സഖാവ് ഹർകിഷൻ സിങ്ങ് സുർജിത്തിന്റെ ഓർമ്മദിനമാണിന്ന്. മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ ഓർമ്മിച്ച് കുറിച്ച വാക്കുകൾ വായിക്കാം.




സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലേയ്ക്ക് എടുത്തു ചാടിയ കൗമാരക്കാരനിൽ നിന്നും ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായനായി വളർന്ന മഹാനായ കമ്മ്യൂണിസ്റ്റ് നേതാവാണ് സഖാവ് സുർജിത്ത്. ഭഗത് സിങ്ങിന്റെ രക്തസാക്ഷിത്വം ചെലുത്തിയ സ്വാധീനമാണ് സുർജിത്തിനെ വിപ്ലവകാരിയാക്കി മാറ്റിയത്. ഭഗത് സിങ്ങിൻ്റെ ഒന്നാം രക്തസാക്ഷിത്വദിനത്തിൽ ഹോഷിയാർപുർ കോടതിവളപ്പിലെ ബ്രിട്ടന്റെ യൂണിയൻ ജാക്ക് താഴെ ഇറക്കി, ത്രിവർണ പതാക ഉയർത്തിക്കെട്ടിയപ്പോൾ വെറും പതിനാറു വയസ്സായിരുന്നു അദ്ദേഹത്തിന്.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന വേളയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പഞ്ചാബ് സംസ്ഥാന സെക്രട്ടറിയായിരുന്ന സുർജിത്ത് സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലെ തൊഴിലാളികളുടേയും കർഷകരുടേയും പ്രശ്നങ്ങളേറ്റെടുത്ത് അവരുടെയാകെ ശബ്ദമായി മാറി. രാജ്യം കണ്ട തലയെടുപ്പുള്ള കർഷക നേതാക്കളിലൊരാളായിരുന്നു അദ്ദേഹം.

സൈദ്ധാന്തികമായ കാഴ്ചപ്പാടുകളെ പ്രയോഗതലത്തിലേക്ക് പരിവർത്തനം ചെയ്തെടുക്കാൻ മാർക്സിസം-ലെനിനിസത്തിൽ അറിയുറച്ചുകൊണ്ട് അദ്ദേഹം നടത്തിയ ഇടപെടലുകൾ ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനാകെ മുതൽക്കൂട്ടായി.

1992 മുതൽ 2005 വരെ സിപിഐഎം ജനറൽ സെക്രട്ടറിയായി പാർട്ടിയെ നയിച്ച അദ്ദേഹം രാജ്യത്തെ വർഗ്ഗീയതയ്ക്കും നവലിബറൽ സാമ്പത്തിക നയങ്ങൾക്കുമെതിരെയുള്ള പോരാട്ടങ്ങളുടെ കുന്തമുനയായി നിലകൊണ്ടു. ബിജെപി വിരുദ്ധ മതനിരപേക്ഷ രാഷ്ട്രീയ കക്ഷികളെ ഒരുമിപ്പിക്കാൻ ഉജ്ജ്വലമായ നേതൃത്വമാണ് സഖാവ് നൽകിയത്. 

എൻഡിഎ ഭരണത്തിൽ ശക്തിപ്പെടുന്ന സംഘപരിവാറിന്റെ ആക്രമണോത്സുക വർഗ്ഗീയ രാഷ്ട്രീയത്തിനും നവലിബറൽ പരിഷ്കാരങ്ങൾക്കുമെതിരെ ഹർകിഷൻ സിങ്ങ് സുർജിത്തിന്റെ സ്മരണ രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യ ചേരിക്കാകെ ഊർജ്ജമാവും. സഖാവിൻ്റെ വിപ്ലവ സ്‌മരണകൾക്കു മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍