായാലോകകഥകളുടെ ദിനം !

               ഇഗ്ലണ്ട് : മിഡ്സമ്മർ ഡേ !

               **************************

                 [മധ്യവേനൽ ദിവസം]


* വെനസ്വേല: സൈന്യ ദിനം !

* ഫിലിപ്പൈൻസ് : വട്ടാഹ് വട്ടാഹ് ഡേ !  

   (ബസാൻ ഉത്സവം )

* USA ;

Swim a Lap Day !

(ഒരു തുടി നീന്തുക)

National Upcycling Day

National Pralines Day

UK : Armed Forces Day



                 *ഇന്നത്തെ മൊഴിമുത്തുകൾ*

                ്്്്്്്്്്്്്്്്്്്്്്്്്


"നമ്മുടെ പ്രയത്നങ്ങളുടെയെല്ലാം ലക്ഷ്യം കൂടുതൽ സ്വാതന്ത്ര്യമാണു്‌. കാരണം, പൂർണ്ണസ്വാതന്ത്ര്യത്തിൽ മാത്രമേ പരിപൂർണ്ണത ഉണ്ടാവാൻ തരമുള്ളൂ"


"ആദർശം താഴ്ത്താനും പാടില്ല, പ്രായോഗികത മറക്കുവാനും പാടില്ല. വമ്പിച്ച ആദർശനിഷ്ഠയും അതോടൊപ്പൊം പ്രായോഗികതയും സ്വജീവിതത്തിൽ സമ്മേളിപ്പിക്കാൻ ശ്രമിക്കണം"


.                  [- സ്വാമി വിവേകാനന്ദൻ ]

                 **************************


സ്ത്രീ മനസ്സിന്റെ അന്തഃസംഘർഷങ്ങളും പ്രശ്നങ്ങളും പ്രമേയവത്ക്കരിക്കുന്നതിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്ന  പ്രശസ്തയായ ഇന്ത്യൻ - ഇംഗ്ലീഷ് എഴുത്തുകാരി   അനിത ദേശായിയുടെയും (1937),


പിന്നണി ഗായകൻ മധു ബാലകൃഷ്ണന്റെയും (1974),


മലയാളം, തമിഴ്, തെലുഗു, കന്നട, ഹിന്ദിഎന്നീ ഭാഷകളിലായി 185 -ലധികം  ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള  ചലച്ചിത്രനടി   വിജയശാന്തിയുടെയും (1964),


ഇൻഡ്യൻ വ്യവസായി ഗൌതം അദാനിയുടെയും (1962),


ഹിന്ദി സിനിമാ നടനും നടി രതി അഗ്നിഹോത്രിയുടെ സഹോദരനും സൽമാൻ ഖാന്റെ സഹോദരീ ഭർത്താവുമായ അതുൽ അഗ്നിഹോത്രിയുടെയും (1970),


ഒപ്റ്റിക്കൽ സൂക്ഷ്മദർശിനിയുടെ വികസനവുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക്   രസതന്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ അമേരിക്കൻ ഗവേഷകൻ വില്ല്യം ഇ. മോണറിന്റെയും (1953),


അർജന്റീന ദേശീയ ടീം, സ്പാനിഷ് പ്രിമേറ ഡിവിഷനിൽ എഫ്.സി. ബാഴ്സലോണഎന്നീ ടീമുകൾക്ക് ഫുട്ബാൾ കളിക്കുന്ന ലോകത്തെ മികച്ച കളിക്കാരിൽ ഒരാളായ   ലയണൽ ആൻഡ്രെസ് മെസ്സിയുടെയും (1987),


ഇംഗ്ലണ്ടിനു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് മൽസരങ്ങൾ കളിക്കുന്ന  സ്റ്റുവർട്ട് ക്രിസ്റ്റഫർ ജോൺ ബ്രോഡ് എന്ന സ്റ്റുവർട്ട് ബ്രോഡിന്റെയും (1986) ജന്മദിനം !!!



ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …

്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌


***എംഡിഎംഎ കടത്ത്‌: വിദേശപൗരൻ അറസ്‌റ്റിൽ


 കേരളത്തിൽ മയക്കുമരുന്ന്‌ എത്തിക്കുന്നതിൽ  കണ്ണിയായ വിദേശിയെ വയനാട്‌ പൊലീസ്‌  ബംഗളൂരുവിൽ പിടികൂടി. ഐവറി കോസ്‌റ്റ്‌ സ്വദേശി ഡാനിയേലി (അബുഡോബിയ,39) നെയാണ്‌  അറസ്‌റ്റ്‌ ചെയ്‌തത്‌.  നവംബറിൽ കാട്ടിക്കുളത്ത്‌ എംഡിഎംഎ പിടികൂടിയ സംഭവത്തിൽ നടത്തിയ അന്വേഷണത്തിലാണ്‌ ഇയാൾ പിടിയിലായതെന്ന്‌ ജില്ലാ പൊലീസ്‌ മേധാവി പദംസിങ്‌ വാർത്താസമ്മേളനത്തിൽ അറിയിച്ചു.


***രണ്ട് എൻജിനിയറിങ് കോളേജുകൾകൂടി എൻബിഎ അക്രെഡിറ്റേഷൻ


സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് കേരളത്തിന് വീണ്ടും അഭിമാനമായി രണ്ട് എൻജിനിയറിങ് കോളേജുകൾക്ക്  കൂടി എൻബിഎ അക്രെഡിറ്റേഷൻ. ഇടുക്കി ഗവ. എൻജിനിയറിങ് കോളേജ്, തിരുവനന്തപുരത്തെ പൂജപ്പുര  എൽ ബി എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമൻസ്  എന്നീ കോളേജുകളാണ് മികവിന്റെ നേട്ടം സ്വന്തമാക്കിയത്. പാലക്കാട് ശ്രീകൃഷ്ണപുരം ഗവ. എൻജിനിയറിങ് കോളേജ് നില മെച്ചപ്പെടുത്തി.



പ്രാദേശികം

***************


***ജി സുകുമാരൻ നായർ വീണ്ടും


എൻഎസ്എസ് ജനറൽ സെക്രട്ടറിയായി  തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ 5–ാം തവണയാണ് ഈ പദവിയിലെത്തുന്നത്. കാലാവധി പൂർത്തിയായതിനെ തുടർന്നു ബോർഡ് ഓഫ് ഡയറക്ടേഴ്സിലേക്കും അദ്ദേഹത്തെ വീണ്ടും തിരഞ്ഞെടുത്തു. എം.സംഗീത് കുമാറാണു പുതിയ വൈസ് പ്രസിഡന്റ്. ട്രഷറർ ആയി എൻ.വി.അയ്യപ്പൻ പിള്ളയെ വീണ്ടും തിര‍ഞ്ഞെടുത്തു. 


***എന്‍എസ്എസില്‍ പൊട്ടിത്തെറി

   

 എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്ന കലഞ്ഞൂര്‍  മധുവടക്കം ആറംഗങ്ങൾ ഡയറക്ടര്‍ ബോര്‍ഡ് തിരഞ്ഞെടുപ്പിന് മുന്നോടിയായി

പ്രതിനിധിസഭാ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.  ഇക്കുറി എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ കലഞ്ഞൂര്‍ മധുവിന്റെ കാലാവധി കഴിയുകയാണ്. അംഗത്വം പുതുക്കി നല്‍കാത്തതുമായി ബന്ധപ്പെട്ടാണ് മധു പ്രതിനിധിസഭാ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയത്.


അടൂര്‍ എന്‍എസ്എസ് താലൂക്ക്‌ യൂണിയൻ പ്രസിഡന്റാണ് കലഞ്ഞൂര്‍ മധു. ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ സഹോദരനായ മധു 26 വര്‍ഷമായി ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. കുറച്ച് കാലമായി നേതൃത്വവുമായി മധു സ്വരച്ചേര്‍ച്ചയിലായിരുന്നില്ല. എന്‍എസ്എസിനകത്ത് നേതൃത്വത്തിന്നെതിരായ ഒരു വികാരം സൃഷ്ടിക്കാന്‍ മധു ശ്രമിക്കുന്നതായി ആരോപണമുണ്ടായിരുന്നു. പെരുന്നയില്‍ കണ്‍വെന്‍ഷന്‍ സെന്ററുണ്ടാക്കിയതില്‍ അഴിമതിയുണ്ടെന്ന ആരോപണം എന്‍എസ്എസില്‍ തന്നെ ഉയര്‍ന്നിരുന്നു. ഈ ആരോപണം എന്‍എസ്എസില്‍ സജീവമാക്കുന്നതില്‍ ചിലര്‍ പങ്ക് വഹിക്കുന്നതായി നേതൃത്വത്തിനു സൂചന ലഭിച്ചിരുന്നു.


അതേസമയം കലഞ്ഞൂര്‍ മധുവിനെതിരെ പൊട്ടിത്തെറിച്ചാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ രംഗത്ത് വന്നത്. സംഘടനയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ മധു പിന്തുണച്ചെന്നും എന്‍എസ്എസിന് ഇക്കാര്യം ബോധ്യപ്പെട്ടതിനാലാണ് മധു പുറത്തായതെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  


മധുവിന്റെ ഒഴിവിൽ കെ.ബി.ഗണേഷ് കുമാറിനെ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗമായി തിരഞ്ഞെടുത്തു.


***മോൻസൺ മാവുങ്കൽ തട്ടിപപ്പുകേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു..


മോൻസൺ മാവുങ്കൽ തട്ടിപ്പുകേസിൽ കെ സുധാകരൻ അറസ്റ്റിൽ. കോടതി ഉത്തരവുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചു. മോൻസൻ മാവുങ്കൽ ഉൾപ്പെട്ട തട്ടിപ്പ് കേസിൽ ഏഴ് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് വേണ്ടിവന്നാൽ ജാമ്യമനുവദിക്കണമെന്ന് നേരത്തെ ഹൈക്കോടതി നിർദേശിച്ചിരുന്നു.


 ***ചോദ്യം ചെയ്യലിനിടയിൽ കുഴഞ്ഞുവീണു; കെ വിദ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


 വ്യാജ പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ കെ വിദ്യ ചോദ്യം ചെയ്യലിനിടെ കുഴഞ്ഞുവീണു. അഗളി പൊലീസിന്റെ ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായ വിദ്യയെ കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


ഇന്നലെയാണ് മണ്ണാര്‍ക്കാട് കോടതി വിദ്യയെ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.


***വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്: നിഖില്‍ തോമസ് പിടിയില്‍


വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകി എം.കോം. പ്രവേശനം നേടിയെന്ന കേസിൽ മുൻ എസ്.എഫ്.ഐ. നേതാവ് നിഖിൽ തോമസിനെ കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി 12.30 ഓടെ

 കട്ടപ്പനയിൽ നിന്ന് കോട്ടയത്തേക്ക് കെഎസ്ആർടിസി ബസിൽ വരുന്നതിനിടെയാണ് നിഖിൽ പോലീസിന്റെ വലയിലായത്. കഴിഞ്ഞ അഞ്ചുദിവസമായി നിഖിൽ

ഒളിവിലായിരുന്നു.


***വ്യാജരേഖാ കേസ്: കെഎസ് യു നേതാവ് അന്‍സില്‍ ജലീലിന് ആശ്വാസം;  മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി


 ഒരാഴ്ച്ചയ്ക്കുള്ളില്‍ അന്‍സില്‍ ജലീല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. ഇദ്ദേഹത്തെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയാണെങ്കില്‍ 50000 രൂപ ബോണ്ടിന്റെ അടിസ്ഥാനത്തില്‍ ജാമ്യത്തില്‍ വിടണമെന്നും കോടതി വ്യക്തമാക്കി. രണ്ടാഴ്ചത്തേക്കാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. 


***വീട്ടിനുള്ളില്‍ യുവതി മരിച്ച നിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍


 മലയന്‍കീഴ് ശങ്കരമംഗലം റോഡിലെ വീട്ടിനുള്ളില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍.. ശുചിമുറിയില്‍ വീണ് പരിക്കേറ്റുവെന്നായിരുന്നു ഭര്‍ത്താവിന്റെ മൊഴി. എന്നാല്‍ മൊഴിയില്‍ സംശയം തോന്നിയ മലയിന്‍കീഴ് പൊലീസ് ഭര്‍ത്താവ് പ്രശാന്തിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.


***എ ഐ ക്യാമറയുടെ പ്രവർത്തനം തടയാനാവില്ല: ഹൈക്കോടതി


 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താനും നിയന്ത്രിക്കാനുമുള്ള നൂതന സംരംഭമായ എ ഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ക്യാമറകൾ സ്ഥാപിക്കുന്നത്‌ നിരുത്സാഹപ്പെടുത്താനോ തടയാനോ ആകില്ലെന്ന്‌ ഹൈക്കോടതി. സാങ്കേതിവിദ്യ ഉപയോഗിച്ച്‌  ഇത്തരമൊരു  നൂതന സംവിധാനം നടപ്പാക്കിയ സർക്കാരിനെയും മോട്ടോർ വാഹന വകുപ്പിനെയും അഭിനന്ദിക്കേണ്ടതുണ്ട്‌. എഐ ക്യാമറകൾ സ്ഥാപിക്കുന്നതിനെതിരെ പ്രതിപക്ഷ പാർട്ടികളിൽ നിന്നുപോലും വിമർശനമില്ല. അവരും പുതിയ സംരംഭത്തെ പൂർണ്ണഹൃദയത്തോടെ സ്വീകരിക്കുന്നുണ്ട്‌. എന്നാൽ, പദ്ധതി നടപ്പാക്കുന്നതുമായി ബദ്ധപ്പെട്ട ചില കാര്യങ്ങളിൽ മാത്രമാണ്‌ എതിർപ്പുകളുള്ളത്‌. പുതിയൊരു സംരംഭമെന്നനിലയിൽ ചില കുറവുകളുണ്ടായേക്കാമെന്നും അതു പരിഹരിക്കപ്പെട്ടേക്കാമെന്നും കോടതി നിരീക്ഷിച്ചു. സാങ്കേതിക വിദ്യ  പുരോഗമിച്ച കാലത്ത്‌ എഐ ക്യാമറ സ്ഥാപിക്കുന്നത്‌ നിയമലംഘനങ്ങൾ കണ്ടുപിടിക്കാനുള്ള  നൂതനമായ ചുവട്‌ വയ്‌പ്പാണെന്നും കോടതി നിരീക്ഷിച്ചു.  


***ഷാജൻ സ്‌‌കറിയയുടെ മുൻകൂർ ജാമ്യഹർജി 26ന്‌ പരിഗണിക്കും


 പി വി ശ്രീനിജിൻ എംഎൽഎയ്‌ക്കെതിരെ വ്യാജവാർത്ത നൽകിയ കേസിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത്‌ ഹൈക്കോടതി ഇരുപത്താറിലേക്ക്‌ മാറ്റി. അറസ്‌റ്റ്‌ തടയണമെന്ന ഷാജന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.


വ്യാജവാർത്ത നൽകി വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന ശ്രീനിജിന്റെ പരാതിയിൽ പട്ടികജാതി അതിക്രമം തടയൽ, ഇന്ത്യൻ ശിക്ഷാനിയമം എന്നിവപ്രകാരമാണ്‌ കേസെടുത്തിട്ടുള്ളത്‌. ജസ്‌റ്റിസ്‌ വി ജി അരുണാണ്‌ ഹർജി പരിഗണിക്കുന്നത്‌.



സാംസ്കാരികം

*****************


***പ്രിയ എ.എസിനും ഗണേഷ്‌ പുത്തൂരിനും പുരസ്കാരം


കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവ, ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളത്തിലെ ബാലസാഹിത്യ പുരസ്‌കാരം പ്രിയ എഎസിനും യുവ സാഹിത്യ പുരസ്‌കാരം ഗണേഷ് പൂത്തൂരിനും ലഭിച്ചു. 50,000 രപയും ശിലാഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.


പ്രിയ എഎസിന്റെ 'പെരുമഴയത്തെ കുഞ്ഞിതളുകള്‍' എന്ന കൃതിക്കാണ് പുരസ്‌കാരം 2018-ലെ പ്രളയം പശ്ചാത്തലമായി രചിച്ച നോവലിന് മികച്ച ബാലസാഹിത്യനോവലിനുള്ള കേരളസാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്. 


' അച്ഛന്റെ അലമാര' എന്ന കവിതാ സമാഹാരത്തിനാണ് ഗണേഷ് പുത്തൂരിന് പുരസ്‌കാരം. ഡോ. എംഎന്‍ വിനയകുമാര്‍, ഡോ. ഗീത പുതുശേരി, ഡോ. നെടുമുടി ഹരികുമാര്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍. 


ഇംഗ്ലീഷിൽ സുധാമൂർത്തിയുടെ 'ഗ്രാൻഡ്‌ പേരന്റ്സ്‌ ബാഗ്‌ ഓഫ്‌ സ്റ്റോറീസ്‌' ബാലസാഹിത്യ പുരസ്കാരം നേടി.



ദേശീയം

***********


***BJP ക്കെതിരെ ഒറ്റക്കെട്ട്; 15 പാർട്ടികൾ  ലോകസഭാ തെരഞ്ഞെടുപ്പിൽ ഒന്നിക്കും


പട്ന: വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ ഒറ്റക്കെട്ടായി നേരിടാൻ ധാരണ. പ്രതിപക്ഷ പാർട്ടികളുടെ സംയുക്തയോഗത്തിലാണ് തീരുമാനം. യോഗത്തിൽ പങ്കെടുത്ത ബിജെപിയെ എതിർക്കുന്ന 15 പാർട്ടികളും ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ഒരുമിച്ച് നേരിടാൻ സമ്മതിച്ചുവെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചു. അടുത്ത പ്രതിപക്ഷ യോഗം ജൂലൈ മാസത്തിൽ നടക്കുമെന്നും കോൺഗ്രസ് ആതിഥേയത്വം വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമത ബാനർജി, എൻസിപി അധ്യക്ഷൻ ശരദ് പവാർ എന്നിവരടക്കം ബിജെപിയെ എതിർക്കുന്ന 15 പാർട്ടികളിൽ നിന്നുള്ള നേതാക്കളാണ് ബിഹാറിൽ നിതീഷ് കുമാർ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്തത്


***ഹിന്ദി അടിച്ചേൽപ്പിക്കൽ ; അമിത്‌ ഷാ സമിതിയുടെ ശുപാർശ നിയമലംഘനം


രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ ആഭ്യന്തര മന്ത്രി അമിത്‌ ഷാ അധ്യക്ഷനായ പാർലമെന്ററി സമിതി നൽകിയ ശുപാർശ നിയമലംഘനമെന്ന്‌ പരോക്ഷമായി സമ്മതിച്ച്‌ കേന്ദ്രം. അധികാര പരിധിയിൽപ്പെടാത്ത വിഷയത്തിൽ ഔദ്യോഗിക ഭാഷനിയമം ലംഘിച്ചാണ്‌ സമിതി ശുപാർശ നൽകിയതെന്ന്‌ ആഭ്യന്തര മന്ത്രാലയം പറയുന്നു. എട്ടുമാസത്തോളമായി രാഷ്‌ട്രപതിയുടെ പരിഗണനയിലാണ്‌ ശുപാർശ.


***ആഗോള ജനാധിപത്യസൂചികകളിലെ മോശം റാങ്ക്‌ ; മുഖംമിനുക്കാൻ രഹസ്യനീക്കവുമായി കേന്ദ്രം


മോദി ഭരണത്തിൽ ഇന്ത്യ ‘ക്ഷയിക്കുന്ന ജനാധിപത്യമായി’ അധഃപതിച്ചതിന്റെ നാണക്കേട്‌ മറയ്‌ക്കാൻ കേന്ദ്ര സർക്കാർ. മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മുഖം മിനുക്കാൻ രഹസ്യനീക്കങ്ങൾ തുടങ്ങിയതായി ‘ദി ഗാർഡിയൻ’ റിപ്പോർട്ട്‌ ചെയ്‌തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനവേളയിലാണ്‌ ഇക്കാര്യം പുറത്തുവന്നത്‌.


***കേന്ദ്രത്തിനെതിരെ പ്രക്ഷോഭകാഹളം ; തിളക്കം കുറച്ച്‌ കോൺഗ്രസ്‌ പിടിവാശി


ഇന്ത്യയെ അതിവേഗത്തിൽ ഫാസിസ്റ്റ്‌ ഹിന്ദുത്വ രാഷ്ട്രമാക്കാനാണ്‌ സംഘപരിവാർ ശ്രമിക്കുന്നതെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിപക്ഷ യോഗത്തിനുശേഷമുള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഫെഡറൽ തത്വങ്ങൾ, മതനിരപേക്ഷത, ജനാധിപത്യം തുടങ്ങിയ ഭരണഘടനാ സ്‌തംഭങ്ങളാകെ തുടർച്ചയായി ആക്രമിക്കപ്പെടുന്നു. സംഘപരിവാറിനെതിരായി കൂട്ടായ എതിർപ്പുയരണം. തൊഴിലില്ലായ്‌മ, വിലക്കയറ്റം, ആഭ്യന്തര സുരക്ഷാവീഴ്‌ചകൾ തുടങ്ങി ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളുയർത്തി പ്രതിപക്ഷ പാർടികൾ ദേശീയതലത്തിൽ മോദി സർക്കാരിനെതിരായി പ്രക്ഷോഭം സംഘടിപ്പിക്കും. ബിജെപിക്കെതിരായ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ സംസ്ഥാനങ്ങളിൽ ചർച്ചകളുണ്ടാകും; യെച്ചൂരി പറഞ്ഞു.



അന്തർദേശീയം

*******************


കടലിന്റെ ആഴങ്ങളിൽ മറഞ്ഞുപോയ ടൈറ്റൻ ദൗത്യം


ടൈറ്റൻ അന്തർവാഹിനിയിലെ (Titan submersible) അഞ്ച് യാത്രികരും മരിച്ചതായി ഔദ്യോഗിക അറിയിപ്പ്. ടൈറ്റാനിക്കിന്റെ അവശിഷ്ടത്തിന് സമീപം കാണാതായ അന്തർവാഹിനി പ്രവർത്തിപ്പിച്ചിരുന്ന ഓഷ്യൻഗേറ്റ് എക്‌സ്‌പെഡിഷൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ യാത്രക്കാരെ ‘നിർഭാഗ്യവശാൽ നഷ്ടപ്പെട്ടു’ എന്ന് വിശ്വസിക്കുന്നതായി വാർത്താ ഏജൻസികളായ എഎഫ്‌പിയും സിഎൻഎൻ റിപ്പോർട്ട് ചെയ്തു.


*** ഇന്ത്യ ജനാധിപത്യത്തിന്‍റെ മാതാവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യു എസ് കോൺഗ്രസിൽ


ഇന്ത്യ വളരുമ്പോൾ ലോകം മുഴുവൻ വളരുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.എസ് കോൺഗ്രസിൽ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ജനാധിപത്യത്തിന്‍റെ മാതാവാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രണ്ട് വ്യത്യസ്ത അവസരങ്ങളിൽ യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മാറി. “യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യുന്നത് എല്ലായ്പ്പോഴും വലിയ ബഹുമതിയാണ്. രണ്ടുതവണ അങ്ങനെ ചെയ്യുന്നത് അസാധാരണമായ ഒരു പദവിയാണ്. ഈ ബഹുമതിക്ക്, ഇന്ത്യയിലെ 140 കോടി ജനങ്ങൾക്ക് ഞാൻ എന്റെ അഗാധമായ നന്ദി അറിയിക്കുന്നു, പ്രധാനമന്ത്രി മോദി പറഞ്ഞു.



കായികം

************


***ലിയോണല്‍ മെസിക്ക് കേരളത്തിലേക്ക് സ്വാഗതം'; അർജന്‍റീനയെ ക്ഷണിച്ചതായി കായികമന്ത്രി


 ഫുട്ബോള്‍ ഇതിഹാസം ലിയോണല്‍ മെസിയുടെ അര്‍ജന്റൈന്‍ ടീം ഇന്ത്യയില്‍ സൗഹൃദ മത്സരം കളിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ നിരാകരിച്ചത് വലിയ വാർത്തയായിരുന്നു. ഖത്തർ ലോകകപ്പില്‍ കിരീടമുയർത്തിയ അര്‍ജന്റൈന്‍ ടീം ആവശ്യപ്പെട്ട ഭീമമായ തുകയുടെ കാരണം പറഞ്ഞാണ് എഐഎഫ്എഫ് മത്സരം ഉപേക്ഷിച്ചത്. സംഭവം വലിയ വിവാദമായതിന് പിന്നാലെ അർജന്റീനയെ കേരളത്തിലേക്ക് ക്ഷണിച്ചിരിക്കുകയാണ് കായികമന്ത്രി വി അബ്ദുറഹിമാന്‍. 'അർജന്റീനയെ കേരളം എന്നും ഹൃദയപൂർവ്വം സ്വാഗതം ചെയ്യും. മത്സരം ഏറ്റെടുത്ത് നടത്താനും തയ്യാറാകും. അതുതന്നെയാണ് നമ്മുടെ ഫുട്ബോളിന് നൽകാവുന്ന ഏറ്റവും വലിയ സമ്മാനം' എന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.



വാണിജ്യം

************


***രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണ്ണം


 ഇന്നലെ ഒരു പവൻ സ്വർണത്തിന് 160  രൂപ കുറഞ്ഞു. ഇതോടെ മൂന്ന്‌ ദിവസംകൊണ്ട്  480 രൂപ കുറഞ്ഞ് സ്വർണവില 44,000 ത്തിന് താഴെ എത്തി.  ഒരു പവൻ സ്വർണത്തിന്റെ ഇന്നലത്തെ വിപണി വില 43,600 രൂപയാണ്.


***നേട്ടം നിലനിർത്താനാകാതെ ഓഹരി വിപണി


ആഴ്ചയുടെ അവസാന ദിനമായ ഇന്ന് നേട്ടം നിലനിർത്താനാകാതെ ഓഹരി വിപണി. ആഭ്യന്തര സൂചികകൾ നിറമങ്ങിയതോടെയാണ് വ്യാപാരം നഷ്ടത്തിലേക്ക് വഴുതിയത്. ബിഎസ്ഇ സെൻസെക്സ് 259.52 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 62,979.37-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 105.75 പോയിന്റ് താഴ്ന്ന് 18,665.50- ലാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടക്കം മുതൽ കനത്ത വിൽപ്പന സമ്മർദ്ദമാണ് ഓഹരികളിൽ പ്രതിഫലിച്ചത്.



ഇന്നത്തെ സ്മരണ !!!

************************


വി.വി. ഗിരി മ. (1894-1980)

പി.കെ. കുഞ്ഞ് മ. (1906 - 1979)

ഹരേകൃഷ്ണ ബെഹറ മ. ( 1931-2012)


കുണ്ടൂര്‍ നാരായണമേനോൻ ജ‍.

(1862-1936)

ഗുരു ഗോപിനാഥ്‌ ജ. (1908 – 1987 )

ഒ എം സി നാരായണന്‍ നമ്പൂതിരിപാട് ജ. (1910 - 1989)

ശൂരനാട് കുഞ്ഞൻപിള്ള ജ. (1911-1995  )

എം.എസ്. വിശ്വനാഥൻ ജ. (1928 - 2015)

കവിഞ്ഞർ കണ്ണദാസൻ ജ. ( 1927-1981)

(എ.എൽ മുത്തയ്യ)

കുരിശിന്റെ യോഹന്നാൻ ജ. (1542-1591)

വിക്ടർ ഹെസ് ജ. (1883 -1964)

ഫ്രെഡ് ഹോയ്ൽ ജ. (1915 -2001)



ചരിത്രത്തിൽ ഇന്ന് …

***********************


1793 - ഫ്രാൻസിൽ ആദ്യ റിപ്പബ്ലിക്കൻ ഭരണഘടന നിലവിൽ വന്നു.


1894 - ഒളിമ്പിക്സ് മൽസരങ്ങൾ നാലുവർഷം കൂടുമ്പോൾ നടത്തുന്നതിന്‌ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി തീരുമാനിച്ചു.


1901 - പാബ്ലോ പിക്കാസോയുടെ ചിത്രങ്ങളുടേ ആദ്യപ്രദർശനം ആരംഭിച്ചു.


1913 - ജോസഫ് കുക്ക്, ഓസ്ട്രേലിയയുടെ ആറാമത് പ്രധാനമന്ത്രിയായി.


1940 - ഫ്രാൻസും  ഇറ്റലിയും  വെടിനിർത്തൽ ഉടമ്പടിയിൽ ഒപ്പു വച്ചു.


1945 - രണ്ടാം ലോകമഹായുദ്ധം:   ജർമ്മനിയുടെ പരാജയത്തിനു ശേഷം   മോസ്കോയിൽ  വിജയദിന പരേഡ്.


1946 - ജോർജ്സ് ബിഡോൾട്ട്   ഫ്രാൻസിന്റെ  പ്രധാനമന്ത്രിയായി.


2004 - ന്യൂയോർക്കിൽ വധശിക്ഷ നിരോധിക്കപ്പെട്ടു.


2012 - ഗാലപ്പഗോസ് ആമയുടെ ഉപജാതിയായ ചെലോനോയ്ഡിസ് നിഗ്ര അബിൻഡോണിയുടെ അവസാനത്തെ അറിയപ്പെടുന്ന വ്യക്തി ലോൺസം ജോർജിന്റെ മരണം .


2013 - മുൻ ഇറ്റാലിയൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണി തന്റെ അധികാരം ദുരുപയോഗം ചെയ്തതിനും പ്രായപൂർത്തിയാകാത്ത ഒരു വേശ്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനും കുറ്റക്കാരനാണെന്ന് കണ്ടെത്തി , ഏഴ് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടു.


2021 - ഫ്ലോറിഡയിലെ സർഫ്‌സൈഡിലുള്ള ചാംപ്ലെയിൻ ടവേഴ്‌സ് സൗത്ത് കോണ്ടോമിനിയം പെട്ടെന്ന് ഒരു ഭാഗിക തകർച്ചയിൽ അകപ്പെട്ട് 98 പേർ മരിച്ചു. 


2022 -  ഡോബ്സ് വേഴ്സസ് ജാക്സൺ വിമൻസ് ഹെൽത്ത് ഓർഗനൈസേഷനിൽ , ഗർഭച്ഛിദ്രം നിയന്ത്രിക്കാനുള്ള അധികാരം യുഎസ് ഭരണഘടന ഫെഡറൽ ഗവൺമെന്റിന് നൽകുന്നില്ലെന്നും അതുവഴി അത്തരം അധികാരം വ്യക്തിഗത സംസ്ഥാനങ്ങൾക്ക് തിരികെ നൽകുമെന്നും യുഎസ് സുപ്രീം കോടതി വിധിച്ചു . ഇത് റോയ് v. വേഡ് (1973), പ്ലാൻഡ് പാരന്റ്‌ഹുഡ് v. കേസി (1992) എന്നിവയിലെ മുൻ തീരുമാനങ്ങളെ അസാധുവാക്കുന്നു . 

തുടർന്നും വാർത്തകളും അറിയിപ്പുകളും ലഭ്യമാവാൻ താഴെ കാണുന്ന വാട്സാപ്പ് ലിങ്ക് ക്ലിക്ക് ചെയ്യുക - 👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.