ജ്യോതിർഗമയ - ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …
1198 മിഥുനം 10
ഉത്രം / സപ്തമി
2023 ജൂൺ 25,ഞായർ
ഇന്ന് ;
ലോക വെള്ളപ്പാണ്ട് ദിനം!
**********************
[ World Vitiligo Day, 1986 മുതൽ വെള്ളപാണ്ടു രോഗഗ്രസ്തനായിരുന്ന മൈക്കൽ ജാക്സണിന്റെ ചരമദിനമായ ഇന്ന് ജാക്സണോടുള്ള ആദരസൂചകമായി 2011 മുതൽ ലോക വെളളപ്പാണ്ടു ദിനമായി ആചരിക്കുന്നു ]
നാവികരുടെ അന്തഃദേശീയ ദിനം !
International Seafarer Day !
************************
കളർ ടിവി ഡേ ( Color TV Day) !
**************************
ആഗോള ബീറ്റിൽസ് ദിനം !
(Global Beatles Day)
മരക്കുടിലുകളുടെ ദിനം !
(Log Cabin Day)
************************
* ഫിലിപ്പൈൻസ് ആർബർ ഡേ !
(വൃക്ഷാരോപണ ദിനം)
* മൊസാംബിക് : സ്വാതന്ത്ര്യ ദിനം
* അമേരിക്ക: ദേശീയ കാറ്റ്ഫിഷ് ഡേ
* ക്രോയേഷ്യ, സ്ലോവേനിയ, വിർജീനിയ:
Statehood day (രാഷ്ട്ര പദവി ലഭിച്ച ദിനം)
* ഗ്വാട്ടിമാല : അദ്ധ്യാപക ദിനം
* USA;
Goats Cheese Day
National Catfish Day
National Strawberry Parfait Day
* വിശ്രുത സാഹിത്യകാരൻ അഭയദേവിന്റെ 110മത് ജന്മദിനം !
********************************************
*ഇന്നത്തെ മൊഴിമുത്തുകൾ*
്്്്്്്്്്്്്്്്്്്്
"സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവർ നിങ്ങളോടു കൂടുതൽ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാൻ നിങ്ങൾക്കു കഴിയും"
''ചെലവിനെപ്പറ്റി കരുതിയിരിക്കുക. എത്ര വലിയ കപ്പലിനെ മുക്കാനും ഒരു ചെറിയ ചോർച്ച മതി''
. [- ബെഞ്ചമിൻ ഫ്രാൻക്ലിൻ ]
************************
മികച്ച അഭിനയത്തിന് മൂന്നു തവണ ദേശീയ പുരസ്കാരവും ഉർവ്വശി പുരസ്കാരവും ലഭിച്ച ,1996 മുതൽ 1998 വരെ തെനാലി മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗമായിരുന്ന പ്രശസ്തയായ തെന്നിന്ത്യൻ ചലച്ചിത്ര അഭിനേത്രിയായ ശാരദയുടേയും ( 1945) ,
ഹിന്ദി ചലചിത്ര നടൻ അഫ്താബ് ശിവ്ദസാനിയുടെയും (1978),
രൺധീർ കപൂറിന്റെ മകൾ കരിഷ്മ കപൂറിന്റെയും (1974),
ചലച്ചിത്ര രംഗത്തെ ഒരു ഹാസ്യനടനും, ടെലിവിഷൻ റിയാലിറ്റി പരിപാടിയിലെ വിധി കർത്താവുമായ സതീഷ് ഷായുടെയും (1951),
ലൈഫ് ഓഫ് പൈ എഴുതിയ യാൻ മാർട്ടലിന്റെയും (1963),
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് പതിനേഴാമത് ലോക്സഭയിലെ അംഗവും വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി നേതാവും ഒപ്പം ചലച്ചിത്ര നിർമ്മാതാവുമായ എം. വി. വി. സത്യനാരായണയുടേയും (1966),
1984ൽ മുംബൈയിൽ ത്രിനേത്ര ഛൗ നൃത്തപഠന സ്കൂൾ തുടങുകയും
2012ലെ പത്മശ്രീ ജേതാവും ഛൗ നൃത്ത അവതാരകനും ഗവേഷകനും മുഖ്യമായും ഛൗ നൃത്തത്തിലെ സരൈകേല ഭേദം അവതരിപ്പിക്കുകയും ചെയ്യുന്ന പണ്ഡിറ്റ് ഗോപാൽ പ്രസാദ് ദുബെയുടേയും(1957) ജന്മദിനം !
ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
റഷ്യയില്‍ സായുധ കലാപം
ഇന്നലെ രാവിലെയോടെ ഉക്രെയ്ൻ‑റഷ്യ അതിർത്തിയില്‍ ഡോണ്‍ നദീതീര നഗരമായ റോസ്തോവ് നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി റഷ്യൻ കൂലിപ്പട്ടാളമായ വാഗ്നര്‍ ഗ്രൂപ്പിന്റെ
മേധാവി യെവ്ഗെനി പ്രിഗോഷിൻ പ്രഖ്യാപിച്ചു. ഉക്രെയ്നിലെ റഷ്യന്‍ സൈനിക നടപടിക്ക് നേതൃത്വം വഹിക്കുന്ന റോസ്തോവ് വ്യോമത്താവളം പൂർണമായും വാഗ്നര്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. 25,000ത്തിലേറെ വാഗ്നർ അംഗങ്ങൾ മോസ്കോ ലക്ഷ്യമാക്കി നീങ്ങുന്നതായും പ്രിഗോഷിന്‍ പ്രഖ്യാപിച്ചു.
***റഷ്യക്കെതിരായ ഏതൊരു നീക്കത്തിനും കടുത്ത മറുപടിയുണ്ടാകുമെന്ന് പ്രസിഡന്റ് വ്ളാഡിമിർ പുടിൻ.
വാഗ്നർ സേനയുടെ നടപടി രാജ്യത്തിനെതിരായ വിശ്വാസവഞ്ചനയാണ്. രാജ്യത്തെയും ജനതയെയും പിന്നിൽ നിന്ന് കുത്തുന്ന രീതിയാണിതെന്നും പുടിൻ ആരോപിച്ചു.
Late News
------------------
***മധ്യസ്ഥ ശ്രമങ്ങൾക്കൊടുവിൽ റഷ്യൻ കലാപം കെട്ടടങ്ങുന്നു, വിമത നീക്കത്തില്‍ നിന്ന് പിന്‍വാങ്ങി, വാഗ്നർ സേനയുടെ മേധാവി യെവ്ജെനി പ്രിഗോസിൻ റഷ്യ വിടുന്നു,
പുതിൻ ഭരണകൂടത്തിനെതിരെ വിമത നീക്കം നടത്തി പിൻവാങ്ങിയ കൂലിപ്പട്ടാളമായ വാഗ്നർ സേന ഉടമ്പടിയുടെ ഭാഗമായി അയൽരാജ്യമായ ബെലാറൂസിലേക്ക് മാറുമെന്നാണ് റഷ്യൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സായുധകലാപ ശ്രമം നടത്തിയ പ്രിഗോസിനെതിരെ എടുത്ത കേസുകൾ പിൻവലിക്കുകയും ചെയ്തിട്ടുണ്ട്. വാഗ്നർ സേനാ അംഗങ്ങൾ ബെലാറൂസിലേക്ക് മാറുമോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല.
ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലൂകാഷെങ്കോ പ്രിഗോസിനുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് വാഗ്നർ സേന വിമത നീക്കം അവസാനിപ്പിച്ച് പിന്മാറ്റം നടത്തിയത്. നേരത്തെ പിടിച്ചെടുത്ത റഷ്യൻ സൈനിക നഗരമായ റൊസ്തോവിൽ നിന്ന് വാഗ്നർ സേന പൂർണ്ണമായും പിൻവലിഞ്ഞിട്ടുണ്ട്. പ്രിഗോസിനടക്കം റോസ്തോവിലുണ്ടായിരുന്നു. ഇവരുടെ പിന്മാറ്റത്തിന് പിന്നാല റഷ്യൻ പോലീസ് നഗരം ഏറ്റെടുത്തു.
***നെല്ല് സംഭരണം: 438 കോടി വിതരണംചെയ്തു
നെല്ല് സംഭരിച്ച വകയിൽ ഈ വർഷം ഏപ്രിൽമുതൽ ജൂൺ 23 വരെ കർഷകർക്ക് 437.77 കോടി രൂപ വിതരണം ചെയ്തതായി ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ അറിയിച്ചു.
ഈ കാലയളവിൽ നെൽകർഷകർക്ക് വിതരണം ചെയ്യാനായി 700 കോടി രൂപയാണ് ബാങ്ക് കൺസോർഷ്യത്തിൽ നിന്ന് വായ്പയെടുത്തത്. ഇതിൽനിന്നാണ് 437.77 കോടി രൂപ വിതരണം ചെയ്തത്. ബാക്കി തുക ഉടൻ കൊടുത്തു തീർക്കും.
പ്രാദേശികം
***************
***പോലീസില്‍ പരാതി നല്‍കി; പിന്നാലെ ഒപ്പം കഴിഞ്ഞിരുന്ന യുവതിയെ അവരുടെ വീട്ടിൽക്കയറി യുവാവ് വാളുകൊണ്ട് വെട്ടിക്കൊന്നു.
കീക്കൊഴൂർ ഇരട്ടപ്പനയ്ക്കൽ രജിതമോൾ (27) ആണ് മരിച്ചത്. രജിതയ്ക്കൊപ്പം കഴിഞ്ഞിരുന്ന റാന്നി ബ്ലോക്കുപടി വടക്കേടത്ത് അതുൽ സത്യനാണ് ശനിയാഴ്ച രാത്രി 8.30-ഓടെ ആക്രമണം നടത്തിയത്.
തടസ്സംപിടിക്കുന്നതിനിടയിൽ രജിതയുടെ അച്ഛൻ വി.എ.രാജു(60), അമ്മ ഗീത(51), സഹോദരി അമൃത(18) എന്നിവർക്കും വെട്ടേറ്റു. ഇതിൽ രാജുവിന്റെ നില ഗുരുതരമാണ്. ഇവരെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജുവിന് അടിയന്തരശസ്ത്രക്രിയ നടത്തി. ആക്രമണസമയത്ത് ഇരുവരുടെയും മക്കളായ ഭദ്രി(4), ദർശിത്(2) എന്നിവർ വീട്ടിലുണ്ടായിരുന്നെങ്കിലും, ബഹളം കേട്ടെത്തിയവർ സ്ഥലത്തുനിന്ന് മാറ്റിയതിനാൽ കുട്ടികൾ രക്ഷപ്പെട്ടു.
കാപ്പാ കേസിൽ ഉൾപ്പെട്ട അതുൽ സത്യൻ കൊലപാതകം, കഞ്ചാവുകടത്തൽ ഉൾപ്പെടെയുള്ളവയിൽ പ്രതിയാണ്.
***പെൺകുട്ടികൾക്ക് വിവാഹപ്പേടി, വിമുഖത
കേരളത്തിലെ അഭ്യസ്‌തവിദ്യരായ പെൺകുട്ടികൾക്ക് ‘വിവാഹപ്പേടി’യും കുടുംബജീവിതത്തോട് വിമുഖതയുമെന്ന് പഠനം. വിവാഹം നീട്ടിവയ്‌ക്കുന്നതും വേണ്ടെന്നു വയ്‌ക്കുന്നതും സമീപഭാവിയിൽ കേരളത്തിന്റെ ‘വളർച്ച’ മുരടിപ്പിക്കുമെന്ന് പ്രമുഖ മനോരോഗവിദഗ്‌ധനായ ഡോ. എ ടി നിതിൻ നടത്തിയ പഠനം പറയുന്നു. സമീപഭാവിയിൽ ഇതിന്റെ പ്രതിഫലനം സാമ്പത്തിക,- സാമൂഹിക മേഖലകളിൽ ദൃശ്യമാവുമെന്ന് തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രിയിലെ സൈക്കോളജിസ്‌റ്റായ ഡോ. നിതിന്റെ പഠനം വ്യക്തമാക്കുന്നു.
***വഞ്ചി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
കയ്പമംഗലം: കടലില്‍ വഞ്ചി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പെരിഞ്ഞനം സ്മാരകം സ്‌കൂളിന് സമീപം താമസിക്കുന്ന കുഞ്ഞു മാക്കന്‍ പുരയ്ക്കല്‍ സുരേഷ് (52) ആണ് മരിച്ചത്. ശനിയാഴ്ച്ച പുലര്‍ച്ചെ ആറരയോടെയായിരുന്നു അപകടം
***ദേശീയ വിദ്യാഭ്യാസനയം: പഴയകാല ആശയങ്ങളെ തിരികെ എത്തിക്കാൻ ശ്രമം: മന്ത്രി ആർ ബിന്ദു
അനാചാരവും അന്ധകാരവും നിറഞ്ഞ പഴയകാല ആശയങ്ങളെ തിരികെ കൊണ്ടുവരാനുള്ള ഒളി അജൻഡയാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയരേഖയിലുള്ളതെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു പറഞ്ഞു. ജനകീയ വിദ്യാഭ്യാസസമിതി കൊച്ചിയിൽ സംഘടിപ്പിച്ച സംസ്ഥാന ജനകീയ വിദ്യാഭ്യാസ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അസമത്വവും അന്ധവിശ്വാസങ്ങളും നിറഞ്ഞ നയസമീപനമാണ് നയരേഖയിലുള്ളത്. മതനിരപേക്ഷതയെ ഭാരമായാണ് കാണുന്നത്. എൻസിഇആർടി പാഠപുസ്തകങ്ങളിൽ മുഗൾ രാജവംശത്തിന്റെ ഭരണകാലം തമസ്കരിക്കുന്നു. നഗരങ്ങളിൽനിന്നും നിർമിതികളിൽനിന്നും മുസ്ലിം നാമങ്ങൾ തുടച്ചുമാറ്റുന്നു. സംവരണത്തെക്കുറിച്ച് നയരേഖയിൽ മിണ്ടാത്തത് കുറ്റകരമായ അനാസ്ഥയാണ്. മനുസ്‌മൃതിയാണ് ഏറ്റവും ഉദാത്തമായ പുസ്‌തകമെന്ന് വരുത്തിത്തീർക്കാനാണ് ശ്രമം.
***ജാവദേക്കറുടെ പ്രസ്താവന വീരപ്പന്‍ കാട്ടുകൊള്ളയ്‌ക്കെതിരെ പറയുന്നതിലും ഭീകരം; പരിഹസിച്ച് മുഹമ്മദ് റിയാസ്
ബിജെപി നേതാവ് പ്രകാശ് ജാവദേക്കറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തില്‍ മാധ്യമങ്ങള്‍ വേട്ടയാടപ്പെടുന്നു എന്ന ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പ്രകാശ് ജാവദേക്കറുടെ പ്രസ്താവന വീരപ്പന്‍ കാട്ടുകൊള്ളയ്‌ക്കെതിരെ പറയുന്നതിലും ഭീകരമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പരിഹസിച്ചു. യുപിയില്‍ 48 മാധ്യമപ്രവര്‍ത്തകരാണ് അക്രമത്തിന് ഇരയായത്. 12 പേര്‍ കൊല്ലപ്പെട്ടു. കേരളത്തില്‍ സത്യസന്ധമായ മാധ്യമ പ്രവര്‍ത്തനത്തിന് തടസമില്ലെന്നും മന്ത്രി റിയാസ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി
***വിദ്യാർത്ഥികളെ വഴി തെറ്റിക്കുന്ന സോഷ്യൽ മീഡിയ പ്രചാരകർക്കെതിരെ നിയമ നടപടി സ്വീകരിക്കും: മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ വിദ്യാഭ്യാസ ഓഫീസുകളുടെ ശുചീകരണ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
*** കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെയുള്ളത് ഗൗരവമേറിയ തട്ടിപ്പ് കേസാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
സുധാകരൻ ഉൾപ്പെട്ടത് രാഷ്ട്രീയ കേസിലല്ല, ഗൗരവമേറിയ തട്ടിപ്പ് കേസിലാണ്. രാഷ്ട്രീയ പേരിതമായല്ല സുധാകരനെതിരെ നടപടിയെടുത്തത്. വ്യക്തമായ തെളിവുകളുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നതെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
***കേരളത്തില്‍ വര്‍ഗീയ നീക്കം ശക്തമാക്കാന്‍ ബിജെപി, കൊച്ചിയിലെ ഹോട്ടലില്‍ യോഗം ചേര്‍ന്നു
സംസ്ഥാനത്ത് വര്‍ഗീയ നീക്കം ശക്തമാക്കാന്‍ ബിജെപി ഒരുങ്ങുന്നു. സംഘപരിവാര്‍ അനുകൂല ഓണ്‍ലൈന്‍ മാധ്യമങ്ങളെ കൂട്ടുപിടിച്ചാണ് കലാപസമാനമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ബിജെപി ലക്ഷ്യമിടുന്നത്. ഇതിനായി ബിജെപി ദേശീയ സെക്രട്ടറി ബി എല്‍ സന്തോഷ് യോഗം വിളിച്ചു. കൊച്ചിയിലെ ഒരു ഹോട്ടലിലാണ് കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നത്. കെ സുരേന്ദ്രന്‍, സി.കൃഷ്ണകുമാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
***സര്‍ട്ടിഫിക്കറ്റിനായി രണ്ട് ലക്ഷം; അബിന്‍ സി രാജിനെ പ്രതി ചേര്‍ക്കും; ഇയാളെ മാലിദ്വീപില്‍ നിന്ന് നാട്ടിലെത്തിക്കുമെന്ന് പൊലീസ്
വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കി എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസ് എംകോം ബിരുദ പ്രവേശനം നേടിയ കേസില്‍ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയ നല്‍കിയ മുന്‍ എസ്എഫ്‌ഐ നേതാവ് അബിന്‍ സി രാജിനെ പ്രതിചേര്‍ക്കുമെന്ന് പൊലീസ്. മാലി ദ്വീപില്‍ ജോലി ചെയ്യുന്ന അബിനെ ഉടന്‍ നാട്ടിലെത്തിക്കുമെന്ന് കായംകുളം ഡിവൈഎസ്പി പറഞ്ഞു. കലിംഗ സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റ് തനിക്ക് നല്‍കിയത് അബിനാണെന്ന് നിഖില്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. അബിന്‍ നേരത്തെ കായംകുളത്ത് വിദ്യാഭ്യാസ ഏജന്‍സി നടത്തിയിരുന്നു.
എസ്എഫ്ഐ കായംകുളം ഏരിയ പ്രസിഡന്റായിരുന്ന ഇയാള്‍ ഇപ്പോള്‍ മാലിദ്വീപില്‍ അധ്യാപകനാണ്. 2020 ല്‍ നിഖിലിന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് ഇയാളുടെ അക്കൗണ്ടിലേക്ക് 2 ലക്ഷം രൂപ അയച്ചതായി കണ്ടെത്തിയിരുന്നു.
***വ്യാജരേഖ കേസ്; കെ വിദ്യയ്ക്ക് ജാമ്യം
വ്യാജ മുന്‍പരിചയ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച കേസില്‍ ആരോപണവിധേയയായ കെ വിദ്യയ്ക്ക് ജാമ്യം. മണ്ണാര്‍ക്കാട് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
സാംസ്കാരികം
******************
അഞ്ചാമത് ആറന്മുള സത്യവ്രതൻ അനുസ്മരണവും പുരസ്കാര സമർപ്പണവും ഇന്ന്
യശഃശരീരനായ പ്രശസ്ത സാഹിത്യകാരനും അദ്ധ്യാപകനും കാഥികനുമായിരുന്ന ആറന്മുള സത്യവ്രതന്റെ സ്മരണ നിലനിർത്തുന്നതിനുവേണ്ടി ആറന്മുള സത്യവ്രതൻ ട്രസ്റ്റ് ഏർപ്പെടുത്തിയ അഞ്ചാമത് സാഹിത്യ പുരസ്‌കാരം ഏറ്റുമാനൂർ എസ്.എം.എസ്.എം. പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ ഇന്ന് വൈകുന്നേരം 3 മണിക്ക് ഏറ്റുമാനൂർ എസ്.എം.എസ്.എം. ശതാബ്ദി ഹാളിൽ വച്ച് നടത്തപ്പെടുന്നു.
സാഹിത്യകാരൻ, എഴുത്തുകാരൻ, സാംസ്‌കാരിക പ്രവർത്തകൻ, സംരംഭകൻ, കർഷകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന ടി.ജി. വിജയകുമാറിന്, കേരള സഹകരണ രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ പുരസ്‌കാരം സമർപ്പിക്കുന്നു. 25001 രൂപയും ഫലകവും പ്രശസ്തിപത്രവും ചേർന്നതാണ് പുരസ്‌കാരം.
2മണിക്ക് ഗിരിജൻ ആചാരി നയിക്കുന്ന കവിയരങ്ങ് പ്രശസ്ത എഴുത്തുകാരി സിജിത അനിൽ ഉത്ഘാടനം ചെയ്യും.
ദേശീയം
***********
***മോദി രണ്ടുദിവസത്തെ സന്ദർശനത്തിനായി ഈജിപ്‌തിലെത്തി
പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടുദിവസത്തെ സന്ദർശനത്തിനായി ശനി വൈകിട്ട് ഈജിപ്‌തിലെത്തി. മോദിയെ ഈജിപ്‌ത് പ്രധാനമന്ത്രി മൊസ്‌തഫ മഡ്‌ബൗലി സ്വീകരിച്ചു. 26 വർഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഈജിപ്ത് സന്ദർശിക്കുന്നത്. ഞായറാഴ്ച ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയുമായി കൂടിക്കാഴ്ച നടത്തുന്ന പ്രധാനമന്ത്രി ഈജിപ്ത് ക്യാബിനറ്റിന്റെ ഇന്ത്യായൂണിറ്റുമായുള്ള ചർച്ചയിലും പങ്കെടുക്കും.
***ഒഡിഷ ട്രെയിൻ ദുരന്തം ; ലോക്കോപൈലറ്റ് ഒഴിവ് നികത്താൻ കേന്ദ്രം
മുന്നൂറോളം ജീവൻ ബലികൊടുത്ത ഒഡിഷ ട്രെയിൻ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ ലോക്കോ പൈലറ്റുമാരുടെ ഒഴിവ് നികത്താൻ റെയിൽവേ. 2020 സെപ്‌തംബർ നാലു മുതൽ ഏർപ്പെടുത്തിയ നിയമനനിരോധനം നിലനിൽക്കെയാണ് ഈ നേരിയ ഇളവ്. 3.5 ലക്ഷം ഒഴിവിൽ വെറും 24,000 മാത്രമാണ് ഇതുവഴി നികത്തുക. ലോക്കോ റണ്ണിങ്, സുരക്ഷ വിഭാഗത്തിൽ തസ്‌തികകൾ വെട്ടിക്കുറച്ചത് ജോലിഭാരം വർധിപ്പിച്ച് അപകടങ്ങൾ ആവർത്തിക്കാൻ ഇടയാക്കി. സ്വകാര്യവൽക്കരണ മോഹവുമായി ഇതിനോടെല്ലാം കണ്ണടച്ച കേന്ദ്രത്തിനേറ്റ അടിയായി ഒഡിഷ ട്രെയിൻ അപകടം.
***മണിപ്പുർ സർവകക്ഷി യോഗം ; മോദിയുടേത് ക്രൂരമൗനം , വിമർശിച്ച് പാർട്ടികൾ
ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ പാർലമെന്റ് മന്ദിരത്തിൽ ചേർന്ന യോഗത്തിലാണ് 15 പാർട്ടികൾ പ്രതിഷേധം അറിയിച്ചത്. കോൺഗ്രസ്, സിപിഐ എം, എസ്‌പി, ആർജെഡി, എഎപി തുടങ്ങിയ പാർടികൾ യോഗത്തിന് എത്തി. മണിപ്പുരിലെ സ്ഥിതി നിയന്ത്രണവിധേയമല്ലന്ന് അമിത് ഷാ ആദ്യമായി തുറന്നുസമ്മതിച്ചു. ‘കലാപങ്ങൾ കൈകാര്യം ചെയ്‌ത് ’ പരിചയമുണ്ട്. മണിപ്പുരിൽ കലാപം ആദ്യമല്ല. പ്രധാനമന്ത്രി വിഷയത്തിൽ നിർദേശം നൽകുന്നുണ്ട് എന്നുമുള്ള ദുർബല ന്യായീകരണവും ഷാ നടത്തി.
***ഗ്രേറ്റർ നോയിഡ സമരത്തിന് ചരിത്രവിജയം ; ആദിത്യനാഥിനെ മുട്ടുകുത്തിച്ച് കർഷകവീര്യം
വികസനത്തിനായി 13 വർഷംമുമ്പ് വിട്ടുനൽകിയ ഭൂമിക്ക് ന്യായമായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഖിലേന്ത്യ കിസാൻ സഭ നേതൃത്വത്തിൽ യുപിയിലെ ഗ്രേറ്റർ നോയിഡയിൽ നടത്തിവന്ന കർഷക സമരത്തിന് ചരിത്രവിജയം. ഗ്രേറ്റർ നോയിഡ വികസന അതോറിറ്റി ഓഫീസിനുമുന്നിൽ സ്‌ത്രീകളടക്കമുള്ളവർ 61 ദിവസമായി നടത്തിവന്ന രാപകൽ സമരമാണ് ശനിയാഴ്‌ച വിജയം കൊയ്‌തത്. നഷ്ടപരിഹാരം നിശ്ചയിക്കാനും പുനരധിവാസം ഉറപ്പാക്കാനുമായി ഒരു സമിതിയെ നിയമിക്കാമെന്ന് നോയിഡ കലക്ടർ സമരനേതാക്കൾക്ക് ഉറപ്പുനൽകി. സമിതി ജൂലൈ പതിനഞ്ചിനകം റിപ്പോർട്ട് സമർപ്പിക്കും. സമരത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്‌ത 33 നേതാക്കളെയും ശനിയാഴ്‌ചതന്നെ സർക്കാർ വിട്ടയച്ചു. ജയിൽമോചിതരായവർ സമരവേദിയിൽ എത്തി. വിജയഭേരിയോടെയാണ് കർഷകർ ഗ്രാമങ്ങളിലേക്ക് മടങ്ങിയത്.
അന്തർദേശീയം
*******************
****സൈനിക വാഹനങ്ങൾ കൊണ്ട് നിറഞ്ഞ് റഷ്യന്‍ നഗരം; പാലുകൊടുത്ത കൈയ്ക്ക് തന്നെ കൊത്തിയ പുടിന്റെ ‘ഷെഫ്’, എന്തിനും മടിക്കാത്ത ‘ചെകുത്താന്‍ സേന’
വാഗ്നര്‍ ഗ്രൂപ്പ് റഷ്യന്‍ സൈന്യത്തിന് നേര്‍ക്ക് തിരിഞ്ഞതിന് പിന്നാലെ, ദക്ഷിണ റഷ്യയിലെ റൊസ്‌തോവ്-ഓണ്‍-ഡോണ്‍ നഗരത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്. സൈനിക ടാങ്കുകള്‍ നഗരത്തില്‍ റോന്തു ചുറ്റുന്ന വീഡിയോകളാണ് പുറത്തു വന്നിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ വീഡിയോകളുടെ ആധികാരികത വ്യക്തമായിട്ടില്ല. റഷ്യന്‍ സൈനിക വിമാനം ലാഗ്നര്‍ ഗ്രൂപ്പ് വെടിവെച്ചിട്ടതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.
അതേസമയം, മോസ്‌കോ അടക്കമുള്ള പ്രധാന നഗരങ്ങളില്‍ റഷ്യന്‍ സേന സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വാഗ്നര്‍ ഗൂപ്പ് റഷ്യന്‍ സേനയ്ക്ക് എതിരെ തിരിഞ്ഞതായി പ്രസിഡന്റ് പുടിന്‍ സ്ഥിരീകരിച്ചു. വാഗ്നര്‍ സേന രാജ്യത്തെ പിന്നില്‍ നിന്ന് കുത്തിയെന്നും കലാപത്തില്‍ പങ്കെടുക്കുന്നവരെ കാത്തിരിക്കുന്നത് വന്‍ ശിക്ഷയാണെന്നും പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ പറഞ്ഞു.
***വാഗ്‌നർ ഗ്രൂപ്പ് : ഭീഷണിയായ സ്വകാര്യ സൈന്യം
യെവ്‌ഗേനി പ്രിഗോഷിൻ 2014ൽ രൂപീകരിച്ച സ്വകാര്യ സൈനിക സംഘമാണ് വാഗ്‌നർ ഗ്രൂപ്പ് എന്നറിയപ്പെടുന്ന പിഎംസി വാഗ്‌നർ. സ്വകാര്യ ആവശ്യത്തിനായാണ് രൂപീകരണമെങ്കിലും പിന്നീട് യുദ്ധമുഖത്ത് ഇടപെടുന്ന സംഘമായി വളരുകയായിരുന്നു.
തുടക്കക്കാലത്ത് 5000ൽ കുറവ് അംഗങ്ങളുള്ള രഹസ്യസംഘമായാണ് പ്രവർത്തിച്ചത്. റഷ്യൻ സൈന്യത്തിലെ മുൻ ഉദ്യോഗസ്ഥനായിരുന്ന ദിമിത്രി ഉട്‌കിനായിരുന്നു വാഗ്‌നറിന്റെ ആദ്യ ഫീൽഡ് കമാൻഡർ. ക്രിമിയയെ റഷ്യയോട് കൂട്ടിച്ചേർക്കുന്നതോടു കൂടിയാണ് വാഗ്‌നർ ഗ്രൂപ്പ് സജീവമാകുന്നത്. നിലവിൽ അമ്പതിനായിരത്തിലധികം അംഗങ്ങളുള്ള സംഘത്തിന്റെ ഭൂരിഭാഗം ആളുകളും ജയിലുകളിൽനിന്ന് റിക്രൂട്ട് ചെയ്യപ്പെട്ടവരാണ്. വിവിധ രാജ്യങ്ങളിൽ ഇവരുടെ സാന്നിധ്യമുണ്ട്. 2015 മുതൽ സിറിയയിൽ സർക്കാർ അനുകൂല സേനയ്‌ക്കൊപ്പമുണ്ട്.
***രഹസ്യരേഖാ കേസിൽ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ക്രിമിനൽ വിചാരണ ഡിസംബർവരെ നീട്ടിവയ്‌ക്കാൻ ആവശ്യപ്പെട്ട് നീതിന്യായ വകുപ്പ്.
രഹസ്യരേഖകൾ നിയമവിരുദ്ധമായി കൈവശം വച്ചതിന് 37 കുറ്റകൃത്യം ചുമത്തപ്പെട്ട ട്രംപിന്റെ പ്രാരംഭ വിചാരണ ആഗസ്‌ത് 14-ന് തുടങ്ങുമെന്ന് യുഎസ് ജില്ലാ ജഡ്ജി എയ്‌ലിൻ കാനൻ പറഞ്ഞിരുന്നു. കഴിഞ്ഞവർഷം ട്രംപിന്റെ ഫ്ലോറിഡയിലെ റിസോർട്ട് മാർ- എ-ലാഗോയിലും ന്യൂയോര്‍ക്കിലെ ട്രംപ് ഗോള്‍ഫ് ക്ലബ്ബിലും നടത്തിയ പരിശോധനയിൽ പ്രതിരോധവുമായി ബന്ധപ്പെട്ടതുൾപ്പെടെ 11,000 രഹസ്യരേഖ പിടിച്ചെടുത്തിരുന്നു.
കായികം
************
***ബുമ്ര വരുന്നു ; അയർലൻഡിനെതിരായ ട്വന്റി 20 ടീമിൽ ഉൾപ്പെട്ടേക്കും
പരിക്കേറ്റ് കളംവിട്ട ഇന്ത്യൻ പേസർ ജസ്‌പ്രീത് ബുമ്ര തിരിച്ചെത്തുന്നു. ആഗസ്‌ത് അവസാനം അയർലൻഡിനെതിരെയുള്ള ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലൂടെ സജീവമാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞവർഷം സെപ്‌തംബറിലാണ് പുറംവേദനമൂലം കളംവിട്ടത്. പിന്നീട് ശസ്‌ത്രക്രിയയും വിശ്രമവും വേണ്ടിവന്നു. ഇപ്പോൾ ബംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പൂർണവിശ്രമത്തിലാണ്.
വെസ്‌റ്റിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ ടെസ്‌റ്റ്, ഏകദിന ടീം പ്രഖ്യാപിച്ചിരുന്നു. അഞ്ച് മത്സരങ്ങളുടെ ട്വന്റി20 പരമ്പരക്കുള്ള ടീം ആയിട്ടില്ല. ബുമ്രയെ ഇതിലേക്ക് പരിഗണിക്കാനിടയില്ല. അയർലൻഡിനെതിരായ മത്സരങ്ങൾ ആഗസ്‌ത് 18നും 20നും 23നുമാണ്. സെപ്‌തംബറിലെ ഏഷ്യാകപ്പ്, ഒക്‌ടോബറിലെ ഏകദിന ലോകകപ്പ് എന്നിവയിലേക്ക് ബുമ്രയെ പൂർണസജ്ജമാക്കുകയാണ് ലക്ഷ്യം.
***പിഴയൊടുക്കില്ല, ബ്ലാസ്‌റ്റേഴ്‌സ് കായികകോടതിയിൽ
കൊച്ചി
അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ പിഴ ശിക്ഷയ്‌ക്കെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സ് ലോകകായിക തർക്കപരിഹാര കോടതിയിൽ. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ നാലുകോടി രൂപ പിഴ അടയ്‌ക്കണമെന്ന ഫെഡറേഷന്റെ തീരുമാനമാണ് ബ്ലാസ്‌റ്റേഴ്‌സ്, കായികകോടതിയിൽ ചോദ്യംചെയ്‌തത്. ഐഎസ്‌എൽ ടൂർണമെന്റ് പ്ലേ ഓഫിൽ ബംഗളൂരു എഫ്‌സിയുമായുള്ള മത്സരത്തിനിടെ കളത്തിൽനിന്ന് ഇറങ്ങിപ്പോയതിനാണ് ബ്ലാസ്‌റ്റേഴ്‌സിന് വൻ തുക പിഴ വിധിച്ചത്.
വാണിജ്യം
************
***സതര്‍ലാന്‍ഡിന്റെ സ്റ്റാഫ് ഗതാഗതത്തിനുപയോഗിക്കുന്ന വാഹനങ്ങളില്‍ 20 എണ്ണം ഗ്രീന്‍ ടാക്സിയാക്കി
കൊച്ചി> പ്രമുഖ ഐടി കമ്പനിയായ സതര്‍ലാന്‍ഡ് ഗ്ലോബല്‍ സര്‍വീസിന്റെ കൊച്ചിയിലെ ജീവനക്കാരുടെ ഗതാഗത സേവനത്തിനുപയോഗിക്കുന്ന 100 വാഹനങ്ങളില്‍ 20 എണ്ണം ഗ്രീന്‍ ടാക്സികളാക്കി. കഴിഞ്ഞ രണ്ട് ദശകത്തിലേറെയായി സതര്‍ലാന്‍ഡിന്റെ ജീവനക്കാരുടെ ഗതാഗത സേവനം നല്‍കുന്ന എംജിഎസ് ട്രാവല്‍സിന്റെ വാഹനവ്യൂഹത്തില്‍ പുതുതായി കൂട്ടിച്ചേര്‍ത്ത ഇരുപത് ടാറ്റാ എക്സ്പ്രസ്-ടി ഇലക്ട്രിക് കാറുകള്‍ സതര്‍ലാന്‍ഡിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് - ഹെഡ് ഓഫ് എപിഎസി ഹരിത ഗുപ്ത കമ്പനയുടെ കൊച്ചി ആസ്ഥാനത്ത് ഫ്ളാഗ് ഓഫ് ചെയ്തു.
ഇന്നത്തെ സ്മരണ !!!
***********************
മൂർക്കോത്ത് കുമാരൻ മ. (1874-1941)
കെ.ആർ. മോഹനൻ മ. (1947-2017)
മ.ജി.എം. ബനാത്ത്‌വാല മ. (1933-2008)
പണ്ഡിറ്റ് വിത്തൽ റാവു മ. (1929 -2015)
ജോർജ് ടെലിമാൻ മ. (1681-1767 )
ബോണീഫേസ് മ. (1916-1990 )
മിഖൈൽ അൽബോവ് മ. (1851-1911)
മൈക്കൽ ജാക്സൺ മ. (1958- 2009)
അഭയദേവ് ജ. (1913 -2000)
സന്തോഷ് ജോഗി ജ. (1975 -2010)
സുചേതാ കൃപലാനി ജ. (1908 -1974 )
വി. പി. സിംഗ് ജ. (1931-2008)
ജോർജ്ജ് ഓർവെൽ ജ. (1903-1950)
ആന്റണി ബോർഡെയിൻ ജ. (1956-2018)
ഡാനിയൽ കാൻവെയ്ലർ ജ. (1884-1979)
ചരിത്രത്തിൽ ഇന്ന്…
**********************
1932 - ലണ്ടനിലെ ലോഡ്സിൽ ഇന്ത്യ ആദ്യമായി ടെസ്റ്റ് ക്രിക്കറ്റ് കളിച്ചു. സി.കെ നായിഡു ആയിരുന്നു ക്യാപ്റ്റൻ.
1935 - ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നതിനായി തിരുവിതാംകൂറിൽ പബ്ലിക് സർവീസ് കമ്മീഷനെ നിയമിച്ചു
1938 - ഡഗ്ലസ് ഹൈഡ് അയർലന്റിന്റെ ആദ്യ പ്രസിഡണ്ടായി.
1940 - രണ്ടാം ലോകമഹായുദ്ധം:ഫ്രാൻസ് ഔപചാരികമായി ജർമ്മനിയോട് കീഴടങ്ങി.
1950 - കൊറിയൻ യുദ്ധത്തിന്റെ ആരംഭം. വടക്കൻ കൊറിയ തെക്കൻ കൊറിയയെ ആക്രമിച്ചു.
1975 - ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
1975 - മൊസാംബിക് സ്വാതന്ത്ര്യം നേടി.
1982 - ഗ്രീസിൽ സൈന്യത്തിൽ ചേരുന്നവരുടെ തല മുണ്ഡനം ചെയ്യുന്ന രീതി നിർത്തലാക്കി.
1983 - കപിൽ ദേവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം, വെസ്റ്റിൻഡീസിനെ 43 റണ്ണിന് പരാജയപ്പെടുത്തി ലോകകപ്പ് നേടി.
1989 - കോട്ടയം ജില്ല സമ്പൂർണ്ണ സാക്ഷരത നേടിയതായി പ്രഖ്യാപിച്ചു.
1991 - ക്രൊയേഷ്യയും സ്ലൊവേനിയയും യൂഗോസ്ലാവ്യയിൽ നിന്നും സ്വാതന്ത്യം പ്രഖ്യാപിച്ചു.
1993 - കിം കാംബെൽ കാനഡയുടെ ആദ്യ വനിതാപ്രധാനമന്ത്രിയായി.
1997 - റഷ്യയുടെ പ്രോഗ്രസ് എന്ന ശൂന്യാകാശപേടകം മിർ ശൂന്യാകാശനിലയവുമായി കൂട്ടിയിടിച്ചു.
2005 - സൽമാൻ റുഷ്ദിയ്ക്ക് സർ പദവി ലഭിച്ചു.
2017 - യമനിൽ 200,000 കോളറ കേസുകൾ ഉള്ളതായി ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തു.
2019 - ആമസോൺ ഇന്ത്യ മേധാവി അമിത് അഗർവാളിനെ ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പുതിയ ചെയർമാനായി തിരഞ്ഞെടുത്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ